Wednesday, August 10, 2016

ആറ്റുകാല്‍ അമ്മ ..ജനലക്ഷങ്ങളുടെ ദേവി

ഹിമാവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളില്‍ അമ്മ മക്കളെയും കാത്തു കാത്തിരുന്നു. കിള്ളിയാറില്‍ മാനസ തീര്‍ഥത്തില്‍ കുളിച്ചു ശുദ്ധി വരുത്തി കണ്മഷി എഴുതി ചാന്തു തൊട്ട് ചന്ദനമെഴുതിയ മുഖശോഭയുമായി വരദായിനിയായ ദേവി മക്കള്‍ക്ക് ദര്‍ശനമേകി. തിരുവനന്തപുരം നഗരിയുടെ തീരം ചേര്‍ന്നുകിടന്ന ആറ്റുകാല്‍ തികച്ചും ശാന്തമായ ഒരു  ഗ്രാമപ്രദേശമായിരുന്നു അന്ന്. കൃഷി മാത്രം മുഖ്യ ജീവനമാര്‍ഗമായിരുന്ന അനേകം തലമുറകള്‍ അവിടെ ജീവിച്ചു. ആറ്റുകാല്‍ അമ്മയുടെ മുടിപ്പുരയിലെത്തി ഉള്ളതില്‍ പങ്കു കാണിക്ക അര്‍പ്പിച്ചും ഉള്ളില്‍ വിങ്ങിയ സങ്കടങ്ങള്‍ അമ്മയോടു പങ്കിട്ടും അമ്മ നല്‍കിയ പ്രസാദം ഏറ്റുവാങ്ങിയും ആണ്ടിലൊരിക്കല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിച്ചും അങ്ങനെ എത്രയോ കാലം...

ഇന്ന് ആറ്റുകാല്‍ ക്ഷേത്രം വന്‍കരകള്‍ താണ്ടി വിശ്വം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ആറ്റുകാലമ്മ ജനലക്ഷങ്ങളുടെ അഭയവും രക്ഷയുമാണ്.കേരളത്തിനകത്തും പുറത്തും നിന്നുമായി സ്വദേശികളും വിദേശികളുള്‍പ്പടെ ലക്ഷങ്ങളാണ് ആണ്ടുതോറും കൊണ്ടാടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് നെഞ്ചുരുളിയില്‍ വെന്ത സങ്കടങ്ങള്‍ നൈവേദ്യമായി അര്‍പ്പിക്കനെത്തുന്നത്. അമ്മയുടെ കഥ തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്നുപോയ ഒരദ്ഭുതമാണ് .
ആ അദ്ഭുതം തേടി ഒരു ഗവേഷക ആറ്റുകാലില്‍ എത്തി. അമ്മയുടെ മുന്‍പില്‍ നിറകണ്ണുമായി എല്ലാംമറന്നു വന്ദിച്ചുനിന്നു. സമുദ്രവസനയായ ദേവിയുടെ തിരുമുന്‍പില്‍ മിഴിനീര്‍ കാണിക്ക യര്‍പ്പിച്ചു ' പാദസ്പര്‍ശം ക്ഷമസ്വ മേ..' എന്ന് ഉള്ളുരുകി കരഞ്ഞു.അമ്മയുടെ കഥ പറയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു മധ്യാഹ്നത്തിലായിരുന്നു ഉച്ചശീവേലി കണ്ടു വണങ്ങിയ ലക്ഷ്മിക്ക്  അമ്മയെ അടുത്തറിയണമെന്ന അതിയായ വെമ്പല്‍ ഉണ്ടാകുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെയും അമ്മയുടെയും പൊങ്കാലയുടെയും കഥയും ചരിത്രവും തേടി കവയിത്രിയും ഗവേഷകയുമായ ശ്രീമതി ലക്ഷ്മി രാജീവ് നടത്തിയ നീണ്ട നാല് വര്‍ഷത്തെ നിരന്തരാന്വേഷണം മനോഹരമായ ഒരു ഗ്രന്ഥമായി ഇതാ നമ്മുടെ മുന്‍പില്‍. അമ്മയോടുള്ള അളവറ്റ സ്നേഹവും ഭക്തിയും വിനയവും ലക്ഷ്മിയുടെ കൃതിയെ ഗഹനവും സുരഭിലവുമാക്കുന്നു. ചരിത്രം ചികയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കാനും കാലത്തോടൊപ്പം ഒഴുകിപ്പോയ സത്യത്തിത്തിന്റെ ഹിരണ്മയപാത്രം തുറന്നെടുക്കാനും ലക്ഷ്മി തീരുമാനിച്ചത് ഒരു നിയോഗമായിട്ടാണ്. താന്‍ തൊടുന്നത് മഹത്തായൊരു പൊരുളിന്റെ നേരിലാണെന്നു തുടക്കം തൊട്ടേ ലക്ഷ്മിക്ക് ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും പുനരന്വേഷണത്തിന്റെ മുദ്രകള്‍ തിരഞ്ഞു പോകുന്ന ഒരു വിദ്യാര്‍ഥി നേരിടാനിടയുള്ള പ്രതിബന്ധങ്ങള്‍ ലക്ഷ്മിയും തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ലഭ്യമായ ചരിത്ര രേഖകള്‍, ജീവിച്ചിരിക്കുന്ന അപൂര്‍വ്വം വ്യക്തികള്‍, പോയ തലമുറയിലെ കഥകള്‍ പകര്‍ന്ന വയോധികര്‍, ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ശരിയായ ചരിത്രം ഉറങ്ങിക്കിടന്ന തോട്ടം പാട്ടുകള്‍,  ഇന്നും അത് പാടുന്ന അപൂര്‍വ്വം മനുഷ്യര്‍, ഫോക് ലോര്‍ മേഖലയിലെ തലമുതിര്‍ന്ന അധ്യാപകര്‍, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളെ ക്കുറിച്ചുള്ള പഠനങ്ങള്‍, തന്ത്രസമുച്ചയം പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍... തീരുന്നില്ല.
നാല് വര്‍ഷവും അമ്മയെന്ന ധ്യാനവും മന്ത്രവുമായി അമ്മയില്‍ നിറഞ്ഞു ജീവിക്കാന്‍ ഈ എഴുത്തുകാരി വ്രതം നോല്‍ക്കുന്നു. അതീവ മധുരമാണ് ലക്ഷ്മി രാജീവ് എഴുതിയ ' ആറ്റുകാല്‍ അമ്മ .. ജനലക്ഷങ്ങളുടെ ദേവി' എന്ന പുസ്തകം. ആറ്റുകാല്‍ എന്ന പൊരുളിന്റെ വശ്യത വാക്കുകളുടെ സംഗീതമായാണ് നമുക്ക് അനുഭവപ്പെടുക. അമ്മയുടെ ഒരു ദിവസം തുടങ്ങുന്ന ഭൂപാളം തൊട്ട് രാത്രി നീലാംബരിയില്‍ അമ്മ പള്ളിയുറങ്ങും വരെയുള്ള അഭൌമമായ അന്തരീക്ഷം ലക്ഷ്മി വര്‍ണിക്കുന്നത് കവിത നിറഞ്ഞ ഭാഷയിലാണ്.
ഈ ചരിത്രത്തിന്റെ താളുകള്‍ക്കിടയിലൂടെ ഒരു കാല്‍ത്തള യുടെ നാദം നമ്മെ പിന്തുടരും. കേവലം പതിനൊന്നു വയസ്സ് മാത്രമുള്ള കന്യ എന്ന പെണ്‍കുട്ടിയുടെ ചിലങ്കയുടെ ശബ്ദം.  ആ ശബ്ദം തേടിയാണ് ലക്ഷി രാജീവ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിച്ചത്....

( അവസാനിക്കുന്നില്ല )

Monday, June 27, 2016

കാവാലം - ഒരിക്കലും തുളുമ്പാത്ത നിറകുടം

ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സർദാർ കെ.എം. പണിക്കർ കാവാലത്തിന്റെ അമ്മാവനാണ്‌. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലുംനാടൻകലകളിലും തല്പരനായിരുന്നു. കുടുംബം ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണൻ,പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ. നാടകപ്രവർത്തനം ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നല്കി.  

തനതുനാടകവേദി 1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത്‌ കാവാലമാണ്‌. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ[അവലംബം ആവശ്യമാണ്]. കവിതയും സംഗീതവും യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെസ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തിൽ വേരുറയ്ക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

രവീന്ദ്രനാഥടാഗോറിന്റെ ശാന്തിനികേതന്‍ സന്ദര്‍ശിക്കാന്‍ ഇടയായപ്പോഴാണ് സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് നഷ്ടമാകുന്നതെന്തെന്നു കാവാലം തിരിച്ചറിഞ്ഞത്. ജന്മഗൃഹമായ കാവാലം പാലായില്‍ തറവാട്ടില്‍ 'കുരുന്നുകൂട്ടം' എന്നൊരു കുട്ടിക്കൂട്ടം കുട്ടനാടന്‍ ശൈലിയില്‍ രൂപപ്പെട്ടത് അങ്ങനെയാണ്. പ്രകൃതിയാണ് അവിടെ കലാകേന്ദ്രം. നാടകവും തനതു കലകളും ആയിരുന്നു കുരുന്നുകൂട്ടത്തിലെ പ്രധാന പരിശീലനങ്ങള്‍. അദ്ദേഹം പറഞ്ഞു: നമ്മുടെ സംസ്കാരത്തെപ്പറ്റി കുട്ടികള്‍ മനസ്സിലാക്കണം. മത്സരമല്ല , ജീവിതം ഉത്സവമാണെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. പ്രകൃതിയുമായുള്ള സജീവബന്ധത്തെ പ്പറ്റി കുട്ടികള്‍ കണ്ടും കൊണ്ടും അറിഞ്ഞു വളരട്ടെ. "

സ്വന്തം കലയിലും വിശ്വാസത്തിലും താന്‍ അനുഭവിച്ചു വളര്‍ന്ന നാടന്‍ മിത്തുകളും കഥകളും പുതിയ കാലത്തിന്റെ ക്ലാസ്സിക്കുകളായി അദ്ദേഹം പുന: സൃഷ്ടിച്ചു. കേരളത്തിന്റെ നാടകരംഗവേദിയെത്തന്നെ നാട്ടറിവിന്റെയും ശീലുകളുടെയും ചുവടുകള്‍ കൊണ്ട് കാവാലം ചടുലമാക്കി. 'പുറനാടിയുടെയും'  'കരിങ്കുട്ടിയുടെയും' ' തെയ്യത്തെയ്യത്തിന്റെയും' നാട്ടുവായ്ത്താരികള്‍ അരങ്ങില്‍ ജീവന്‍ വെച്ചു. ഭാരതീയ നാടക സങ്കല്പത്തിന്റെ പൊളിച്ചെഴുത്തുകള്‍ ആയിരുന്നു കാവാലത്തിന്റെ അവതരണങ്ങള്‍.
ചാരുദത്തവും ഊരു ഭംഗവും,  സ്വപ്നാവാസവദത്തവും അദ്ദേഹം വളര്‍ത്തിയെടുത്ത ശിഷ്യസമൂഹം അരങ്ങില്‍ എത്തിച്ചു. തിരുവനന്തപുരം തൃക്കണാപുറത്തെ ' സോപാനം' കളരിയില്‍  കാളിദാസനും ഭാസനും പുനര്‍ജനിച്ചു.  നെടുമുടി വേണു, മോഹന്‍ലാല്‍ എന്നീ അതുല്യ അഭിനയ പ്രതിഭകളെ അദ്ദേഹം പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്‌ ഉണര്ത്തിയെടുത്തു.
നാടകം പടിഞ്ഞാറനാണെന്ന വിശ്വാസത്തെ അദ്ദ്ദേഹം ചോദ്യംചെയ്യുകയായിരുന്നു. കേരളത്തിന്റെ മണ്ണിലും വയല്‍വരമ്പിലും നാടകത്തിന്റെ വിത്തുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്നു കാവാലം തിരിച്ചറിഞ്ഞു. സംവിധായകന്‍ അരവിന്ദന്റെയും കവി അയ്യപ്പ പണിക്കരുടെയും ഉത്സാഹത്തിലാണ് കാവാലം തെന്റെ മാസ്റ്റര്‍പീസായ ' അവനവന്‍ കടമ്പ അവതരിപ്പിക്കുന്നത്‌. പരിസരവുമായി ഇണങ്ങി നില്‍ക്കുന്ന , പരിസ്ഥിതി സങ്കല്പത്തെ പുന:പ്രതിഷ്ടിക്കുന്ന ഒരു അരങ്ങേറ്റമായിരുന്നു അത്.  കാവാലം പറഞ്ഞു: " തിരശ്ശീല ഉപേക്ഷിക്കാമെന്ന് അന്തിമവും ദൃഡവുമായ ധൈര്യം കിട്ടിയത് അവനവന്‍ കടമ്പയിലാണ്. നെടുമുടി, ജഗന്നാഥന്‍ , കൃഷ്ണന്‍കുട്ടി നായര്‍ ,കൈതപ്രം, കലാധരന്‍ ഗോപന്‍ എന്നിവര്‍ ഒപ്പം നിന്നു.കടമ്പ എന്നാല്‍ വേലി. അവനവന്‍ തന്നെയാണ് അവനവന്റെ വളര്‍ച്ചക്ക് വിഘാതം നില്‍ക്കുന്ന കടമ്പ . ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും അവിടെ വന്നു ചേരുന്നു. കാവില്‍ ഉത്സവം നടക്കുകയാണ്. ഉത്സവം കാണാന്‍ പോകണമെങ്കില്‍ ഒരു കടമ്പ കടക്കണം. അവനവന്‍ കടമ്പ. അതില്‍ എല്ലാവരും വീഴുന്നു. വാഴുന്നവരും ഇരട്ടക്കണ്ണന്‍ പക്കിയും എല്ലാവരും. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അതില്‍ വീഴും. മലയാള നാടകവേദിയുടെ അതുവരെ നിലനിന്ന എല്ലാ സങ്കല്പങ്ങളെയും കാവാലം പോളിച്ചെഴുതുകയായിരുന്നു.
കാവാലത്തിന്റെ വിയോഗത്തിലൂടെ  ഒരു കാലം അവസാനിക്കുന്നു. പ്രതിഭകളുടെ മാറ്റുരച്ച തനതു വേദിയുടെ ഒരു നാടക കാലം. കാലത്തിന്റെ യവനിക , പക്ഷെ താഴുന്നില്ല. കാവാലം നാരയണ പണിക്കര്‍ മലര്‍ക്കെ തുറന്നിട്ട തിരുവരങ്ങ്  അണയാത്ത കളിവിളക്കുമായി കാത്തു നില്‍ക്കുന്നു. പുതു തലമുറയില്‍ നിന്ന് വരും, ഇനിയും കുരുന്നുകള്‍ . കാവാലത്തെ പാടവരമ്പില്‍ കളി പഠിച്ച കുട്ടിക്കൂട്ടം ആ അരങ്ങുണര്‍ത്തുന്നത് വരും കാലം കാണാനിരിക്കുന്നു.

Wednesday, June 15, 2016

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു നിമിഷസാരം കൊത്തിവെക്കുന്നു. ദൂരദര്‍ശിനിയല്ല  സൂക്ഷ്മദര്‍ശിനിയാണത് .

ജാപ്പനീസ് കാവ്യ സമ്പ്രദായമാണ് ഹൈക്കു. പെരുമാറ്റം, ഭക്ഷണം, അലങ്കാരം, കലകള്‍ തുടങ്ങി അവരുടെ ജീവിതശൈലിക്ക് ഹൈക്കുവുമായി ഏറെ ഇഴയടുപ്പം. പൂക്കള്‍ക്ക് പോലും ഒരു വിനിമയഭാഷയുണ്ട് അവിടെ. ഹൈക്കുവിനെ അറിയാന്‍ ജാപ്പനീസ്  സംസ്കൃതിയെക്കുറിച്ച്  അറിയേണ്ടതുണ്ട്. അതിനു വഴിവിളക്കാവുന്ന ലേഖനങ്ങളും സാംസ്കാരിക സൂചകങ്ങളും ഈ സമാഹാരം തുറന്നു തരുന്നുണ്ട്. അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കിയപോലെ ഹൈക്കുവും ദുര്‍മേദസ്സുകളെ കുടഞ്ഞെറിയുന്നു.
ഹൈക്കു ആചാര്യന്മാരായ ബാഷോ, ഇസ്സ , ബുസണ്‍ എന്നിവരുടേതടക്കം നിരവധി കാവ്യ വിവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നത് ആദ്യകാല മാസ്റ്റര്‍പീസുകളെ അടുത്തറിയാന്‍ സഹായിക്കും. " ഇറ്റിറ്റു വീഴുമീ
  തുഷാര ബിന്ദുക്കളാല്‍
  മൃതലോകമൊന്നു കഴുകുവാനായെങ്കില്‍.."  ( ബാഷോ)

മധുരക്കിഴങ്ങിന്റെ ഇലയില്‍
തന്റെജീവിതം പൊതിയുന്നു
ആ ജലകണം   ( കികാകു)

ഓ, ഒച്ചെ
ഫ്യൂജി പര്‍വതം കയറുക
പക്ഷെ മെല്ലെ മെല്ലെ .. ( ഇസ്സ )

ലോകമെമ്പാടും എന്നപോലെ ഭാരതത്തിലും ഹൈക്കുവിനു വേരുകളുണ്ട്. ഇന്ത്യന്‍ ഹൈക്കു കവിത വിഭാഗത്തില്‍ നിന്നും അതുപോലെ മലയാളത്തില്‍ നിന്നും രചനകള്‍ കണ്ടെടുത്തു ചെര്‍ത്തിയത് ഔചിത്യപൂര്‍ണമായി.
'ഹൈക്കു പോയെംസ് ' എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ സമാഹൃതമായ ഈ പുസ്തകം ഹൈക്കു കവിതയെ ലാളിക്കുന്നവര്‍ നെഞ്ചേറ്റും. ഹൈക്കു എഴുതുന്നവരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉതകും. വിവര്‍ത്തനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നുവെന്നതും  ആഹ്ലാദകരം.
നിങ്ങള്‍ ഹൈക്കു എഴുതുകയല്ല , ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നതത്രേ നേര് .

ഹൈക്കു കവി തുടങ്ങിവെക്കുന്നേയുള്ളൂ .ഉച്ചരിക്കപ്പെട്ട വാക്കുകല്‍ക്കുമപ്പുറത്തുള്ള ഏകാന്ത ധ്യാന നിമിഷത്തെ മുഴുവനാക്കുന്നത് വായനക്കാരാണല്ലോ.
 ശ്രീ സേതുമാധവന്‍ മച്ചാട് ഇതാ ആര്‍ദ്രഭാഷയില്‍ തുടങ്ങി വെക്കുന്നു. മലയാളം പൂര്‍ത്തിയാക്കട്ടെ .



-  രാമകൃഷ്ണന്‍ കുമരനെല്ലൂര്‍





പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല.




Wednesday, December 30, 2015



മായന്നൂര്‍ കെ എസ് ആര്‍ എം എസ് വായനശാല എഴുപത്തഞ്ചു വയസ്സ് പൂര്‍ത്തിയാക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍, തൃശൂര്‍ ജില്ലാ മോഡല്‍ വില്ലേജ് ലൈബ്രറി ആയി തിരഞ്ഞെടുക്കപ്പെട്ട ഈ പുസ്തകാലയത്തിന് ദീര്‍ഘമായൊരു ചരിത്രമുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓഫ് ക്യാമ്പസ്‌ സെന്റര്‍ആയി  തിരഞ്ഞെടുക്കപ്പെട്ട ഈ വായനശാല യുടെ തുടക്കം  1940ലാണ്.  പുരോഗമനാശയക്കാരായ കുറേപ്പേര്‍ ചേര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരം ചേര്‍ന്ന് കിടന്ന മായന്നൂര്‍ എന്ന ഗ്രാമത്തില്‍  വളരെ മുന്‍പ് തന്നെ ' സാഹിത്യ സൌരഭം' എന്ന പേരില്‍ ഒരു വായനശാലക്ക്‌ തുടക്കമിട്ടിരുന്നു. ശ്രീ ഓ എന്‍ നമ്പൂതിരിപ്പാട്‌  അധ്യക്ഷനായും ശ്രീ എം രാമന്‍ മാരാര്‍ സെക്രട്ടറിയായും  മായന്നൂര് ഗ്രാമീണ വായനശാലയ്ക്ക് രൂപം നല്‍കി
 
ബി വി ബുക്ക്  ഡിപ്പോ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനും അന്ന് കേരളത്തില്‍ പരക്കെ അറിയപ്പെട്ടിരുന്ന പ്രസാധകനുമായ  ശ്രീ കുളക്കുന്നത്ത് രാമന്‍ മേനോന്‍ മറ്റൊരു വായനശാലയും തുടങ്ങിയിരുന്നു. ശ്രീ പി എന്‍ പണിക്കര്‍ ഈ രണ്ടു വായനശാലകളും സംയോജിപ്പിച്ച് കെ എസ് രാമന്‍ മേനോന്‍ സ്മാരക സംയുക്ത ഗ്രാമീണ വായനശാലക്കു രൂപം നല്‍കി. വായനശാലയുടെ തുടക്കം മുതല്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുന്നതുവരെയും  വായനശാലയുടെ പ്രവര്‍ത്തനങ്ങളില്‍  ഏറെ സജീവമായിരുന്ന ശ്രീ പി എസ നമ്പൂതിരിപ്പാട്‌ വായനയും നാടക രചനയും  രംഗാവിഷ്കാരവുമായി മായന്നൂരിലെ യുവജനങ്ങള്‍ക്കൊപ്പം പുരോഗമന ചിന്തകളുമായി കൂടെ ഉണ്ടായിരുന്നു. ആയിരത്തി ഇരുനൂറ്റന്പതിലേറെ അംഗങ്ങളുള്ള ഈ വായനശാല ' വായിച്ചു വളരുക' എന്ന ആശയവുമായി മായന്നൂരിലെ വീടുകള്‍ തോറും  നല്ല പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നു.
 
    പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച ' കടവ്' എന്ന സുവനീര്‍ കേരളത്തിന്റെ  സാംസ്കരികധാരയില്‍ അലിഞ്ഞുചേര്‍ന്ന മായന്നൂര്ക്കാലം ഓര്‍മിച്ചെടുക്കുന്നുണ്ട്.

Friday, December 11, 2015

  • എകാന്തത്തിലെ ശംഖൊലി.
    -----------------------------------

     ഭൂമിയില്‍ ആവര്ഭവിച്ച സൌന്ദര്യത്തിന്റെ നിമിഷങ്ങളില്‍ ഒന്ന് ഹൈക്കുവാണ്. അടയിരുന്ന മൌനത്തിന്റെ്  ശംഖ് . അത് എകാന്തത്തിലെ നിശബ്ദമായ ശബ്ദമാണ്. വര്‍ണവും തരംഗവുമാണ്. നമ്മുടെ സ്വപ്നങ്ങളുടെ വ്യാഖ്യാനവും ധ്യാനത്തിന്റെ അലകളടങ്ങിയ തീരവുമാണ്. അങ്ങനെ ജീവിതത്തിന്റെ അടയാളമായി കവിത രൂപാന്തരപ്പെടുന്നത് ഹൈക്കുവില്‍ നാം തിരിച്ചറിയും. മൂന്നേ മൂന്നു വരിയില്‍ ഒരമൂര്‍ത്ത ലോകം. ഏറ്റവും കുറച്ചു വാക്കുകളില്‍ അതിസൂക്ഷ്മമായൊരു പ്രകൃതി വിടര്ന്നുവരുന്നത്‌ പൂക്കളുടെ ദളവിന്യാസം പോലെയാണ്. കവയിത്രി അഷിത പറഞ്ഞത് ശരിയാണ് അവിടെ ദൈവം പോലും അനുരാഗിയായിരിക്കും. സോണി ജോസ് എഴുതിയ കവിതകളിലൂടെ ഒരു സായന്തനയാത്ര പോലെ നടന്നപ്പോള്‍ പരിചിതവും അപരിചിതവുമായ ബിംബങ്ങളെ ചെന്ന് തൊട്ടപ്പോള്‍ വരമൊഴിയുടെ പ്രകൃതിയിലെ ഇലച്ചാര്ത്തുകള്ക്കി്ടയില്‍ നിശബ്ദം ചെന്ന് നിന്നപ്പോള്‍ ഹൈക്കു തേടിനടന്ന ഒരു കവിയുടെ വിരലടയാളം ചിലപ്പോഴൊക്കെ തിരിച്ചറിഞ്ഞു.

    ഏകാന്തം 
    ഒറ്റക്കാലില്‍
    ധ്യാനമീ ജീവിതം !

    പിരിയാതെയിണ മരം -
    തണു നിലാവ്
    പൂത്തരാത്രി

    എന്റെ നീലാകാശം
     നിന്റെ ജലനീലയില്‍ -
    നിര്മെലം വദനം !

    ഒറ്റയില തളിര്ക്കും
    ഈ മഹാമരം
    പ്രപഞ്ച സത്യം !


    ചിതറി വീഴും 
    മഴത്തൂവല്‍ 
    അകലെ ഗ്രാമം

     

    ഹൈക്കു സെന്ക‍വിതയുടെ മന്ദഹാസമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്പിുച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു.
    ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്മ്കശ്യപന്‍ എന്ന ശിഷ്യന്‍ തന്റെവ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്റെയ ആത്മാവ് വാക്കുകള്ക്കു മപ്പുറം വിടര്ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തിലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്ക്കനപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്ഗ്ഗ വും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്റെ കവിത മാത്രമാണ്. ധ്യാനത്തിന്റെര മാത്രയാണത്. ധ്യാനമാവട്ടെ ജീവന്റെത സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്റെ അടിയില്‍ തണുപ്പത്ത് അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു

  • സ്നേഹമുണ്ടായിരിക്കുമ്പോള്‍ നമ്മള്‍ മുഴുവനായും കവിതയായിത്തീരും. സ്നേഹത്തിനെക്കാളും വലിയ  ഒരറിവുണ്ടോ?. ജീവിതത്തിലെ യഥാര്ഥ സത്ത ഹൃദയമാണ്, ബുദ്ധിയല്ല. ഹൈക്കു നമ്മോടു ആവശ്യപ്പെടുന്നതും അതാണ്‌. പലപ്പോഴും നമ്മള്‍ ഹൈക്കു എഴുതുകയല്ല, ഹൈക്കു നമ്മെ എഴുതുകയാണ് എന്നതാണ് സത്യം. ഹൈകു എന്ന കാവ്യരൂപത്തിന്റെ സൌന്ദര്യമാണോ ഒരു കവിയെ ആകര്ഷിയക്കുന്നത്? ദോഹയും മഹിയയും മുക്തകവും ഓവിയും കുറളും ഉള്പ്പെ്ട്ട ഭാരതീയ കാവ്യലോകത്ത് ഹൈക്കു എങ്ങനെ വേറിട്ട സ്വരമായി നില്ക്കും ? ധ്യാനാത്മകമായ ജപ്പാന്‍ കാലിഗ്രഫിയുടെ വാഗ്രൂപമാണ് ഹൈക്കു. ഷക്കുഹാച്ചിയുടെ മുളംതണ്ടില്‍ ഉറവ കൊണ്ട സംഗീതമാണത്. കബുക്കിയുടെയും നോ നാടകത്തിന്റെയും സമുറായ് പാരമ്പര്യം കാത്തുവെച്ച എകാഗ്രതയാണ് കൈക്കുവില്‍ നിറഞ്ഞത്‌. ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. ജപ്പാനിലെ Cherry blossom , Tea ceremony എന്നിവ ഒരു ജനതയുടെ ആവിഷ്കാരമെന്ന പോലെ കവിതയിലും പ്രതിഫലിച്ചു. ഇക്കെബാന പോലെയുള്ള പുഷ്പാലങ്കാരങ്ങളും ഷക്കുഹാച്ചി പോലുള്ള സംഗീതപ്രവാഹവും സമ്മാനിച്ച സൌമ്യവും സുന്ദരവുമായ ഒരാത്മീയാനുഭവം ഹൈക്കുവിലും ദൃശ്യമായി. No one travels Along this way but I, This autumn evening. ( ബഷോ) മൂന്ന് വരി മാത്രമാണോ 'ഹൈക്കു'? കാലത്തിൽ ഉറഞ്ഞുകൂടിയ നിമിഷം എന്നാണ് ( moment frozen in time ) നിരൂപകർ ഹൈക്കുവിനെ വിലയിരുത്തിയത്. ഒരനുഭവത്തിന്റെ സാകല്യത്തെ, തനിമയോടെ ഒപ്പിയെടുക്കുകയാണ് ഹൈക്കു കവി. പതിനേഴു മാത്രകളിൽ ( 5-7-5) ഒരൊറ്റ നിമിഷം.
    സോണി ജോസ്  എകാന്തത്തില്‍ എഴുതിയ ഈ ഹൈക്കു കവിതകള്‍ വളരെ സന്തോഷത്തോടെയാണ് ഞാന്‍ അവതരിപ്പിക്കുനത്. ഫേസ് ബുക്കില്‍ ഞങ്ങള്‍ ആദ്യമായി രൂപംകൊടുത്ത ഹൈക്കു ഗ്രൂപ്പില്‍ സഹൃദയരായ അനേകം പേര്‍ ഒത്തുകൂടുകയും ജാപ്പനീസ് ഹൈക്കു കവിതകള്‍ ഭാഷാന്തരം ചെയ്യുകയും സെന്‍ കവിതകളും കഥകളും പങ്കിടുകയും ചെയ്തുപോന്നു.ആദ്യം മുതലേ ഹൈക്കു കവിതയുടെ ശയ്യ പരീക്ഷിക്കുകയും തനതു രീതിയില്‍ ഹൈക്കു ആവിഷ്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു സോണി ജോസ്. കുഞ്ഞുണ്ണിക്കവിതകളായും കുറുംകവിതകളായും വാര്‍ന്നു വീണ പരശതം കാവ്യ പരീക്ഷണങ്ങളില്‍ നിന്ന് ശരിയായ ഹൈക്കു രൂപം ഇനിയും മലയാളത്തില്‍ വിടരാനിരിക്കുന്നതേയുള്ളൂ.
    ശ്രീ സച്ചിദാനന്ദനും മേതില്‍ രാധാകൃഷ്ണനും ചെറിയാന്‍ കെ ചെറിയാനും അഷിതയും രവികുമാര്‍ വാസുദേവനും  ആഷാ മേനോനും മറ്റും നമ്മുടെ ഭാഷയില്‍ മനോഹരമായി പരീക്ഷിച്ച കവിതയുടെ സാന്ദ്രിമയിലേക്കാണ്‌ സോണിജോസും നടന്നെത്തുന്നത്. ഇനിയും എത്രയോ കാതം സഞ്ചരിക്കണം ഹൈക്കുവിന്റെ ധ്യാനതീരത്തേക്ക്  വന്നണയാന്‍.
    മനുഷ്യപ്രകൃതിയുടെ ആന്തരികതയിലേക്കുള്ള വാതിലാണ് കവി തുറക്കുന്നത്. അതുകൊണ്ട് തന്നെ സോണിയുടെ ഹൈക്കു പരിശ്രമത്തെ ധ്യാനാത്മകമായി നമുക്ക് വരവേല്‍ക്കാം.

    - സേതുമാധവന്‍ മച്ചാട് .

Thursday, December 4, 2014

CHEMBAI

നാദശരീരനായ ചെമ്പൈ
----------------------------------
ഗുരുവായൂരിലെ പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം ദൂരദർശനു വേണ്ടി ആലേഖനംചെയ്യാൻ നിയോഗിക്കപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. മധുരൈ ടി എൻ ശേഷഗോപാലും, പ്രണവം ശങ്കരൻനമ്പൂതിരിയും ടി വി ഗോപാലകൃഷ്ണനും, മാതംഗി സത്യമൂർത്തിയും, ജയനും (ജയ വിജയ) ഉൾപ്പടെ നൂറുകണക്കിന് സംഗീതജ്ഞരാണ് പതിവായി അവിടെയെത്തി സംഗീതാർച്ചന ചെയ്യുന്നത്. ഗുരുപവനപുരിയിൽ സംഗീതമഴ പെയ്യിക്കുന്ന പഞ്ചരത്ന കീർത്തനവും ഏറെ ആസ്വാദ്യകരം. വൃശ്ചികത്തിലെ ശുക്ലപക്ഷത്തിൽ ഏകാദശി കൊണ്ടാടുന്ന വേളയിലാണ് സംഗീതസദസ്സും സാന്ദ്രാനന്ദത്തിൽ സ്നാനംചെയ്യുക. ഘനരാഗങ്ങളായ ഗൌള, നാട്ട , ആരഭി ,വരാളി , ശ്രീരാഗം എന്നിങ്ങനെ ത്യാഗരാജന്റെ മധുരസ്മരണ ഉണർത്തുന്ന പഞ്ചരത്നകീർതനം തിരുവയ്യാറിലെ സംഗീതാരാധനയുടെ അലയൊലിയായി നമ്മിൽ പെയ്തിറങ്ങും.
സംഗീതം നിറഞ്ഞ ആ ദിനങ്ങളിൽ, ഞങ്ങൾ രണ്ടു വ്യാഴവട്ടം മുമ്പൊരുക്കിയ 'ചെമ്പൈ' ഡോക്യുമെന്ടറിയുടെ സ്മരണ പങ്കുവെക്കട്ടെ. പതിവുഭാഷയിൽ. ഒരു നിയോഗമായിട്ടു ത ന്നെയാണ് 'ചെമ്പൈ' എന്നിലേക്ക്‌ വന്നണഞ്ഞത്. നിയോഗം എന്ന് പറയാൻ കാരണമുണ്ട്. നാദഗന്ധർവന്റെ അവസാനത്തെ സംഗീതസദസ്സ് ഒറ്റപ്പാലത്തുള്ള പൂഴിക്കുന്നത്തു ശ്രീകൃഷ്ണ ക്ഷേത്രത്തിൽവെച്ച് നടക്കുമ്പോൾ ആ ശബ്ദഗോപുരത്തിൽ കയറിയിറങ്ങിയത് എന്റെ ബാല്യത്തിന്റെ ഓർമയിൽ സജീവമായി നില്ക്കുന്നു. 'കരുണ ചെയവാനെന്തു താമസം കൃഷ്ണാ' എന്ന കീർത്തനം ഭക്തിയിൽ സമർപിതമായി പാടിത്തീർന്ന ആ നാദശരീരം കൃഷ്ണപാദങ്ങളിൽ അഞ്ജലീബദ്ധനായി വണങ്ങുകയായിരുന്നു. നാദമായി പരിണമിച്ച ആ ഗന്ധർവശാരീരം ഓർമയുടെ സുഗന്ധമായി എന്നെ മുകർന്നുനില്ക്കുന്നു .
ആദ്യംചെയ്തത് ചെമ്പൈയുടെ ലഭ്യമായ എല്ലാകീർത്തനങ്ങളും തുടർച്ചയായി ശ്രവിക്കുക എന്നതായിരുന്നു. 'മണവ്യാല.. കിം ചാരാ തടെ' എന്നുതുടങ്ങുന്ന കൃതി അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ആലപിക്കുന്നത് അദ്ഭുതത്തോടെയാണ് ഞാൻ കേട്ടത്. അതുപോലെ ദേവഗാന്ധാരിയിലും ശ്രീരാഗത്തിലുമുള്ള കീർത്തനങ്ങൾ ഘനവർഷത്താൽ പെയ്തുതീരുന്നത് പൂർണാനുഭവമായി നിറഞ്ഞുനിന്നു. പൂമുള്ളിമനയിൽ നിന്നാണ് അപൂർവങ്ങളായ സംഗീതറിക്കാർഡുകൾ കിട്ടിയത്. പൂമുള്ളി രാമപ്ഫൻ എന്ന സംഗീതജ്ഞന്റെ അമൂല്യസമ്പാദ്യമായിരുന്നു ആ റെക്കോർഡുകൾ. പൂമുള്ളിയിലെ അകത്തളങ്ങളിൽ ഉണർന്ന നാദഗന്ധർവന്റെ അത്യപൂർവമായ ആലാപനം മതിവരുവോളം കേൾക്കാൻ കഴിഞ്ഞു. പിന്നീട്' ആറാം തമ്പുരാൻ' എന്നറിയപ്പെട്ട പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടുമായി ചെമ്പൈ അനുഭവം ചോദിച്ചറിയാൻ അവസരമുണ്ടായി. അദ്ദേഹം പറഞ്ഞത്, ബാലനായിരുന്നപ്പോൾ ചെമ്പൈ പാടിയ കീർത്തനത്തിന്റെ ആരോഹണത്തിൽ ലയിച്ചുപോയ ഹിന്ദുസ്ഥാനി സംഗീതവിദ്വാൻ സാക്ഷാൽ ഫയസ്‌ഖാൻ ' ഇത് കൃഷ്ണസർപ്പത്തിന്റെ  കുഞ്ഞാണ്' ഇവൻ വാനോളം ഉയര്ന്നുവരുന്നത്‌ കണ്ടോളൂ' എന്നു പറഞ്ഞത്രേ. ആറാം തമ്പുരാന്റെ ഓർമ്മകൾ ഞങ്ങൾ ടെലിവിഷൻ ഡോക്യുമെന്ടറിയിൽ പകർത്തി.
പിന്നീട്, ചെമ്പൈയുടെ സമകാലീനനായ ശെമ്മാങ്കുടിസ്വാമിയുടെ ഓർമ്മകൾ, ബാലമുരളീകൃഷ്ണയുടെയും, ടി വി ഗോപാലകൃഷ്ണൻ, എം എസ്.ഗോപാലകൃഷ്ണൻ ,ജയ വിജയ ,കെ ജെ യേശുദാസ്, ഒളപ്പമണ്ണ നമ്പൂതിരിപ്പാട്‌ കോയമ്പത്തൂർ മാണിഭാഗവതർ തുടങ്ങി ചെമ്പൈയുമായി അടുത്തിടപഴകിയ നിരവധി മഹാവ്യക്തികളെ നേരിൽ കണ്ടു അവരുടെ ഓർമ്മകൾ ആലേഖനം ചെയ്തു. പ്രിയശിഷ്യരായിരുന്ന മണ്ണൂർ രാജകുമാരനുണ്ണിയും, സുകുമാരി നരേന്ദ്രമേനോനും വിലയേറിയ നിർദേശങ്ങൾ നല്കി. ശുചീന്ദ്രത്തുവെച്ച് ചെമ്പൈയുടെ ശബ്ദം നിലച്ചുപോയതായി ഒരു കഥയുണ്ട്. ഒരു സംഗീതസദസ്സിനിടയിലാണത്രെ. അതീവദു:ഖിതനായ അദ്ദേഹം ഗുരുവായൂർ നടയിൽനിന്നു ഉള്ളുരുകി കേണു തന്റെ കണ്ണീരുകൊണ്ട് ഭഗവാന് അർച്ചന നടത്തി. അന്നദ്ദേഹത്തെ അവിടെനിന്നു കൂട്ടികൊണ്ടുപോയി ചികിത്സിച്ചു ഭേദപ്പെടുത്തിയത്‌ വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയാണ്. അദ്ദേഹം അക്കാര്യം അനുസ്മരിക്കുന്നതും ആ ഡോക്ക്യുമെന്ടറിയിൽ ഉൾപ്പെടുത്താനായി. ചെമ്പൈയുടെ അരുമശിഷ്യനായ ഞെരളത്തിന്റെ സോപാനവും ചെന്നൈ സാന്തോമിലെ മകൾ പാർവതിയുടെ ഓർമകളും എല്ലാമെല്ലാം ആലേഖനത്തിന് മാറ്റുകൂട്ടി എന്നോർമിക്കട്ടെ.
രാഷ്ട്രപതിയായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണനിൽനിന്നും ചെമ്പൈ, പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരു ദൃശ്യം ഫിലിംഡിവിഷനിൽനിന്നു സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി. അദ്ദേഹം ജീവനോടെ പ്രത്യക്ഷപ്പെടുന്ന ഒരേ ഒരു ഷോട്ട് അതുമാത്രമാണ്. മുൻപ് 'വാണി' എന്നൊരു കന്നഡ ചിത്രത്തിൽ പാടിഅഭിനയിച്ചതിനു ചെമ്പൈ സ്വാമിക്ക് , ചിത്രത്തിന്റെ സംവിധായകനായ വയലിൻ ചൗഡയ്യ അന്നത്തെ നൂറുപവൻ തനിത്തങ്കം നല്കി ആദരിച്ചുവത്രേ. കൃഷ്ണഭക്തനായ ചെമ്പൈ ആ സ്വർണം മുഴുവനും പാലക്കാട് കോട്ടായി ഗ്രാമത്തിലുള്ള തന്റെ വസതിക്കുമുന്നിലെ കൃഷ്ണക്ഷേത്രത്തിൽ സമർപ്പിക്കുകയാണ് ചെയ്തത്. വീടിനുമുന്നിൽ പൂമുഖത്ത് ഒരുക്കിയ ആട്ടുകട്ടിലിൽ ഇരുന്നു ശ്രീകൃഷ്ണനെ ദർശിച്ചുകൊണ്ട് പാടുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഘനചക്രതാനം എന്ന വിശിഷ്ട പദവിനേടിയ ഒരു പാരമ്പര്യം ചെമ്പൈയുടെ പൂർവികർക്കുണ്ടായിരുന്നുവത്രേ. ഘനചക്രതാനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശാരീരം.
അദ്ദേഹം ഒരു സംഗീതസദസ്സിൽ പക്കമേളങ്ങളോടെ ആലപിക്കുന്നത് ഭാവനയിൽ പുന:സൃഷ്ടിക്കുവാൻ ഞങ്ങൾ ഒരു ശ്രമം നടത്തി. കോട്ടമൈതാനിയിലെ രാപ്പാടി ഓഡിറ്റോറിയ ത്തിൽ പഴയൊരു ഫിഡിൽ (ഇന്നത്തെ വയലിൻ), ഘടം, ഗഞ്ചിറ, മൃദംഗം എന്നിവയെല്ലാം സംഘടിപ്പിച്ചു കറുപ്പ് പശ്ചാലത്തിൽ മധ്യേ സ്പോട്ട്ലൈറ്റ് ചെയ്ത് ആ ദൃശ്യം പകർത്തി. അതിൽ ഉപയോഗിക്കാനായി അന്നത്തെ മാതൃകയിലുള്ള ഒരു മൈക്ക് സംഘടിപ്പിച്ചത് സുൽത്താൻപേട്ടയിലെ ഒരു രാവുത്തരുടെ ശേഖരത്തിൽ നിന്നായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെ ആ മനുഷ്യൻ കണ്ണുനിറച്ചുകൊണ്ട് , താൻ എത്രയോതവണ ഇതേ മൈക്കുമായി ചെമ്പൈ സ്വാമിയുടെ കച്ചേരികൾക്ക് അകമ്പടിസേവിച്ച കാര്യം ഞങ്ങളോട് പറഞ്ഞത് ഇപ്പോൾ ഓർമ വരുന്നു.
അങ്ങനെ എല്ലാഅർഥത്തിലും 'ചെമ്പൈ' അനുഭവം ധന്യമായിരുന്നു. ഇനിയും ഏറെ ഓർക്കാനുണ്ട്. സംഗീതം വഴിഞ്ഞൊഴുകിയ പാലാക്കാട്ടെ അഗ്രഹാരങ്ങളും ഗ്രാമാന്തരങ്ങളും ,ചിതലി,തിരുവില്വാമല, പഴയന്നൂർ, കൊല്ലങ്കോട്..എന്നിങ്ങനെ കലയുടെ അരങ്ങുകൾ.. നിളയുടെ തീർഥങ്ങൾ..ചെമ്പൈയുടെ നദകല ആന്ദോളനംചെയ്ത പ്രകൃതി. ആദ്യന്തം കൂടെ നിന്ന ഞങ്ങളുടെ അന്നത്തെ ഡയരക്ടർ ശ്രീ കെ കുഞ്ഞികൃഷ്ണൻ, ഡെപ്യൂട്ടി ഡ: ശ്രീമതി സുശീല വിജയരാഘവൻ, ക്യാമറ ചലിപ്പിച്ച മോഹനകൃഷ്ണ, ശബ്ദം ആലേഖനം ചെയ്ത സന്തോഷ്‌, ബോസ് തുടങ്ങിയ എത്രയോപേരുടെ കൂട്ടായ്മയിൽ നിന്നാണ് ആ ഫീച്ചർ രൂപമെടുത്തത് എന്നു നന്ദിയോടെ ഓർക്കുന്നു.
ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയാണ് കവിതനിറഞ്ഞ തിരക്കഥയിലൂടെ ചെമ്പൈയുടെ ചരിത്രം രേഖപ്പെടുത്തിയത്. ശ്രീമതി ടി പി രാധാമണിയുടെ ശബ്ദത്തിലൂടെ ആ ചരിത്രം പ്രേക്ഷകർക്ക്‌ നിവേദിക്കുകയും ചെയ്തു. അങ്ങനെ ചെമ്പൈ, ദൂരദർശന്റെ ആദ്യകാല പെരുമയുടെ അടയാളവുമായി. ഓർക്കുമ്പോൾ കൃതാർഥത തോന്നുന്നു.

sethumadhavan machad