Wednesday, February 29, 2012

Himasringangalil 3

ഹിമശൃംഗങ്ങളില്‍

'ഹിമഗിരിവിഹാരം' മലയാളത്തിലുണ്ടായ അതിമനോഹരമായ ആത്മസഞ്ചാരമാണ്. ശങ്കരാചാര്യര്‍ക്ക് ശേഷം നീണ്ട മൂന്നു പതിറ്റാണ്ടുകള്‍ ഹിമഗിരിശൃംഗങ്ങളില്‍ ധ്യാനജീവിതം നയിച്ച തപോവനസ്വാമികളുടെ ഗ്രന്ഥം ആത്മാവിന്റെ ഗിരിശിഖരങ്ങളിലൂടെയുള്ള തീര്‍ഥാ ടനമാണ്. പില്‍ക്കാലം എസ് കെ പൊറ്റെക്കാട്ടിന്റെ  ഹിമഭൂമികയുംനാം വായിച്ചറിഞ്ഞു..രാജന്‍ കാക്കനാടന്‍, കെ വി സുരേന്ദ്രകുമാര്‍, ആഷാമേനോന്‍,കെ ബി പ്രസന്നകുമാര്‍, രാജേന്ദ്രന്‍, ചിത്രന്‍ നമ്പൂതിരിപ്പാട്, എം പി വീരേന്ദ്രകുമാര്‍ എന്നിവരെഴുതിയ അതീവഹൃദ്യമായ സഞ്ചാരസ്മരണകള്‍ കൈരളിക്കു ലഭിച്ചു.
എന്നാല്‍ 1928 ല്‍   ഇരുപത്തിയഞ്ച് പ്രാവശ്യം കൈലാസ പരിക്രമണവും ഇരുപത്തിമൂന്ന്  മാനസസരോവര പ്രദക്ഷിണവും നിര്‍വഹിച്ച സ്വാമി പ്രണവാനന്ദയാണ് ഏറ്റവും ആധികാരികമായ ഒരു Pilgrim Guide തയ്യാറാക്കിയത്. 1900ല്‍ ജപ്പാനിലെ ബുദ്ധസംന്യാസിയായ എകായ് കവാഗുച്ചിയും ബൊളീവിയന്‍ ബുദ്ധഭിക്ഷു ലാമാ അങ്കാരികഗോവിന്ദയും കൈലാസ മാനസസരസ് പ്രവിശ്യകള്‍ സന്ദര്‍ശിക്കുകയും വിശദ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. (Way of theWhite Clouds )
എം കെ രാമചന്ദ്രന്‍ സ്ഥലവും സമയവും നിശബ്ദമായൊരു ഭാവാന്തരത്തിന്റെ സംഗീതത്തില്‍ വിലയിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥലനിഹിതമായ ആഖ്യാനത്തിലൂടെ സമയത്തിന്റെ അപാരതയെ അനുഭവിപ്പിക്കുകയാണ്‌ അദ്ദേഹം.കുമായൂണ്‍ ഹിമാലയ താഴ്വരയില്‍ നിന്നാരംഭിച്ച് ഭാഗേശ്വര്‍, ഥാര്‍ച്ചുല, ഗാലാ, ബുധി, ഗുന്ജി, കാലാപാനി. നാഭിധാനഗ് വഴി ലിപുലേഖ് ചുരം കടന്ന് സ്വപ്നഭൂമിയായ തിബത്തിലെത്തുകയാണ് .ഈ യാത്ര പര്‍വതങ്ങളും തടാകങ്ങളും അനന്തമായ നീലാകാശവും മാത്രമല്ല, പക്ഷിമൃഗാദികളും മരങ്ങളും പൂക്കളും ഭൂമിയുടെ അതിരുകളില്‍ രാപാര്‍ക്കുന്ന മനുഷ്യജീവികളും എന്നല്ല , സര്‍വ ചരാചരങ്ങളും കൈകോര്‍ക്കുന്ന തീര്‍ഥാടനമാണ് .
പാര്‍വത ശിഖരങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്ന ചോലകളിലെ സ്ഫടികജലം നുകരുന്ന യാത്രികരും, കൈനീട്ടുമ്പോള്‍ കൈവെള്ളയില്‍ പൂമഞ്ഞു പൊഴിയുന്ന ഹിമകണങ്ങള്‍ നിശബ്ദം സ്വീകരിക്കുന്ന തീര്‍ഥാടകരും ഒപ്പം സഞ്ചരിക്കുന്ന കാളീ നദിയും ഈ യാത്രയിലെ സഹചാരികകളാണ്. മേഘാവൃതമായ ആകാശച്ചെരിവുകളും മണ്‍ചുമരുകള്‍ക്കു മീതെ പുല്ലു മേഞ്ഞ കുടിലുകളും ജൈവൌഷധികളുടെ കലവറ തുറക്കുന്ന സസ്യശേഖരവും അടിമുടി പൂത്തുലഞ്ഞ കുറ്റിച്ചെടികളും പച്ചപ്പരവതാനി വിരിച്ച മൈതാനങ്ങളും നമ്മെ കടന്നുപോകുന്നു.
ഓരോ മലകള്‍ കേറി മുകളിലെത്തുമ്പോഴും അതീവ മനോഹരിയായ ഹിമ താഴ്വരകള്‍ കണ്മുന്നില്‍ നിവര്‍ന്നുവരും.രാമചന്ദ്രന്റെ വര്‍ണനയില്‍  ഋതുഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ ചേതോഹരമായി വിരിയുന്നു.
ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊന്നിലേക്കു കടക്കുമ്പോള്‍ അന്തരീക്ഷത്തിനു വരുന്ന മാറ്റം വായനയില്‍ നമ്മുടെ സ്ഥലകാലങ്ങളെ മായ്ച്ചു കളയുന്നുണ്ട്. ലിപുലേഖ് ചുരം താണ്ടുമ്പോള്‍ അനേകം കുതിരകളുടെയും യാക്കുകളുടെയും കഴുത്തിലെ മണിയൊച്ചകള്‍ക്ക് നാം കാതോര്‍ക്കുന്നു. അതീതകാലങ്ങളില്‍ അതുവഴി നടന്നുപോയ വ്യാപാരികളുടെയും വണിക്കു കളുടെയും വിയര്‍പ്പു വീണ നിഴലുകള്‍ ഓര്‍മയിലെത്തുന്നു.ചരിത്രാന്വേഷകരുടെയും സഞ്ചാരികളുടെയും കാല്‍പ്പാടുകളില്‍ പദമൂന്നിയാണ് ഓരോ യാത്രികനും തിബത്തിലേക്ക് പ്രവേശിക്കുന്നത്.
തിബത്തിന്റെ പ്രാര്‍ഥനാ ചക്രങ്ങളിലേക്കു മിഴിതുറക്കുമ്പോള്‍ പ്രജ്ഞയുടെ അലകളടങ്ങിയ
സമയതടാകം നമ്മെ കാത്തുകിടക്കുന്നു. സത്യകാമന്മാരായ ഋഷികള്‍ നടന്നുനീങ്ങിയ വഴികളില്‍ ലോകത്തിന്റെ മേല്പ്പുരയില്‍, ഹിമശൃംഗങ്ങളില്‍ .......         ( അവസാനിക്കുന്നില്ല..)

Himasringangalil 2

കാളിദാസഭാവന മയൂരനൃത്തമാടിയ കുമായൂണ്‍ മലനിരകളിലൂടെയുള്ള യാത്രയുടെ വിസ്മയം വാക്കുകളില്‍ കവിത വിടര്‍ത്തിയാണ് ശ്രീ രാമചന്ദ്രന്‍ അവതരിപ്പിക്കുന്നത്‌. കാളിദാസ കവിതകളുടെ അനുശീലനവും ധ്യാനവും ഉത്തര്‍ഖണ്ഡ് എന്ന കൃതിയെ ഋതുവിന്യാസങ്ങളുടെ സൌന്ദര്യ ദീപ്തിയിലേക്ക് കൊണ്ടുപോകുന്നു. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ കിഴക്ക് കിടക്കുന്ന കുമായൂണ്‍ മലനിരകള്‍ ഹിമാലയയാത്രയുടെ ഗംഭീരാനുഭവങ്ങളില്‍ ഒന്നാണ്. അടിവാര പ്രദേശമായ കാത്തഗോഡില്‍ നിന്നാരംഭിക്കുന്ന യാത്ര നിമ്നോന്നതമായ ഭൂഭാഗങ്ങളിലൂടെ സ്വപ്നതുല്യമായ താഴ്വരകളും പിന്നിട്ട് മനുഷ്യവര്‍ഗത്തിന്റെ നിസ്സീമമായ ജീവിതകാമനകളുടെ നേര്‍ക്കാഴ്ചകളുമായി സമതലങ്ങളും ചുരങ്ങളും താണ്ടി അനന്തമായ സ്ഥല രാശിയിലൂടെ സഞ്ചരിക്കുന്നു. നൈനിത്താള്‍, അല്‍മോറ, ഭാഗേശ്വര്‍, ചമ്പാവത് , പിത്താര്‍ഗഡ്, തുടങ്ങിയ ഖണ്ഡങ്ങളിലൂടെ കടന്നുപോകുമ്പോഴും കുമയൂണിലെ നറുമണം പൊഴിക്കുന്ന തേയിലത്തോട്ടങ്ങളും പച്ചപ്പരവതാനി വിരിച്ച കുന്നിന്‍ചരിവുകളും ആപ്പിള്‍, സന്ദ്ര, മുന്തിരി, ചെറി, അക്രൂട്ട് തോട്ടങ്ങളും അധ്വാനശീലരായ കൃഷീവലന്മാരും നമ്മുടെ ശ്രദ്ധയില്‍ വരുന്നു. ഹിമാലയ തടത്തിലെ ഗോത്രങ്ങള്‍ വിവിധങ്ങളായ കൃഷിചെയ്തും ആട് വളര്‍ത്തിയും കമ്പിളിവസ്ത്രങ്ങള്‍ നെയ്തുണ്ടാക്കിയും ജീവിതം സരളമായി പ്രകാശിപ്പിച്ചു. കാലാവസ്ഥയെമാത്രം ആശ്രയിച്ച് നെല്ലും ബജ്റയും ചോളവും ഗോതമ്പും പഴവര്‍ഗങ്ങളും പച്ചക്കറികളും പണിതുണ്ടാക്കി തുച്ഛമായ വേതനം നേടി ജീവിതം കഴിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും പേമാരിയും ഹിമക്കാറ്റും ജനജീവിതം ദുസ്സഹമാക്കുന്നു.
ഭാഗേശ്വര്‍, ഭീം താള്‍, ഭോവാലി, സോമേശ്വര്‍,ക്വോസാനി, ഭേജ് നാഥ്‌ വഴി കടന്നുപോകുമ്പോള്‍ 'ഭൂമി ഇത്രയും സൌന്ദര്യം ഈ ഹിമാലയ പ്രദേശങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് എന്തിനാണെന്ന് ശ്രീ രാമചന്ദ്രന്‍ അതിശയം കൊള്ളുന്നു. എത്ര കണ്ടാലും മതി വരാത്ത അപ്സരസൌന്ദര്യം നീലാകാശം പ്രതിഫലിച്ചു കിടന്ന ഇവിടത്തെ തടാകങ്ങള്‍ക്കുണ്ട്.
സൂര്യകാന്തി പൂത്തുനില്‍ക്കുന്ന പാടങ്ങളും ദേവദാരുക്കള്‍ കുടനീര്‍ത്തിയ മലഞ്ചെരിവുകളും റോഡിനിരുവശത്തുമുള്ള പുഷ്പവിസ്തൃതിയും താഴ്ന്നിറങ്ങി വന്ന ചക്രവാളവും പച്ചനിറമാര്‍ന്ന
കുന്നിന്‍പുറങ്ങളും സാന്ദ്രഹരിതത്തിനു നീലിമ മല്കിയ ആകാശസരോവരവും മൂടല്‍മഞ്ഞിന്റെ തിരശ്ശീല വകഞ്ഞുമാറ്റിയെത്തിയ കിരണങ്ങളും സപ്തവര്‍ണങ്ങളുടെ ചിത്രചാതുരിയും രാമചന്ദ്രന്റെ കാഴ്ച്ചയെ ദീപ്തമാക്കുന്നത് നാം കാണുന്നു.
ഉയര്‍ന്ന പര്‍വതനിരകളും അഗാധമായ മലയിടുക്കുകളും നിറഞ്ഞ റിഫ്റ്റ് വാലികള്‍ കുമായൂണ്‍ താഴ്വരകളെ അതീവദുഷ്കരമാക്കുന്നു. അതിവിസ്തൃതമായ വനമേഖലകളും പുല്‍മേടുകളും കാലിസമ്പത്തുമുള്ള ഈ മലനിരകളിലെ സാല്‍ വൃക്ഷങ്ങളും, സിഡാര്‍, ചീര്‍, പൈന്‍, സില്‍വര്‍ ഫിര്‍, ചിനാര്‍, ഓക്ക്, സ്പ്രൂസ്, സുറായ്, ഭൂര്‍ജ് എന്നീ അപൂര്‍വ ജനുസ്സുകളും നാം പരിചയപ്പെടുന്നു. കാട്ടടുകളും ഹിമക്കരടികളും നമ്മെ തഴുകി കടന്നുപോകുന്നു. മൊണാല്‍ പക്ഷികളും കാട്ടുമൈനകളും പനംതത്തകളും ഹിമാലയന്‍ മരംകൊത്തികളും വാനമ്പാടികളും മാത്രമല്ല, ബ്ലൂ മാഗ് പീ, ബുഷ്‌ ചാറ്റ് ,റോബിന്‍, ലോഫിംഗ് ത്രഷ്, ഓറിയോള്‍ ഗ്രേ ടിറ്റ്,വൈറ്റ് ഐ തുടങ്ങിയ അത്യപൂര്‍വ പക്ഷിജാലങ്ങളും നമുക്ക് വിരുന്നവുന്നു. ശുദ്ധജല തടാകങ്ങളിലേക്ക് ഒലിച്ചിറങ്ങി വരുന്ന കാട്ടരുവികള്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി മുത്തു പൊഴിക്കുന്ന ദൃശ്യവും 'ഉത്തര്‍ ഖണ്ഡ്' അനുഭവം അവിസ്മരണീയമാക്കുന്നു. ജലാശയങ്ങളില്‍ മുങ്ങിനിവരുന്ന അതിവിപുലമായ മത്സ്യസമ്പത്തുകളില്‍ സില്‍വര്‍ കാര്‍പ്പ്, ഗോള്‍ഡന്‍ മഹാസീര്‍, റൈന്‍ബോ ട്രൌട്ട് ,ഗച്ചുവാ, ഗദേര, ടോര്‍ ടോര്‍, തുടങ്ങിയ അപൂര്‍വയിനം മത്സ്യങ്ങളുടെ ചാരുതയും വായനയില്‍ അലിഞ്ഞുചേരുന്നു.
കുമായൂണ്‍ ഹിമാലതടത്തിലെത്തിയ മഹാത്മജി ധ്യാനനിരതനായി ഏറെനേരം അവിടെനിന്നുപോയി . ഗാന്ധിജി എഴുതി: 'മനുഷ്യസാധ്യമായതിനെയെല്ലാം പ്രകൃതി ഈ കുന്നുകളില്‍ നിര്‍മിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന സൌന്ദര്യവും ഹൃദ്യമായ കാലാവസ്ഥയും പച്ചവില്ലീസു വിരിച്ച പോലെയുള്ള പ്രതലങ്ങളും കാണുമ്പോള്‍, ലോകത്തിലെ മറ്റൊരു പ്രദേശത്തിനും ഈ രമണീയഭാഗത്തെ മറികടക്കുവാന്‍ സാധിക്കില്ല എന്നാണു എനിക്ക് തോന്നുന്നത്.'
മഹാകവി കാളിദാസന്‍ ഋതു സംഹാരവും മേഘസന്ദേശവും രചിക്കാനിടയായത് കുമായൂണ്‍ താഴ്വരകളുടെ മരതകശയ്യയിലാണ്. രബീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ വിശ്രുതമായ 'ഗീതാഞ്ജലി' എഴുതിയതും ഹിമാലയത്തിന്റെ ഈ തീരഭൂവിലിരുന്നാണ്.ആ വഴികളിലൂടെ എം കെ രാമചന്ദ്രന്‍ എന്ന മലയാളിയായ എഴുത്തുകാരന്‍ നടത്തിയ യാത്രയുടെ ലളിതവും അതീവ ഹൃദ്യവുമായ സാക്ഷാത്കാരമാണ് 'ഉത്തര്‍ ഖണ്ഡ് -കൈലാസ മാനസ സരോവര്‍. മനുഷ്യ സംസ്കാരത്തിന്റെ ചിരന്തനമായ മൂല്യകല്പനയുടെ സത്യസന്ധമായ ആലേഖനമാണ് ഈ രചന.

Tuesday, February 28, 2012

Himashingangalil.. 1.

ഹിമശൃംഗങ്ങളില്‍

മനുഷ്യന് ഭൂമി വരമായി നല്‍കിയ  ദൃശ്യവിസ്മയങ്ങളിലൊന്നാണ് ഹിമാലയം. ഹിമശൃംഗങ്ങ ളിലൂടെ നിര്‍വഹിക്കപ്പെടുന്ന യാത്രകള്‍ ഒരര്‍ഥത്തില്‍ ജീവിതത്തിന്റെ പുനര്‍വായനകളാണ്.
മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്റെ പ്രഭവങ്ങള്‍ തേടിയുള്ള യാത്ര അനുഭവത്തിന്റെ അന്തര്‍ മണ്ഡലങ്ങളിലേക്കുള്ള മാനസസഞ്ചാരമാണ്. നക്ഷത്രഭാസുരമായ നീലാകാശം പ്രതിഫലിച്ച മാനസസരോവരം കണ്‍മുമ്പില്‍ നിവര്‍ന്നപ്പോള്‍, സരോവരത്തിന്റെ ജലനിശബ്ദതയില്‍ സ്വയം മറന്നു നിന്നപ്പോള്‍ മുഴുവന്‍ ജന്മത്തിന്റെ ഓര്‍മയിലേക്ക് ഒരപൂര്‍വ ദൃശ്യം മുദ്രിതമാകുകയായിരുന്നു.
ശ്രീ എം കെ രാമചന്ദ്രന്‍ എഴുതി: "എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു അത്."
നാളുകള്‍ക്കു ശേഷം 'ഉത്തര്‍ഖണ്ഡ് 'വീണ്ടുമൊരാവര്‍ത്തി വായിച്ചു. വായിച്ചുവെന്നല്ല രാമ ചന്ദ്രനോടൊപ്പം സഞ്ചരിച്ചുവെന്നാണ് പറയേണ്ടത്. മലയാളത്തിലുണ്ടായ അപൂര്‍വമനോഹരമായൊരു യാത്രാനുഭവം. പ്രകൃതിയുടെ സാന്നിധ്യം ഈ അനുഭവസാക്ഷ്യ ത്തെ സുതാര്യവും പ്രകാശഭരിതവുമാക്കുന്നു. സ്ഥലത്തില്‍ നിഹിതമായ പ്രകൃതിയുടെ അനന്തരാശിയെ സഞ്ചാരിയുടെ ജിജ്ഞാസയാര്‍ന്ന കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.കൃതിയിലെ അതിഭാവുകമായ വര്‍ണനകളും അവിശ്വസനീയമായ കാഴ്ചകളും ഭ്രമാത്മകമെന്നു തോന്നിപ്പിക്കുന്ന ആഖ്യാനവും ആരാധനക്കൊപ്പം വിമര്‍ശനവും ഏറ്റുവാങ്ങി. നിത്യസഞ്ചാരിയായ എം കെ രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ: " എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി 'ഹിമാലയം' എന്ന് മാത്രമാണ്. കാരണം, എന്റെ ഓരോ പ്രഭാതങ്ങളും കൈലാസത്തിലേക്ക് കണ്‍തുറന്നുകൊണ്ടാരംഭിക്കുന്നു".

വീണ്ടുംവീണ്ടും സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്ന വശ്യതയാണ് ഈ യാത്രികനെ ഹിമഭൂമിയിലേക്ക് ആനയിച്ചത്. 'ഉത്തര്‍ഖണ്ഡ് ' പാരിസ്ഥിതികസൌന്ദര്യം നിറഞ്ഞ കൃതിയാവുന്നത്, ഈ സഞ്ചാരിയുടെ ഹൃദയത്തിലെ കാവ്യാത്മകത മാത്രമല്ല, നേര്‍ക്കാഴ്ചകളുടെ സത്യസന്ധമായ ആവിഷ്കാരം സാധ്യമാവുന്നതുകൊണ്ടുമാണ്. യാത്ര പുറപ്പെടുന്നതുമുതല്‍ വഴിനീളം സഞ്ചാരിയായ മനസ്സ് കണ്‍ പാര്‍ക്കുന്ന സ്ഥലവും കാലവും ഓര്‍മകളില്‍ മുദ്രവെക്കുകയാണ്.
കൃഷിയിടങ്ങള്‍,പുല്‍മേടുകള്‍, പുഷ്പാലംകൃതമായ താഴ്വരകള്‍, സസ്യജാലം, കാട്ടരുവികള്‍,
ഗോത്രവര്‍ഗക്കാരായ സഹജീവികള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിക്കുന്നവര്‍, അപൂര്‍വ
ജൈവവൈവിധ്യങ്ങള്‍, തടാകങ്ങള്‍, ചുരങ്ങള്‍ , കയറ്റിറക്കങ്ങള്‍, കാലാവസ്ഥകള്‍.. ഓരോരുത്തര്‍ക്കും ഓരോ ദേശാടനമാണ്.എന്റെ ദേശാടനമാവില്ല നിങ്ങളുടേത്. ഒരു ഭൂപ്രകൃതിയില്‍ നിന്നും മറ്റൊരു ഭൂപ്രകൃതിയിലേക്ക്..ഒരു  ജനതയില്‍ നിന്നും മറ്റൊരു ജനതയിലേക്ക്‌....ഈ യാത്രികന്റെ ദേശാടനം അസാധാരണതലങ്ങളുള്ള സൂക്ഷ്മാനുഭവങ്ങളുടെ അടയാളമാണ്.  ( തുടരുന്നു)
s e t h u m a d h a v a n m a c h a d

Tuesday, February 7, 2012

Story of Documentary Film- 2

പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ട് ദിനങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഡോക്യുമെന്‍ററികളിലൊന്നാണ് ബെര്‍ട്ട് ഹാന്‍സ്ട്രയുടെ Glas (1958 ) പത്തുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ ലഘു വര്‍ണചിത്രം അദ്ഭുതത്തിന്റെ ഒരു ചില്ലുമാളികയാണ്. പെയിന്റിംഗ്, ഫോട്ടോഗ്രഫി എന്നിവയില്‍ വിസ്മയമുതിര്‍ത്ത ബെര്‍ട്ട് ഹാന്‍സ്ട്രയുടെ 'mirror of Holland ' എന്ന ഹ്രസ്വചിത്രം കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്‌ പ്രിക്സ് പുരസ്കാരം നേടിയതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു. തുടര്‍ന്ന് നിര്‍മിച്ച 'ഗ്ലാസ് ' ഓസ്കാര്‍ ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഹാന്‍സ്ട്രക്ക് നേടിക്കൊടുത്തു. 
പ്രോസസ് ഡോക്യുമെന്‍ററി വിഭാഗത്തിലെ ഒരു ലഘുചിത്രമാണ് 16 mm ല്‍ നിര്‍മിച്ച 'ഗ്ലാസ്'. 
ലീര്‍ഡം ഗ്ലാസ് വര്‍ക്സ് കമ്പനി, തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് ഒരു പരസ്യചിത്രം നിര്‍മിക്കാന്‍ ഹാന്‍സ്ട്രയോടാവശ്യപ്പെട്ടപ്പോള്‍ തികച്ചും നൂതനമായൊരു പരീക്ഷണത്തിന്‌ ഒരുമ്പെടുകയായിരുന്നു അദ്ദേഹം. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഊഷ്മളമായൊരു വേഴ്ചയുടെ കഥാഖ്യാനമായി തന്റെ സിനിമയെ രൂപപ്പെടുത്തുന്നതില്‍ ഹാന്‍സ്ട്ര വിജയിച്ചു. കേള്‍ക്കാനിമ്പമുള്ള ജാസ് സംഗീതത്തിന്റെ അകമ്പടിയോടെ സ്പടികത്തിന്റെ നിര്‍മാണരഹസ്യം കലാചാതുരിയോടെ ഒരുക്കുകയാണ് അദ്ദേഹം. 
സ്പടികത്തില്‍ നിന്ന് വിവിധങ്ങളായ ഗ്ലാസ് പാത്രങ്ങളും,പൂപ്പാലികകളും ബള്‍ബുകളും പേപ്പര്‍ വെയ്റ്റുകളും മറ്റും രൂപം കൊള്ളുന്നത്‌ മനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്. പരമ്പരാഗതമായി ഗ്ലാസ് പാത്രങ്ങള്‍ നിര്‍മിക്കുന്നതിലെ അതിസൂക്ഷ്മതയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിച്ചുകൊണ്ടാണ്‌ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. യന്ത്രങ്ങള്‍ക്കു തെറ്റ് പറ്റുമ്പോഴും മനുഷ്യന്റെ കരങ്ങള്‍ സര്‍ഗാത്മകമായി ഇടപെടുകയും അവന്റെ കൈകളുടെ മാന്ത്രികചലനത്താല്‍ സ്ഫടികരൂപങ്ങള്‍ വാര്‍ന്നു വീഴുകയും ചെയ്യുന്ന കാഴ്ച ചേതോഹരമാണ്. 
ഡോക്യുമെന്‍ററിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ , ഓസ്കാര്‍ പുരസ്കാരംനേടിയ ഹാന്‍സ്ട്രയുടെ 'ഗ്ലാസ്' നമ്മുടെ ഓര്‍മയില്‍ വരാതിരിക്കില്ല. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംമുതലേ ചലിക്കുന്ന നിശബ്ദചിത്രങ്ങളില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടന്നു. ചെറുദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് പുതിയ അര്‍ഥതലങ്ങള്‍ സൃഷ്ടിക്കുന്ന 'മൊണ്ടാഷ് ' (Montage )ഡോക്യുമെന്‍ററികള്‍ക്ക് പുതിയൊരു മുഖം നല്‍കി. എക്സ്പ്രഷനിസവും, നിയോ റിയലിസവുമൊക്കെ സിനിമയിലും പരിവര്‍ത്തനങ്ങള്‍ വരുത്തി. റഷ്യന്‍സിനിമയില്‍ ഐസന്‍സ്റ്റീന്‍, പുദോവ്കിന്‍ എന്നീ സൈദ്ധാന്തികരും അമേരിക്കന്‍ സിനിമയില്‍ ഗ്രിഫിത്തും ഉള്‍പ്പടെയുള്ളവര്‍ ചലച്ചിത്രത്തിന് പുതിയ വ്യാകരണവും ഭാഷയും രചിച്ചു. സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് സീഗാ വെര്‍ത്തോവിന്റെ 'എ മാന്‍ വിത്ത്‌ മൂവി ക്യാമറ'(1929  )ഒരു ഡോക്യു-ഫിക്ഷന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രം സിനിമയെപ്പറ്റിയുള്ള സിനിമയാണ്. 
സോവിയറ്റ് നഗരങ്ങളിലെ ജനജീവിതത്തിന്റെ സൂക്ഷ്മമായ ചലനങ്ങള്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. വീടുകള്‍ക്കുള്ളിലും പണിസ്ഥലത്തുംബീച്ചിലും ഫാക്ടറിയിലുമൊക്കെ ക്യാമറ കടന്നു ചെല്ലുന്നു. പൂര്‍വനിശ്ചിതമല്ലാത്ത വിധം അത് കണ്ണില്‍പ്പെടുന്നതെല്ലാം ഒപ്പിയെടുക്കുന്നു. സ്ക്രിപ്റ്റോ,സ്റ്റോറിബോര്‍ഡോ ഒന്നുമില്ലാതെ, എഡിറ്റിംഗ് ടേബിളില്‍ ചിത്രത്തിന്റെ ഘടന പുനര്‍നിര്‍ണയിക്കപ്പെ ടുകയായിരുന്നു.അതുവരെ നിലനിന്നിരുന്ന പതിവു ചലച്ചിത്രഭാഷയില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം എന്നു പറയാം. Fast Motion , Freeze Frames , Jump cuts , Split Screens , Extreme Close Ups , tracking shots , reverse filming തുടങ്ങിയ നിരവധി സാങ്കേതികരീതികള്‍ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷന്‍ ശബ്ദങ്ങളെ അതേപടി പകര്‍ത്തിയെടുക്കുകയാണ് ചെയ്തത്. സ്റ്റുഡിയോകളില്‍ നിര്‍മിക്കുന്ന സിനിമകളുടെ പതിവുരീതിയെ സര്‍ഗാത്മകമായി തകര്‍ക്കാന്‍ വെര്‍ത്തോവിനു കഴിഞ്ഞു. നാടകത്തിലും സാഹിത്യത്തിലും ഉപയോഗിക്കുന്ന ഭാഷയെ നിരസിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന് പുതിയൊരു ഭാഷ അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഒളിക്യാമറകളില്‍ റഷ്യയിലെ ബൂര്‍ഷ്വാജിവിതം പകര്‍ത്തിയാണ് വെര്‍ത്തോവ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സീഗാ വെര്‍ത്തോവിന്റെ സര്‍ഗജീവിതം.
 
സിനിമയെന്ന മാധ്യമത്തിന്റെ സൌന്ദര്യനിയമങ്ങള്‍ പുതുക്കിപ്പണിത സംവിധായകരാണ് വാള്‍ട്ട് ഡിസ്നി, വിക്ടോറിയ ഡിസീക്ക, ചാര്‍ളി ചാപ്ലിന്‍, റോബര്‍ട്ട്‌ ഫ്ലാഹെര്‍ടി, അകിര കുറോസോവ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍ തുടങ്ങിയവര്‍. ബര്‍ത്ത് ഓഫ് എ നേഷന്‍,. ഇന്റോലറന്‍സ്, ദി മദര്‍ ,ദി ബൈസിക്കിള്‍ തീവ്സ്, റാഷമോണ്‍, സെവന്ത് സീല്‍ എന്നീ ചിത്രങ്ങള്‍ ചലച്ചിത്രലോകത്തെ അദ്ഭുതങ്ങളായിരുന്നു. 
നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്കുംകറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്തുനിന്ന് വര്‍ണങ്ങളുടെ സൌന്ദര്യത്തിലേക്കും ക്രമേണ സിനിമ കൂടുമാറി. 
പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌, ജീവിതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്. 


സ്വീഡിഷ് സിനിമ വിശ്വചലച്ചിത്രവേദിയില്‍ അടയാളം നേടുന്നത് ബെര്‍ഗ്മാനിലൂടെയാണ് .ഇന്‍ഗ് മര്‍ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ദാര്‍ശനിക വ്യാഖ്യാനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ദി Seventh Seal (1957 ) ബൈബിളിലെ വെളിപാട് പുസ്തകത്തില്‍ പറയുന്ന 'ഏഴാം മുദ്രയെ' ആസ്പദ മാക്കിയുള്ളതാണ്.സ്വന്തം മനസ്സിലെ മരണഭയത്തില്‍ നിന്ന് തന്നെ രഖപ്പെടുത്തിയ ചിത്രമെന്നാണ് ബര്‍ഗ്മാന്‍ രേഖപ്പെടുത്തിയത്.
പ്ലേഗ് മരണങ്ങള്‍ വിതക്കുന്ന മധ്യകാല സ്വീഡിഷ് പ്രദേശത്തിലൂടെ പരിക്ഷീണനായി നീങ്ങുന്ന അന്റോണിയാസ് ബ്ലോക്ക്‌ എന്നാ യോദ്ധാവ് .കുരിശുയുദ്ധത്തില്‍ പോരാടി അവിശ്വ്വാസിയായി മടങ്ങുക യാണയാള്‍. കടല്‍ത്തീരത്ത് വെച്ച് അയാള്‍ മരണവുമായി മുഖാമുഖം കണ്ടുമുട്ടുന്നു.മരണസമയം ദീര്‍ഘി പ്പിക്കാമെന്ന ചിന്തയിലും ദൈവത്തെ അറിയാനുള്ള ഒരു ശ്രമമെന്ന നിലയിലും, ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന മരണവുമായി ഒരു ചതുരംഗക്കളിക്ക് ഒരുങ്ങുകയാണ് ബ്ലോക്ക്‌. അതൊരു യാത്രയുമാണ്. അന്ധമായ വിശ്വാസങ്ങളുടെയും സഹനത്തിന്റെയും കാഴ്ചകളിലൂടെയുള്ള ആ യാത്രയില്‍ പലരെയും അയാള്‍ കണ്ടുമുട്ടുന്നു. തെരുവിലെ കളിക്കാരും കള്ളനായി മാറുന്ന വൈദികവിദ്യാര്‍ഥിയും, ഭൂതാവേശിത എന്നാരോപിക്കപ്പെട്ടു അഗ്നിയിലെരിയപ്പെടാന്‍ പോകുന്ന കന്യകയും തെരുവ് സര്‍ക്കസുകാരായ കുടുംബവുമൊക്കെ ആ യാത്രയിലെ കൂട്ടുകാരായി. മരണം ഇടയ്ക്കിടെ പ്ലേഗ് വിതക്കാനായി പോകുമ്പോള്‍ കളി മുടങ്ങും. എങ്കിലും അത് തുടരുന്നുണ്ട്. ആദ്യമെല്ലാം യോദ്ധാവ് ജയിക്കുന്നുണ്ടെങ്കിലും ക്രമേണ മരണം മേല്‍ക്കൈ നേടുന്നു. ഒടുവില്‍ ചാതുരംഗക്കരുക്കള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് മരണ അയാളെ നിര്‍ദ്ധാക്ഷിണ്യം പിടികൂടുന്നു.
ദൈവാസ്തിത്വത്തെ സര്‍ഗാത്മകമായി ചോദ്യം ചെയ്യുന്ന മനസ്സുകളുടെ തീര്‍ഥാടനമാണ് ബര്‍ഗ്മാന്റെ ചിത്രങ്ങള്‍. ദര്‍ശനികതയില്‍ നിമഗ്നമായ വൈകാരിക രംഗങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അന്തര്‍ധാരയാണ്. 'സെവന്ത് സീല്‍' എന്നാ മാസ്റ്റര്‍ പീസിനു പുറമേ, 'വിര്‍ജിന്‍ ഓഫ് സ്പ്രിംഗ്,'  വൈല്‍ഡ്‌ സ്ട്രോബെരീസ്, Autumn Song , പെര്‍സോന, തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.
ദൈവത്തിന്റെ അസ്തിത്വത്തെ തിരഞ്ഞുപോകലാണ് ബെര്‍ഗ്മാന്‍ ചിത്രങ്ങളുടെ കേന്ദ്രപ്രമേയം. ബാഹ്യമെന്നതിനേക്കാള്‍ ആന്തരികമായ അന്വേഷണമാണ് അദ്ദെഹം എന്നും നടത്തിയത്. ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന ബെര്‍ഗ്മാന്‍ ചിത്രങ്ങള്‍ മനുഷ്യമനസ്സിന്റെ അഗാധതയില്‍ മുഴുകുന്ന കാവ്യങ്ങളാണ്.


പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌,
ജീവിതതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്.
നിശബ്ദ സിനിമകളുടെ കാലം ഓര്‍മയില്‍ കാത്തുസൂക്ഷിക്കുന്ന ഇതിഹാസതുല്യമായ ചിത്രങ്ങളിലൊന്നാണ് 'ദി പാഷന്‍ ഓഫ് ജൊവാന്‍ ഓഫ് ആര്‍ക് '. എക്കാലത്തെയും മികച്ച ക്ലാസ്സിക് കൃതികളിലൊന്ന് . ഫ്രഞ്ച് പൌരോഹിത്യ ദുഷ്പ്രഭുത്വത്തോടും ബ്രിടീഷ് സൈന്യത്തോടും മാത്രമല്ല, സ്വന്തം ആന്തരികലോകത്തോടും പോരാടിയ 'ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ' കഥയാണിത്. ഒരു ആട്ടിടയ കന്യകയായ ജൊവാന്‍ പുരുഷവേഷം ധരിച്ച് ഇംഗ്ലീഷ് സേനക്കെതിരെ പോരാടുകയും പിടിക്കപ്പെടുകയും ചെയ്തു. ദൈവത്തിന്റെ വെളിപാട് മൂലമാണ് താനീ യുദ്ധം നയിച്ചതെന്ന് അവകാശപ്പെട്ട ജോവാനെ, ദൈവദൂഷണക്കുറ്റം ചുമത്തി ബ്രിട്ടീഷുസൈന്യം പൌരോഹിത്യത്തിന്റെ അനുമതിയോടെ വിചാരണ ചെയ്ത് ജീവനോടെ തീയിലിട്ടെരിക്കുകയായിരുന്നു.ജോവാന്റെ ജീവിതത്തിലെ അവസാനത്തെ 24 മണിക്കൂറുകളാണ് സിനിമയിലെ കാലം. സ്വന്തം പരിശുദ്ധിയിലുള്ള വിശ്വാസവും, ദൌത്യത്തിലുള്ള അചഞ്ചലമായ ആത്മധൈര്യവും , സഭയുടെ വ്യവസ്ഥാപിത മൂല്യങ്ങള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന് അവളെ സന്നദ്ധയാക്കുക യായിരുന്നു. വിശ്വസിനിമയിലെ വിസ്മയമായിട്ടാണ് ഈ നിശബ്ദചിത്രത്തെ ചലച്ചിത്രവിദ്യാര്‍ഥികള്‍
വിലയിരുത്തുന്നത്. പാരീസിലെ നാടകനടിയായിരുന്ന ഫാല്‍ക്കനെറ്റിയായിരുന്നു ജൊവാനായി ജീവിച്ച് അനശ്വരാഭിനയം കാഴ്ചവെച്ചത്. അന്ത:സംഘര്‍ഷങ്ങളുടെ ഭാവപ്രകടനം തീക്ഷ്ണമാക്കുന്ന സമീപദൃശ്യങ്ങള്‍ (close ups ) ഏറ്റവും സര്‍ഗാത്മകമായി ഉപയോഗിച്ച സിനിമയാണ് ഡാനിഷ് ചലച്ചിത്രകാരനായ കാള്‍ തിയോഡോര്‍ ഡ്രെയറിന്റെ ഈ ക്ലാസിക്ക് ചിത്രം.സ്വാതന്ത്ര്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മസഹനത്തിന്റെയും കഥകളാണ് അദ്ദേഹം സ്വന്തം സിനിമകളില്‍ സാക്ഷാത്കരിച്ചത്.
ലോകസിനിമയിലെ ഒഡീസി രചിച്ചത് ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ .ചലച്ചിത്രകലയുടെ വിസ്മയമായ അകിത കുറസോവ. ചരിത്രത്തിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങളെടുക്കുമ്പോള്‍ അതില്‍ കുറസോവയുടെ 'റാഷമോണ്‍' ഉണ്ടായിരിക്കും.ജാപനീസ് കഥാകാരനായ അകുതാഗാവയുടെ റാഷമോണ്‍, ഇന്‍ എ ഗ്രേവ്‌ എന്നെ കഥകള്‍ സംയോജിപ്പിച്ചാണ് കുറസോവ തന്റെ തിരക്കഥക്ക് രൂപം നല്‍കിയത്.
ശക്തിയായി പെയ്ത പേമാരിയിലും ആഞ്ഞുവീശിയ കൊടുങ്കാറ്റിലും പെട്ടുപോയ ഏതാനുംപേര്‍ ഒരിടത്ത് ഒത്തുകൂടുന്നു. നഗരത്തിന്റെ പ്രവെഷനകവാടമായ റാഷമോണ്‍ ചത്വരത്തില്‍ തികച്ചും ആകസ്മികമായി കണ്ടുമുടുന്ന ഒരു പുരോഹിതനും വഴിപോക്കനും വിറകുവെട്ടിയും തമ്മില്‍ നടക്കുന്ന ആകാംക്ഷാഭരിതമായ സംഭാഷണശകലങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്ന് പകല്‍ കോടതിമുറിയില്‍ നടന്ന ഒരു വിചാരണയെപ്പറ്റിയാണ് ചര്‍ച്ച. കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സമുറായ് ഭടന്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. അയാളുടെ ഭാര്യ ബാലാത്കാരത്തിന് ഇരയാവുകയും ചെയ്യുന്നു. പക്ഷെ കോടതിവിചാരണയില്‍ അവരവരെ ന്യായീകരിച്ചുകൊണ്ട് മൂന്നു പേരും വ്യത്യസ്ത വീക്ഷണകോണുകളില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്നു.സമുറായ് ഭടന്റെ ആത്മാവ് സംസാരിക്കുന്നത് ഒരു മന്ത്രവാദിയിലൂടെയാണ്. സംഭവത്തിന്‌ ദൃക് സാക്ഷിയായ വിറകുവെട്ടിയുടെ മൊഴിയാകട്ടെ തികച്ചും വ്യത്യസ്തവും. ഈയവസരത്തില്‍ കവാടത്തിനരികെ ആരോ ഉപേക്ഷിച്ചുപോയൊരു കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു കേള്‍ക്കുന്നു.ആ പിഞ്ചുപൈതലിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന വഴിപോക്കനെ തടയുന്ന വിറകുവെട്ടിയും, സമുറായുടെ കഠാര മോഷ്ടിച്ചതിനെപ്രതി അപരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. പ്രാരബ്ധാങ്ങള്‍ക്കിടയിലും വിറകുവെട്ടി കുഞ്ഞിനെ വളര്‍ത്താനായി കൊണ്ടുപോകുമ്പോള്‍ പുരോഹിതന്‍ ആശ്വാസം കൊള്ളുന്നിടത്തു കഥ അവസാനിക്കുന്നു.

എന്നാല്‍ അകുതാഗാവയുടെ രചനയില്‍ ഈ ശുഭാപ്തിയില്ല. അത് തികഞ്ഞ ദുരന്തത്തിലാണ് അവസാനിക്കുന്നത്. കുറൊസോവയുടെ ലോകം പക്ഷെ ഇരുണ്ടതല്ല. പ്രത്യാശാപൂര്‍ണമായൊരു ദര്‍ശനമാണ് അദ്ദേഹത്തിന്റേത്. ഏകമായ സത്യത്തിന്റെ വിവിധ മുഖങ്ങളെ (perspectives ) അവതരിപ്പിക്കുന്ന പ്രമേയപരമായ നൂതനത്വവും ചിത്രീകരണത്തിലെ വ്യതിരിക്തതയും( repeat sequence twists )ചേര്‍ന്ന് റാഷമോണിനെ എക്കലത്തെയും മികച്ച ക്ലാസ്സിക് സിനിമയാക്കിമാറ്റുന്നു.കുറസോവയെന്ന, ദൃശ്യഭാഷയുടെ ഈ ഷേക്ക്‌സ്പീയര്‍ തന്റെ സിനിമകളിലൂടെ അദ്ഭുതങ്ങള്‍ കാണിച്ചു. ജാപനീസ് സമുറായികളുടെ ആയോധനപാരമ്പര്യം അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളില്‍ പ്രമേയപരമായ മുഖമുദ്രയായിരുന്നു. ഇകുറു, സെവെന്‍ സമുറായ്, ത്രോണ്‍ ഓഫ് ബ്ലഡ്‌, റെഡ് ബിയേര്‍ഡ്, ദെര്‍സു ഉസാല തുടങ്ങിയ എല്ലാ ചിത്രങ്ങളും ലോകശ്രദ്ധയാകര്ഷിച്ചവയാണ്.

കുറൊസോവയുടെ Something Like an Auotobiography എന്ന ജീവചരിത്രം ചലച്ചിത്രവിദ്യാര്‍ഥികളുടെ കൈപ്പുസ്തകമാണ്. കിംഗ്‌ ലിയര്‍, മാക് ബാത്ത്, ഹാംലെറ്റ്, ഇഡിയറ്റ്, ലോവെര്‍ ഡെപ്ത് , ഇവാന്‍ ഇല്ലിച്ചിന്റെ മരണം, നിന്ദിതരും പീഡിതരും തുടങ്ങിയ വിഖ്യാത സാഹിത്യകൃതികള്‍ അദ്ദേഹത്തന്റെ മികച്ച ചിത്രങ്ങള്‍ക്ക് ആധാരമായി. കുറസോവ ചിത്രങ്ങള്‍ വിശ്വ ചലച്ചിത്രശൈലിയെ ആഴത്തില്‍ സ്വാധീനിച്ചവയാണ്.




Monday, January 30, 2012

Story of Documentary Film

ചലിക്കുന്ന ചിത്രങ്ങളുടെ കഥ

1

ചലച്ചിത്രം ചലിക്കുന്ന ചിത്രങ്ങളുടെ കലയാണ്‌. നിശ്ചലചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിന്റെ താളവും ഗതിയും സജീവമാകുന്നത് ചലചിത്രത്തിലാണല്ലോ. ലൂമിയര്‍ സഹോദരന്മാരാണ് ചലനചിത്രങ്ങളുടെ തുടക്കംകുറിച്ചത്. പില്‍ക്കാലത്ത്‌ ലോകംമുഴുവന്‍ ചലന ചിത്രങ്ങളുടെ നൈരന്തര്യം ആഘോഷിച്ചു. കാലം അതില്‍ ശബ്ദവും വര്‍ണവും വാരിവിതറി. നമുക്കറിയാം, സിനിമ കാല്പനികമായ ഒരു സ്ഥലകാല സങ്കല്പത്തില്‍ നിര്‍മിക്കപ്പെടുന്നതാണ്.തികച്ചും ഭാവനാപരമായ സീക്വന്‍സുകളില്‍ കഥാപാത്രങ്ങളുടെ ഒരു സാങ്കല്പികലോകം വെള്ളിത്തിരയില്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്യു മെന്‍ററികളാകട്ടെ യാഥാര്‍ഥമായ ലോകത്തിന്റെ കാഴ്ചകളാണ്. വ്യക്തികളും സംഭവങ്ങളും കാലവും ഭൂവിഭാഗവുമെല്ലാം യഥാതഥമായ ഒരു ലോകത്തെ കൊണ്ടുവരുന്നു. ഭാവനയെക്കാള്‍ വസ്തുനിഷ്ഠതക്കാണ് ഡോക്യുമെന്‍ററിയില്‍ പ്രാമുഖ്യം. ഒരു വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ ആശയത്തെയോ ദൃശ്യങ്ങളുടെ മായക്കാഴ്ചയില്ലാതെ തനതു സ്ഥലകാല നിര്‍മിതിയില്‍( Real Time and Space )ക്യാമറയിലൂടെ പകര്‍ത്തുകയാണ് ചെയ്യുന്നത്.
അതൊരിക്കലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിരക്കഥയനുസരിച്ചല്ല നിര്‍മിക്കപ്പെടുന്നത്.

ചലച്ചിത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ട 'ദി ഗ്രേറ്റ്‌ ട്രെയിന്‍ റോബറി' (1903 )യാണ് സിനിമയുടെയും ഡോക്യുമെന്‍ററിയുടെയും സൌന്ദര്യശാസ്ത്രപരമായ വേര്‍തിരിവ് നിര്‍ണയിച്ചത്. എഡ്വിന്‍ എസ് പോര്‍ട്ടറുടെ ഈ ചിത്രം ആദിമധ്യാന്തപ്പൊരുത്തമുള്ള സുഘടിതമായൊരു കഥയായിരുന്നു. സീക്വന്‍സുകള്‍ കലാപരമായി എഡിറ്റുചെയ്ത ഈ പന്ത്രണ്ടുമിനിറ്റു ചിത്രമാണ് ഫീച്ചര്‍ സിനിമയുടെ ആദ്യമാതൃക.അനേകം ലഘുചിത്രങ്ങള്‍ നിര്‍മിച്ച എഡ്വിന്‍ സ്ട്രാറ്റണ്‍ പോര്‍ട്ടര്‍
ദൃശ്യസയോജനമാണ് (എഡിറ്റിംഗ്) ചലച്ചിത്രകലയുടെ ആത്മാവെന്ന് വിശ്വസിച്ചു.ക്യാമറക്ക് നേരെ നിറയൊഴിക്കുന്ന ഒരു കൊള്ളക്കാരനില്‍ നിന്നാണ് സിനിമയുടെ തുടക്കം.ഇംഗ്ലണ്ടിലെ ബക്കിംഹാം ഷെയറില്‍ നടന്ന ഒരു യഥാര്‍ഥ തീവണ്ടിക്കൊള്ളയാണീ സിനിമാക്കാധാരം.റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുന്ന നാല് കൊള്ളക്കാര്‍ സ്റ്റേഷന്‍മാസ്റ്ററെ കെട്ടിയിട്ട് ട്രെയിന്‍ കൊള്ളയടിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരിലോരാളെ വെടിവെച്ചുവീഴ്ത്തുകയും ചെയ്യുന്നു. സിനിമയെന്ന കലാരൂപത്തിന്റെ ആദ്യനാളുകളില്‍ വര്‍ഷങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'The Great Train Robbery '.

2.

അമേരിക്കക്കാരനായ റോബര്‍ട്ട്‌ ഫ്ളഹെര്‍ടി എന്ന ചലച്ചിത്രകാരനാണ് ഡോക്യുമെന്‍ററി സിനിമയുടെ പിതാവെന്നു പറയാം.അദ്ദേഹത്തിന്റെ Nanook of the North (1913 )ചരിത്രത്തിലെ ആദ്യ ഡോക്ക്യു മെന്‍ററി സിനിമയും. ഉത്തരധ്രുവത്തിലെ അലാസ്കയില്‍ പര്യവേഷണം നടത്തുന്നതിനിടയില്‍ അദ്ദേഹം സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ 'നാനൂക് ഓഫ് നോര്‍ത്ത്' യഥാതഥമായൊരു ചിത്രീകരണമാണ്. മുന്‍കൂട്ടി തയാറാക്കിയ സ്ക്രിപ്റ്റോ മറ്റു സന്നാഹങ്ങളോ ഒന്നുമില്ലാതെയാണ് അദ്ദേഹം ഉത്തരധ്രുവത്തിലെ എസ്കിമോ വംശജരുടെ പച്ചയായ ജീവിതം ഒപ്പിയെടുത്തത്. സംവിധായകനും, എഴുത്തുകാരനും,ക്യാമറാമാനും എഡിറ്ററും നടനും നിര്‍മാതാവുമൊക്കെയായി പ്രവര്‍ത്തിച്ച റോബര്‍ട്ട്‌ ഏറെ സാഹസികമായാണ് 79 മിനിട്ട് ദൈര്‍ഘ്യമുള്ള 'നാനൂക് ഓഫ് ദി നോര്‍ത്ത് ' എന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം നിര്‍മ്മിച്ചത്‌. കാനഡയിലെ ആര്‍ട്ടിക് പ്രദേശത്തു നിവസിക്കുന്ന നാനൂക്ക് എന്ന എസ്കിമോയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണ് ഈ സിനിമ. കനേഡിയന്‍ റയില്‍വേയുടെ സര്‍വെയ്ക്കായി അവിടെയെത്തി. എസ്കിമോകളുമായി ബന്ധപ്പെടുകയും വര്‍ഷങ്ങളോളം അവരിലൊരാളായി ജീവിക്കുകയും ചെയ്തുകൊണ്ട്, തന്റെ കൈവശമുള്ള ക്യാമറയില്‍ താന്‍ കണ്ട കാഴ്ചകളെ അതേപടി പകര്‍ത്തുകയായിരുന്നു അദ്ദേഹം. നാനൂകിന്റെ ജീവിതത്തിലെ ഇര തേടലും, ഇഗ്ളൂ എന്ന മഞ്ഞു വീടുണ്ടാക്കലും,പലായനവും പോരാട്ടങ്ങളും എല്ലാം സംവിധായകന്‍ സൂക്ഷ്മമായി ചിത്രീകരിച്ചു.ഭാര്യയും കുട്ടികളും, അനുജന്മാരും അവരുടെ കുടുംബവും ഒരു നായക്കുട്ടിയുമടങ്ങുന്ന നാനൂക്കിന്റെ ലോകത്തെ കൊച്ചുകൊച്ചാഹ്ലാദങ്ങളും വേദനയും ഒരു കഥയിലെന്നപോലെ ക്യാമറയില്‍ തെളിഞ്ഞുവന്നു. ഒരു ഡോക്ക്യുമെന്‍ററി ചിത്രം യഥാര്‍ഥ സ്ഥല കാല സങ്കല്പങ്ങളില്‍ എത്രത്തോളം വാസ്തവികമായി പകര്‍ത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് നാനൂക്ക് ഓഫ് നോര്‍ത്ത്. സിനിമയുടെ ചരിത്രത്തിലെ നരവംശശാസ്ത്രം എന്നാണ് റോബര്‍ട്ട്‌ ഫ്ള ഹെര്‍ടിയുടെ ശ്രമത്തെ ചലച്ചിത്രലോകം വിലയിരുത്തിയത്. പ്രകൃതിയോടു പൊരുതി ജീവിച്ച മനുഷ്യന്റെ അദമ്യമായ ഇച്ഛാശക്തിയുടെ നേര്‍സാക്ഷ്യവും.

'നാനൂക്ക് ഓഫ് നോര്‍ത്ത്' നിയത ലക്ഷണങ്ങളോടുകൂടിയ ആദ്യത്തെ ഡോക്യുമെന്‍ററിയായിട്ടാണ്    സിനിമാചരിത്രം രേഖപ്പെടുത്തുന്നത്.

3

ഡോക്യുമെന്ടറി ചിത്രങ്ങളുടെ ചരിത്രത്തിലെ മനോഹരമായ കാഴ്ചകളിലൊന്നാണ് അലന്‍ റെനെയുടെ 'Night and Fog '. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന കൊടിയ പീഡനങ്ങളുടെ കഥപറയുന്ന ഈ ചിത്രം അസാധാരണമായ അനുഭവമാണ്. നാസി ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍, പിടഞ്ഞുവീണ മനുഷജീവന്റെ ദാരുണദൃശ്യങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ആഗ്രഹിച്ച നാളുകളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ശക്തമായി പ്രതിഫലിപ്പിച്ച ചലച്ചിത്രമാണ് റെനെയുടെ 'നൈറ്റ്‌ ആന്‍ഡ്‌ ഫോഗ് '. 1955 ലാണ് ഹോളോ കാസ്റ്റിന്റെ ഭീകരത നിറഞ്ഞ ഈ ചിത്രം പുറത്തിറങ്ങുന്നത്. സത്യസന്ധവും ആധികാരികവുമായ അവതരണം കൊണ്ട് റെനെയുടെ സിനിമ ലോക ശ്രദ്ധ നേടി. ചലച്ചിത്രഭാഷയ്ക്ക്‌ അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടേജുകളുടെയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും മിശ്രണമാണ് വര്‍ത്തമാനത്തേയും പോയ കാലത്തേയും സംയോജിപ്പിക്കാന്‍ റെനെ ഉപയോഗിച്ചത്. രണ്ടാംലോക മഹായുദ്ധത്തിന്റെ ചരിത്രനിര്‍മാണസഭയുടെ അംഗീകാരത്തോടുകൂടിയാണ് ഈ സിനിമ ചിത്രീകരിക്കപ്പെടുന്നത്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയത്തില്‍ നടന്ന ചിത്രീകരണം പലപ്പോഴും എതിര്‍പ്പുമൂലം നിര്‍ത്തിവേക്കേണ്ടി വന്നു.തുടരെത്തുടരെ ചിത്രീകരണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടു.ചരിത്രത്തോട് റെനെക്കുള്ള അഗാധമായ പ്രണയം എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ട് ലോക മന:സ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ ദൃശ്യങ്ങള്‍ സത്യസന്ധമായി പകര്‍ത്തുകതന്നെ ചെയ്തു. ഗ്യാസ് ചേമ്പറുകളില്‍ വിഷവാതകം ശ്വസിച്ച് പ്രാണനുവേണ്ടി പിടയുന്ന മനുഷ്യര്‍ കൈവിരലുകള്‍ കൊണ്ട് മാന്തിപ്പൊളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍, ചോരപുരണ്ട ചുമരുകള്‍ ഇവിടെയെല്ലാം റെനെയുടെ ക്യാമറയുടെ കണ്ണുകള്‍ ചെല്ലുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കണ്ണടകള്‍, ചെരിപ്പുകള്‍, തലമുടി, പുതപ്പുകള്‍, ശിരസ്സറുത്ത നിലയില്‍ കാണപ്പെട്ട ഉടലുകള്‍, പാതിവെന്ത ശവക്കൂനകള്‍, മനുഷ്യന്‍ മനുഷനോട് കാണിച്ച നൃശംസതയുടെ കരാളദൃശ്യങ്ങള്‍ ഈ ചിത്രത്തിലൂടെ കടന്നുപോകുന്നു. പട്ടിണികിടന്നു മരിച്ച പതിനായിരങ്ങളുടെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങള്‍ കമ്പിവേലികള്‍ക്കകത്തു നിന്ന് നിര്‍വികാരമായി നോക്കിനില്‍ക്കുന്ന ഹതഭാഗ്യരായ മറ്റു മനുഷ്യരുടെ ചിത്രം, ക്യാമറയിലൂടെ ലോകംകണ്ട ഏറ്റവും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ന്യൂറംബര്‍ഗിലെ യുദ്ധവിചാരണക്കോടതിയിലാണ് ചിത്രത്തിലെ അന്ത്യ രംഗങ്ങള്‍. റെനെ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു. " യുദ്ധം ഉറക്കം തൂങ്ങുന്നതേയുള്ളൂ. നമ്മളില്‍ ചാടിവീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ് തുറന്നുതന്നെ വെച്ചിരിക്കുന്നു."

Nilanadi

ദേശചരിത്രത്തിന്റെ പാരമ്പര്യവഴിയില്‍ ഒരു കൃതികൂടി ജനിക്കുന്നു. തിരുവില്വാമലയും ലക്കിടിയും കിള്ളിക്കുര്‍ശിമംഗലവും കലകള്‍ വീണുവണങ്ങിയ നിളാതീരവും ഈ പുസ്തകത്തില്‍ പുനര്‍ജനി നൂഴുന്നു. പി ശിവദാസന്‍ മാസ്റ്ററുടെ 'നിളയോരത്തെ മുത്തുമണികള്‍' ഇരുജില്ലകളിലായി തോളുരുമ്മിക്കിടക്കുന്ന ഗ്രാമങ്ങളുടെ സമഗ്രമായ രേഖാചിത്രമാണ്. അവിടെ നാട്യവും നൃത്തവും വാദ്യവും ശില്പവും സംഗീതവും കൈകോര്‍ത്തുനിന്നു.ഗതകാലത്തിന്റെ സ്മരണകള്‍ പ്രൌഡതയോടെ അരങ്ങിലെത്തുന്നു. കൊച്ചി രാജ്യസീമയും,വള്ളുവനാടും, സാമൂതിരീ സാമ്രാജ്യവും കിള്ളിക്കുര്‍ശിയില്‍ എഴുന്നെള്ളുന്നത് നാം കാണുന്നു. ടിപ്പുവിന്റെ പടയോട്ടവും, നാവാമണപ്പുറത്തെ മാമാങ്കവും, ഐവര്‍മഠം മുതല്‍ തിരുനാവാ വരെ നീണ്ടുകിടന്ന ഭാരതഖണ്ഡത്തിലെ പിതൃക്രിയകളും ഉത്സവബലിയും,നാട്ടുനടപ്പും, ദേശപ്പെരുമകളും , ആചാരവിശേഷങ്ങളും,ദായക്രമവും, തൊഴില്‍- ഉത്പാദന ബന്ധങ്ങളും എല്ലാംചേര്‍ന്ന് ദേശചരിത്രത്തിന്റെ വിശാലമായൊരു കാന്‍വാസ് ആയിട്ടുണ്ട്‌ ശിവദാസന്‍ മാസ്റ്ററുടെ ഗൃഹാതുര ഭംഗിയാര്‍ന്ന ആഖ്യാനം. കിള്ളിക്കുര്‍ശിയിലെ വെച്ചുനമസ്കാരവും പള്ളിപ്പാനയും വില്വാദ്രിയിലെ നിറമാലയും പുനര്‍ജനിയും ഭാരതപ്പുഴയിലെ കര്‍ക്കിടകബലിയും ചെനക്കത്തൂരെ പൂരപ്പൊലിമയും വര്‍ണിക്കുന്നതോടൊപ്പം വരേണ്യതയുടെ പടവുകള്‍ കടന്നു അധ:സ്ഥിതരുടെ ഗോത്രചിഹ്നങ്ങള്‍ കൊടിയുയര്‍ത്തുന്ന നാടോടി സംസ്കൃതിയുടെ വഴികളും ഓര്‍മപ്പുഴയുടെ പുളിനങ്ങളില്‍ നിലാവല തീര്‍ക്കുന്നു. കിള്ളിക്കുര്‍ശിയിലെ മുളഞ്ഞൂര്‍കാവ് ബിംബപ്രതിഷ്ഠയില്ലാത്ത പരാശക്തീക്ഷേത്രം, അവിടെ ശ്രീചക്രമാണ് ആരാധന.നെല്ലും ഇളനീരുമാണ് പൂജാദ്രവ്യങ്ങള്‍. പറയ സമുദായക്കാരാണ് കൊടിയേറ്റ് നടത്തുന്നത്. അവരുടെ വിളക്കു ത്സവവും ഭരണിവേലയും കാര്‍ഷികസംസ്കാരത്തിന്റെ കൊടിയടയാളമാണ്. മുളഞ്ഞൂരിലെ ഇളന്നീരാട്ടം ആദിമസ്മരണകളുടെ വിത്തും കൈക്കോട്ടുമാണ്.മലയാളിയുടെ ദുരഭിമാനത്തെ തുള്ളിക്കളിപ്പിച്ച മഹാകവി കുഞ്ചന്‍നമ്പ്യാര്‍, അഭിനയകലയുടെ കണ്ണായ മാണിമാധവച്ചാക്ക്യാര്‍, പണ്ഡിതരാജന്‍ ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, അച്യുതപ്പൊതുവാള്‍,ദാമോദരന്‍ നമ്പ്യാര്‍, കലക്കത്ത് ഗോവിന്ദന്‍ നമ്പ്യാര്‍, കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി എന്നീ അതികായന്മാരായ വ്യക്തികള്‍, തിരുവില്വാമല വെങ്കിച്ചസ്വാമി, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍, തുടങ്ങിയ കഥകളിപ്രമുഖര്‍, നമ്പ്യാര്‍വഴിയില്‍ മലയാളത്തിന്റെ ചിരിയായ വി കെ എന്‍ എന്ന ഒറ്റയാന്‍, നൃത്തകലാകാരികളായ ചോമായില്‍ മാധവിയമ്മയും മങ്കിളി കൊച്ചുകുട്ടിയമ്മയും, കഥകളിനടന്‍ ഗുരു കേളുനായര്‍, തോല്പ്പാവക്കൂത്തിന്റെ പെരുമ വളര്‍ത്തിയ പാലപ്പുറം അണ്ണാമലപ്പുലവര്‍, തകില്‍വിദ്വാന്‍ തിരുവില്വാമല കേശവന്‍ നായര്‍,അക്ഷരശ്ലോക വിദഗ്ദ്ധരായ കുട്ടാട്ടു കുഞ്ഞിരാമന്‍നായരും കിഴിയപ്പാട്ട് നാരായണന്‍ നായരും ,കലാമണ്ഡലം ഹൈമവതി, മിഴാവിന്റെ വിരലായ പാണിവാദന്‍ പി കെ നാരായണന്‍ നമ്പ്യാര്‍, കൂത്തും പാഠകവും തീര്‍ത്ത പി കെ ജി നമ്പ്യാര്‍, കൊമ്പുവാദ്യ വിദഗ്ദ്ധന്‍ അരവിന്ദന്‍, തുള്ളല്‍ കലാകാരനായ കുമാരനാശാന്‍, തുള്ളല്‍ക്കലയുടെ അനേകമനേകം ശിഷ്യഗണങ്ങള്‍...തീരുന്നില്ല നിളയുടെ തീരത്തെ വിശേഷങ്ങള്‍.

കാവ്യകന്യകയുടെ കാല്‍ച്ചിലങ്ക ആടിയ മഹാകവിയുടെ തീര്‍ഥഘട്ടമാണ് ഈ മണ്ണ് .സ്വാതന്ത്ര്യസമര സേനാനിയായ വാപ്പാല ശങ്കരനാരായണ മേനോന്‍, കാര്‍ഷിക ഗവേഷണ വിദഗ്ദ്ധനായ ഇ പി മാധവന്‍ നായര്‍, സമുദായ പരിഷ്ക്കര്‍ത്താവായ സി എം സി നാരായണന്‍ നമ്പൂതിരിപ്പാട്‌, സര്‍വോദയ പ്രവര്‍ത്തകന്‍ ഗോപാലന്‍ മാസ്റ്റര്‍, കര്‍മധീരനായ പോരാളി പി കുഞ്ഞന്‍, സദനം കുമാരന്‍ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും സ്മരിക്കുന്ന ഈ കൃതി കേരള ചരിത്രത്തിന്റെ ഈടുവയ്പിലേക്ക് മഹത്തായ സംഭാവനയാണ് നല്‍ക്കുന്നത്. ലക്കിടി ശ്രീശങ്കര സംസ്കൃതസ്കൂള്‍, പാലപ്പുറം ശ്രീരാമകൃഷ്ണ ആശ്രമം, തെക്കുമംഗലം ജെ ബി സ്കൂള്‍, ഹരിജന വിദ്യാഭ്യാസം മുന്‍നിര്‍ത്തി ആരംഭിച്ച കെ എം എസ ബി സ്കൂള്‍, മുസ്ലീം സമുദായ വിദ്യാഭ്യാസത്തിനു തുറന്ന ലക്കിടി ജെ ബി സ്കൂള്‍ എന്നിവയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ പഴയകാല പ്രവര്‍ത്തനങ്ങളുടെ പുരോഗാമിയായ സാംസ്കാരികവികാസത്തെ രേഖപ്പെടുത്തുന്നു. അധ്യാപകനും, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലക്കിടി പി ശിവദാസന്‍ മാസ്റ്ററുടെ 'നിളയോരത്തെ മുത്തുമണികള്‍' ഒരു കാലത്തെയും ദേശത്തെയും ഓര്‍മയില്‍ സൂക്ഷിക്കുന്ന മണിച്ചെപ്പായിരിക്കുന്നു. ഗ്രാമസൌഭാഗ്യങ്ങളുടെ ശ്രീലകത്തില്‍ അദ്ദേഹം തിരിഞ്ഞു നോക്കുന്നത് അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഒരു കാലതീരത്തിലേക്കാണ് . ആ വരികളില്‍ സത്യത്തിന്റെ സൌന്ദര്യവും സഹജമായ ആര്‍ജവത്തിന്റെ നൈര്‍മല്യവുമുണ്ട്.

sethumadhavan machad

Sunday, January 29, 2012

VG THAMPI

      • മൂന്നക്ഷരവും മുറുക്കവും ...

        സൌഹൃദങ്ങളുടെ ഒറ്റമരക്കാട് . അതായിരുന്നു വി ജി .തമ്പിമാഷ്‌. ആ തണലും വാത്സല്യവും തേടി പലരും പല കാലങ്ങളില്‍
        അവിടെ കൂടുവെച്ചു. ക്ലാസ്മുറിയുടെ ചതുരത്തില്‍ നിന്ന് പുറംലോകത്തിന്‍റെ വെളിച്ചത്തിലേയ്ക്കു വിദ്യാര്‍ഥികളെ അദ്ദേഹം
        കൂട്ടിക്കൊണ്ടുപോയി. മലയാളത്തിന്‍റെ പ്രതിഭകളെയും സാംസ്കാരിക മുഹൂര്‍ത്തങ്ങളെ...യും ക്യാമ്പസ്സിലേ...ക്കാനയിച്ചു. സംവാദങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സെമിനാറുകളിലൂടെയും കലാശാലയുടെ സര്‍ഗജീവിതത്തെ പൂത്തു തളിര്‍ക്കാന്‍ അവസരമൊരുക്കിയ ഒരധ്യാപകന്‍ മറവിയിലേക്ക് പോകുകയില്ല എന്നതിന്‍റെ നേര്‍ക്കാഴ്ചയാണ്‌ മൂന്നു വ്യാഴവട്ടം കൂടെനിന്ന വിദ്യാര്‍ഥിസമൂഹം തമ്പിമാഷിനു സമര്‍പ്പിക്കുന്ന ഈ ദക്ഷിണ.
        രസന, കനല്‍, പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ മലയാളത്തിന്‍റെ സംവേദനത്തെ നവീകരിച്ച പത്രാധിപര്‍ എന്ന നിലയിലും ഉടലും ആത്മാവും തമ്മിലുള്ള പോരാട്ടങ്ങളെ തീവ്രമായി ആവിഷ്കരിച്ച കവിയെന്ന നിലയിലും തമ്പിയെ നിരീക്ഷിക്കുന്ന സ്നേഹവാത്സല്യങ്ങളുടെ ഓര്‍മപ്പുസ്തകമാണിത്.

        ഒരധ്യാപകന്‍ തന്‍റെ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിക്കുന്ന വേളയില്‍ സ്വന്തം വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തുന്ന ഓര്‍മച്ചിത്രങ്ങള്‍ വളരെ വിരളമായിമാത്രം സംഭവിക്കുന്ന ഒന്നാണെന്ന് ഈ പുസ്തകം സാക് ഷ്യപ്പെടുത്തുന്നു. ഈ ഓണ്‍ലൈന്‍ യുഗത്തില്‍ അധ്യാപകന്‍റെ ശക്തിചൈതന്യങ്ങളെ വരുംതലമുറക്കായി നിര്‍വചിക്കുകയെന്ന ഗുരുത്വബലം കൂടി ഈ ദക്ഷിണ അര്‍ഥമാക്കുന്നുണ്ട്.
        കേരളവര്‍മക്കാലത്തിന്‍റെ ദീപ്തമായ ഓര്‍മ്മകള്‍ കൊണ്ട് വി ജി തമ്പി എന്ന അധ്യാപനുംകവിയും നടത്തുന്ന സുദീര്‍ഘമായ ആമുഖപ്രവേശിക ഏറെ ശ്രദ്ധേയമാണ്.
      തമ്പി എഴുതി : " കൊഴിഞ്ഞ ഇലകളില്ലാതെ ഒരുദ്യാനവും പൂര്‍ണമാവുന്നില്ല. അതിനാല്‍ ആ ഇലകളെക്കുറിച്ചാവട്ടെ ഓര്‍മ
      കളിലെ കേരളവര്‍മക്കാലം. ജീവിതത്തിന്‍റെ എത്രയോ തരം നിറങ്ങളെ കാണിച്ച് അതെന്നെ മോഹിപ്പിച്ചു. ജ്വലിപ്പിച്ചു. ചിലപ്പോള്‍ അതെന്നെ പലമട്ടില്‍ അപഹരിച്ചു. ഓര്‍മകളില്‍ കടുംകയ്പായി ,ചവര്‍പ്പായി ,ചോരയായി ,ലഹരിയായി, വിഷമായി, തേന്‍കണമായി അങ്ങനെ എത്രയോ രുചികളില്‍...
      ഒരിക്കലും തിരിച്ചുവരാത്തതുകൊണ്ടാണ്‌ ജീവിതം മധുരതരമായിരിക്കുന്നത്. ഓര്‍മ്മകള്‍ക്ക് അനുഭവങ്ങളേക്കാള്‍ സൌന്ദര്യമുണ്ടാകുന്നതും അങ്ങനെയാണ്. സ്നേഹിച്ചപ്പോഴല്ല, സ്നേഹം നഷ്ടപ്പെട്ടുപോയപ്പോഴാണ് ഓരോ മനുഷ്യനും വിതുമ്പുന്നത്. ഓര്‍മകളാണ് ജീവിതത്തിന് നൈരന്തര്യം നല്‍കുന്നത്....."

      ഒരധ്യാപകന്‍റെ, കവിയുടെ, കാമുകന്‍റെ, സ്വപ്നാടകന്‍റെ, സന്ദേഹിയുടെ, വിപ്ലവകാരിയുടെ ചീന്തിപ്പോയ ആദര്‍ശസ്വപ്നമാണ് ഈ പുസ്തകത്തിന്‍റെ തുടക്കത്തില്‍ വി ജി തമ്പി ഏറ്റുപറയുന്നത്. കാലഹരണപ്പെട്ട ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും മനോഹരമായ ചരമശയ്യയൊരുക്കുവാന്‍ വിധിക്കപ്പെട്ട ഒരു ജീവിതത്തിന്‍റെ സത്യവാങ്ങ്മൂലം...
      ഒരേ വേഗത്തിലുള്ള പങ്കകറക്കം പോലെ, പാത്രത്തിനൊപ്പം ആകൃതി മാറുന്ന നിറമോ ഗന്ധമോ സ്വാദോ ഇല്ലാത്ത ഒരു വിശുദ്ധിയാണ് അദ്ധ്യാപകന്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും നിരീക്ഷണങ്ങളെയും ഇളക്കിമറിച്ചുകൊണ്ട് വിദ്യാര്‍ഥി കളുടെ തീവ്രതരംഗങ്ങളും ചലനങ്ങളും എതിര്‍ചോദ്യങ്ങളും പ്രണയതീക്ഷ്ണമായ മറുമൊഴികളും ഈ കവിയെ ആവേശം കൊള്ളിച്ചു. അപ്പോഴൊക്കെ കേരളവര്‍മ അതിന്‍റെ ജീര്‍ണവസനമുപേക്ഷിച്ച് മഹത്തായൊരു താളമായി അദ്ദേഹത്തെ മുകര്‍ന്നു. വികാരങ്ങളുടെ തീവ്രചന്ദസ്സുകള്‍ സൃഷ്ടിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകന്‍ പഠിക്കണം എന്ന് ഈ കവി തിരിച്ചറിഞ്ഞു. ആ നിമിഷങ്ങളില്‍ അദ്ധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം
      • ഉന്മാദിയാവും.അവര്‍ക്കൊപ്പം ചാറല്‍ മഴ കൊള്ളും. മരച്ചുവട്ടിലിരുന്നു കവിതചൊല്ലും. സ്വപ്നവും ദുഖവും പങ്കുവെക്കും. ആ കൂടിച്ചേരലില്‍ എപ്പോഴോ അധ്യാപകനിലെ കവി ഉണര്‍ന്നുവരും.
        ഉന്മാദത്തിന്‍റെ ഒരംശമില്ലാത്തവന്‍ കവിയായി തുടര്‍ന്നിട്ടു കാര്യമില്ലല്ലോ. തമ്പി എഴുതി : "കവിത്വം യുവത്വമാണെനിക്ക്.
        ജരാനരകള്‍ക്കെതിരെ ഇതെന്‍റെ കവചമാണ്."


സൌഹൃദങ്ങളുടെ ഒറ്റമരക്കാട് ഗുരുസ്പര്‍ശത്താല്‍ ധന്യം.വി ജി. തമ്പി പ്രണമിക്കുന്ന ആചാര്യന്മാരുടെ കേരളവര്‍മയുഗം നോക്കൂ. 'നാരായണീയ'ത്തിലെ കെ പി നാരായണ പിഷാരോടിയുടെ നന്മ നിറഞ്ഞ ഗുരുകുലത്തില്‍ നിന്ന് തുടങ്ങുന്ന വന്ദനം ജ്ഞാന സൌന്ദര്യങ്ങളുടെ പൈതൃകത്തെ മനസാ സ്മരിക്കുന്നു. ഇ.കെ നാരായണന്‍ പോറ്റിയുടെ ശാകുന്തളം ക്ലാസുകളുടെ വശ്യ തയും പുരുഷോത്തമന്‍പിള്ള സാറിന്‍റെ കേരളചരിത്രാന്വേഷണവും തിരുത്തിക്കാട് പ്രഭാകരന്‍മാഷുടെ അലങ്കാരശാസ്ത്രത്തി ന്‍റെ ക്ലാസ്സിക്കല്‍ സൌന്ദര്യവും, കര്‍ത്താവ് മാഷിന്‍റെ നളചരിതം ക്ലാസുകളും അമ്മിണിയമ്മ ടീച്ചറുടെ അഭിജാതവും കുലീനവുമായ സാന്നിധ്യവും ബുദ്ധതത്വചിന്തയും തമ്പിയെ അളവറ്റു സ്വാധീനിച്ചു .
സൌമ്യമായ അരുവിപോലെ നാരായണമേനോന്‍ മാഷ്‌, നിശിതമായ അച്ചടക്കംപാലിച്ച കാര്‍ത്തികേയന്‍ മാഷ്‌, ആത്മാവില്‍ ചേര്‍ത്തുനിറുത്തിയ കല്പറ്റ ബാലകൃഷ്ണനും സരസ്വതിയും, സായാഹ്നയാത്രകളിലും രാത്രിസംവാദങ്ങളിലും തമ്പിയെ ചുവപ്പണിയിച്ച രാഷ്ട്രീയാഭിരുചികളിലേക്ക് കൈപിടിച്ചു നയിച്ച ആര്‍ ജീ...വായനയുടെ നവലോകങ്ങള്‍ തുറന്ന പി വി. കൃഷ്ണന്‍ നായര്‍ ...ഗുരുത്വം കേരളവര്‍മയുടെ കാറ്റുകളില്‍ ആര്‍ദ്രമായി പൊഴിയുകയാണ്.

കെ പി ശങ്കരന്‍, അകവൂര്‍ നാരായണന്‍, സരസ്വതി അമ്മ ( എഴുത്തുകാരി രാജലക്ഷ്മിയുടെ സഹോദരി) എന്‍ വി കൃഷ്ണ വാരിയര്‍.. അതെന്തൊരു കാലമായിരുന്നു. മധ്യകേരളത്തിലെ ഒരു കലാലയത്തിലേക്ക് ധിഷണയുടെ സമയദൂരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. മേതിലും ചുള്ളിക്കാടും വിനയചന്ദ്രനും അയ്യപ്പനും ഇതിലെ നടന്നുപോയി. സൌഹൃദത്തിന്‍റെ ഈ മരപ്പച്ചയിലൂടെ സമാനഹൃദയരും വിചിത്രസൌന്ദര്യങ്ങള്‍ അനുശീലിച്ചവരും പ്രബുദ്ധവ്യക്തിത്വങ്ങളും തീവ്ര പ്രണയത്തിന്‍റെ വ്രണിത സൌന്ദര്യങ്ങളുമായി തലമുറകള്‍ കടന്നുപോയി. തമ്പിയുടെ വാക്കുകള്‍ കാതോര്‍ക്കുക: "കാലം കൊത്തിയെടുത്ത ഓര്‍മകളുടെ ഭൂപടത്തില്‍ പ്രതീക്ഷയുടെ ഒരു പൂമരം ഞാനും നട്ടു. ആ പൂമരച്ചില്ലയിലൊരു മരം കൊത്തിയായി മറ്റൊരു വസന്തത്തെ വരവേല്‍ക്കുന്ന പാട്ടുമായി ഞാനുമുണ്ടാകും."

മാറുന്ന ക്യാമ്പസ്സുകളെക്കുറിച്ചും ദിശാവ്യതിയാനം വന്നുഭവിച്ച സംവേദനശീലങ്ങളെപ്പറ്റിയും തമ്പിയിലെ അദ്ധ്യാപകന്‍ നടത്തുന്ന സ്വയംവിചാരണകള്‍ ശ്രദ്ധേയം. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന്‍റെ സ്വത്വമുദ്രയാണ് മാതൃഭാഷ. ആ ഭാഷയില്‍ എഴുതപ്പെടുന്ന സാഹിത്യത്തിലാണ് ജനതയുടെ ഓര്‍മകളും സ്വപ്നങ്ങളും സംഭരിക്കപ്പെടുന്നത്. ഭാഷയെ അഗാധവും ദര്‍ശന വിസ്തൃതവുമാക്കുന്നത് അതിനുള്ളിലെ സാഹിത്യമാണ്. സാഹിത്യം ഒഴിവാക്കിയുള്ള ഭാഷാപഠനം സംസ്കാര ശൂന്യമാണെന്ന് തമ്പി എന്നും വിശ്വസിച്ചു. സ്വാതന്ത്ര്യത്തിന്‍റെ ഒരു റിപ്പബ്ലിക്കായിട്ടാണ് ക്ലാസ്മുറിയെ ഈ അദ്ധ്യാപകന്‍ സങ്കല്‍പ്പിച്ചത്‌. ജീവിതത്തില്‍ വിജയിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നവനാവരുത് ഒരധ്യാപകന്‍. അതിജീവനത്തിന്‍റെ വാതിലുകള്‍ തുറക്കാനും സ്വയം പ്രകാശിക്കാനുമുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ അധ്യാപനത്തിന് കഴിയണമെന്ന് അദ്ദേഹം വിശ്വസിച്ചു. പരാജയത്തിന്‍റെ കരുത്തും സൌന്ദര്യവും സാധ്യതയും എന്തെന്ന് വിദ്യാര്‍ഥി രുചിച്ചറിയണം. ഉത്തരം കണ്ടെത്തുന്നതിനൊപ്പം ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ധാരാളം ഇടം കണ്ടെത്തണം. നമ്മുടെ വിദ്യാഭ്യാസം പരാജയപ്പെട്ട ഒരു ദൈവമാണെന്ന് തമ്പി പറയുമ്പോള്‍ സ്നേഹശുശ്രൂഷയിലെക്കുള്ള ഒരു ജാലകം തുറന്നു വരുന്നത് നാം തിരിച്ചറിയും.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കേരളവര്‍മക്കാലം പുതിയ അന്വേഷണങ്ങള്‍ക്ക് വേദിയായി. കളിയരങ്ങുകളും സാഹിത്യ സംവാദങ്ങളും വീണ്ടും തളിര്‍ത്തു. അക്ഷരങ്ങളില്‍ ആധുനികതയുടെ അസ്തിത്വവ്യഥകള്‍ ആവേശിച്ച കാലം. വിശ്വാസത്തില്‍നിന്ന് കലാപത്തിലേക്കും തിരിച്ചുമുള്ള ആന്തരികയാത്രകളുടെ ദൂരങ്ങള്‍ അളന്ന ദശാബ്ദമായിരുന്നു കടന്നു പോയത്. ആചാരമുക്തവും സ്ഥാപനവിരുദ്ധവുമായ ഒരു വിശ്വാസജീവിതത്തിലേക്ക് കവിയെന്നനിലയില്‍ താന്‍ ജ്ഞാന സ്നാനപ്പെടുന്നത് വി ജി തമ്പി തിരിച്ചറിഞ്ഞു.
അതോടൊപ്പം കലാലയത്തെ ചുവപ്പണിയിച്ച 'രസന' സാഹിത്യത്തിലെ അകാല്പനികഭംഗികളെ പ്രണയിച്ചു. ഭാഷക്കുള്ളിലെ
സൂക്ഷ്മവിപ്ലവത്തിലൂടെ ആരാഷ്ട്രീയാഭിരുചികള്‍ക്കെതിരെ 'രസന' നിലവിളിച്ചു. സ്വന്തം വിശ്വാസത്തകര്‍ച്ചകളെ അതി ജീവിക്കാനുള്ള ഹൃദയഭേദകമായൊരു നിലവിളി ആയിരുന്നു സമാന്തരമാസികകളുടെ കാലം. അടിയന്തരാവസ്ഥക്ക്‌ മുന്നില്‍ പകച്ചുനിന്ന തലമുറയുടെ ദുര്‍ബലനായൊരു പ്രതിനിധിയാണ് താനെന്നു വി ജി തമ്പി ഏറ്റുപറയുന്നു. പ്രതിരോധ രാഷ്ട്രീയത്തെപ്പറ്റി ഉച്ചരിക്കാനുള്ള അര്‍ഹതപോലും തനിക്കില്ലെന്നു അദ്ദേഹം പറയുന്നുണ്ട്. വിശന്നുവന്ന വിപ്ലവകാരികള്‍ക്ക് അന്നവും വസ്ത്രവും അഭയവുംനല്‍കി, സമനില തെറ്റിയ മനസ്സുകള്‍ക്ക് മുമ്പില്‍ കണ്ണീര്‍ വാര്‍ക്കാനെ തനിക്കായുള്ളൂ എന്നൊരു തീരാവ്യസനം ആര്‍ജവത്തോടെ തമ്പി പങ്കിടുന്നു. വിഫലമായ ഒരു യാത്രയുടെ തേര്‍ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞുപോയ യൌവ്വനങ്ങള്‍ക്ക് മുമ്പില്‍ ലജ്ജകൊണ്ടും കുറ്റബോധംകൊണ്ടും തന്‍റെ തല കുനിഞ്ഞുപോകുന്നു എന്ന് കവി രേഖപ്പെടുത്തുന്നു. നമുക്ക് തമ്പിയുടെ വാക്കുകള്‍ പിന്തുടരാം.. ' ഓര്‍ക്കുമ്പോള്‍ ആത്മാവില്‍ കണ്ണീര്‍ നിറയുന്നു. വിശ്വാസത്തിന്‍റെ പതാക താഴ്ത്തിക്കെട്ടാന്‍ നിര്‍ബന്ധിതമായ ഒരു ഹതാശകാലത്തിന്‍റെ വേദനകളില്‍ നിന്നുമാണ് എണ്‍പതുകള്‍ എന്നില്‍ പ്രവേശിക്കുന്നത്. അന്നത്തെ വേദനയുടെയും പീഡാനുഭവങ്ങളുടെയും സത്ത വിശ്വാസത്തിലേക്കുള്ള ഇരുണ്ട ചൂളംവിളി കേള്‍പ്പിച്ചുകൊണ്ട് പാഞ്ഞുപോയി. വേദനയുടെ കല്ലറയില്‍നിന്നാണ്
എഴുപതുകളിലെ വ്യാകുലഹൃദയങ്ങള്‍ ചരിത്രത്തിലേക്ക് കണ്‍തുറന്നത്.'


കാലത്തെ അളക്കുന്ന കാറ്റില്‍ 'സൌഹൃദങ്ങളുടെ ഒറ്റമരക്കാട്' ശില്പപ്പെടുത്തിയ ശ്രീ എം ജി ബാബു കേരളവര്‍മയുടെ കഴിഞ്ഞകാലത്തെ അളന്നെടുക്കുന്നു. ഒരു കവിയുടെ സത്യവാങ്ങ്മൂലം വരുംതലമുറക്കായി അടയാളപ്പെടുത്തുന്നു.


ഞാന്‍ പ്രണയത്തിന്‍റെ കവിയല്ല. പ്രണയം ശൂന്യമാക്കിയ ഏകാന്തതയെക്കുറിച്ച് പറയുന്ന ഒരാളാണ്. പ്രണയിക്കുമ്പോള്‍ ഒരാള്‍ കവിയാകും. കവിയാകുന്നതോടെ പ്രണയം അയാള്‍ക്കില്ലാതാകും. എഴുതാത്ത കവിതകളാണ് ആത്മാവിനെ പ്രലോഭിപ്പിച്ചുകൊണ്ട് എനിക്കുള്ളില്‍ പ്രണയനൃത്തമാടുന്നത്. എനിക്കുള്ളിലെ ഏറ്റവും മികവുള്ള ഒരു സാധ്യത മാത്രമായിരുന്നു കവിത. സാധ്യത മാത്രം. പ്രകാശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാഞ്ഞു പോകുന്നവ. നല്ലതൊന്നും എന്നില്‍ നിന്നും ഇതുവരെ പുറത്തുവന്നില്ല. ഉല്‍ക്ക പോലെ കത്തിപ്പോയി. ആവിഷ്കരിക്കാനാകത്തതിന്‍റെ ആവിഷ്കാരം. 'എന്‍റെ പ്രണയമേ, എന്‍റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്?' എന്ന് ഞാന്‍ കവിതയില്‍ ചോദിക്കുമ്പോള്‍ ചില ആത്മീയശൂന്യതകളെ പൂരിപ്പിക്കാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. അകത്തേക്ക് കരയുന്ന അനുഭവം, അതാണ് എന്‍റെ കവിത. എഴുതാതിരിക്കുമ്പോള്‍ മാത്രം ഞാന്‍ സമനിലയില്‍ കഴിഞ്ഞു. എഴുതാത്ത കവിതകള്‍ ഉന്മാദത്തോടെ എന്നിലൊഴുകി നടന്നു. എഴുതാതെ പോകുന്ന കവിതകളില്‍ ഞാന്‍ ആനന്ദിച്ചു. അതിന്‍റെ വിസ്മയത്തില്‍ ഞാന്‍ നിറഞ്ഞു ...ക്രിസ്തു പറഞ്ഞല്ലോ, നിങ്ങള്‍ എന്നെ അന്വേഷിച്ചാല്‍ കണ്ടെത്തുകയില്ല. കാരണം ഞാനുള്ളിടത്തല്ല നിങ്ങളെന്നെ തിരഞ്ഞത് . വി ജി തമ്പി എഴുതി . 'സൌഹൃദത്തിന്‍റെ ഒറ്റമരക്കാട് ' ഓര്‍മകളുടെ വേദപുസ്തകമാണ്. എന്നാല്‍ അതിഭാവുകമായ ഒരു മംഗളപത്രമല്ല അത്. മൂന്നു വ്യാഴവട്ടക്കാലം താന്‍ അലിവോടെ പ്രണയിച്ച ഒരു കലാലയവും തന്നിലൂടെ കടന്നുപോയ സ്നേഹിതരും വിദ്യാര്‍ഥിമിത്രങ്ങളും കനിവോടെ നല്‍കിയ ദക്ഷിണ. ശ്രീ എം ജി ബാബുവും കെ ആര്‍ ടോണിയും ഈ ഓര്‍മപ്പുസ്തകത്തിനു ശില്പ ഭംഗി നല്‍കി. നാല്പത്തിരണ്ടു വിദ്യാര്‍ഥികള്‍ ഓര്‍മകളിലെ കേരളവര്‍മക്കാല ത്തിന്‍റെ പുനര്‍ജനി നൂഴുന്നു. പരാജിതന്‍റെ കൂടെനില്‍ക്കുന്ന ഈ കവിയെ ഒരു കള്ളിയിലും നിങ്ങള്‍ക്ക് ഒതുക്കാനാവില്ല എന്ന് കവി രാവുണ്ണി. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വിശാലലോകം വിദ്യാര്‍ഥികള്‍ക്ക് കൈമാറി , അവരെ ക്ലാസ്മുറിക്കു പുറത്തുള്ള ലോകം കാണിച്ചു കൊടുക്കുകയും, ഭാവനയുടെ ആകാശത്തില്‍ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുകയും ചെയ്തത് ശ്രീ സി ആര്‍ രാജഗോപാലന്‍ ഓര്‍ത്തെടുക്കുന്നു. അലയടിക്കുന്ന സമുദ്രത്തിന്‍റെ ഉച്ചസ്ഥായിയില്‍ തന്‍റെ ശബ്ദം ഒതുക്കിനിര്‍ത്തിയ തമ്പിയിലെ സഹപാഠിയെ സരസ്വതിടീച്ചര്‍ ഓര്‍ക്കുന്നത്, യേശുക്രിസ്തുവിന്‍റെ ശാന്തതയും വിഷാദവും കലര്‍ന്ന പാവനതയോടെയാണ്. സര്‍ഗാത്മകതയുടെ ഒരു വസന്തകാലം സമ്മാനിച്ച കേരളവര്‍മക്കാലം വി ജി തമ്പിയിലൂടെ അനുസ്മരിക്കുന്നു ശ്രീ ഗ്രാമപ്രകാശ്.
സുഹൃത്തിലും സുഹൃത്തായി , സഖാവിലും സഖാവായി ഞാന്‍ തമ്പിമാഷെ ഉള്ളിലെഴുതി എന്നാണു എന്‍ പി ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയത്: 'പത്രാധിപന്മാര്‍ മരിച്ചുതീര്‍ന്ന മലയാളത്തിലേക്കിങ്ങുക. ഇന്നലെ ഒരു തലമുറ യോട് ചെയ്തത് ഇനി വരുംതലമുറകളോട് ചെയ്യുക. ഇന്നലെ ഒരു കാമ്പസില്‍ ചെയ്തത് ഇനി കാലഘട്ടത്തോട്‌ ചെയ്യുക.'
യൂസഫലി കേച്ചേരിയും മേതില്‍ രാധാകൃഷ്ണനും ഹിരണ്യനും ടി വി കൊച്ചുബാവയും മാടമ്പ് കുഞ്ഞിക്കുട്ടനും പവിത്രനും പി ടി കുഞ്ഞുമുഹമ്മദും ജോണ്‍ ബ്രിട്ടാസും ജോസ്ചിറമ്മലും കെ ഗോപിനാഥനും അഭിമന്യുവും കെ ആര്‍ ടോണിയും കെ യു ഇഖ്‌ബാലും നടന്നുപോയ ഒരു കാലം ഓര്‍ത്തെടുക്കുകയാണ് ശ്രീ ടി പവിത്രന്‍.
ഓര്‍മകളുടെ മഷിത്തണ്ട് എന്ന ഈ സ്മരണകളില്‍ ഓരോ ഓര്‍മയും ഒന്നിനൊന്നു മികവാര്‍ന്നു നില്‍ക്കുന്നു. ഓര്‍മകളുടെ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോള്‍ തന്നോടൊപ്പം ഈ കലാലയത്തില്‍ തുഴഞ്ഞുനീന്തിയവരില്‍ ഇരുപത്തിയഞ്ച് പേരെങ്കിലും ഈ ഭൂമിയില്‍നിന്നും അപ്രത്യക്ഷരായത് വേദനയോടെയാണ് തമ്പി ഓര്‍ക്കുന്നത്. സ്വയംഹത്യ ചെയ്ത ആ വിദ്യാര്‍ഥി മിത്രങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം ശിരസ്സ്‌ കുനിക്കുന്നു. ഓര്‍മയുടെ ആല്‍ബത്തിലെ ആ ക്ഷുബ്ധ സൌന്ദര്യമുള്ള മുഖങ്ങള്‍ കാണുമ്പോള്‍ തമ്പിയുടെ ആത്മാവില്‍ കണ്ണീര്‍ പൊടിയുന്നു. 'മഹാപ്രസ്ഥാനിയുടെ പിന്‍വിളികള്‍' എന്ന ലേഖനത്തില്‍ ശാന്തയും,'പണി തീരാത്തയേശു' വില്‍ രാവുണ്ണിയും,'കവിതയുടെ രാക്കിളി സഞ്ചാരങ്ങളില്‍ എന്‍ രാജനും, 'പുതുമണ്ണിന്‍റെ ഗന്ധമാദനത്തില്‍' വര്‍ഗീസ്‌ ആന്റണിയും 'കാലത്തെ അളക്കുന്ന കാറ്റില്‍' എം ജി ബാബുവും വി ജി തമ്പി എന്ന മനുഷ്യ സ്നേഹിയെ ആത്മാവില്‍ തൊട്ടറിയുന്നു.
തടവറയില്‍ നിന്നും ബൈജുഅബ്രഹാം എഴുതിയ ഒരു കത്ത് ഈ ഓര്‍മപ്പുസ്തകത്തെ വേദനയില്‍ സ്നാനപ്പെടുത്തുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് വി ജി തമ്പിയുടെ 'തച്ചനറിയാത്ത മരം' വായിക്കാന്‍ ഇടയായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങനെയൊരു കത്ത് അയക്കേണ്ടി വരില്ലായിരുന്നു എന്ന് ബൈജുഅബ്രഹാം കുമ്പസാരിക്കുമ്പോള്‍ നമ്മുടെ കണ്ണ് നിറയും.
' കവിതയിലൂടെ മരണം ഒരു കൈ നീര്‍ത്തലാണെന്ന് നീ പ്രവചിക്കുമ്പോള്‍, നിഴലുകളുടെ പെട്ടകത്തില്‍ ഞാന്‍മാത്രം ബാക്കിയാവുന്നു എന്ന തേങ്ങലിനൊപ്പം എന്‍റെയും ആത്മാവ് ഈ കവിതകളില്‍ കരയുന്നുണ്ട്. അമ്മേ എന്‍റെ അമ്മേ ഇതായിരിക്കുമോ സ്നേഹം എന്ന് ഈ കവിയോടൊപ്പം അപരാധഭാരത്താല്‍ തടവറയിലെ ഏകാന്തതയിലിരുന്നു ഞാനും ഏറ്റു പറയുന്നു. 'ജീവിക്കുന്നു , ഞാനെന്നുള്ളില്‍ ജീവിക്കാതെ ' എന്ന വരി എന്‍റെ ഹൃദയത്തെത്തന്നെയാണ് കുത്തിത്തുറ ന്നത്. പൂത്തുപെയ്ത കാലങ്ങള്‍ എവിടെ താണുപോയി എന്ന ചോദ്യം എന്‍റെ മറവികളിലെക്കാണ് വിരല്‍ചൂണ്ടിയത്. ഞങ്ങള്‍ക്ക് പറയാനുള്ളതും ഞങ്ങള്‍ ചിന്തിക്കുന്നതും ഞങ്ങളുടെ വേദനകളും പ്രണയവും വിരഹവും തേങ്ങലും നിന്നിലൂടെ പകര്‍ത്തപ്പെട്ടു കഴിഞ്ഞു..വിലക്കപ്പെട്ടവന്‍റെ കനിയായി ഇത് സ്വീകരിക്കുക. '

സൌഹൃദത്തിന്‍റെ ഒറ്റമരക്കാട് ...ഇവിടെ പൂര്‍ണമാകുന്നു. 'മൂന്നക്ഷരവും മുറുക്കവും' എന്താണെന്ന് വരുംതലമുറ വായിച്ചറിയാനാണ് വി ജി തമ്പിക്ക് മുമ്പില്‍ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ഈ ദക്ഷിണ അര്‍പിക്കുന്നത്. നന്ദി .