Ajantha Musings
Tuesday, August 5, 2025
ekathaara novel by geetha nenmini ( revised)
കഴിഞ്ഞ ദശകങ്ങളിൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ നന്നായി പരീക്ഷിച്ചറിഞ്ഞ പുതുതലമുറ മികവുറ്റ സംഭാവനകളാണ് നമ്മുടെ സാഹിത്യത്തിന് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ള പ്രയാസവും സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായെന്നു പറയാം. പുതിയ നക്ഷത്രങ്ങൾ പ്രതിഭാപ്രകാശം ചൊരിഞ്ഞുകൊണ്ട് കവിതയിലും കഥയിലും പ്രത്യക്ഷപ്പെട്ടു. ഓർമക്കുറിപ്പുകളും യാതകളും നിശിതമായ നിരീക്ഷണങ്ങളും ബ്ലോഗുകളായി ഫേസ്ബുക് പോലുള്ള ഇടങ്ങളിൽ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചു. ലഘുനോവലുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയും പിൽക്കാലത്തു പുസ്തകങ്ങളായി പുറത്തുവരികയുമുണ്ടായി. മിക്കവയും വായനാസമൂഹം ഏറ്റെടുക്കുകയും ആസ്വാദന വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
ഫേസ്ബുക് കഥകളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച എഴുത്തുകാരിൽ ഒരാളാണ് ഗീത നെന്മിനി. ഗീതയുടെ ചെറുകഥകളും കുറിപ്പുകളും അവയുടെ ലാളിത്യവും രചനാസൗന്ദര്യവും കൊണ്ട് അനേകം വായനക്കാരെ സൃഷ്ടിച്ചെടുത്തു. ഗ്രാമീണ ജീവിതത്തിന്റെ സൗഭാഗ്യങ്ങളും നഗരങ്ങളിൽ കുടിയേറുക വഴി നഷ്ടപ്പെട്ട ഗതകാലത്തിന്റെ സ്മരണകളും അയവിറക്കുന്ന കഥകൾ മലയാളത്തിൽ എത്രയോമുമ്പ് തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ദേശം പകർന്നുപോയ ഒരു കാലത്തെ ഫോട്ടോഗ്രാഫിക് ആയി പകർത്തിക്കൊണ്ടാണ് എംടി യും മാധവിക്കുട്ടിയും രാജലക്ഷ്മിയും പോയ തലമുറയിലെ വായനക്കാരെ കൂടെകൂട്ടിയത്. അല്പം വ്യത്യസ്തമായി ഗീത നെന്മിനിയും തന്റേതായ ഇടം നിർമിച്ചിരിക്കുന്നു. ആഖ്യാനരീതികൊണ്ടാണ് ഗീതയുടെ കഥകൾ വായനക്കാരെ ആകർഷിച്ചത്. ബാല്യവും കൗമാരവും കടന്നുപോയ നാട്ടിൻപുറ നന്മകളുടെ ഗൃഹാതുര ഭംഗികൾ തന്നെയാണ് ഈ എഴുത്തുകാരിയുടെയും നിലവറ. ഓർമകളുടെ സമൃദ്ധിയിൽ നിന്നാണ് അവർ ഓരോ കഥയും ചികഞ്ഞെടുക്കുന്നത്. മുത്തശ്ശി കുട്ടിക്കാലം തൊട്ടേ പറഞ്ഞുകേൾപ്പിച്ച കഥാപരിസരത്തെ ആഖ്യാനതന്ത്രമായി ഉപയോഗിക്കുവാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന കഥാകാരി അനുഭവകഥനത്തിൽ ഓർമയുടെ അപാരമായ ഊർജത്തെ പുനരുപയോഗിക്കുന്നുണ്ട്. പിൽക്കാലം കുടുംബജീവിതത്തിലേക്കും പ്രവാസത്തിലേക്കും ചേക്കേറുന്ന വ്യക്തിസത്തയിൽ ചുറ്റുപാടുകൾ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച കാലിഡോസ്കോപ്പു പോലെ നിരവധി ഓർമ്മകൾ സമ്മാനിക്കുന്നു. ഇതെല്ലാം നാമോരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നതുതന്നെയാണ്. പലരും വന്നപോലെ ജീവിതം കടന്നുപോകുന്നു. ചിലർ ഒന്നും വിട്ടുകളയാറില്ല. അബോധപൂർവമായ ഒരു പ്രക്രിയയെന്ന പോലെ ഓർമയിൽ അതെല്ലാം പെറുക്കി സൂക്ഷിക്കും.ഗീതയുടെ കഥാഖ്യാനത്തിൽ മനഃശാസ്ത്രം കടന്നുവരുന്നത് അങ്ങനെയാണ്. ജീവിതം സംവേദന നിവേദനങ്ങളുടെ പരീക്ഷണശാലയാകുന്നത് കലയുടെ രസതന്ത്രമാണ്.
ഇത്രയും ഓർത്തത് ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര'യെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ്.
'ഏകതാര' എന്ന് കേൾക്കുമ്പോഴേ ഓ.എൻ.വിയുടെ പ്രശസ്തമായ ഗാനം 'സാഗരങ്ങളെ പാടിയുണർത്തുവാൻ ...' ഓർമയിൽ ഒഴുകിയെത്തും. ഏകതാരയിൽ വന്നു ഇളവേൽക്കുന്ന ഓർമ്മകൾ കൊണ്ടാണ് ഇതിലെ കഥ വികസിക്കുന്നത്. ഒറ്റക്കമ്പിയിൽ നിന്ന് സംഗീതമുണർത്തുന്ന വാദ്യമാണ് ഏകതാര. ബംഗാളിലും നേപ്പാളിലുമൊക്കെയുള്ള നാടോടി ഗായകർ ഏകതാര മീട്ടി ഗ്രാമാന്തരങ്ങളിലൂടെ അലഞ്ഞു നടക്കും. സാന്താൾ ഗായകരും ബാവുൽ ഗായകരും ഏകാന്തത്തിൽ ആലപിച്ചുനടന്ന ഗാനങ്ങൾക്ക് ശ്രുതി പകർന്നത് ഏകതാരയിൽനിന്നാണ്. ഗീത നെന്മിനിയുടെ കഥയിലെ കേന്ദ്ര കഥാപാത്രം ഗോകുൽദാസ് എന്ന ഗായകനാണ്. എന്നാൽ ദാസിന്റെ സഹധർമിണി വിനീതയുടെ ഹൃദയവികാരങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുക. സംഗീതത്തെ ഉപാസിച്ച ദാസിന്റെ ഉത്തമ പത്നിയായി ജീവിച്ചിട്ടും അദ്ദേഹം വിനീതയെ ഉള്ളഴിഞ്ഞു സ്നേഹിച്ചിട്ടും ജീവിതം മറ്റൊരു കൈവഴിയിലൂടെ ഒഴുകിയകലുന്നതായിട്ടാണ് വിനീതക്കനുഭവപ്പെട്ടത്. സദാ സംഗീതത്തിന്റെ നേർത്ത അലകൾ കൊണ്ട് മുഖരിതമായ പാർവണം എന്ന വീടിന്റെ അന്തരീക്ഷം പെട്ടെന്നൊരു നാൾ നിറം വാർന്നു വിമൂകമായി. രോഗാവസ്‌ഥയിലായ ദാസ് ആശുപത്രിയിൽനിന്നു തിരിച്ചെത്തിയത് മറവിയുടെ തിരസ്കരണിയിൽ അകപ്പെട്ടതുപോലെയാണ്. അംനീഷ്യ ബാധിച്ചതുപോലെയായി അദ്ദേഹത്തിന്റെ അവസ്‌ഥ. ഒന്നും ഓർത്തെടുക്കാൻ ദാസിന് കഴിഞ്ഞില്ല. നേർപാതിയായ വിനീതയെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥ. ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെപ്പോലും ഓർത്തെടുക്കാൻ ദാസിന് കഴിയാതെ പോയി. കുറഞ്ഞൊരുകാലം സ്മൃതിയുടെ ആകാശം മാഞ്ഞുപോകുകയാണ്. സാധ്യമായ ചികിത്സകളെല്ലാം അടുത്ത ബന്ധുക്കൾ ചെയ്യുന്നുണ്ട്. ക്രമേണ വിശ്രാന്തമായ ജീവിതത്തിൽ നിന്ന് ഭൂതകാലം അദ്ദേഹം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാൽ അല്പം വിദൂരമായ ഓർമയുടെ ഘനീഭൂതമായ സ്‌ഥലകാലങ്ങളിൽ നിന്നാണെന്നു മാത്രം. അവിടെ വിനീതയില്ല. ആ സ്‌ഥാനം മറ്റൊരാൾ കയ്യടക്കുന്നു. നന്ദു എന്നൊരു കൂട്ടുകാരിയാണ് ദാസിന്റെ പ്രാണസഖിയായി ഒപ്പം ജീവിക്കുന്നത്. തുടർന്ന് വിനീതയെ നന്ദു എന്നാണ് ദാസ് വിളിച്ചത്. മുമ്പ് വിനീതയോടു പെരുമാറിയ രൂപത്തിലും ഭാവത്തിലുമല്ല ദാസ് നന്ദു എന്ന വിനീതയോട് ഇടപെടുന്നത്. ഇത് വിനീതയെന്ന ഉത്തമഭാര്യക്കൊരു പ്രഹരവും തിരിച്ചറിവും സമ്മാനിക്കുന്നതാണ് കഥയുടെ പൂർവഭാഗം.
ദീർഘമായൊരു കാലം ഗോകുൽദാസ് എന്ന ഗായകന്റെ അറിയപ്പെട്ട പത്നിയായി ജീവിച്ചിട്ടും ഒരു സുപ്രഭാതത്തിൽ പിറന്ന വീട്ടിൽ അന്യയായി പോകേണ്ടിവന്ന ദുരവസ്‌ഥ വിനീതക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി അനുഭവപ്പെട്ടു. അമ്മയും സഹോദരിയും ബന്ധുക്കളും അവളെയാണ് കുറ്റപ്പെടുത്തുന്നത്. ആ തിരിച്ചറിവിൽ നിന്ന് ഉണർന്നെണീറ്റ വിനീത ഉറച്ചൊരു തീരുമാനമെടുക്കുന്നു. തെളിച്ച വഴി പോയില്ലെങ്കിൽ, പോയ വഴിയേ തെളിച്ചു മുന്നോട്ടുപോകാൻ വിനീത തയ്യാറെടുക്കുന്നു. സമൂഹത്തെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അവൾ സ്വയം നന്ദുവായി ദാസിൽ പുനർജനിച്ചു. നന്ദു നൽകിയ ജീവിതോത്സവങ്ങൾ ദാസിന് പകർന്നുകൊണ്ട് അവൾ സ്ത്രീത്വത്തിന്റെ മഹനീയത സ്വയം പഠിക്കുകയായിരുന്നു എന്ന് പറയാം. ഇനി ഒരിക്കലും ദാസിന് പൂർവ്വജന്മം തിരിച്ചുകിട്ടല്ലേ എന്നുപോലും അവൾക്കു പ്രാർഥിക്കേണ്ടിവന്നു. അന്യോന്യമുള്ള ഉടലിന്റെയും ഉയിരിന്റെയും മാധുര്യം നിറഞ്ഞ നിമിഷങ്ങൾ നന്ദു എന്ന സ്ത്രീക്കൊരു പുതുജന്മം നൽകി. ദാസുമൊത്തുള്ള ജീവിതം ആദ്യമായി അറിയുന്നതുപോലെയാണ് ആ അനുഭവം രേഖപ്പെടുത്തുന്നത്. " പുറകിൽ നിന്നും പുണരുന്ന കൈകളിലേക്ക് ഒതുങ്ങി അവൾ നിശ്ചലയായി. സുഗന്ധവും ചൂടും പേറുന്ന ഒരു ശ്വാസക്കാ കാറ്റ് അവളിൽ നിറഞ്ഞൊഴുകി. ശലഭങ്ങൾ മുകർന്നുപോയ അനാവൃത ഭൂമികയിൽ മണിമുത്തുകൾ പോലെ ജലത്തുള്ളികൾ വീണുടഞ്ഞു. നന്ദു എന്ന മൃദുമന്ത്രണം കേൾക്കെ അവളിൽ നിന്നും രോമാഞ്ചത്തിന്റെ മഴപ്പാറ്റകൾ ചിറകുവീശി അത്യാഹ്ലാദത്തോടെ പറന്നുയർന്നു. താഴ്വാരവും പുൽത്തകിടിയും തഴുകി ഓമനിച്ചൊരു തെന്നലിന്റെ വിരൽ സ്പർശനത്തിൽ ഉടൽ കോരിത്തരിച്ചു. ദാസിനെ പുണർന്നുകൊണ്ട് സുഖദമായ ഒരു രാഗ നിർവൃതിയിലേക്കു സ്വയം മറന്നു കൂപ്പുകുത്തി. ജീവിതത്തിൽ ആദ്യമായി ദാമ്പത്യത്തിന്റെ രസതന്ത്രം അവൾ അറിയുകയായിരുന്നു." ഖാണ്ഡേക്കറുടെ 'യയാതി' ഓർക്കുന്നില്ലേ? യയാതിയിലെ ദുരന്തനായിക ദേവയാനിയെപ്പോലെ ഉള്ളുരുകി ജീവിക്കുന്നവളല്ല വിനീത.വഞ്ചിക്കപ്പെട്ട സ്ത്രീത്വമാന് ദേവയാനി.വിനീതയാകട്ടെ സ്വയം വഞ്ചിതയായെന്ന വേദന ഉള്ളിൽ പേറുന്നവളല്ല. ശർമിഷ്ഠ എന്ന നന്ദുവല്ല അവളുടെ ഉറക്കം കെടുത്തിയത്. എന്തുകൊണ്ട് ദാസിന്റെ ഹൃദയത്തിൽ കൂടുകൂട്ടാൻ തനിക്കു കഴിയാതെപോയി എന്നൊരു കുറ്റബോധമാണ് അവളെ അലട്ടിയത്. ഒരു പരകായപ്രവേശത്തിനു അവൾ അബോധമായി തയ്യാറെടുക്കുകയായിരുന്നു.
വിനീതം, അദ്രികം എന്നിങ്ങനെ രണ്ടു ഖണ്ഡങ്ങളായിട്ടാണ് ഈ നോവലെറ്റിനെ കഥാകാരി ഭാവന ചെയ്തിട്ടുള്ളത്. കഥയുടെ അടുത്ത ഘട്ടത്തിൽ നാം പിന്തുടരുന്നത് ഗോകുൽ ദാസിന്റെ ഹൃദയം അപഹരിച്ച നന്ദു എന്ന അദ്രിയുടെ ജീവിതമാണ്. ഇവിടെ മറ്റു കഥാപാത്രങ്ങളേയും നാം കണ്ടുമുട്ടുന്നു. സ്വാതി, നിത്യൻ, തപസി തുടങ്ങി അദ്രിയുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചവർ. ദാസിന്റെ പ്രവാസജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയവർ. സംഗീത പ്രോഗ്രാമുകൾ അവതരിപ്പിക്കാനായി ബാലിദ്വീപിൽ എത്തിയ ദാസിനെ ഇന്തോനേഷ്യയുടെ മനം മയക്കുന്ന പ്രകൃതി മാടിവിളിച്ചു. ദാസ് അവിടെ നിർമിച്ച പറുദീസയെന്ന കുടിലിൽ കുറച്ചുകാലം വസിക്കുകയും ചെയ്യുന്നുണ്ട്. അവിടെവെച്ചാണല്ലോ നന്ദു എന്ന പെൺകുട്ടിയെ കാണുന്നതും അവളിൽ അനുരക്തനാവുന്നതും.
ഏകതാരയുടെ ഇതിവൃത്തം ഇത്രയും അവതരിപ്പിക്കാനേ ഇവിടെ ഉദ്ദേശമുള്ളൂ. നാലുകെട്ടിനേക്കാൾ വലിയൊരു പടിപ്പുര ആവശ്യമില്ലല്ലോ. ലളിതമായ കഥാഖ്യാനമെങ്കിലും സങ്കീർണമായ മനുഷ്യബന്ധങ്ങളെ ഇഴപിരിക്കാനാണ് ഗീത നെന്മിനി ശ്രമിച്ചിട്ടുള്ളത്. ഒരു പുരുഷനിലേക്ക് കൈവഴികളായി ഒഴുകിയെത്തുന്ന രണ്ടു സ്ത്രൈണ ബിംബങ്ങൾ എന്ന ആശയം വായനക്കാർക്ക് അത്ര അപരിചിതമല്ല. കെ സുരേന്ദ്രനും വിലാസിനിയും അവരുടെ കൃതികളിൽ ആഴത്തിൽ അവതരിപ്പിച്ച മനുഷ്യകഥാനുഗായികളായ ജീവിതചിത്രമാണ് ഏകതാര എന്ന ഗീത നെന്മിനിയുടെ നീണ്ടകഥയും പിന്തുടരുന്നത്. എന്നാൽ സുരേന്ദ്രനും വിലാസിനിയും ഉഴുതുമറിച്ച പ്രതിജനഭിന്നവിചിത്രമായ മനോലോകത്തിലേക്കു ഗീത പോകുന്നില്ല. ഫിക്ഷനിൽ ബൃഹദാകാരമായ ആഖ്യാനം, മാറിയ കാലത്തിന്റെ രീതിയല്ല എന്ന് ഈ കഥാകാരി തിരിച്ചറിഞ്ഞിരിക്കാം. തന്നെയുമല്ല ഗീത അടിസ്‌ഥാനപരമായി ചെറിയ കഥകളുടെ ആഖ്യാതാവാണ്. തനിക്കുചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നുവീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു. അവ വിരിഞ്ഞു ചിറകു വിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളൂ. സംഭവങ്ങളും പ്രതീതികളും അദ്‌ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്കാരമാണ് ഓരോ കഥയും. മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. ആഖ്യാനത്തിന്റെ രേഖീയതലത്തിൽ നിന്ന് വഴുതിമാറി കഥാന്ത്യത്തിൽ അവിശ്വസനീയമായൊരു ട്വിസ്റ്റ് സൃഷ്ടിക്കാൻ ഈ കഥാകാരിക്കൊരു കരവിരുതുണ്ടെന്നു തോന്നിയിട്ടുണ്ട്. അനുഷ്യജീവിത്തിന്റെ പ്രഹേളികാസ്വഭാവം എഴുത്തുകാരിൽ വ്യത്യസ്തമായ അനുരണനങ്ങൾ ഉളവാക്കുമല്ലോ. ഈ കഥാകാരിയുടെ പ്രതിഭയും കഥാഖ്യാനത്തിന്റെ വഴികളിൽ അവ്വിധമൊരു കയ്യടക്കം കാണിക്കുന്നത് കാണാം. കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും ഏകതാരയിൽ സംഗീതമുണർത്തുന്നവയാണ്. രണ്ടാമതൊരാവർത്തി വായിച്ചു തീരുമ്പോഴാണ് കഥയുടെ പൂർവാപരബന്ധം വ്യക്തമാവുക. രചയിതാവിന്റെ ആഖ്യാനതന്ത്രമായി നാമതിനെ തിരിച്ചറിയും.ഗീത നെന്മിനി എന്ന കവിയുടെ ഭാവനാമയൂരം പീലിവിടർത്തുന്ന കവിതകളും നോവലിൽ ഇടയ്ക്കിടെ ഒളിമിന്നുന്നതുകാണാം. പ്രിയതമന്റെ ഗസൽ സംഗീതമുണർത്തിയ ഉന്മാദരാവുകളിൽ വിനീത നടത്തുന്ന പകർന്നാട്ടം അമ്പരപ്പോടെയാണ് ബന്ധുജനം നോക്കിനിന്നത്. ഈ കഥയിലെ പാത്രസൃഷ്ടിയിൽ മികച്ചുനിൽക്കുന്നതും വിനീത തന്നെ.ഇതര കഥാപാത്രങ്ങൾ പരഭാഗശോഭ പകർന്ന് പശ്ചാത്തലത്തിൽ വന്നു പോകുന്നതേയുള്ളൂ. നീലരാജി, നടുമുറ്റം എന്നീ കഥാസമാഹാരങ്ങളും 'പരിണതി'എന്ന ആദ്യ നോവലും ഈ എഴുത്തുകാരിയുടെ ആഖ്യാനമികവ് കാണിച്ചുതരുന്നുണ്ട്. ശില്പസൗന്ദര്യം തികഞ്ഞ കസവുടയാടയാണ് ഈ കഥാകാരി നെയ്‌തെടുക്കുന്നത്. ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര' അതീവസന്തോഷത്തോടെ വായനക്കായി തുറന്നുവെക്കുന്നു.
സേതുമാധവൻ മച്ചാട്.
5.8.2025.
Monday, August 4, 2025
ekathaara novel by Geetha Nenmini
കഴിഞ്ഞ ദശകങ്ങളിൽ സോഷ്യൽ മീഡിയയുടെ സാധ്യതകൾ നന്നായി പരീക്ഷിച്ചറിഞ്ഞ പുതുതലമുറ മികവുറ്റ സംഭാവനകളാണ് നമ്മുടെ സാഹിത്യത്തിന് നൽകിയത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ടും സമയനഷ്ടവും സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏതാണ്ട് ഇല്ലാതായെന്നു പറയാം. തന്നെയുമല്ല പ്രസിദ്ധീകരിച്ച ഉടനെ നിമിഷങ്ങൾക്കുള്ളിൽ അനുകൂലമോ പ്രതികൂലമോ ആവട്ടെ, വായനക്കാരുടെ പ്രതികരണങ്ങൾ അറിയാനും അവശ്യമായ തിരുത്തുകൾ വരുത്തുവാനും സാധ്യമാകുന്നു എന്ന സൗകര്യവുമുണ്ട്. പുതിയ നക്ഷത്രങ്ങൾ പ്രതിഭാപ്രകാശം ചൊരിഞ്ഞുകൊണ്ട് കവിതയിലും കഥയിലും പ്രത്യക്ഷപ്പെട്ടു. ഓർമക്കുറിപ്പുകളും യാത്രയും നിശിത നിരീക്ഷണങ്ങളും ബ്ലോഗുകളായി ഫേസ്ബുക് പോലുള്ള ഇടങ്ങളിൽ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചു. ലഘുനോവലുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയും പിൽക്കാലത്തു പുസ്തകങ്ങളായി പുറത്തുവരികയുമുണ്ടായി. മിക്കവയും വായനാസമൂഹം ആസ്വാദന വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
ഫേസ്ബുക് കഥകളിലൂടെ ആരാധകരുടെ ശ്രദ്ധയാകർഷിച്ച എഴുത്തുകാരിൽ ഒരാളാണ് ഗീത നെന്മിനി. ഗീതയുടെ ചെറുകഥകളും കുറിപ്പുകളും അവയുടെ ലാളിത്യവും രചനാസൗന്ദര്യവും കൊണ്ട് അനേകം വായനക്കാരെ സൃഷ്ടിച്ചെടുത്തു. ഗ്രാമീണ ജീവിതത്തിന്റെ സൗഭാഗ്യങ്ങളും നഗരങ്ങളിൽ കുടിയേറുക വഴി നഷ്ടപ്പെട്ട ഗതകാലത്തിന്റെ സ്മരണകളും അയവിറക്കുന്ന കഥകൾ മലയാളത്തിൽ എത്രയോമുമ്പ് തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ദേശം പകർന്നുപോയ ഒരു കാലത്തെ ഫോട്ടോഗ്രാഫിക് ആയി പകർത്തിക്കൊണ്ടാണ് എംടി യും മാധവിക്കുട്ടിയും രാജലക്ഷ്മിയും പോയ തലമുറയിലെ വായനക്കാരെ കൂടെകൂട്ടിയത്. അല്പം വ്യത്യസ്തമായി ഗീത നെന്മിനിയും തന്റേതായ നിർമിക്കുന്നു. ആഖ്യാനരീതികൊണ്ടാണ് ഗീതയുടെ കഥകൾ വായനക്കാരെ ആകർഷിച്ചത്. ബാല്യവും കൗമാരവും കടന്നുപോയ നാട്ടിൻപുറ നന്മകളുടെ ഗൃഹാതുര ഭംഗികൾ തന്നെയാണ് ഈ എഴുത്തുകാരിയുടെയും നിലവറ. ഓർമകളുടെ സമൃദ്ധിയിൽ നിന്നാണ് അവർ ഓരോ കഥയും ചികഞ്ഞെടുക്കുന്നത്. മുത്തശ്ശി കുട്ടിക്കാലം തൊട്ടേ പറഞ്ഞുകേൾപ്പിച്ച കഥാപരിസരത്തെ ആഖ്യാനതന്ത്രമായി ഉപയോഗിക്കുവാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ ആരെയും പോലെ കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന കഥാകാരി അനുഭവകഥനത്തിൽ ഓർമയുടെ അപാരമായ ഊർജത്തെ പുനരുപയോഗിക്കുന്നുണ്ട്. പിൽക്കാലം കുടുംബജീവിതത്തിലേക്കും പ്രവാസത്തിലേക്കും ചേക്കേറുന്ന വ്യക്തിസത്തയിൽ ചുറ്റുപാടുകൾ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച കാലിഡോസ്കോപ്പു പോലെ നിരവധി ഓർമ്മകൾ സമ്മാനിക്കുന്നു. ഇതെല്ലാം നാമോരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നതുതന്നെയാണ്. പലരും വന്നപോലെ ജീവിതം കടന്നുപോകുന്നു. ചിലർ ഒന്നും വിട്ടുകളയാറില്ല. ഓർമയിൽ അതെല്ലാം പെറുക്കി സൂക്ഷിക്കും. അബോധപൂർവമായ ഒരു പ്രക്രിയയെന്ന പോലെ. ഗീതയുടെ കഥാഖ്യാനത്തിൽ മനഃശാസ്ത്രം കടന്നുവരുന്നത് അങ്ങനെയാണ്. ജീവിതം സംവേദന നിവേദനങ്ങളുടെ പരീക്ഷണശാലയാകുന്നത് കലയുടെ രസതന്ത്രമാണ്.
ഇത്രയും ഓർത്തത് ഗീത നെന്മിനിയുടെ പുതിയ നോവൽ 'ഏകതാര'യെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ്.
ഏകതാര എന്ന് കേൾക്കുമ്പോഴേ ഓ.എൻ.വിയുടെ പ്രശസ്തമായ ഗാനം 'സാഗരങ്ങളെ പാടിയുണർത്തുവാൻ ...' ഓർമയിൽ ഒഴുകിയെത്തും. ഏകതാരയിൽ വന്നു ഇളവേൽക്കുന്ന ഓർമ്മകൾ കൊണ്ടാണ് കഥ വികസിക്കുന്നത്. ഒറ്റക്കമ്പിയിൽ നിന്ന് സംഗീതമുണർത്തുന്ന വാദ്യമാണ് ഏകതാര. ബംഗാളിലും നേപ്പാളിലുമൊക്കെയുള്ള നാടോടി ഗായകർ ഏകതാര മീട്ടി ഗ്രാമാന്തരങ്ങളിലൂടെ നടക്കും. സാന്താൾ ഗായകരും ബാവുൽ ഗായകരും ഏകാന്തത്തിൽ ആലപിച്ചുനടന്ന ഗാനങ്ങൾക്ക് ശ്രുതി പകർന്നത് ഏകതാരയിൽനിന്നാണ്. ഗീത നെന്മിനിയുടെ കഥയിലെ കേന്ദ്ര കഥാപാത്രം ഗോകുൽദാസ് എന്ന ഗായകനാണ്. എന്നാൽ ദാസിന്റെ സഹധർമിണി വിനീതയുടെ ഹൃദയവികാരങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിക്കുക.സംഗീതത്തെ ഉപാസിച്ച ദാസിന്റെ ഉത്തമ പത്നിയായി ജീവിച്ചിട്ടും അദ്ദേഹം വിനീതയെ ഉള്ളഴിഞ്ഞു സ്നേഹിച്ചിട്ടും ജീവിതം മറ്റൊരു കൈവഴിയിലൂടെ ഒഴുകിയകലുന്നതായിട്ടാണ് വിനീതക്കനുഭവപ്പെട്ടത്. സദാ സംഗീതത്തിന്റെ നേർത്ത അലകൾ കൊണ്ട് മുഖരിതമായ വീടിന്റെ അന്തരീക്ഷം പെട്ടെന്നൊരു നാൾ നിറം വാർന്നു വിമൂകമായി. രോഗാവസ്‌ഥയിലായ ദാസ് ആശുപത്രിയിൽനിന്നു തിരിച്ചെത്തിയത് മറവിയുടെ തിരസ്കരണിയിൽ അകപ്പെട്ടതുപോലെയാണ്. അൽഷിമേഴ്‌സ് ബാധിച്ചതുപോലെയായി അദ്ദേഹത്തിന്റെ അവസ്‌ഥ. ഒന്നും ഓർത്തെടുക്കാൻ ദാസിന് കഴിഞ്ഞില്ല. നേർപാതിയായ വിനീതയെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥ. ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെപ്പോലും ഓർത്തെടുക്കാൻ ദാസിന് കഴിയാതെ പോയി. സാധ്യമായ ചികിത്സകളെല്ലാം അടുത്ത ബന്ധുക്കൾ ചെയ്യുന്നുണ്ട്. ക്രമേണ വിശ്രാന്തമായ ജീവിതത്തിൽ നിന്ന് ഭൂതകാലം അദ്ദേഹം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാൽ അല്പം വിദൂരമായ ഓർമയുടെ ഘനീഭൂതമായ സ്‌ഥലകാലങ്ങളിൽ നിന്നാണെന്നു മാത്രം. അവിടെ വിനീതയില്ല. ആ സ്‌ഥാനം മറ്റൊരാൾ കയ്യടക്കുന്നു. നന്ദു എന്നൊരു കൂട്ടുകാരിയാണ് ദാസിന്റെ പ്രാണസഖിയായി ഒപ്പം ജീവിക്കുന്നത്. വിനീതയെ നന്ദു എന്നാണ് ദാസ് വിളിച്ചത്. മുമ്പ് വിനീതയോടു പെരുമാറിയ രൂപത്തിലും ഭാവത്തിലുമല്ല ദാസ് നന്ദു എന്ന വിനീതയോട് ഇടപെടുന്നതുപോലും. ഇത് വിനീതയെന്ന ഉത്തമഭാര്യക്കൊരു പ്രഹരവും തിരിച്ചറിവും സമ്മാനിക്കുന്നതാണ് കഥയുടെ പൂർവഭാഗം. ദീര്ഘമായൊരു കാലം ഗോകുൽദാസ് എന്ന ഗായകന്റെ അറിയപ്പെട്ട പത്നിയായി ജീവിച്ചിട്ടും ഒരു സുപ്രഭാതത്തിൽ പിറന്ന വീട്ടിൽ അന്യയായി പോകേണ്ടിവന്ന ദുരവസ്‌ഥ വിനീതക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായി അനുഭവപ്പെട്ടു. അമ്മയും സഹോദരിയും ബന്ധുക്കളും അവളെയാണ് കുറ്റപ്പെടുത്തുന്നത്. ആ തിരിച്ചറിവിൽ നിന്ന് ഉണർന്നെണീറ്റ വിനീത ഉറച്ചൊരു തീരുമാനമെടുക്കുന്നു. തെളിച്ച വഴി പോയില്ലെങ്കിൽ, പോയ വഴിയേ തെളിച്ചു മുന്നോട്ടുപോകാൻ വിനീത തയ്യാറെടുക്കുന്നു. സമൂഹത്തെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് അവൾ സ്വയം നന്ദുവായി ദാസിൽ പുനർജനിച്ചു. നന്ദു നൽകിയ ജീവിതോത്സവങ്ങൾ ദാസിന് പകർന്നുകൊണ്ട് അവൾ സ്ത്രീത്വത്തിന്റെ മഹനീയത സ്വയം പഠിക്കുകയായിരുന്നു എന്ന് പറയാം. ഇനി ഒരിക്കലും ദാസിന് പൂർവ്വജന്മം തിരിച്ചുകിട്ടല്ലേ എന്നുപോലും അവൾക്കു പ്രാർഥിക്കേണ്ടിവന്നു. അന്യോന്യമുള്ള ഉടലിന്റെയും ഉയിരിന്റെയും മാധുര്യം നിറഞ്ഞ നിമിഷങ്ങൾ നന്ദു എന്ന സ്ത്രീക്കൊരു പുതുജന്മം നൽകി. ദാസുമൊത്തുള്ള ജീവിതം ആദ്യമായി അറിയുന്നതുപോലെയാണ് ആ അനുഭവം രേഖപ്പെടുത്തുന്നത്. " പുറകിൽ നിന്നും പുണരുന്ന കൈകളിലേക്ക് ഒതുങ്ങി അവൾ നിശ്ചലയായി. സുഗന്ധവും ചൂടും പേറുന്ന ഒരു ശ്വാസക്കാ കാറ്റ് അവളിൽ നിറഞ്ഞൊഴുകി. ശലഭങ്ങൾ മുകർന്നുപോയ അനാവൃത ഭൂമികയിൽ മണിമുത്തുകൾ പോലെ ജലത്തുള്ളികൾ വീണുടഞ്ഞു. നന്ദു എന്ന മൃദുമന്ത്രണം കേൾക്കെ അവളിൽ നിന്നും രോമാഞ്ചത്തിന്റെ മഴപ്പാറ്റകൾ ചിറകുവീശി അത്യാഹ്ലാദത്തോടെ പറന്നുയർന്നു. താഴ്വാരവും പുൽത്തകിടിയും തഴുകി ഓമനിച്ചൊരു തെന്നലിന്റെ വിരൽ സ്പർശനത്തിൽ ഉടൽ കോരിത്തരിച്ചു. ദാസിനെ പുണർന്നുകൊണ്ട് സുഖദമായ ഒരു രാഗ നിർവൃതിയിലേക്കു സ്വയം മറന്നു കൂപ്പുകുത്തി. ജീവിതത്തിൽ ആദ്യമായി ദാമ്പത്യത്തിന്റെ രസതന്ത്രം അവൾ അറിയുകയായിരുന്നു."
വിനീതം, അദ്രികം എന്നിങ്ങനെ രണ്ടു ഖണ്ഡങ്ങളായിട്ടാണ് ഈ നോവലെറ്റിനെ കഥാകാരി ഭാവന ചെയ്തിട്ടുള്ളത്. കഥയുടെ അടുത്ത ഘട്ടത്തിൽ നാം പിന്തുടരുന്നത് ഗോകുൽ ദാസിന്റെ ഹൃദയം അപഹരിച്ച നന്ദു എന്ന അദ്രിയുടെ ജീവിതമാണ്. ഇവിടെ മറ്റു കഥാപാത്രങ്ങളേയും നാം കണ്ടുമുട്ടുന്നു. സ്വാതി, നിത്യൻ, താപസി തുടങ്ങി അദ്രിയുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചവർ. ദാസിന്റെ പ്രവാസജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയവർ. സംഗീത പ്രോഗ്രാമുകൾ അവതരിപ്പിക്കാനായി ബാലിദ്വീപിൽ എത്തിയ ദാസിനെ ഇന്തോനേഷ്യയുടെ മനം മയക്കുന്ന പ്രകൃതി മാടിവിളിച്ചു. ദാസ് ഒരുവേള അവിടെ നിർമിച്ച കൂടിൽ കുറച്ചുകാലം വസിക്കുകയും ചെയ്യുന്നുണ്ട്. അവിടെവെച്ചാണ് നന്ദു എന്ന പേരിലുള്ള പെൺകുട്ടിയെ കാണുന്നതും അവളിൽ അനുരക്തനാവുന്നതും.
ഏകതാരയുടെ ഇതിവൃത്തം ഇത്രയും അവതരിപ്പിക്കാനേ ഇവിടെ ഉദ്ദേശമുള്ളൂ. നാലുകെട്ടിനേക്കാൾ വലിയൊരു പടിപ്പുര ആവശ്യമില്ലല്ലോ. ലളിതമായ കഥാഖ്യാനമെങ്കിലും സങ്കീർണമായ മനുഷ്യബന്ധങ്ങളെ ഇഴപിരിക്കാനാണ് ഗീത നെന്മിനി ശ്രമിച്ചിട്ടുള്ളത്. ഒരു പുരുഷനിലേക്ക് കൈവഴികളായി ഒഴുകിയെത്തുന്ന രണ്ടു സ്ത്രൈണ ബിംബങ്ങൾ എന്ന ആശയം വായനക്കാർക്ക് അത്ര അപരിചിതമല്ല. കെ സുരേന്ദ്രനും വിലാസിനിയും അവരുടെ കൃതികളിൽ ആഴത്തിൽ അവതരിപ്പിച്ച മനുഷ്യകഥാനുഗായികളായ ജീവിതചിത്രമാണ് ഏകതാര എന്ന ഗീത നെന്മിനിയുടെ നീണ്ടകഥയും പിന്തുടരുന്നത്. എന്നാൽ സുരേന്ദ്രനും വിലാസിനിയും ഉഴുതുമറിച്ച പ്രതിജനഭിന്നവിചിത്രമായ മനോലോകത്തിലേക്കു ഗീത പോകുന്നില്ല. ഫിക്ഷനിൽ ബൃഹദാകാരമായ ആഖ്യാനം മാറിയ കാലത്തിന്റെ രീതിയല്ല എന്ന് ഈ കഥാകാരി തിരിച്ചറിഞ്ഞിരിക്കാം. തന്നെയുമല്ല ഗീത അടിസ്‌ഥാനപരമായി ചെറിയ കഥകളുടെ ആഖ്യാതാവാണ്. തനിക്കുചുറ്റും നൃത്തം ചെയ്യുന്ന പ്രകൃതിയിൽ നിന്ന് ഓരോ കഥയും ഗീതയിൽ വാർന്നുവീഴുന്നു. കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികൾ ഉള്ളിൽ കൂടുകെട്ടി താമസമുറപ്പിക്കുന്നു. അവ വിരിഞ്ഞു ചിറകു വിടർത്തി വാനിലേക്ക് പറന്നുപോകുകയാണ്. കഥാകാരി കാഴ്ചക്കാരിയായി നോക്കിനിൽക്കുന്നതേയുള്ളൂ. സംഭവങ്ങളും പ്രതീതികളും അദ്‌ഭുതത്തോടെ പലപ്പോഴും നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഒരു കുട്ടിയുടെ ആവിഷ്കാരമാണ് ഓരോ കഥയും. മനുഷ്യാനുഭവങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നൊരു വ്യസനം ഉള്ളിൽ നിറയുമ്പോഴാണ് ആ കഥകൾ പിറവിയെടുക്കുക. ആഖ്യാനത്തിന്റെ രേഖീയതലത്തിൽ നിന്ന് വഴുതിമാറി കഥാന്ത്യത്തിൽ അവിശ്വസനീയമായൊരു ട്വിസ്റ്റ് സൃഷ്ടിക്കാൻ ഈ കഥാകാരിക്കൊരു കരവിരുതുണ്ടെന്നു തോന്നിയിട്ടുണ്ട്. അനുഷ്യജീവിത്തിന്റെ പ്രഹേളികാസ്വഭാവം എഴുത്തുകാരിൽ വ്യത്യസ്തമായ അനുരണനങ്ങൾ ഉളവാക്കുമല്ലോ. ഈ കഥാകാരിയുടെ പ്രതിഭയും കഥാഖ്യാനത്തിന്റെ വഴികളിൽ അവ്വിധമൊരു കയ്യടക്കം കാണിക്കുന്നത് കാണാം. കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും ഏകതാരയിൽ സംഗീതമുണർത്തുന്നവയാണ്. രണ്ടാമതൊരാവർത്തി വായിച്ചു തീരുമ്പോഴാണ് കഥയുടെ പൂർവാപരബന്ധം വ്യക്തമാവുക. രചയിതാവിന്റെ ആഖ്യാനതന്ത്രമായി നാമതിനെ തിരിച്ചറിയും. ഗീത നെന്മിനിയുടെ നോവൽ അതീവസന്തോഷത്തോടെ വായനക്കായി തുറന്നുവെക്കുന്നു.
സേതുമാധവൻ മച്ചാട്.
5.8.2025.
Monday, July 28, 2025
nithyaharitham
നിത്യഹരിതം
ചിത്രകാരനായ മുരളി നാഗപ്പുഴയുടെ വർണവൈവിധ്യമാർന്ന കലാജീവിതത്തെ പരിചയപ്പെടുത്തുന്ന മനോഹരകൃതിയാണ് 'ഹരിതസങ്കീർത്തനം'.
പച്ചകൊണ്ടുള്ള കൈയൊപ്പാണ് മുരളിയുടെ ചിത്രങ്ങൾ. സാന്ദ്രമായ നിറക്കൂട്ടുകളുടെ ലയം ചിത്രകാരന്റെ കയ്യൊപ്പായി മാറുന്ന കാഴ്ച. വയനാട്ടിലെ വനപ്രകൃതിയുടെ ഇലപ്പച്ചകളിൽ നിന്നാണ് മുരളിയുടെ തുടക്കം. തിരുനെല്ലിയും പക്ഷിപാതാളവും ബ്രഹ്മഗിരിയും നിഗൂഢ സൗന്ദര്യത്തോടെ ഈ ചിത്രങ്ങളിൽ നിറഞ്ഞുനിൽപ്പുണ്ട്. സ്വന്തം ബാല്യകാലത്തിന്റെ ഓർമ്മപ്പുസ്തകങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുത്ത നിറങ്ങളും വരകളും ഭാവങ്ങളുമാണ് അവ.
പണ്ട് മാതൃഭൂമിയുടെ വിശേഷാൽ പതിപ്പുകളിൽ മാധവമേനോന്റെയും പുണിഞ്ചിത്തായയുടെയും ചിത്രവർണങ്ങൾ ലയിച്ചുചേർന്ന പെയിന്റിങ്ങുകൾ മതിവരാതെ നോക്കിയിരുന്നിട്ടുണ്ട്. അതുപോലെ പദ്മിനിയുടെയും കലാധരന്റെയും ഭാവുകത്വം തികഞ്ഞ ഫ്രെയ്മുകളുടെ ഭംഗിയും. എൻ എ.നസീറിന്റെ കാടും പ്രകൃതിയും, വിക്റ്റർ ജോർജിന്റെയും ദത്തൻ പുനലൂരിന്റെയും അപൂർവത കലർന്ന ഫോട്ടോഗ്രഫിയും ഇങ്ങനെ മിഴിനിറയെ ആസ്വദിച്ചിട്ടുണ്ട്. നമ്മുടെ ചിത്രകലാ പാരമ്പര്യത്തിൽ മുരളി നാഗപ്പുഴയെ അടയാളപ്പെടുത്തുന്ന ഈ കൊച്ചുപുസ്തകം കലാസ്വാദകനായ വി ഡി സെൽവരാജാണ് ഒരുക്കിയിട്ടുള്ളത്. സച്ചിദാനന്ദനും അനിതാ നായരും രവീന്ദ്രനും ക്യാൻവാസിൽ എഴുതിയ മുരളിയുടെ കവിതയെ വിലയിരുത്തുന്നു.
മുരളി നാഗപ്പുഴയുടെ ബാല്യം അച്ഛന്റെ പണിശാലയിലെ ഉലയിൽ നിന്നുയരുന്ന തീനാളമാണ്. ആലയിൽ നിന്നുയരുന്ന തീ ഓലമേഞ്ഞ മച്ചിൽ ചുംബിച്ച ശേഷം ഉലയിലേക്ക് മടങ്ങും. നിത്യവും കാണുന്ന ഈ അഗ്നിനാളമാണ് മുരളിയിലെ കലയെ ജ്വലിപ്പിച്ചത്. ആലയിലെ തീ കലയുടെ ജ്വാലയാണെന്ന രഹസ്യം അദ്ദേഹം തിരിച്ചറിഞ്ഞു. അത് ജീവിതം ശുദ്ധീകരിക്കുമെന്നുതന്നെ മുരളി വിശ്വസിച്ചു. വെങ്കലശില്പങ്ങൾ വാർന്നുവീണ അച്ഛന്റെ ഉലയിൽ നിന്നാണ് മുരളി എന്ന നാഗപ്പുഴക്കാരൻ ജനിക്കുന്നത്.
മുരളി നാഗപ്പുഴയുടെ ചിത്രങ്ങൾ കാണാൻ നമ്മുടെ നാടിനെ കാണൂ ... എന്നുതുടങ്ങുന്ന അനിത നായരുടെ ആസ്വാദനം അതീവഹൃദ്യമാണ്. അദ്ദേഹത്തിൻറെ കലയെ മനസ്സിലാക്കണമെങ്കിൽ നാം കേരളത്തിലേക്ക് മിഴിതുറക്കണം. വർണങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടാനും വാറ്റിയെടുക്കാനും പിടിച്ചെടുക്കാനും കാത്തിരിക്കുന്ന ഒരു പെയിന്റിംഗ് പോലെയാണ് അവ. ദാഹാർത്തമായ തവിട്ടുമണ്ണിൽ മലർന്നുകിടക്കുന്ന മഞ്ഞ വൈക്കോൽ കൂനകൾ.ചെമ്പരത്തിയും മഞ്ഞ ചെമ്പകവും വെളിയിൽ നിൽക്കുന്ന അരിപ്പൂക്കളും രാജകിരീടവും തെച്ചിയും നിറഞ്ഞ പൂക്കാലം. മരക്കൊമ്പിലൂടെ ചുറ്റിക്കയറുന്ന പച്ചിലപ്പാമ്പുകൾ. മറ്റൊരു കൊമ്പിൽ മിഴിതുറന്നു ഉപ്പൻ.തിടുക്കത്തിൽ അരിച്ചരിച്ചു നീങ്ങുന്ന ഉറുമ്പുകൾ, വട്ടമിട്ടു പറക്കുന്ന തുമ്പികൾ...അങ്ങനെയങ്ങനെ മുരളിയുടെ ചിത്രങ്ങൾ കേരളപ്രകൃതിയുടെ വാചാലമായ പകർന്നാട്ടങ്ങളാണ്. ഓർമയും സ്വപ്നവും ഗൃഹാതുരത്വവും നിറഞ്ഞ അദ്‌ഭുതലോകം. കുട്ടിക്കാലം തൊട്ടേ അനുഭവിച്ചറിഞ്ഞ വേദനകളും കഷ്ടപ്പാടുകളും ഇല്ലായ്മകളും മനുഷ്യസ്നേഹിയായ കലാകാരന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നു. ധാർമികരോഷം നിറഞ്ഞ കലയുടെ പ്രതിരോധം പിന്നീട് പക്വമായ കലാതത്ത്വങ്ങളായി പരിണമിക്കുകയാണ്.
ആടുകളും അലഞ്ഞുതിരിയുന്ന ചെറിയ കുട്ടികളും നിറഞ്ഞ മുരളിയുടെ ബഷീർ പരമ്പരയാണ് അദ്ദേഹത്തെ കലാസ്വാദകർക്കുള്ളിൽ പ്രതിഷ്ഠ നേടിക്കൊടുത്തത്. ചാരുകസേരയിലിരിക്കുന്ന ബഷീർ, മുരളിയുടെ ചിത്രത്തിൽ ഒരു ജീവചരിത്രത്തിന്റെ കലാത്മകമായ തത്വചിന്തയായി വിടരുകയാണ് ചെയ്യുന്നത്. ശിശുസഹജമായ നിഷ്കളങ്കതയോടെ വേണം മുരളിയുടെ സംവേദനാലോകം നോക്കിക്കാണാൻ. അവ ഒട്ടും വിരസമോ അതിഭാവുകത്വം കലർന്നതോ അല്ല. അദ്ദേഹം വരച്ചിടുന്ന കലാഭൂപടം രൂപത്തിലും ഭാവത്തിലും നിറവേറുന്ന വർണവിസ്മയങ്ങൾ പങ്കിടുന്നു. പച്ചയുടെ ഛായാ സാധ്യതകൾ വർണസങ്കലനത്തിൽ നിരന്തരം സാധ്യമാകുന്ന മുരളിയുടെ കല സർറിയലിസ്റ്റു സൗന്ദര്യം തികഞ്ഞവയാണെന്ന് രവീന്ദ്രനും തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. കാഴ്ചകളിൽ അഭിരമിക്കുന്ന ആസ്വാദകസമൂഹത്തെ കലയുടെ ജൈവനിർഭരമായ ആഴങ്ങളെ തൊട്ടറിയാൻ മുരളി നാഗപ്പുഴയുടെ ചിത്രങ്ങൾ മാടിവിളിക്കുന്നു എന്നറിയിക്കുന്ന ഒരു മനോഹര പുസ്തകമാണ് , കാർത്തിക പബ്ലിക്കേഷൻ ഒരുക്കിയ " ഹരിത സങ്കീർത്തനം".
Wednesday, September 4, 2024
anuragiyaaya guru
നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ ഗുരുവിനെ സ്നേഹിച്ച നാമോരോരുത്തരുടെ ഹൃദയത്തിലും നിറഞ്ഞുനിൽക്കുന്നു. ആരായിരുന്നു ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്. ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ പലപ്പോഴും സ്വാനുഭവങ്ങൾ വികാരാര്‍ദ്രതയോടെ ഓർക്കാറുണ്ട് .നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന ഏകമത സങ്കല്‍പ്പത്തെക്കുറിച്ചും വ്യാമുഗ്ദ്ധരാവുന്നു യതിയുടെ വായനക്കാർ. നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല. വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്. ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന് സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗഹനമായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു. ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു. അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും. ഒരു കവിക്ക് മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക് സാധ്യമായത് ഗുരുവിന്റെ കാലത്തിനു ശേഷവും ഈ ലോകം ഓർത്തുവെക്കും.
" ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... " ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍. നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. ' നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും.... അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി. സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല. ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍. അറിവിന്റെ നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു. നിത്യചൈതന്യ യതി എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു) ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ് ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം' ' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന് ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം. നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ഷക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍ 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .
ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ് നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന് നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.( 1990 ) നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്. കഥാകാരി മാധവിക്കുട്ടി പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍ നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. " യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്. അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത് മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത് 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.
'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം. പി.കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്പാടുകള്‍'പോലെയോ ,ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന് അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു. നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?' ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെവ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു. ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്? ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു. യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു
ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു "ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്." ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ." എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല. മൌനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു. നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി. " ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?" ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ . കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായി ദൂരദർശന് വേണ്ടിയുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ (കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു.
1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു. അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു. " എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു. ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു. അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി. അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച് എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു. എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍ തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു. ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ. ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്. കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്. ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന് നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍ ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ.. അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു. ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.." മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും. പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?' നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ? വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു. സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല. നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി." ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.
- സേതുമാധവൻ മച്ചാട്
Thursday, August 29, 2024
NITHYA 2
' ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... '
ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍.
നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. '
നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും....
അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി.
സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല.
ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍.
അറിവിന്റെ നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും
ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു.
നിത്യചൈതന്യ യതി എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു)
ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ് ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ
എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം'
' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന് ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം
അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം.
നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ഷക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു.
പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍
'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .
ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ് നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന് നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്( 1990 )- നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്.കഥാകാരി മാധവിക്കുട്ടി
പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍
നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും
മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ
അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. "
യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്
കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന്
തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്.
അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത് മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത് 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച
മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.
'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം.പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന്
അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?'
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെവ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല.
അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ
ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു.
ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്?
ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു.
യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന
ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു.ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു "ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്." ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ."
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല.
മൌനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി.
" ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി
കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?"
ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .
കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.
ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.
ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന്
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."
മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.
നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.
- സേതുമാധവന്‍ മച്ചാട്..
Posted by sethumenon at 5:41 AM No comments:
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest
സ്നേഹപൂര്‍വ്വം നിത്യക്ക് - സേതുമാധവന്‍ മച്ചാട്
' ജനാലയുടെ ഒരു കണ്ണാടിച്ചില്ല് അല്പം പൊട്ടിയതാണ്. അതില്‍ക്കൂടി വരുന്ന കാറ്റ് തണുത്ത രാത്രികളില്‍ വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചില്‍പോലെയും മഞ്ഞും മഴയും ഇല്ലാത്തപ്പോള്‍ അലൌകികമായ ശാന്തിയുടെ നേര്‍ത്ത നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്. ആരുമറിയാതെ നിലാവുള്ള രാത്രിയില്‍ ഗലീലിയാ കടപ്പുറത്തും ഏകാന്തമായ കുന്നുകളിലും അലഞ്ഞു നടന്ന യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ചൂളംവിളി കേള്‍ക്കുമ്പോഴെല്ലാം ഞാനോര്‍ക്കും. നേരം പുലര്‍ന്നാല്‍ ഈ കോടക്കാറ്റു കടന്നുപോകുന്നതു പോലെ ഞങ്ങളും നീലഗിരിക്കുന്നു വിട്ടു ഈ യൂക്കാലിമരങ്ങളുടെയും തേയിലത്തളിരിന്റെയും മണമില്ലാത്ത വിദൂരതയിലെത്തിച്ചേരും.അവിടെയുംനില്‍ക്കുകയില്ല . പിന്നെയും പോകും .... '
ഗുരു നിത്യയുടെ ആത്മകഥയിലെ വരികളാണ് നാമിപ്പോള്‍ വായിച്ചത്. അനുഭവസാന്ദ്രമായ കഥയിലെ ഊഷ്മളമായ വാക്കുകള്‍.
നടരാജ ഗുരു ഒരിക്കല്‍ ഓര്‍മിപ്പിച്ചു-'നിത്യന്‍ ഒരു ആത്മകഥയെഴുതണം.സരള മായ ശൈലിയില്‍.അനുഭവിക്കാനിടയായ ഒരു കാര്യവും വിട്ടുകളയരുത്.വസ്തുനിഷ്ഠ മായൊരു ജീവച്ചരിത്രത്തെക്കാള്‍ ആത്മകഥാ പ്രധാനമായ ഒരു നോവല്‍ പോലെ എഴുതുന്നതായിരിക്കും നല്ലത്. '
നിത്യ തന്റെ സംന്യാസജീവിതം സരളവും സുന്ദരവുമായ ഒരാവിഷ്കാരമായി നിറവേറ്റിയ കഥ അനേകം പുസ്തകങ്ങളിലായി പ്രകാശം കൊള്ളുന്നു. യാത്ര, ഗുരുവും ശിഷ്യനും, യതിചര്യ ,നടരാജഗുരുവും ഞാനും....
അങ്ങനെയങ്ങനെ. നിത്യയുടെ ഓരോ പുസ്തകവും പൂ വിരിയും പോലെ വായനയില്‍ അറിവിന്റെ സുഗന്ധം പ്രസരിപ്പിക്കുന്നു. ഒരു സഹൃദയനായി ജീവിക്കുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് എന്നെ ഓര്‍മിപ്പിച്ചത് ഗുരു നിത്യയാണ്. ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നിന്ന് 'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പിട്ട എത്രയോ കത്തുകള്‍ മറ്റു പലരെയുമെന്നപോലെ എന്നെയും തേടിയെത്തി.
സത്യവും സൌന്ദര്യവും കതിരിട്ടു നിന്ന സ്നേഹനിര്‍ഭരമായ വാക്കുകള്‍ ആ കത്തുകളില്‍ നിറഞ്ഞു. ഗുരു തന്റെ ശരീരം വിട്ടു യാത്രയായപ്പോഴാണ് ആ വാക്കുകളില്‍ ഞാന്‍ വീണ്ടും ജീവിക്കാന്‍ തുടങ്ങിയത്. അതില്‍ നിരാര്‍ദ്രമായ വേദാന്തത്തിന്റെ രഹസ്യമുണ്ടായിരുന്നില്ല.
ഗഹനമായ ആധ്യാത്മികതയുടെ സംവേദനവുമായിരുന്നില്ല അവ.നിത്യയുടെത്തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 'മുറിയാത്ത പാരസ്പര്യ'മായിരുന്നു അത്. യതിയുടെ പ്രാര്‍ഥനാനിര്‍ഭരമായ ധ്യാനങ്ങള്‍.
അറിവിന്റെ നിരതിശയമായ പ്രവാഹമായിരുന്നു നിത്യയുടെ ഭാഷണവും രചനയും. ജീവിതയാത്രയില്‍ പരിചയപ്പെടാനിടയായ വ്യക്തികള്‍. ചിത്രങ്ങള്‍, സംഗീതം, ശില്‍പം എന്നുവേണ്ട മാനവരാശിയുടെ സമസ്തഭാവങ്ങളെയും കോര്‍ത്തിണക്കിയ മൂല്യങ്ങളുടെ ഒരു സംഘനൃത്തമാണ് അദ്ദേഹം തുറന്നിട്ടത്.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമറിഞ്ഞ,അനുഭവിച്ച ധന്യനിമിഷങ്ങള്‍ മറ്റൊരിടത്ത് ഇനിയും സംഭവിക്കുക എളുപ്പമല്ല.ലോകത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളുംചിത്രകലയും
ഇടതിങ്ങി വളര്‍ന്ന ' ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണ ഗുരുകുലത്തിന്റെ സത്യസങ്കല്പങ്ങളുടെ സരളമായ ആവിഷ്കാരമായിരുന്നു.
നിത്യചൈതന്യ യതി എഴുതിയ നൂറുകണക്കിന് പുസ്തകങ്ങള്‍,അദ്ദേഹത്തിന്റെ കാലത്തിനുശേഷവും ലോകമെങ്ങുമുള്ള ഗൃഹസ്ഥാശ്രമികളുടെ കൈപ്പുസ്തകമായി മാറി.മലയാളത്തിനെക്കാള്‍ മധുരമായ മറ്റൊരു വാങ്ങ്മയ മാധ്യമവുമില്ലെന്ന് നിത്യ പറയുമായിരുന്നു.( അതേസമയം, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള വായനക്കാര്‍ക്കായി ഇവ ഇംഗ്ലീഷ് ഭാഷയിലും യതി പരിഭാഷപ്പെടുത്തിയിരുന്നു)
ഓരോ വാക്കിലും അക്ഷരത്തിലും നിലീനമായ ഭാഷയുടെ ഹൃദയം തൊട്ടുകൊണ്ടാണ് ഗുരു രചനയിലേര്‍പ്പെട്ടത്. ഗീതയായാലും ഉപനിഷത്തായാലും ഗുരു അതിനെ വ്യാഖ്യാനിക്കുകയോ ഭാഷ്യം ചമക്കുകയോ അല്ല ചെയ്തത്. ആ മഹദ് ഗ്രന്ഥങ്ങളില്‍ ജീവിക്കുകയായിരുന്നു. അതില്‍ ധ്യാനം കൊള്ളുകയായിരുന്നു.എഴുതിയ ഓരോ പുസ്തകവും താന്‍ പരിചയപ്പെടാനിടയായ ഒരു കൊച്ചുകുട്ടിക്കു വേണ്ടിയോ സുഹൃത്തിനു വേണ്ടിയോ
എഴുതിയ മറുപടികളായിരുന്നു.ഗൃഹസ്ഥാശ്രമത്തിലെ പ്രാര്‍ഥന പോലെ. 'ഇമ്പം ദാമ്പത്യത്തില്‍.'ഉള്ളില്‍ കിന്നാരം പറയുന്നവര്‍',ഹൃദയത്തിലെ ആരാധനാസൌഭഗം'
' സമ്യക്കായ ജീവിതദര്‍ശനം' എന്നിങ്ങനെ ഓരോ കൃതിയും പ്രശാന്തമായ ജീവിതങ്ങളുടെ നിറവേറലാണ്. തികച്ചും സമ്യക്കായൊരു ജീവിതമാണ് അദ്ദേഹം സ്വപ്നം കണ്ടത്. താന്‍ പരിചയപ്പെടാനിടയാവുന്നവരുടെ ജീവിതത്തിന് ഒരു ചിട്ടയുംമുറയും വേണമെന്ന് അദ്ദേഹം
അഭിലഷിച്ചു.അവരെ ഉപദേശിക്കുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മാതൃകയായി സ്വയം ജീവിക്കുകയും ചെയ്തു. കൂട്ടായ്മയിലെ സ്വരലയ മെന്തെന്ന് യതിയുടെ ഗുരുകുലം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം.
നിത്യയുടെ വായനാമുറിയും പ്രാര്‍ഥനാഗൃഹവും ഒന്നുതന്നെ. ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ഷക്കുഹാച്ചിയും ഗുരുവിന്റെ ധ്യാനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു.
പിക്കാസോവും ക്ലോദ് മോനെയും ടാഗോറും കാളിദാസനും, കാന്റും യുങ്ങും, വാല്മീകിയും ടോള്‍സ്ടോയി യും ജലാലുദ്ദീന്‍ റൂമിയും സോളമനും, സില്‍വിയ പ്ലാത്തും എഡാ വാക്കറും, ഗീതഗോവിന്ദവും,ജ്ഞാനേ ശ്വരിയും, ദര്‍ശനമാലയും ആത്മോപദേശ ശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു. ലോകം മുഴുവന്‍ പരന്നുകിടക്കുന്ന സുഹൃത്തുക്കള്‍,കുടുംബങ്ങള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍
'സ്നേഹപൂര്‍വ്വം നിത്യ' എന്നു കൈയ്യൊപ്പ് വീണ ഒരു കത്തെങ്കിലും കൈപ്പറ്റാത്തവരായി യതിയുടെ വായനക്കാരില്‍ എത്ര പേരുണ്ടാവും? എല്ലാം 'ന്യസിച്ച'വനാണ് സന്ന്യാസി. സമ്യക്കായ ന്യാസം. നിത്യക്കാവട്ടെ ന്യാസവും സ്വീകാരവും ദര്‍ശനത്തില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞു. സംന്യാസത്തിന്റെ സരളവും സുന്ദരവുമായ ചൈതന്യമാണ് തന്റെ കൃതികളിലും ജീവിതത്തിലും അദ്ദേഹം പ്രകാശിപ്പിച്ചത്. മനുഷ്യന്റെ ആന്തര പ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാവുന്ന അവസ്ഥ ആ രചനകളില്‍ നമുക്ക് തിരിച്ചറിയാം. ഒരു കവിക്കു മാത്രം കഴിയുന്ന ശൈലിയില്‍ പ്രപഞ്ചസത്യങ്ങളെ പകര്‍ന്നുതരാന്‍ നിത്യയുടെ പ്രതിഭക്കു കഴിഞ്ഞു .
ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ് നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന് നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്( 1990 )- നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്.കഥാകാരി മാധവിക്കുട്ടി
പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍
നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും
മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ
അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. "
യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ്
കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന്
തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്.
അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത് മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത് 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച
മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.
'യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന എന്നു പറയാം.പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന്
അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു. യൌവനത്തില്‍ വീട് വിട്ടു തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളെജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. " ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്നു ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി .ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു.അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്?ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ?ഒരുക്കം ഇനിയും പൂര്‍ത്തിയായില്ലേ?'
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി.ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു."എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെവ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു "എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല.
അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു." ഗുരു എന്നെ അപമാനിക്കാനുള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്.എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൌപചാരികമായ രീതിയിലാണ് സംഭവിച്ചത് .അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി.നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ
ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും."ഗുരുതരമായ രോഗത്തിനു ഗൌരവമായ ചികിത്സ ആവശ്യമാണ് " എന്ന് ഗുരു പറയുമായിരുന്നു.
ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു : ' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്?
ഗുരു പറഞ്ഞു "വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക." ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു.
യൂണിവേര്‍സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളോജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടോത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു.സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന
ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു.ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി,യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു.ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു "ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല ". ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു : നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്." ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല .ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു.അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു : " നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍." ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു :" ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ."
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയുംധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല.
മൌനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൌനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്കരിക്കാന്‍ ആഗ്രഹം തോന്നി.
" ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്തു കഞ്ഞി
കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു.ആ പാടങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : "ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു മൈക്കലാഞ്ചലോയും ഇല്ലേ?"
ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു....
നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .
കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു. കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ് ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍ പിന്നീടത് കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത് സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ് തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട് മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.
ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.
ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ് നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന്
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്.. യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍ മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."
മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത് നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.
നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: " എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്‍റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍ അതിഭാവുകത്വം കൊണ്ട് നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ ഒരു മന്ദസ്മിതംപോലെ ഗുരുവിന്‍റെ സമാധിമന്ദിരം. അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു.
Guru Nithya
നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".
ആരായിരുന്നു ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും
ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.
നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്. ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗ മായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.
ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ് ,കെ പി രമേശ് , സണ്ണി ജോസഫ്, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ് , സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി ആന്ട്രൂസ്, ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു. ജനറല്‍ എഡിറ്റര്‍ കവി വിജി തമ്പിയാണ്. അദ്ദേഹം ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല. സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ യതിയെ സംബന്ധിച്ച്. ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ് വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക് മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക് സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയും.
Subscribe to:
Posts (Atom)