Saturday, November 10, 2018

തഥാഗതന്‍ എന്ന പേരിന് അങ്ങനെ വന്നവന്‍ എന്നും അങ്ങനെ പോയവന്‍ എന്നും അര്‍ഥമുണ്ട്. അതെ,  ചരിത്രത്തില്‍ അങ്ങനെ വന്നുപോയവനാണ് തഥാഗതന്‍. ഒരിക്കലെങ്കിലും അജന്തയോ എല്ലോറയോ സന്ദര്‍ശിച്ച ഒരാള്‍ കരുണാമയനായ ബോധിസത്വന്‍റെ സാന്ത്വനം ഉള്ളില്‍ സ്വീകരിക്കാതെ മടങ്ങിവരില്ല. അഗ്നിബാധക്ക് തൊട്ടുമുന്‍പുണ്ടായിരുന്ന ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന്‍റെ ചിത്രം അടുത്തകാലത്ത്‌ കാണാന്‍ ഇടയായി. നോക്കൂ അതേ വിശ്രാന്തിയും ആര്‍ദ്രതയും ആ നയനങ്ങളില്‍ ദ്യുതിപരത്തി നില്‍ക്കുന്നു. ബോധനിലാവിന്‍റെ അക്ഷയാനന്ദം ആ ഉഷ്ണീഷത്തില്‍ ലയിച്ചുകിടക്കുന്നു. നാരായണഗുരു സ്വപ്നം കണ്ട ഏകലോകം ഏറ്റവും ജനകീയമായി പ്രത്യക്ഷീഭവിച്ചത് ശബരിമലയിലല്ലേ? അതുകൊണ്ടാണ് ഗുരു നിത്യചൈതന്യ യതി രണ്ടു പതിറ്റാണ്ട് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു  ലേഖനത്തില്‍ സഹോദരിമാരെ നിങ്ങള്‍ ശബരിമലയിലെ പ്രകൃതിയിലേക്ക് കണ്‍ തുറക്കൂ എന്ന് ആവശ്യപ്പെട്ടത്. അവിടെ ജാതിയോ മതമോ  ലിംഗ വ്യത്യാസമോ അപ്രസക്തമാവുന്നു.അയ്യനും അപ്പനും അമ്മയും എല്ലാം ഒന്നാവുന്ന ഏകലോകം, പച്ചിലച്ചാര്‍ത്തുകളില്‍ പേട്ടതുള്ളി ആനന്ദനടനമാടി പരംപൊരുളുമായി സാത്മ്യംകൊള്ളുന്ന ദിവ്യമുഹൂര്‍ത്തം.
ശാസ്താവിന്‍റെ തിരുനടയിലെ പതിനെട്ടു പടികളും അവളുടെയും പാദസ്പര്‍ശം കാത്തുകിടക്കുന്നു. അപ്പോഴേ തത്വം അസി എന്ന ചിരന്തന സത്യം സാക്ഷാത് ക്കരിക്കപ്പെടുകയുള്ളൂ.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലയരയന്മാര്‍ കൊണ്ടാടിയ ഗോത്രദൈവവും അതിനും മുന്‍പ് കാനനക്ഷേത്രമായി പ്രതിഷ്ഠ നേടിയ ശ്രീബുദ്ധനും ഇന്ന് നാം ആരാധിക്കുന്ന അയപ്പനെന്ന ധര്‍മ ശാസ്താവും ഒരേ സത്യത്തിന്‍റെ മുഖങ്ങളാണ്. കാലത്തിന്‍റെ ഹിരണ്മയപാത്രം തുറന്നുനോക്കൂ : അക്ഷയമായി ലയിച്ചങ്ങനെ നില്‍ക്കുന്ന ശ്രീബുദ്ധ മന്ദസ്മിതം കാണുന്നില്ലേ?

- സേതുമാധവന്‍ മച്ചാട്
   senior program executive,  Doordarshan.

Friday, November 9, 2018

ബുദ്ധ മന്ദസ്മിതം

രണ്ടു മഹാപ്രളയങ്ങളാണ്‌ നമ്മെ കടന്നുപോയത്. എല്ലാ അര്‍ഥത്തിലും നമ്മുടെ ജീവിതത്തെ അത് ഒരു നൂറ്റാണ്ട് പുറകോട്ടടിച്ചു. സാമൂഹികമായും സാമ്പത്തികമായും പ്രളയം കേരളീയജീവിതത്തെ തരിപ്പണമാക്കി.എന്നാല്‍ ഒത്തൊരുമയോടെ മലയാളിസമൂഹം അതിനെ അതിജീവിച്ചു. തുടര്‍ന്നുവന്ന പ്രളയം അസഹിഷ്ണുതയോടെ കേരളജനതയെ അതുപിന്നിട്ട കല്ലും മുള്ളും നിറഞ്ഞ പാതകളെ പിന്നോട്ടുനടത്താനുള്ള ശ്രമമായിരുന്നു.
എന്നാല്‍ ചരിത്രത്തിന് കാവ്യനീതി എന്നൊന്നുണ്ട്. പ്രളയം, അതിനു കൈമോശം വന്ന  പ്രകൃതിയെ തിരിച്ചുവാങ്ങുന്നത് പോലെ, കാലം അതിനു വന്നുഭവിച്ച നഷ്ടസ്വപ്നങ്ങളെ തിരികെ ചോദിക്കും. അതൊരു സ്വാഭാവിക നീതി മാത്രമാണ്.
ശബരിമലയിലെ അയ്യനും അപ്പനും ധര്‍മശാസ്താവ് എന്ന  പരംപൊരുളാണ്‌. നമ്മുടെ എല്ലാ ധൈവതങ്ങളും കാവ്യങ്ങളിലും പുരാണങ്ങളിലുംവര്‍ണിക്കപ്പെട്ട പുരാബിംബങ്ങളാണ്.വേദങ്ങളിലും ഉപനിഷത്തിലും കവിതയായി പ്രകൃതിയും പുരുഷനും നിറഞ്ഞുനിന്നു. ആ കവിത തന്നെയാണ് അജന്തയിലും എല്ലോറയിലും ശബരിമലയിലും ആവിഷ്കൃതമായി വന്നതും. അജന്തയിലെ ശ്രീബുദ്ധ മന്ദസ്മിതം നേരില്‍ അനുഭവിക്കനിടയായ ഒരാളും ജീവിതത്തിലെ ശാന്തിതീരം അറിയാതെ പോവില്ല.ലൌകികത്തില്‍ മനുഷ്യര്‍ തേടുന്ന ഒരവസ്ഥയാണ് ശാന്തി. ശന്തിയല്ലാതെ മറ്റെന്താണ് ആനന്ദം? ആനന്ദം തന്നെ ദൈവം എന്ന പരമമായ അറിവ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടെന്ത് ?

 ഓര്‍മവെച്ച കാലം മുതല്‍ കേള്‍ക്കുന്നതാണ് ശബരിമലയിലെ ശാസ്താവിനു ശ്രീബുദ്ധനുമായുള്ള സാത്മ്യം.സമീപകാലത്തു കാണാനിടയായ ശാസ്താബിംബത്തിനു പോലും തഥാഗതന്‍റെ കരുണയാര്‍ന്ന നയനശ്രീ ഉണ്ടായിരുന്നു.അഗ്നിബാധക്ക് മുന്‍പുണ്ടായിരുന്ന പ്രതിഷ്ഠയായിരുന്നു അത് .വിശ്വാസം ശരിയായ ഒരു ബോധതലത്തിലെങ്കില്‍ അതിന്‍റെ മൂല്യം തികച്ചും ഔപനിഷദികമായ ഒരു തലത്തില്‍ നമ്മെ കൊണ്ടുപോകും. അപ്പോള്‍ ബുദ്ധനും ശാസ്താവും ഒന്നുതന്നെ എന്ന് നാം തിരിച്ചറിയും. പ്രാചീന ശാസ്ത്രഗ്രന്ഥമായ അമരകോശത്തില്‍ ശാസ്താവിനു കൊടുത്തിട്ടുള്ള അര്‍ഥം ബുദ്ധന്‍ എന്നു തന്നെയാണ്. ഇനിയല്പം ചരിത്രമാകാം. 1929ല്‍ പ്രസിദ്ധീകരിച്ച  ശ്രീഭൂതനാഥോപാഖ്യാനം എന്ന കൃതിയിലാണ് ആദ്യമായി ധര്‍മശാസ്താവിനെക്കുറിച്ചുള്ള കഥ അച്ചടിമഷിപുരണ്ടു വരുന്നത്.ഹരിഹരസുതനായി അയ്യപ്പൻ അവതരിച്ചതും അവതാരോദ്ദേശ്യം പൂർത്തീകരിച്ചു അവസാനം ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥകല്ലറക്കൽ കൃഷ്ണൻ കർത്താവ് രചിച്ച ഈ കിളിപ്പാട്ടിൽ നിന്നാണ് മലയാളികൾ സർവരും ആദ്യമായി അറിഞ്ഞത്.  ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്. 
1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധർമശാസ്താവിനെപ്പറ്റിയുള്ള കഥകൾ ഈ ഗ്രന്ഥത്തിൽ 15 അധ്യായങ്ങളിലായി വിവരിക്കുന്നു. രാമായണം കിളിപ്പാട്ടില്‍ ശ്രീരാമനെ വര്‍ണിക്കുന്നതുപോലെ, ഭാഗവതം കിളിപ്പാട്ടില്‍ ശീക്രിഷ്ണനെ
വര്‍ണിക്കുന്നത് പോലെ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ അയ്യപ്പചരിതം പാടുന്നു. ഈ പ്രാമാണികഗ്രന്ഥമാണ് കാനനയാത്രയുടെ 
നിയമങ്ങള്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തത്. 


Monday, February 5, 2018

നാട്ടുമുല്ലയുടെ മണം

ഓരോ കഥയും യാത്രയാണ് .
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്. ഒരു കാലത്തില്‍ നിന്ന് മറ്റൊരു കാലത്തിലേക്ക്. അത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് കാലത്തിലൂടേയും ദേശത്തിലൂടേയും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.അങ്ങനെയാണ് കഥ യാത്രയുടെ രൂപകമാവുന്നത്. കഥ പറഞ്ഞുകൊണ്ടാണ് മനുഷ്യജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും.അഥവാ  മനുഷ്യകഥക്ക് ഒരവസാനമുണ്ടോ? ഓരോ കഥയും മനുഷ്യാവസ്ഥയുടെ പരാവര്‍ത്തനമല്ലെ? വേദനയുടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തിന്‍റെ, ഉള്ളിലെ വിങ്ങലിന്‍റെ, വിദ്വേഷത്തിന്‍റെ, പേടിയുടെ, ഗദ് ഗദങ്ങളുടെ ,അടങ്ങാത്ത പ്രതീക്ഷയുടെ ,ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങളുടെ...
ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ഒരു വയോധികന്‍ ജീവിതസായാഹ്നത്തില്‍  താനെഴുതിയ ഓര്‍മയുടെ കഥനങ്ങള്‍ വായനക്കാരുമായി പങ്കിടുന്നതിലെ പൊരുളും കലയും എന്താവാം? യശ:പ്രാര്‍ഥിയായ ഒരെഴുത്തുകാരനല്ല  തെക്കെപ്പാട്ട് .അങ്ങനെയെങ്കില്‍ ഈ കഥകള്‍ എന്നേ വെളിച്ചം കണ്ടേനെ.എഴുതിയവയത്രയും കാലത്തിന്‍റെ എഴുത്തുപെട്ടകത്തില്‍ളിച്ചിരിക്കുകയായിരുന്നു.നവതിയിലേക്ക് നടന്നടുക്കുന്ന ഒരു നീണ്ട ജീവിതയാത്രയുടെ ഹൃദയവും കയ്യൊപ്പുമാണ് തെക്കെപ്പാട്ട് ശങ്കരനാരായണന്‍  എന്ന കഥാകാരന്‍റെ ഈ പുസ്തകം.

ഇതെഴുതുന്നയാളിന്‍റെ കുട്ടിക്കാലം മായന്നൂരിലായിരുന്നു. അന്ന് ഞാന്‍ കണ്ടുമുട്ടുന്ന ആദ്യത്തെ സാഹിത്യകാരന്‍ തെക്കെപ്പാട്ട് കുഞ്ഞുകുട്ടന് നായര്‍ എന്ന ശ്രീ ശങ്കരനാരായണന്‍ ആയിരുന്നു. ചിറങ്കര ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഇടവഴിയില്‍ നിന്ന് നോക്കിയാല്‍ തെക്കെപ്പാട്ടെ വീടും പവിഴമല്ലിപ്പൂക്കള്‍ വീണുകിടന്ന മുറ്റവും അവിടെ ഉലാത്തുന്ന ദീര്‍ഘകായനായ ഈ എഴുത്തുകാരനെയും അപൂര്‍വമായി കണ്ടൊരോര്‍മ ഇന്നുമുണ്ട്.. അമ്മ പറഞ്ഞുതന്നു , ഇതാണ് തെക്കെപ്പാട്ട് എന്ന എഴുത്തുകാരന്‍. അന്നദ്ദേഹം മദിരാശിയില്‍ നിന്നിറങ്ങുന്ന ജയകേരളം മാസികയില്‍ എഴുതാറുണ്ടായിരുന്നു.മിലിറ്ററി സര്‍വീസില്‍ ആയിരുന്നു എന്നുമാത്രമേ അറിയൂ. അദ്ദേഹത്തിന്‍റെ പ്രായം ചെന്ന അമ്മയയൂം സഹോദരിയേയും തെക്കെപ്പാട്ട് വീട്ടില്‍ കണ്ടിട്ടുണ്ട്. ഇത്രയും ഓര്‍മിച്ചത്‌പത്തമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മായന്നൂരിലെ ഉരുസക്കുത്തായ നാട്ടിടവഴികളും മുളംകൂട്ടങ്ങള്‍ തണല്‍ വിരിച്ച പാതയോരങ്ങളും മയിലുകള്‍ നീട്ടിവിളിച്ച കശുമാവിന്‍ തോപ്പുകളും ചരല്‍ മൈതാനങ്ങളും പച്ചക്കുന്നുകളും കുട്ടികള്‍ നീന്തിത്തുടിച്ച ആറാട്ടുചിറയും ഒരിക്കല്‍ക്കൂടി ആ കഥകളില്‍ ഗൃഹാതുരഭംഗിയോടെ ചിറകു കുടഞ്ഞതു കണ്ടപ്പോഴാണ്.

' ഒരു യുദ്ധത്തിന്‍റെ ഓര്‍മ' യാണ് ഈ സമാഹാരത്തിലെ ആദ്യകഥ. നീണ്ടകഥയെന്നോ നോവലെറ്റ് എന്നോ പേരിടാവുന്ന ഒരെണ്ണം. സൈനികസേവനത്തിനിടയില്‍ വന്ന ഒരു സ്ഥലംമാറ്റവും പുതിയ ജോലി സ്ഥലത്തേക്ക് ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കേണ്ടിവന്ന  നീണ്ടൊരു  യാത്രയുടെ കഥയുമാണ് അദ്ദേഹം പറയുന്നത്. സെക്കന്ദരാബാദില്‍നിന്ന് ആസാമിലെ തേസ് പൂരിലേക്ക് മദിരാശി വഴി ഹൌറ,ബരൌണി രംഗിയ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞു വേണം കഷ്ടി ഒരാഴ്ച കൊണ്ട് തേസ് പൂരിലെത്താന്‍ . ഈ സമയകാലം  പട്ടാള ജീവിതത്തിന്‍റെ മധുരവും ചവര്‍പ്പും എരിവും കയ്പും നിറഞ്ഞ സഹനജീവിതം സഹയാത്രികരായ വായനക്കാരുമായി കഥാകാരന്‍ പങ്കുവെക്കുന്നു. കേവലം ശ്രോതാക്കളായ അനുവാചകര്‍ കണ്ണീരിന്റെയും ആത്മാഭിമാനത്തിന്‍റെയും വിസ്താരങ്ങളില്‍ സ്വയം മറന്നുപോവുകയാണ്. കോവിലനും നന്തനാരും പാറപ്പുറത്തും മികവോടെ പയറ്റിയ കളിയരങ്ങിലാണ് തെക്കെപ്പാട്ടും വന്നുനില്‍ക്കുന്നത്.  എത്രയോ ലളിതമാണ് ഈ രചനകള്‍. അത്രമേല്‍ സുന്ദരവും.താനൊരു കഥയുടെ ആഖ്യാനം നിര്‍വഹിക്കുകയാണ് എന്ന ഭാവമൊന്നും തെക്കെപ്പാട്ടിനില്ല. എങ്കിലും തനിക്കു പറയാനുള്ളത് ക്ഷമയോടെ പാകതയോടെ ശ്രുതിമധുരമായി അദ്ദേഹംകേള്‍പ്പിക്കുന്നു. കൂടെ വരൂ  ചങ്ങാതീ എന്ന് ചുമലില്‍ തൊട്ടു വിളിക്കുന്ന നേര്‍ത്ത സ്വരമാണ് ഈ കഥാകാരനുള്ളത്.

'ഇവിടെ ഒരു പുഴയുണ്ടായിരുന്നു 'എന്ന കഥ സ്വന്തം നാടിനെയും നാട്ടുകാരെയും ഓര്‍ത്തുള്ള ഗൃഹാതുരമായൊരു  തേങ്ങലാണ് . അന്ത്യശ്വാസം വലിക്കുന്ന നിളാനദി എന്ന ഭാരതപ്പുഴയുടെ വിലാപമാണ്‌ നമ്മള്‍ കേള്‍ക്കുന്നത്.എത്ര തലമുറകള്‍ നടന്നുപോയ മണല്പ്പരപ്പായിരുന്നു. രണ്ടു ജില്ലകളിലെ എത്രയോ ഗ്രാമങ്ങളെ പരസ്പരം ബന്ധിച്ചു നിര്‍ത്തിയ സമവാക്യമായിരുന്നു ഒരിക്കല്‍ ഈ പുഴ.ആറാട്ട്കടവും ചരക്കുകടവും ബലിക്കടവുമായിരുന്ന ഈ പുഴയോരം സാമ്പത്തികവും സാംസ്കാരികവുമായ ഒരു ദിശാസൂചകം കൂടി ആയിരുന്നല്ലോ.സരസ്വതീ നദിയെപ്പോലെ ഭൂഗര്‍ഭത്തിലേക്ക് അന്തര്‍ധാനം ചെയ്യുന്ന ഒരു പുഴയെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാണേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയെചൊല്ലിയാണ് ഈ കഥ സങ്കടപ്പെടുന്നത്.

അതെ .മനുഷ്യസങ്കടങ്ങളുടെ നിസ്സഹായമായ പങ്കിടല്‍ ആണല്ലോ ഓരോ കഥയും.പുഴ മാത്രമല്ല അമ്പലക്കുളവും കുളക്കോഴികളും അരിപ്പിറാവുകളും
നാട്ടുപാതകളും വഴിവിളക്കുകളും ചോലമരങ്ങളും വാലിട്ടു കണ്ണെഴുതിയ കുന്നിമണികളും മാഞ്ഞുപോവുന്ന മഞ്ഞും നിലാവും എല്ലാമെല്ലാം തെക്കെപ്പാട്ടിന്‍റെ കഥാലോകത്ത് വിഷാദസൌന്ദര്യത്തോടെ വിരുന്നുവരുന്നു.
ഇതിലെ 'ബാലശാപവും'  'കുഞ്ഞനുജനും' അതിമനോഹരമായ കഥകളാണ്. ഒരാധുനിക കഥയുടെ ഒതുക്കവും ശില്‍പഭംഗിയും ഒത്തുചേര്‍ന്ന ആഖ്യാനമാതൃകയാണ്  'കുഞ്ഞനുജനെ ഓര്‍ക്കുമ്പോള്‍'.കാലം എന്ന മാന്ത്രികനെ ആഖ്യാന വിരുതിലൂടെ തെക്കെപ്പാട്ട് കൈവെള്ളയിലെ കുന്നിക്ക്കുരു പോലെ എടുത്തുവെക്കുന്നു.എന്നെ ഏറെമോഹിപ്പിച്ച ഒന്നാണ് ഈ കഥ എന്ന് എടുത്തു പറയട്ടെ.
ഇനിയുള്ളത്  അധ്യയനവും അധ്യാപനവുമായി ജീവിച്ച തന്‍റെ ബാല്യ കൌമാരങ്ങളുടെ നിറവാര്‍ന്ന ഓര്‍മകളാണ്. ഓര്‍മകള്‍ എന്നും സുഗന്ധിയും സുരഭിയുമാണല്ലോ.ഓര്‍മകളില്‍ ജീവിച്ച കാലമാണ് ശരിക്കുള്ള ജീവിതം.തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ ജീവിക്കാന്‍ മറന്നുപോയവരാണ്. അങ്ങനെ ഓര്‍മകളും മറവികളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട കേവല മനുഷ്യരുടെ സജീവ ചിത്രങ്ങളാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. ബന്ധങ്ങളും സൌഹൃദങ്ങളും ചിരസ്ഥായിയായ മൂല്യബോധവും ഈ കഥകളില്‍ പൌര്‍ണമി പോലെ നമുക്കുചുറ്റും ഒഴുകിപ്പരക്കുന്നു.

 തെക്കെപ്പാട്ട് ഇവിടെ വിന്യസിക്കുന്ന ഓര്‍മകളുടെ ഒരു കാലം കേരളീയ ജീവിതത്തില്‍ നിന്ന് ഇനിവരാത്ത വണ്ണം  അസ്തമിച്ചിരിക്കുന്നു. സ്നേഹം, കരുണ , വാത്സല്യം, ആര്‍ജജവം, സത്യം , നൈതികത എല്ലാം ഒന്നൊന്നായി കൈമോശപ്പെടുകയാണ്. ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം തെക്കെപ്പാട്ടിനെപ്പോലുള്ള എഴുത്തുകാര്‍ നീണ്ട ഇടവേളകളില്‍ അപൂര്‍വമായി മാത്രം സ്വന്തം സ്വത്വത്തെ ആവിഷകരിക്കുന്നത്. മാറിമാറി വരുന്ന ലോകക്രമം മനുഷ്യാവസ്ഥകളില്‍ വന്നുചേര്‍ന്ന പരിണതികള്‍ ഇതെല്ലാം കഥയുടെ ആഖ്യാനപരിസരങ്ങളില്‍ പുത്തന്‍ വേഷഭൂഷകളോടെ പ്രത്യക്ഷപ്പെടുമ്പോള്‍ അവയൊന്നും അണിയറയിലും അരങ്ങിലും കെട്ടിയെഴുന്നെള്ളിക്കാന്‍ അദ്ദേഹം ഒരിക്കലും ഒരുമ്പെടുന്നില്ല. ശൂന്യവേളകളില്‍  മനസ്സിലും കടലാസ്സിലും എഴുതുകയും, എഴുതിയവ ഓര്‍മയുടെ എഴുത്തുപെട്ടകങ്ങളില്‍ ഒളിപ്പിച്ചുവെക്കുകയുമാണ് ഈ കഥാകരന്‍ ചെയ്തുപോന്നതെന്ന് ഞാന്‍ കരുതുന്നു. മാനം കാണാതെ ഒളിച്ചിരുന്ന ഈ മയില്‍പ്പീലികള്‍ ഏഴഴകുള്ള മഴവില്ലുകളായി മലയാളകഥയുടെ മാനത്ത് വിരിയട്ടെ എന്ന് നമുക്കാഗ്രഹിക്കാം. തുടരെ സ്പന്ദിക്കുന്ന ഒരു മനസ്സാണ് ഈ കഥകള്‍ ഓരോന്നും. പുതിയ തലമുറയിലെ ഒരാളെന്ന നിലയില്‍  തെക്കെപ്പാട്ടിനെപ്പോലുള്ള കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ രചനകളെ വിലയിരുത്താനുള്ള അവസരം വന്നുചേര്‍ന്നത് അപ്രതീക്ഷിതമെങ്കിലും നിയോഗമായി കാണുകയും അതീവസന്തോഷത്തോടെ ഈ കൃതി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

- സേതുമാധവന്‍ മച്ചാട്



Sunday, February 4, 2018

നാട്ടുമുല്ലയുടെ മണം

ഓരോ കഥയും യാത്രയാണ് .
ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്. ഒരു കാലത്തില്‍ നിന്ന് മറ്റൊരു കാലത്തിലേക്ക്. അത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് കാലത്തിലൂടേയും ദേശത്തിലൂടേയും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.അങ്ങനെയാണ് കഥ യാത്രയുടെ രൂപകമാവുന്നത്. കഥ പറഞ്ഞുകൊണ്ടാണ് മനുഷ്യജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും.അഥവാ കഥക്ക് ഒരവസാനമുണ്ടോ? ഓരോ കഥയും മനുഷ്യാവസ്ഥയുടെ പരാവര്‍ത്തനമല്ലെ? വേദനയുടെ, പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തിന്‍റെ, ഉള്ളിലെ വിങ്ങലിന്‍റെ, വിദ്വേഷത്തിന്‍റെ, പേടിയുടെ, ഗദ് ഗദങ്ങളുടെ ,അടങ്ങാത്ത പ്രതീക്ഷയുടെ ,ഒരിക്കലും അവസാനിക്കാത്ത സ്വപ്നങ്ങളുടെ...
ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ട ഒരു വയോധികന്‍  ജീവിത സായാഹ്നത്തില്‍  താനെഴുതിയ ഓര്‍മയുടെ കഥനങ്ങള്‍ വായനക്കാരുമായി പങ്കിടുന്നതിലെ കല എന്താവാം? യശ:പ്രാര്‍ന്‍റെഥിയായ ഒരെഴുത്തുകാരനല്ല  തെക്കെപ്പാട്ട് .അങ്ങനെയെങ്കില്‍ ഈ കഥകള്‍ എന്നേ വെളിച്ചം കണ്ടേനെ.എഴുതിയവയത്രയും കാലത്തിന്‍റെ എഴുത്തുപെട്ടകത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു.നവതിയിലേക്ക് നടന്നടുക്കുന്ന ഒരു നീണ്ട ജീവിതയാത്രയുടെ കവിതയും കയ്യൊപ്പുമാണ് തെക്കെപ്പാട്ട് ശങ്കരനാരായണന്‍  എന്ന കഥാകാരന്‍റെ ഈ പുസ്തകം.രോര്‍മ
ഇതെഴുതുന്നയാളിന്‍റെ കുട്ടിക്കാലം മായന്നൂരിലായിരുന്നു. അന്ന് ഞാന്‍ കണ്ടുമുട്ടുന്ന ആദ്യത്തെ സാഹിത്യകാരന്‍ തെക്കെപ്പാട്ട് ചിന്നക്കുട്ടന്‍ നായര്‍ എന്ന ശ്രീ ശങ്കരനാരായണന്‍ ആയിരുന്നു. ചിറങ്കര ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഇടവഴിയില്‍ നിന്ന് നോക്കിയാല്‍ തെക്കെപ്പാട്ടെ വീടും പവിഴമല്ലിപ്പൂക്കള്‍ വീണുകിടന്ന മുറ്റവും അവിടെ ഉലാത്തുന്ന ദീര്‍ഘകായനായ ഈ എഴുത്തുകാരനെയും അപൂര്‍വമായി കണ്ടൊരോര്‍മ ഇന്നുമുണ്ട്.. അമ്മ പറഞ്ഞുതന്നു , ഇതാണ് തെക്കെപ്പാട്ട് എന്ന എഴുത്തുകാരന്‍. അന്നദ്ദേഹം മദിരാശിയില്‍ നിന്നിറങ്ങുന്ന ജയകേരളം മാസികയില്‍ എഴുതാറുണ്ടായിരുന്നു.മിലിറ്ററി സര്‍വീസില്‍ ആയിരുന്നു എന്നുമാത്രമേ അറിയൂ. അദ്ദേഹത്തിന്‍റെ പ്രായം ചെന്ന അമ്മയയൂം സഹോദരിയേയും തെക്കെപ്പാട്ട് വീട്ടില്‍ കണ്ടിട്ടുണ്ട്. ഇത്രയും ഓര്‍മിച്ചത്‌,  പത്തമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മായന്നൂരിലെ ഉരുസക്കുത്തായ നാട്ടിടവഴികളും മുളംകൂട്ടങ്ങള്‍ തണല്‍ വിരിച്ച പാതയോരങ്ങളും മയിലുകള്‍ നീട്ടിവിളിച്ച കശുമാവിന്‍ തോപ്പുകളും ചരല്‍ മൈതാനങ്ങളും പച്ചക്കുന്നുകളും കുട്ടികള്‍ നീന്തിത്തുടിച്ച ആറാട്ടുചിറയും ഒരിക്കല്‍ക്കൂടി ആ കഥകളില്‍ ഗൃഹാതുരഭംഗിയോടെ ചിറകു കുടഞ്ഞതു കണ്ടപ്പോഴാണ്.
' ഒരു യുദ്ധത്തിന്‍റെ ഓര്‍മ' യാണ് ഈ സമാഹാരത്തിലെ ആദ്യകഥ. നീണ്ടകഥയെന്നോ നോവലെറ്റ് എന്നോ പേരിടാവുന്ന ഒരെണ്ണം. സൈനികസേവനത്തിനിടയില്‍ വന്ന ഒരു സ്ഥലംമാറ്റവും പുതിയ ജോലി സ്ഥലത്തേക്ക് ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കേണ്ടിവന്ന  നീണ്ടൊരു  യാത്രയുടെ കഥയുമാണ് അദ്ദേഹം പറയുന്നത്. സെക്കന്ദരാബാദില്‍നിന്ന് ആസാമിലെ തേസ് പൂരിലേക്ക് മദിരാശി വഴി ഹൌറ,ബരൌണി രംഗിയ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞു വേണം കഷ്ടി ഒരാഴ്ച കൊണ്ട് തേസ് പൂരിലെത്താന്‍ . ഈ സമയകാലം  പട്ടാള ജീവിതത്തിന്‍റെ മധുരവും ചവര്‍പ്പും എരിവും കയ്പും നിറഞ്ഞ സഹനജീവിതം സഹയാത്രികരായ വായനക്കാരുമായി കഥാകാരന്‍ പങ്കുവെക്കുന്നു. കേവലം ശ്രോതാക്കളായ അനുവാചകര്‍ കണ്ണീരിന്റെയും ആത്മാഭിമാനത്തിന്‍റെയും വിസ്താരങ്ങളില്‍ സ്വയം മറന്നുപോവുകയും ചെയ്യുകയാണ്. കോവിലനും നന്തനാരും പാറപ്പുറത്തും മികവോടെ പയറ്റിയ കളിയരങ്ങിലാണ് തെക്കെപ്പാട്ടും വന്നുനില്‍ക്കുന്നത്.  എത്രയോ ലളിതമാണ് ഈ രചനകള്‍.അത്രമേല്‍ സുന്ദരവും.താനൊരു കഥയുടെ ആഖ്യാനം നിര്‍വഹിക്കുകയാണ് എന്ന ഭാവമൊന്നും തെക്കെപ്പാട്ടിനില്ല. എങ്കിലും തനിക്കു പറയാനുള്ളത് ക്ഷമയോടെ പാകതയോടെ ശ്രുതിമധുരമായി അദ്ദേഹംകേള്‍പ്പിക്കുന്നു. കൂടെ വരൂ  ചങ്ങാതീ എന്ന് ചുമലില്‍ തൊട്ടു വിളിക്കുന്ന നേര്‍ത്ത സ്വരമാണ് ഈ കഥാകാരനുള്ളത്.
'ഇവിടെ ഒരു പുഴയുണ്ടായിരുന്നു 'എന്ന കഥ സ്വന്തം നാടിനെയും നാട്ടുകാരെയും ഓര്‍ത്തുള്ള ഗൃഹാതുരമായൊരു  തേങ്ങലാണ് . അന്ത്യശ്വാസം വലിക്കുന്ന നിളാനദി എന്ന ഭാരതപ്പുഴയുടെ വിലാപമാണ്‌ നമ്മള്‍ കേള്‍ക്കുന്നത്.എത്ര തലമുറകള്‍ നടന്നുപോയ മണല്പ്പരപ്പായിരുന്നു. രണ്ടു ജില്ലകളിലെ എത്രയോ ഗ്രാമങ്ങളെ പരസ്പരം ബന്ധിച്ചു നിര്‍ത്തിയ സമവാക്യമായിരുന്നു ഒരിക്കല്‍ ഈ പുഴ.ആറാട്ട്കടവും ചരക്കുകടവും ബലിക്കടവുമായിരുന്ന ഈ പുഴയോരം സാമ്പത്തികവും സാംസ്കാരികവുമായ ഒരു ദിശാസൂചകം കൂടി ആയിരുന്നല്ലോ.സരസ്വതീ നദിയെപ്പോലെ ഭൂഗര്‍ഭത്തിലേക്ക് അന്തര്‍ധാനം ചെയ്യുന്ന ഒരു പുഴയെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാണേണ്ടിവരുന്ന ദൌര്‍ഭാഗ്യകരമായ അവസ്ഥയെചൊല്ലിയാണ് ഈ കഥ സങ്കടപ്പെടുന്നത്.
അതെ .മനുഷ്യ സങ്കടങ്ങളുടെ നിസ്സഹായമായ പങ്കിടല്‍ ആണല്ലോ ഓരോ കഥയും.പുഴ മാത്രമല്ല അമ്പലക്കുളവും കുളക്കോഴികളും അരിപ്പിറാവുകളും
നാട്ടുപാതകളും വഴിവിളക്കുകളും ചോലമരങ്ങളും വാലിട്ടു കണ്ണെഴുതിയ കുന്നിമണികളും മാഞ്ഞുപോവുന്ന മഞ്ഞും നിലാവും എല്ലാമെല്ലാം തെക്കെപ്പാട്ടിന്‍റെ കഥാലോകത്ത് വിഷാദസൌന്ദര്യത്തോടെ വിരുന്നുവരുന്നു.
ഇതിലെ 'ബാലശാപവും'  'കുഞ്ഞനുജനും' മനോഹരമായ കഥകളാണ് എന്ന് എടുത്തുപറയട്ടെ . ഒരാധുനിക കഥയുടെ ഒതുക്കവും ശില്‍പഭംഗിയും ഒത്തുചേര്‍ന്ന ആഖ്യാനമാതൃകയാണ്  'കുഞ്ഞനുജനെ ഓര്‍ക്കുമ്പോള്‍'.കാലം എന്ന മാന്ത്രികനെ ആഖ്യാന വിരുതിലൂടെ തെക്കെപ്പാട്ട് കൈവെള്ളയിലെ കുന്നിക്ക്കുരു പോലെ എടുത്തുവെക്കുന്നു.എന്നെ ഏറെമോഹിപ്പിച്ച ഒന്നാണ് ഈ കഥ എന്ന് എടുത്തു പറയട്ടെ.
ഇനിയുള്ളത്  അധ്യയനവും അധ്യാപനവുമായി ജീവിച്ച തന്‍റെ ബാല്യ കൌമാരങ്ങളുടെ നിറവാര്‍ന്ന ഓര്‍മകളാണ്. ഓര്‍മകള്‍ എന്നും സുഗന്ധിയും സുരഭിയുമാണല്ലോ.ഓര്‍മകളില്‍ ജീവിച്ച കാലമാണ് ശരിക്കുള്ള ജീവിതം.തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ ജീവിക്കാന്‍ മറന്നുപോയവരാണ്. അങ്ങനെ ഓര്‍മകളും മറവികളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട കേവല മനുഷ്യരുടെ സജീവ ചിത്രങ്ങളാണ് ഈ സമാഹാരത്തിലെ മറ്റു കഥകള്‍. ബന്ധങ്ങളും സൌഹൃദങ്ങളും ചിരസ്ഥായിയായ മൂല്യബോധവും ഈ കഥകളില്‍ പൌര്‍ണമി പോലെ നമുക്കുചുറ്റും ഒഴുകിപ്പരക്കുന്നു. തെക്കെപ്പാട്ട് ഇവിടെ വിന്യസിക്കുന്ന ഓര്‍മകളുടെ ഒരു കാലം കേരളീയ ജീവിതത്തില്‍ നിന്ന് ഇനിവരാത്ത വണ്ണം  അസ്തമിച്ചിരിക്കുന്നു. സ്നേഹം, കരുണ , വാത്സല്യം, ആര്‍ജവമുള്ള സത്യം , നൈതികത എല്ലാം ഒന്നൊന്നായി കൈമോശപ്പെടുകയാണ്. ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം തെക്കെപ്പാട്ടിനെപ്പോലുള്ള എഴുത്തുകാര്‍ നീണ്ട ഇടവേളകളില്‍ അപൂര്‍വമായി മാത്രം സ്വന്തം സ്വത്വത്തെ ആവിഷകരിക്കുന്നത്. മാറിമാറി വരുന്ന ലോകക്രമം മനുഷ്യാവസ്ഥകളില്‍ വന്നുചേര്‍ന്ന പരിണതികള്‍ ഇതെല്ലാം കഥയുടെ ആഖ്യാനപരിസരങ്ങളില്‍ പുത്തന്‍ വേഷഭൂഷകളോടെ അണിയറയിലും അരങ്ങിലും കെട്ടിയെഴുന്നെള്ളിക്കാന്‍ അദ്ദേഹം ഒരിക്കലും ഒരുമ്പെടുന്നില്ല. ശൂന്യവേളകളില്‍  മനസ്സിലും കടലാസ്സിലും എഴുതുകയും, എഴുതിയവ ഓര്‍മയുടെ എഴുത്തുപെട്ടകങ്ങളില്‍ ഒളിപ്പിച്ചുവെക്കുകയുമാണ് ഈ കഥാകരന്‍ ചെയ്തുപോന്നതെന്ന് ഞാന്‍ കരുതുന്നു. മാനം കാണാതെ ഒളിച്ചിരുന്ന ഈ മയില്‍പ്പീലികള്‍ ഏഴഴകുള്ള മഴവില്ലുകളായി മലയാളകഥയുടെ മാനത്ത് വിരിയട്ടെ എന്ന് നമുക്കാഗ്രഹിക്കാം. പുതിയ തലമുറയിലെ ഒരാളെന്ന നിലയില്‍  തെക്കെപ്പാട്ടിനെപ്പോലുള്ള കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ രചനകളെ വിലയിരുത്താനുള്ള അവസരം വന്നുചേര്‍ന്നത് അപ്രതീക്ഷിതമെങ്കിലും നിയോഗമായി കാണുകയും അതീവസന്തോഷത്തോടെ ഈ കൃതി വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

- സേതുമാധവന്‍ മച്ചാട്