Monday, July 23, 2012

Blind Owl


കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്‍റെ കല

" ഒടുവില്‍ ഇത്തിരി ശങ്കിച്ചിരുന്ന ശേഷം, എണ്ണവിളക്ക് അടുത്തേക്കു നീക്കിവെച്ച് ഞാനെഴുതാനാരംഭിച്ചു.
ഏകാന്തതയില്‍ ആത്മാവിനെ കരണ്ടുകരണ്ടില്ലാതാക്കുന്ന ചില ഉഗ്രവ്രണങ്ങളുണ്ട്‌. അവയുടെ വേദന വിവരിക്കുക അസാധ്യമാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 
കാരണം, അപൂര്‍വവും വിചിത്രവുമായ ചില അനുഭവങ്ങളുടെ ഭാഗങ്ങളാണവ. അലൌകികമായ ഈ അനുഭവങ്ങളുടെ - ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള മയക്കത്തിലൂടെ പ്രക്ത്യക്ഷപ്പെടുന്ന ആത്മാവിന്‍റെ നിഴലാട്ടങ്ങളുടെ - രഹസ്യം കണ്ടുപിടിക്കാന്‍ മനുഷ്യന് എന്നെങ്കിലും കഴിയുമോ? അങ്ങനത്തെ ഒരനുഭവം ഞാന്‍ വിവരിക്കാം. അത് എന്നെ സംബന്ധിച്ചതാണ്. എനിക്കത് മറക്കാനേ സാധ്യമല്ല. അത്രത്തോളം എന്നെ ഉലച്ചുകളഞ്ഞു. അതിന്‍റെ ദുസ്മൃതി എന്‍റെ അസ്തിത്വത്തിലാദ്യന്തം വിഷമേല്‍പ്പിച്ചിരിക്കുന്നു. എനിക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ ഭയാനകമായ ഒരു പാതാളക്കിടങ്ങുണ്ടെന്നു ഈ ചുരുങ്ങിയ ജീവിതകാലം കൊണ്ടുതന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴിതെല്ലാം എഴ്ഗുതാന്‍ തീരുമാനിച്ചതെന്തന്നല്ലേ? ഒരേയൊരു കാരണമേയുള്ളൂ- എന്‍റെ നിഴലിന് എന്നെ പരിചപ്പെടുത്തിക്കൊടുക്കാന്‍. ഞാന്‍ എഴുതുന്ന ഓരോ വാക്കും വരിവിഴുങ്ങാനെന്ന പോലെ ചുമരില്‍ കുനിഞ്ഞിരിക്കുന്ന നിഴലിന്. ഒരുപക്ഷെ ഞങ്ങള്‍ക്ക് അന്യോന്യം ഇനിയും കൂടുതലറിയാന്‍ കഴിഞ്ഞേക്കും."

ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരകൃതിയാണ് സാദിക്ക് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ' (ബുഫ്- ഇ-കൂര്‍ )
വിലാസിനിയുടെ അതീവഹൃദ്യമായ പരിഭാഷയിലൂടെ പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്‍റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ അനര്‍ഘരത്നം നമുക്ക് ലഭിച്ചു.
അതിവിചിത്രവും അനന്യസാധാരണവുമായ 'കുരുടന്‍മൂങ്ങ' എന്ന കൃതിയെ നമുക്കടുത്തറിയാം. സ്വപ്നാത്മകമായ ഭാഷയില്‍ കഥപറയുന്ന ഹിദായത്ത് വായനയുടെ ആത്മാവിനെ ആഴത്തില്‍ ഗ്രസിക്കുകയാണ്.

ആധുനിക ഇറാന്‍ സാഹിത്യത്തിലെ അനശ്വരപ്രതിഭ സാദിക്ക് ഹിദായത്തിന്‍റെ മാസ്റ്റര്‍പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ബുഫ്- ഇ-കൂര്‍. കുരുടന്‍മൂങ്ങ എന്നര്‍ഥം. മൂങ്ങയെപ്പോലെ വെളിച്ചത്തെ ഭയന്ന്
ഏകാന്തതയിലിരുന്നു മൂളുന്ന കേന്ദ്രകഥാപാത്രത്തിന്‍റെ ആത്മാഭാഷണമാണ് ഇതിവൃത്തം. സ്വന്തം ശവക്കല്ലറയിലിരുന്നു കൂമനെപ്പോലെ വിലപിച്ചുമൂളുന്ന അയാള്‍ മരിച്ചിട്ടും മരിക്കാത്ത അശാന്തകാമന തന്നെയാണ്. നീലത്താമരകള്‍ പൂത്ത നദീതീരത്തെ സൈപ്രസ്സ് വൃക്ഷത്തിന്‍റെ രൂപകം കഥയിലുടനീളം നമ്മെ പിന്തുടരുന്നു. എണ്ണച്ചായത്തില്‍ മുക്കിവരച്ച പെയ്ന്റിംഗ് പോലെ മനോഹരം ഹിദായത്തിന്‍റെ കൃതി. കാഫ്കയുടെ കാസില്‍ പോലെ ഒരു എകാന്തഭവനത്തില്‍ ഹിദായത്തിന്‍റെ നായകനും പകല് മുഴുവന്‍ കഴിഞ്ഞു. കറുപ്പ് തിന്നും ചഷകം നുണഞ്ഞും ബാഹ്യലോകത്ത് നിന്ന് ഒളിച്ചോടിയ അയാളുടെ പ്രധാന ജോലി എഴുത്തുപെട്ടിയുടെ ഉറകളില്‍ ചിത്രം വരയ്ക്കുകയായിരുന്നു. പേനയും മഷിയുമടക്കമുള്ള ലേഖനസാമഗ്രികള്‍ സൂക്ഷിക്കുന്ന എഴുത്തുപെട്ടികള്‍ അലങ്കരിക്കുന്ന പ്രവൃത്തി മടുപ്പില്ലാതെ ചെയ്തുപോന്നു അയാള്‍. എടുത്തുപറയേണ്ട സംഗതി, വരയ്ക്കുന്ന എല്ലാചിത്രങ്ങളുടെയും പ്രമേയം ഒന്നുതന്നെയായിരുന്നെ എന്നതാണ്. ഒരു സൈപ്രസ് വൃക്ഷം. അതിന്റെ കടയ്ക്കല്‍ നീണ്ട നിലയങ്കി ധരിച്ചു നിലത്തു പടിഞ്ഞിരിക്കുന്ന ഒടിഞ്ഞുതൂങ്ങിയ ഒരു വൃദ്ധന്‍. അയാളുടെ മുഖം എല്ലായ്പ്പോഴും ഒരിന്ത്യന്‍യോഗിയെ ഓര്‍മിപ്പിച്ചു. അമ്പരന്നതുപോലെ ഇടത്തെ ചൂണ്ടുവിരല്‍ ചുണ്ടത്തുവെച്ചാണ് ഇരിപ്പ്. കിഴവന്‍റെ മുന്‍പില്‍ നീണ്ട കറുത്ത കുപ്പായം ധരിച്ച ഒരു പെണ്‍കിടാവ്. അവര്‍ക്കിടയിലൊരു നീരരുവി ഒഴുകി. അവള്‍ കുനിഞ്ഞ്, മുന്നോട്ടാഞ്ഞ്‌ ചാലിന്‍റെ മീതെ അയാള്‍ക്കൊരു താമരപ്പൂവ് നല്‍കുന്നു. എപ്പോള്‍ തൂലികയെടുത്താലും അയാള്‍ വരക്കുന്നത് ഇതേ ചിത്രമാണ്. അത്രയ്ക്ക് ആ സ്വപ്നത്തിന്‍റെ വശ്യതയില്‍ മുങ്ങിപ്പോയിരുന്നു അയാള്‍.
ഒരിക്കല്‍ തന്‍റെ എകാന്തഭവനത്തില്‍ വിരുന്നുവന്ന ചിറ്റപ്പനെ സല്ക്കരിക്കാനായി ഉത്തരത്തിന്‍റെ താഴെ ചുമരിലുള്ള പൊത്തില്‍ പൈതൃകമായി കാത്തുസൂക്ഷിച്ച ഒരു കൂജ വീഞ്ഞുണ്ടായിരുന്നത് എടുക്കാന്‍ ശ്രമിക്കവേ, അയാളുടെ ജീവിതത്തെ മാറ്റിമറച്ച വിഷനീലിമയാര്‍ന്ന ഒരനുഭവമുണ്ടായി.ചുമരിലെ സൂത്രപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറിയുടെ പിറകിലുള്ള പറമ്പില്‍ ,ഒരു സൈപ്രസ് വൃക്ഷത്തിന്‍റെ കടയ്ക്കല്‍ ആ ഒടിഞ്ഞുതൂങ്ങിയ വൃദ്ധന്‍ ഇരിക്കുന്ന കാഴ്ച. മുന്‍പില്‍ അതേ പെണ്‍കിടാവ്.അപ്സരസ്സിനെപ്പോലെ മോഹിനിയായ അവള്‍ മുന്നോട്ടല്‍പ്പം കുനിഞ്ഞുനിന്ന്‌ വലത്തേ കൈ കൊണ്ട് ഒരു പുഷ്പം കിഴവന് നല്‍കുന്നു. അവളുടെ ചുണ്ടില്‍ അവ്യക്തമായൊരു പുഞ്ചിരി സ്വയം വിടര്‍ന്നുവറ്റിയിരുന്നു. അവളുടെ വശ്യവും അഴകും മുറ്റിയ, പേടിപ്പെടുത്തുന്ന എന്നാല്‍ മാടിവിളിക്കുന്ന, അമാനുഷമായ ലഹരിപിടിപ്പിക്കുന്ന കണ്ണുകള്‍ കഥാനായകന്‍ കണ്ടു. കാന്തശക്തിയുള്ള അവളുടെ കണ്ണുകള്‍ അയാളുടെ ജീവസ്സാകെ ഊറ്റിക്കുടിച്ചു.അവളുടെ മാദകമായ അധരങ്ങള്‍ തൃഷ്ണ ശമിക്കാത്ത ചുംബനത്തിനിടയില്‍ അടര്‍ത്തിയെടുത്തതുപോലെ കാണപ്പെട്ടു. ഒരു ക്ഷേത്രനര്‍ത്തകിയെപ്പോലെ താളാത്മകമായിരുന്നു അവളുടെ നില്പ്. ശാന്തി ഉടലെടുത്ത മുഖഭാവമായിരുന്നെങ്കിലും
ആരോ സ്വന്തം ഇണയില്‍നിന്നു വേര്‍പെടുത്തിയ, ആലംഗനത്തില്‍ നിന്നടര്‍ത്തിമാറ്റിയ ദുദായി വേര് പോലെയായിരുന്നു അവളുടെ നില. അവള്‍ അരുവിക്കപ്പുരത്തുള്ള കിഴവന്റെ സമീപമെത്താന്‍ വെമ്പി നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. കിഴവന്‍ അതുനോക്കി കര്‍ണകഠോരമായി പൊട്ടിച്ചിരിച്ചു. ഭയാനകമായ ആ ചിരിയുടെ ഒലി കൃതിയിലുടനീളം കേള്‍ക്കാം.
ആത്മാവിനെ ഗ്രസിച്ച ഒരര്‍ബുദത്തിന്‍റെ വ്രണംവാര്‍ന്നൊലിക്കുന്ന അനുഭവമാണ് കുരുടന്‍ മൂങ്ങയുടെ പ്രമേയം. സ്വന്തം ജീവിതത്തെയും അസ്തിത്വതെയും ബാധിച്ച ജീര്‍ണതമൂലം വ്രണിതഹൃദയനായ
ഹിദായത്ത്, തന്‍റെ ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ നീലവിഷാദത്തിനുകൊടുത്ത രൂപമാണ് ഈ നോവെല്ല. ഇറാനിലെ സാമൂഹ്യജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിച്ച അന്തര്‍മുഖനായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. പേര്‍ഷ്യയിലെ മണ്മറഞ്ഞ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ആരാധകനായിരുന്ന ഹിദായത്തിനെ 'ആയിരത്തിയൊന്നു രാവുകള്‍' പോലുള്ള അറബിക്കഥകളും, ഒമര്‍ ഖയ്യാമിന്‍റെ 'റുബായിയാത്ത്' പോലുള്ള രചനകളും അളവിലേറെ സ്വാധീനിച്ചിരുന്നതായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. കുരുടന്‍മൂങ്ങയുടെ ഭയാനകമായ ഇരുണ്ട സൌന്ദര്യം കാഫ്കയുടെ കഥകളില്‍ കാണുന്നതിനും അപ്പുറത്തായിരുന്നു. കഥ പറയുന്നതിലെ ഇന്ദ്രജാലം ഇറാന്‍റെയും അറബിക്കഥകളുടെയും ആഖ്യാനപാരമ്പര്യത്തെ പിന്തുടരുന്നു. റില്‍ക്കെയുടെ മൃത്യുപൂജയോടും, കാഫ്കയുടെ ഭ്രമാത്മക ശൈലിയോടുമുള്ള സാമീപ്യവും കുരുടന്‍ മൂങ്ങക്ക് അസാധാരണമായൊരു രഹസ്യസൌന്ദര്യം പകരുന്നു. ചാക്രികമായ ആഖ്യാനത്തിലൂടെ കാലത്തെ കീഴ്മേല്‍ മറിക്കാനും വൃത്തത്തിനുള്ളില്‍ വൃത്തമെന്ന പോലെ കഥക്കുള്ളില്‍ കഥ എന്ന ആഖ്യാനതന്ത്രം ഭാരതീയ പാരമ്പര്യത്തിലെ 'യോഗവാസിഷ്ഠ'ത്തെയും 'പഞ്ചതന്ത്ര'ത്തേയും ഓര്‍മിപ്പിക്കാതിരിക്കില്ല. കാഫ്ക്കയുടെയും ബോര്‍ഹസിന്‍റെയും കഥകളുടെ കയ്യടക്കം ഹിദായത്തിലും പ്രകടമാണ്. ഇറാനിലെ പഹ് ലവി കാലഘട്ടത്തിലെ ഇതിഹാസങ്ങളും നാടോടി പാരമ്പര്യവും ജരതുഷ്ട്രയുടെ തത്വചിന്തയും, സെന്‍റ് അവസ്ത തുടങ്ങിയ പ്രാചീനകൃതികളും സാദിക്ക് ഹിദായത്തിനെ ആഴത്തില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവെസ്തയിലെ കീര്‍ത്തനങ്ങളുടെയും ക്രിയകളുടെയും താളക്രമം കുരുടന്‍മൂങ്ങയുടെ ഏകാന്തമായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒമര്‍ഖയാമിനെപ്പോലെ ആത്മീയമായ യാതനകളുടെ വ്യാഖ്യാനമാണ് ഹിദായത്തും തന്‍റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. ലോകത്തെവിടെയുമുള്ള മനുഷ്യന്‍റെ വിചിത്രാനുഭവങ്ങളുടെ ദുരവസ്ഥതന്നെയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സൂത്രപ്പഴുതിലൂടെ മൂങ്ങ കാണുന്ന സ്വപ്നലോകം പ്രത്യാശയുടെതാണ്. എന്നാല്‍ അശാന്തമായ നേരനുഭവങ്ങളുടെ വെറുംതടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ പാരതന്ത്ര്യമാണ് പേരില്ലാത്ത, വേരുകള്‍ മുറിഞ്ഞുപോയ പ്രധാനകഥാപാത്രം ശക്തമായി ധ്വനിപ്പിക്കുന്നത്. എന്നിട്ടും,ഹിദായത്തിന്‍റെ നായകന്‍ സൂത്രപ്പഴുതിലൂടെ കാണുന്ന ലോകത്തിനു യോഗാത്മകതയുണ്ട്. ഗുഹയില്‍ നിന്നെന്ന പോലെ ഉയര്‍ന്ന ചിരിയുടെയും കാലത്തെ പ്രതിഫലിപ്പിച്ച സൈപ്രസ് മരത്തിന്‍റെയും ഇടയില്‍ ഒഴുകിയ നീരരുവിയും അവിടെ വിരിഞ്ഞ നീലത്താമരയും ഒടുങ്ങാത്ത പ്രത്യാശയുടെ, അവസാനിക്കാത്ത സ്വപ്നങ്ങളുടെ വേര്‍പൊടിപ്പുകളായി നമുക്ക് കാണാം.

വിവര്‍ത്തകന്‍റെ വിയര്‍പ്പുനീര്‍ വീണ 'കുരുടന്‍ മൂങ്ങയുടെ' മൊഴിമാറ്റം പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ കൈയ്യൊപ്പ് പതിഞ്ഞതാണ്. ഇതേ കൃതിക്ക് പില്‍ക്കാലത്തുണ്ടായ മറ്റൊരു പരിഭാഷ പരിശോധിച്ചാല്‍ വിലാസിനിയുടെ ആഖ്യാനകലയുടെ മികവു നമുക്കനുഭവപ്പെടും.

Sunday, March 18, 2012

oppam nadakkunna pichakam


അമ്മമ്മയുടെ എഴുത്തുപെട്ടിക്ക് കൈതപ്പൂവിന്‍റെ മണമാണ്. അലക്കിയെടുത്ത കോടിമുണ്ടുകള്‍ നറുമണം പൊഴിച്ച് അമ്മമ്മയുടെ പെട്ടകത്തില്‍ എഴുത്തോലകള്‍ക്കൊപ്പം കിടന്നു. അനങ്ങന്‍മലയുടെ അടിവാരത്ത് പൂവിലഞ്ഞികള്‍ നിറഞ്ഞൊരു താഴ്വരയിലാണ് അവര്‍ ജനിച്ചു വളര്‍ന്നത്‌. അമ്പലക്കുളത്തില്‍ മുങ്ങിത്തുടിച്ചും കൈക്കൊട്ടിക്കളിച്ചും ദശപുഷ്പം ചൂടിയും അമരകോശവും സിദ്ധരൂപവും ഉരുവിട്ടും കഴിഞ്ഞ ഓര്‍മകളുടെ ബാല്യം. അമ്മമ്മ പകര്‍ന്നുതന്ന ചിത്രസ്മരണകള്‍ 'ഞാറ്റുവേല' ക്കുറിപ്പുകളായി ഒരിക്കല്‍ ഞാന്‍ പകര്‍ത്തിയെടുത്തു. ഇടിവെട്ടിപ്പെയ്ത തുലാവര്‍ഷരാവുകളില്‍ മതി വരാതെ കേട്ട അമ്മമ്മക്കഥകള്‍ ഞങ്ങള്‍ അയവിറക്കാറുണ്ട്.

എണ്പതിന്‍റെ നിറവില്‍ കെ.സി പങ്കജാക്ഷിയമ്മ കുറിച്ചിട്ട 'ഒപ്പം നടന്ന പിച്ചകം' വായിച്ചുതീര്‍ന്നപ്പോള്‍ സുഗന്ധിയായ ഭാഷയുടെ എഴുത്തോലയില്‍ കഴിഞ്ഞ കാലത്തിന്‍റെ കാഴ്ചകള്‍ ഓര്‍മകളില്‍ പെയ്തു വീണു. ആലപ്പുഴയിലെ മുതുകുളത്ത് നിന്ന് കാര്‍ത്തികപ്പള്ളിയിലേക്ക് ദത്തുപുത്രിയായി യാത്രതിരിച്ച രണ്ടു വയസ്സുകാരി പേരപ്പന്‍റെ തോളത്തിരുന്നു മുണ്ടകന്‍ പാടത്തിന്‍റെ കരയിലൂടെ നടത്തിയ യാത്രയുടെ അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച കാണാക്കാഴ്ചകളാണ് പിച്ചകപ്പൂമണമായി നമ്മോടൊപ്പം കൂടെവന്നത്. ഒരു സാധാരണ മലയാളിസ്ത്രീയുടെ ഗ്രാമീണവിശുദ്ധി കലര്‍ന്ന ജീവിതത്തിന്‍റെ കയ്പും ചവര്‍പ്പും മധുരവും നിറഞ്ഞ ഓര്‍മയുടെ ചിമിഴുകള്‍ ഓരോന്നായി ഈ അമ്മൂമ്മ തുറന്നു തരുന്നു. നന്മകളാല്‍ സമൃദ്ധമായ ഓണാട്ടുകരയിലെ സ്ഫടികവര്‍ണങ്ങള്‍ തൂവിയ കൌമാരം അസാധാരണമായ ഉള്‍ക്കാഴ്ച യോടെയാണ് പങ്കജാക്ഷിയമ്മ ഓര്‍മിക്കുന്നത്‌. " മുതുകുളവും കാര്‍ത്തികപ്പള്ളിയും ചന്തമുള്ള നാട്ടിന്‍പുറങ്ങളായിരുന്നു.മുതുകുളത്തെ ഇലയപ്പത്തിന്‍റെ നടുഭാഗം എന്ന് വിളിച്ചു കേട്ടിട്ടുണ്ട്. പ്രകൃതിരമണീയതക്കും കാര്‍ഷികസമൃദ്ധിക്കും പുറമേ കലാകാരന്മാരുടെ നാടുകൂടി ആയതാവാം കാരണം. അക്ബര്‍ ശങ്കരപിള്ള, അനാര്‍ക്കലി വാസുദേവ് എന്നീ നാടകനടന്മാര്‍ , കവയിത്രി മുതുകുളം പാര്‍വതിയമ്മ,നടന്‍ മുതുകുളം രാഘവന്‍ പിള്ള, എന്നിവരൊക്കെ ആ ദേശക്കാരായിരുന്നു.സമൃദ്ധമായി കിട്ടുന്ന മഴ, മുണ്ടകന്‍കൃഷി ചെയ്യുന്ന കണ്ടങ്ങള്‍, പുരയിടങ്ങളില്‍ ധാരാളമായി വളര്‍ന്നുനിന്ന മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍.....
കാര്‍ത്തികപ്പള്ളിക്ക് ബുദ്ധസംസ്കാരവുമായി ബന്ധമുണ്ടെന്നു കേട്ടിരുന്നു. തൃക്കുന്നപ്പുഴയില്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരം പില്‍കാലം കടലെടുത്തുപോയെന്നുംപറച്ചിലുണ്ട്. കാര്‍ത്തികപ്പള്ളിയുടെ ഏറ്റവും വലിയ സവിശേഷത ഒരു പക്ഷെ അവിടത്തെ കമ്പോളമായിരുന്നു. കായംകുളം പട്ടണം വികസിതമാവുന്നതിനു മുന്‍പ് കാര്‍ത്തികപ്പളി കമ്പോളമാണ് ആലപ്പുഴയിലെ കച്ചവടക്കാരെ ആകര്‍ഷിച്ചിരുന്നത്. ഓച്ചിറ വിളക്കിനും, മണ്ണാറശാല ആയില്യത്തിനും ഉയരുന്ന താല്‍ക്കാലിക വിപണന കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ അവിടേക്ക് ആകര്‍ഷിച്ചു."
ഒരു നാടിനെയും ദേശത്തെയും അടയാളപ്പെടുത്തുന്ന ഈ ആലേഖനം ഹൃദ്യമായൊരു വായനാനുഭവമാണ്.
എഴുത്തില്‍ അപൂര്‍വസൌന്ദര്യം വിടര്‍ത്തുന്ന ആത്മഭാഷണങ്ങള്‍ സാഹിത്യത്തിലെ ദിശാമാറ്റത്തിനു തനിമയും നിറവും പകരുന്നു. ദേശചരിത്രം പോലെ കുടുംബവര്‍ത്തമാനവും വ്യക്തിജീവിത ചിത്രണവും എഴുത്തില്‍ അടയാളപ്പെടുത്തുന്ന ലോകം, വായിക്കപ്പെടാതെ പോകുന്ന തീവ്രഭാവനയുടെ മുഹൂര്‍ത്തമാണ്. സക്കറിയയുടെ ഉരുളികുന്നവും കെ വി തോമസിന്‍റെ കുമ്പളങ്ങി വിശേഷവും ശിവദാസന്‍ മാസ്റ്ററുടെ കിള്ളിക്കുര്‍ശ്ശി മംഗലവും അഡ്വ.ശ്രീകൃഷ്ണന്‍റെ മച്ചാട് ദേശചരിത്രവും പൊറ്റെക്കാടിന്‍റെ അതിരാണിപ്പാടം പോലെ മലയാളത്തിലുണ്ടായ മനോഹരകൃതികളാണ്. സിസ്റ്റര്‍ ജെസ്മയും, കോണ്‍സ്റ്റബിള്‍ വിനയയും എഴുത്തിലൂടെ വ്യത്യസ്തങ്ങളായ സ്വകാര്യലോകങ്ങള്‍ നിര്‍മിച്ചു.കല്ലേന്‍ പൊക്കുടനും നാരായനും അനുഭവത്തിന്‍റെ മറുകരയിലൂടെ പതിഞ്ഞ ശീലുകളില്‍ നിന്ന് വഴുതിമാറി. അന്തര്‍ജനവും രാജലക്ഷ്മിയും സരസ്വതിയമ്മയും മാധവിക്കുട്ടിയും മാത്രമല്ല, ദേവകി നിലയങ്ങോടിനെപ്പോലെയുള്ള അറിയപ്പെടാത്ത ശബ്ദങ്ങളും അവര്‍ നിര്‍മിച്ച സ്വകാര്യലോകത്തിന്‍റെ ഇരുട്ടില്‍ നിന്ന് പ്രത്യാശാപൂര്‍ണമായൊരു വരുംകാലത്തെ ഭാവന ചെയ്തു.
കുടുംബവും സ്നേഹബന്ധങ്ങളും ക്രമേണ അന്യംനിന്നു വരുന്നൊരു കാലത്ത് 'ഒപ്പം നടക്കുന്ന പിച്ചകം' പോലുള്ള വാത്സല്യം നമ്മുടെ സംവേദനത്തെ ഉര്‍വരമാക്കുന്നുണ്ട്.പങ്കജാക്ഷിയമ്മയുടെ പുത്രന്‍ ബാലചന്ദ്രനും പേരക്കിടാവ് മീരയും എഴുത്തിന്‍റെ വഴി തിരഞ്ഞെടുത്തതും പാരമ്പര്യത്തിന്‍റെ നൂലിഴ സ്നേഹത്താല്‍ കൊരുത്തെടുത്തത് കൊണ്ടാണ്.
ജീവിതസായന്തനത്തില്‍ കെ സി പങ്കജക്ഷിയമ്മ എന്ന മുത്തശ്ശി പകര്‍ത്തിവെച്ച ലോകം അവരുടെ മരണാനന്തരം മക്കള്‍ പ്രസിദ്ധീകരിച്ചതാണ് ഈ മനോഹര കൃതി.    ഓണാട്ടുകരയിലെ അറ്റം കാണാതെ നീണ്ടു പരന്നുകിടന്ന മുണ്ടകന്‍ പാടങ്ങളും ഓര്‍മകള്‍ പാദസരം കിലുക്കിയ നാട്ടിടവഴികളും കൊരിച്ചൊരിഞ്ഞ കര്‍ക്കിടകപ്പേമാരിയും വസന്തോല്സവമാടിയ യൌവനഭംഗികളും ആണ്ടറുതികളുടെ ഇനി വരാത്തവണ്ണം മറഞ്ഞുപോയ കാല്‍പനികസൗന്ദര്യവുമൊക്കെ നന്മയുടെ ഈ പുസ്തകത്തില്‍ വിരുന്നുവരുന്നു. മുത്തശ്ശിമാരുടെ ആത്മകഥകള്‍ വായനയുടെ സൌഭാഗ്യമാവുന്നതിങ്ങനെയാണ്.

Thursday, March 1, 2012

Himasringangalil 4



കൈലാസം കണ്ടു മടങ്ങുന്നവര്‍ ഒപ്പം ഒരു സരസ്സും കൊണ്ടുവരുന്നു. നമ്മിലുണ്ടായിരുന്ന, ഉള്ളിലുണ്ടെന്നറിയാതിരുന്ന 'മാനസ സരോവരം'. മനുഷ്യന് ഭൂമി നല്‍കിയ ദൃശ്യവിസ്മയം. നീലാകാശവും ഹിമശിഖരവും പ്രതിഫലിച്ച ജലനിശബ്ദതയിലൂടെ നടന്നുപോകുന്ന പ്രയാണി ഐഹികമായ പ്രേരണകളേതുമില്ലാതെ പ്രദക്ഷിണവഴിയിലെ പ്രാര്‍ഥനയാവുന്നു. ഭൂമിയുടെ നെറുകയില്‍ ചുറ്റുമുള്ള പര്‍വതങ്ങളുടെ സംരക്ഷണവലയത്തില്‍ ഏതാണ്ട് 85 കി മീ ചുറ്റളവില്‍ അറ്റം കാണാത്തതുപോലെ നീണ്ടുവളഞ്ഞ് സമയംപോലെ സാന്ദ്രമായി ഈ നീലത്തടാകം ഇതാ നമുക്ക് മുന്നില്‍. സൃഷ്ടിയുടെ കാരകനായ ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നാണ് ഈ സ്വപ്നജലശയ്യ രൂപമെടുത്തത്. പാര്‍വതീദേവിക്ക് നീരാടാനായി ഉറവയെടുത്ത നിലാവിന്റെ തടാകം. ചാന്ദ്രിമ വീണുകിടന്ന പൌര്‍ണമിരാവുകളില്‍  പാര്‍വതിയും തോഴിമാരും അപ്സരസൌന്ദര്യത്തോടെ ഇവിടെ നീരാട്ടിനെത്തി.  നീലനീരാളത്തിലെ ബ്രഹ്മകമലം അവര്‍ക്കായി ഉദിച്ചുയര്‍ന്നു. ഇവിടെനിന്നാണ് സരയൂ നദി ഉദ്ഭവിച്ചതെന്ന് ആദികാവ്യം പറയുന്നു. രാഗവതിയായ സന്ധ്യയില്‍ താരാനാഥന് നീരാജനവുമായെത്തിയ നക്ഷത്രജാലം വജ്രകാന്തിയോടെ ഉദിച്ചുയര്‍ന്ന കാഴ്ച ആരതി പോലെ നമുക്ക് പകരുകയാണ് എം കെ രാമചന്ദ്രന്‍. " താഴ്ന്നിറങ്ങി ക്കിടന്ന ചക്രവാളത്തില്‍ അസാധാരണവലിപ്പമുള്ള പൌര്‍ണമിചന്ദ്രന്‍ കൈയ്യെത്തും ദൂരത്തു വന്നുനിന്നു.ആകാശം മുഴുവന്‍ ഒരു കണ്ണാടിയിലെന്നപോലെ തടാകത്തില്‍ പ്രതിഫലിച്ചു. ചെമ്മണ്‍നിറം പൂണ്ട മൊട്ടക്കുന്നുകളും മേടുകളും നിലാവെളിച്ചത്തില്‍ മുങ്ങിനീരാടി. പ്രകൃതിയുടെ നഗ്നതയില്‍ വിശുദ്ധിയെന്തെന്നു നിര്‍വൃതിയോടെ അറിയുന്ന നിമിഷം. എക്കാലത്തേക്കും ഓര്‍മയില്‍ മുദ്രിതമാവുന്ന നിമിഷം."

മാനസസരോവര പ്രദക്ഷിണം പൂര്‍ത്തിയാക്കി, കാലഭൈരവനെപ്പോലെ മഹാമേരുവായി നിന്ന കൈലാസം പരിക്രമണം ചെയ്യുന്നു ഈ യാത്രികന്‍. ഭൂമിയുടെ പ്രാര്‍ഥനപോലെ മഹാകാശത്തിലേക്ക് ശിരസ്സ്‌ നീര്‍ത്തിനിന്ന പാര്‍വതഗോപുരം. ഒരു താമരപ്പൂ പോലെ ചുറ്റും വലയം ചെയ്യപ്പെട്ട അനേകം പര്‍വതങ്ങള്‍ക്കു മധ്യേ , കൈലാസം നിലകൊണ്ടു. പ്രദോഷ നൃത്തത്തിലെ നടരാജനെപ്പോലെ . നീണ്ടുനീണ്ടു പോകുന്ന ദുര്‍ഗമമായ വഴികളില്‍ സഞ്ചാരികള്‍ ഒറ്റക്കാവുന്നു. കയറ്റിറക്കങ്ങള്‍, മരവിച്ചുപോകുന്ന തണുപ്പ്, ജീവജാലങ്ങളില്ലാതെ മൌനം ഘനീഭവിച്ച അന്തരീക്ഷം,ഘടികാരങ്ങള്‍ നിലച്ചുപോയ സ്ഥലരാശി.. ഈ യാത്ര മനുഷ്യജന്മത്തിന്റെ ഒരു നിയോഗമാണെന്ന് തോന്നിപോവും. രാഗവും ദ്വേഷവും ശമിച്ച്, ഉദ്വേഗങ്ങളില്ലാതെ, ഓരോ അടിയും അളന്നു പര്‍വതം കയറുമ്പോള്‍ 'നാമെത്ര നിസ്സാരര്‍' എന്ന ചിന്ത വായനക്കാരായ നമ്മിലും ഉണരുന്നു.

കൈലാസത്തെ മറച്ചുനിന്ന ജാംബിയാന്ഗ് പര്‍വതത്തിന്റെ നെറുകയില്‍ കയറി വളരെ സമീപസ്ഥമായി കൈലാസമെന്ന അദ്ഭുതം നേരില്‍ കാണാന്‍ ശ്രീ രാമചന്ദ്രന് കഴിഞ്ഞുവെന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം. ശിവലിംഗം പോലെ ഭൂമികടിയില്‍ നിന്ന്‌ സ്വയംഭൂവായി പൊങ്ങിവന്ന പര്‍വതരാജനെ വണങ്ങിനിന്ന മുഹൂര്‍ത്തം, മേഘവര്‍ഷത്താല്‍ ജലധാരയിലെന്നപോലെ അദ്ദേഹത്തിന്റെ മുകുളിത ശിരസ്സില്‍ തീര്‍ഥബിന്ദുക്കള്‍ ഇറ്റുവീണത്‌
അദ്ഭുതാ
തിരെകാത്തോടെ നാം അറിയുന്നു. തിങ്കള്‍ക്കല ചൂടിയ കാലഭൈരവന്റെ ശിരസ്സിനു മീതെ ത്രിവര്‍ണത്തിന്റെ
ച്ഛന്ദസ്സുകള്‍ വിടരുന്നതും  അസ്തമയത്തിന്റെ സുവര്‍ണശോഭയില്‍ കൈലാസശൃംഗം പൊന്‍പരാഗമണിയുന്നതും നിറഞ്ഞ മനസ്സോടെ നമ്മുടെ വായനയെ സാര്‍ ഥകമാക്കുന്നു.
ഭൂമിയുടെ 19000 അടി മുകളില്‍ ഭ്രമണം ചെയ്യുന്ന കാറ്റിന്റെ നാദം പ്രണവമായി തിരിച്ചറിയുമ്പോള്‍ ഭാരതീയമായ സങ്കല്‍പ്പങ്ങള്‍ നിറവേറുകയാണ്.  ഏഴു വന്‍കരകള്‍ക്കും ഏഴു സമുദ്രങ്ങള്‍ക്കും മധ്യേ ഭൂമിയുടെ നാഭിയായി നിന്ന മേരുപര്‍വതം സര്‍വമതക്കാര്‍ക്കും
വിശുദ്ധിയുടെ പ്രാര്‍ഥനാചക്രമാണ്. 2500  കി മീ നീണ്ടു ശയിക്കുന്ന ഹിമാലയമെന്ന അദ്ഭുതം ..
സിന്ധു മുതല്‍ സത് ലജ് വരെ കുമായൂണ്‍ ഹിമാലയമായും, കാളി മുതല്‍ തീസ്ത വരെ നേപ്പാള്‍ ഹിമാലയമായും , തീസ്ത മുതല്‍ ബ്രഹ്മപുത്ര വരെ ആസ്സാം ഹിമാലയമായും ഏകദേശം അഞ്ചു ലക്ഷം ചതുരശ്ര കി മീ വ്യാപിച്ചു കിടക്കുന്നു. അനശ്വരതയുടെ വജ്രശൃംഖല  പോലെ. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാസം. ഭാരതത്തിന്റെ അവിഭാജ്യസത്ത. ഏഴായിരം മീറ്ററിലേറെ ഉയാമുള്ള മഞ്ഞണിഞ്ഞ 43 കൊടുമുടികള്‍. വന്‍ ഹിമതടാകങ്ങള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും. ഭാഗീരഥി, യമുന, സിന്ധു, ബ്രഹ്മപുത്ര, സരയൂ, ഗന്ടകീ തുടങ്ങിയ നദികള്‍ ഇവിടെ ഉദ്ഭവിച്ചു. കാഞ്ജന്‍ ജംഗ, നംഗപര്‍വതം,അന്നപൂര്‍ണ, ധവളഗിരി തുടങ്ങിയ പര്‍വതനിരകള്‍... എല്ലാറ്റിനുമൊടുവില്‍ കൈലാസമെന്ന പൂര്‍ണത. 'സ്ഥാവരങ്ങളില്‍ ഞാന്‍ ഹിമാലയം' എന്ന് ഭഗവദ് ഗീത.
തികച്ചും ആത്മനിഷ്ഠമായൊരു അനുഭവമാണ് കൈലാസം. ഒരാള്‍ സന്ദര്‍ശിക്കുന്ന കൈലാസം മറ്റൊരാള്‍ കാണുന്നില്ല. ശ്രീ രാമചന്ദ്രന്റെ കൈലാസം, നിത്യ സഞ്ചാരിയായ ഒരു മനസ്സിന്റെ വിശുദ്ധിചക്രത്തില്‍ നിന്നും ഉരുവായതാണ്. അതുകൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്, " എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു കൈലാസയാത്ര." എന്ന്. കൈലാസത്തില്‍ പോവുന്നവര്‍ക്ക് രണ്ടു ജീവിതമുണ്ട്. പോകുന്നതിനു മുന്‍പുള്ള ബാഹ്യജീവിതം, പിന്പുള്ള ആന്തരിക ജീവിതമെന്ന മഹാപ്രസ്ഥാനം. അതെ ശ്രീ എം കെ രാമചന്ദ്രന്‍ ആ മഹാപ്രസ്ഥാനം സാക്ഷാത്കരിച്ച പ്രയാണിയാണ്, തീര്‍ച്ച. 

Wednesday, February 29, 2012

Himasringangalil 3

ഹിമശൃംഗങ്ങളില്‍

'ഹിമഗിരിവിഹാരം' മലയാളത്തിലുണ്ടായ അതിമനോഹരമായ ആത്മസഞ്ചാരമാണ്. ശങ്കരാചാര്യര്‍ക്ക് ശേഷം നീണ്ട മൂന്നു പതിറ്റാണ്ടുകള്‍ ഹിമഗിരിശൃംഗങ്ങളില്‍ ധ്യാനജീവിതം നയിച്ച തപോവനസ്വാമികളുടെ ഗ്രന്ഥം ആത്മാവിന്റെ ഗിരിശിഖരങ്ങളിലൂടെയുള്ള തീര്‍ഥാ ടനമാണ്. പില്‍ക്കാലം എസ് കെ പൊറ്റെക്കാട്ടിന്റെ  ഹിമഭൂമികയുംനാം വായിച്ചറിഞ്ഞു..രാജന്‍ കാക്കനാടന്‍, കെ വി സുരേന്ദ്രകുമാര്‍, ആഷാമേനോന്‍,കെ ബി പ്രസന്നകുമാര്‍, രാജേന്ദ്രന്‍, ചിത്രന്‍ നമ്പൂതിരിപ്പാട്, എം പി വീരേന്ദ്രകുമാര്‍ എന്നിവരെഴുതിയ അതീവഹൃദ്യമായ സഞ്ചാരസ്മരണകള്‍ കൈരളിക്കു ലഭിച്ചു.
എന്നാല്‍ 1928 ല്‍   ഇരുപത്തിയഞ്ച് പ്രാവശ്യം കൈലാസ പരിക്രമണവും ഇരുപത്തിമൂന്ന്  മാനസസരോവര പ്രദക്ഷിണവും നിര്‍വഹിച്ച സ്വാമി പ്രണവാനന്ദയാണ് ഏറ്റവും ആധികാരികമായ ഒരു Pilgrim Guide തയ്യാറാക്കിയത്. 1900ല്‍ ജപ്പാനിലെ ബുദ്ധസംന്യാസിയായ എകായ് കവാഗുച്ചിയും ബൊളീവിയന്‍ ബുദ്ധഭിക്ഷു ലാമാ അങ്കാരികഗോവിന്ദയും കൈലാസ മാനസസരസ് പ്രവിശ്യകള്‍ സന്ദര്‍ശിക്കുകയും വിശദ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. (Way of theWhite Clouds )
എം കെ രാമചന്ദ്രന്‍ സ്ഥലവും സമയവും നിശബ്ദമായൊരു ഭാവാന്തരത്തിന്റെ സംഗീതത്തില്‍ വിലയിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥലനിഹിതമായ ആഖ്യാനത്തിലൂടെ സമയത്തിന്റെ അപാരതയെ അനുഭവിപ്പിക്കുകയാണ്‌ അദ്ദേഹം.കുമായൂണ്‍ ഹിമാലയ താഴ്വരയില്‍ നിന്നാരംഭിച്ച് ഭാഗേശ്വര്‍, ഥാര്‍ച്ചുല, ഗാലാ, ബുധി, ഗുന്ജി, കാലാപാനി. നാഭിധാനഗ് വഴി ലിപുലേഖ് ചുരം കടന്ന് സ്വപ്നഭൂമിയായ തിബത്തിലെത്തുകയാണ് .ഈ യാത്ര പര്‍വതങ്ങളും തടാകങ്ങളും അനന്തമായ നീലാകാശവും മാത്രമല്ല, പക്ഷിമൃഗാദികളും മരങ്ങളും പൂക്കളും ഭൂമിയുടെ അതിരുകളില്‍ രാപാര്‍ക്കുന്ന മനുഷ്യജീവികളും എന്നല്ല , സര്‍വ ചരാചരങ്ങളും കൈകോര്‍ക്കുന്ന തീര്‍ഥാടനമാണ് .
പാര്‍വത ശിഖരങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്ന ചോലകളിലെ സ്ഫടികജലം നുകരുന്ന യാത്രികരും, കൈനീട്ടുമ്പോള്‍ കൈവെള്ളയില്‍ പൂമഞ്ഞു പൊഴിയുന്ന ഹിമകണങ്ങള്‍ നിശബ്ദം സ്വീകരിക്കുന്ന തീര്‍ഥാടകരും ഒപ്പം സഞ്ചരിക്കുന്ന കാളീ നദിയും ഈ യാത്രയിലെ സഹചാരികകളാണ്. മേഘാവൃതമായ ആകാശച്ചെരിവുകളും മണ്‍ചുമരുകള്‍ക്കു മീതെ പുല്ലു മേഞ്ഞ കുടിലുകളും ജൈവൌഷധികളുടെ കലവറ തുറക്കുന്ന സസ്യശേഖരവും അടിമുടി പൂത്തുലഞ്ഞ കുറ്റിച്ചെടികളും പച്ചപ്പരവതാനി വിരിച്ച മൈതാനങ്ങളും നമ്മെ കടന്നുപോകുന്നു.
ഓരോ മലകള്‍ കേറി മുകളിലെത്തുമ്പോഴും അതീവ മനോഹരിയായ ഹിമ താഴ്വരകള്‍ കണ്മുന്നില്‍ നിവര്‍ന്നുവരും.രാമചന്ദ്രന്റെ വര്‍ണനയില്‍  ഋതുഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ ചേതോഹരമായി വിരിയുന്നു.
ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊന്നിലേക്കു കടക്കുമ്പോള്‍ അന്തരീക്ഷത്തിനു വരുന്ന മാറ്റം വായനയില്‍ നമ്മുടെ സ്ഥലകാലങ്ങളെ മായ്ച്ചു കളയുന്നുണ്ട്. ലിപുലേഖ് ചുരം താണ്ടുമ്പോള്‍ അനേകം കുതിരകളുടെയും യാക്കുകളുടെയും കഴുത്തിലെ മണിയൊച്ചകള്‍ക്ക് നാം കാതോര്‍ക്കുന്നു. അതീതകാലങ്ങളില്‍ അതുവഴി നടന്നുപോയ വ്യാപാരികളുടെയും വണിക്കു കളുടെയും വിയര്‍പ്പു വീണ നിഴലുകള്‍ ഓര്‍മയിലെത്തുന്നു.ചരിത്രാന്വേഷകരുടെയും സഞ്ചാരികളുടെയും കാല്‍പ്പാടുകളില്‍ പദമൂന്നിയാണ് ഓരോ യാത്രികനും തിബത്തിലേക്ക് പ്രവേശിക്കുന്നത്.
തിബത്തിന്റെ പ്രാര്‍ഥനാ ചക്രങ്ങളിലേക്കു മിഴിതുറക്കുമ്പോള്‍ പ്രജ്ഞയുടെ അലകളടങ്ങിയ
സമയതടാകം നമ്മെ കാത്തുകിടക്കുന്നു. സത്യകാമന്മാരായ ഋഷികള്‍ നടന്നുനീങ്ങിയ വഴികളില്‍ ലോകത്തിന്റെ മേല്പ്പുരയില്‍, ഹിമശൃംഗങ്ങളില്‍ .......         ( അവസാനിക്കുന്നില്ല..)

Himasringangalil 2

കാളിദാസഭാവന മയൂരനൃത്തമാടിയ കുമായൂണ്‍ മലനിരകളിലൂടെയുള്ള യാത്രയുടെ വിസ്മയം വാക്കുകളില്‍ കവിത വിടര്‍ത്തിയാണ് ശ്രീ രാമചന്ദ്രന്‍ അവതരിപ്പിക്കുന്നത്‌. കാളിദാസ കവിതകളുടെ അനുശീലനവും ധ്യാനവും ഉത്തര്‍ഖണ്ഡ് എന്ന കൃതിയെ ഋതുവിന്യാസങ്ങളുടെ സൌന്ദര്യ ദീപ്തിയിലേക്ക് കൊണ്ടുപോകുന്നു. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ കിഴക്ക് കിടക്കുന്ന കുമായൂണ്‍ മലനിരകള്‍ ഹിമാലയയാത്രയുടെ ഗംഭീരാനുഭവങ്ങളില്‍ ഒന്നാണ്. അടിവാര പ്രദേശമായ കാത്തഗോഡില്‍ നിന്നാരംഭിക്കുന്ന യാത്ര നിമ്നോന്നതമായ ഭൂഭാഗങ്ങളിലൂടെ സ്വപ്നതുല്യമായ താഴ്വരകളും പിന്നിട്ട് മനുഷ്യവര്‍ഗത്തിന്റെ നിസ്സീമമായ ജീവിതകാമനകളുടെ നേര്‍ക്കാഴ്ചകളുമായി സമതലങ്ങളും ചുരങ്ങളും താണ്ടി അനന്തമായ സ്ഥല രാശിയിലൂടെ സഞ്ചരിക്കുന്നു. നൈനിത്താള്‍, അല്‍മോറ, ഭാഗേശ്വര്‍, ചമ്പാവത് , പിത്താര്‍ഗഡ്, തുടങ്ങിയ ഖണ്ഡങ്ങളിലൂടെ കടന്നുപോകുമ്പോഴും കുമയൂണിലെ നറുമണം പൊഴിക്കുന്ന തേയിലത്തോട്ടങ്ങളും പച്ചപ്പരവതാനി വിരിച്ച കുന്നിന്‍ചരിവുകളും ആപ്പിള്‍, സന്ദ്ര, മുന്തിരി, ചെറി, അക്രൂട്ട് തോട്ടങ്ങളും അധ്വാനശീലരായ കൃഷീവലന്മാരും നമ്മുടെ ശ്രദ്ധയില്‍ വരുന്നു. ഹിമാലയ തടത്തിലെ ഗോത്രങ്ങള്‍ വിവിധങ്ങളായ കൃഷിചെയ്തും ആട് വളര്‍ത്തിയും കമ്പിളിവസ്ത്രങ്ങള്‍ നെയ്തുണ്ടാക്കിയും ജീവിതം സരളമായി പ്രകാശിപ്പിച്ചു. കാലാവസ്ഥയെമാത്രം ആശ്രയിച്ച് നെല്ലും ബജ്റയും ചോളവും ഗോതമ്പും പഴവര്‍ഗങ്ങളും പച്ചക്കറികളും പണിതുണ്ടാക്കി തുച്ഛമായ വേതനം നേടി ജീവിതം കഴിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും പേമാരിയും ഹിമക്കാറ്റും ജനജീവിതം ദുസ്സഹമാക്കുന്നു.
ഭാഗേശ്വര്‍, ഭീം താള്‍, ഭോവാലി, സോമേശ്വര്‍,ക്വോസാനി, ഭേജ് നാഥ്‌ വഴി കടന്നുപോകുമ്പോള്‍ 'ഭൂമി ഇത്രയും സൌന്ദര്യം ഈ ഹിമാലയ പ്രദേശങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് എന്തിനാണെന്ന് ശ്രീ രാമചന്ദ്രന്‍ അതിശയം കൊള്ളുന്നു. എത്ര കണ്ടാലും മതി വരാത്ത അപ്സരസൌന്ദര്യം നീലാകാശം പ്രതിഫലിച്ചു കിടന്ന ഇവിടത്തെ തടാകങ്ങള്‍ക്കുണ്ട്.
സൂര്യകാന്തി പൂത്തുനില്‍ക്കുന്ന പാടങ്ങളും ദേവദാരുക്കള്‍ കുടനീര്‍ത്തിയ മലഞ്ചെരിവുകളും റോഡിനിരുവശത്തുമുള്ള പുഷ്പവിസ്തൃതിയും താഴ്ന്നിറങ്ങി വന്ന ചക്രവാളവും പച്ചനിറമാര്‍ന്ന
കുന്നിന്‍പുറങ്ങളും സാന്ദ്രഹരിതത്തിനു നീലിമ മല്കിയ ആകാശസരോവരവും മൂടല്‍മഞ്ഞിന്റെ തിരശ്ശീല വകഞ്ഞുമാറ്റിയെത്തിയ കിരണങ്ങളും സപ്തവര്‍ണങ്ങളുടെ ചിത്രചാതുരിയും രാമചന്ദ്രന്റെ കാഴ്ച്ചയെ ദീപ്തമാക്കുന്നത് നാം കാണുന്നു.
ഉയര്‍ന്ന പര്‍വതനിരകളും അഗാധമായ മലയിടുക്കുകളും നിറഞ്ഞ റിഫ്റ്റ് വാലികള്‍ കുമായൂണ്‍ താഴ്വരകളെ അതീവദുഷ്കരമാക്കുന്നു. അതിവിസ്തൃതമായ വനമേഖലകളും പുല്‍മേടുകളും കാലിസമ്പത്തുമുള്ള ഈ മലനിരകളിലെ സാല്‍ വൃക്ഷങ്ങളും, സിഡാര്‍, ചീര്‍, പൈന്‍, സില്‍വര്‍ ഫിര്‍, ചിനാര്‍, ഓക്ക്, സ്പ്രൂസ്, സുറായ്, ഭൂര്‍ജ് എന്നീ അപൂര്‍വ ജനുസ്സുകളും നാം പരിചയപ്പെടുന്നു. കാട്ടടുകളും ഹിമക്കരടികളും നമ്മെ തഴുകി കടന്നുപോകുന്നു. മൊണാല്‍ പക്ഷികളും കാട്ടുമൈനകളും പനംതത്തകളും ഹിമാലയന്‍ മരംകൊത്തികളും വാനമ്പാടികളും മാത്രമല്ല, ബ്ലൂ മാഗ് പീ, ബുഷ്‌ ചാറ്റ് ,റോബിന്‍, ലോഫിംഗ് ത്രഷ്, ഓറിയോള്‍ ഗ്രേ ടിറ്റ്,വൈറ്റ് ഐ തുടങ്ങിയ അത്യപൂര്‍വ പക്ഷിജാലങ്ങളും നമുക്ക് വിരുന്നവുന്നു. ശുദ്ധജല തടാകങ്ങളിലേക്ക് ഒലിച്ചിറങ്ങി വരുന്ന കാട്ടരുവികള്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി മുത്തു പൊഴിക്കുന്ന ദൃശ്യവും 'ഉത്തര്‍ ഖണ്ഡ്' അനുഭവം അവിസ്മരണീയമാക്കുന്നു. ജലാശയങ്ങളില്‍ മുങ്ങിനിവരുന്ന അതിവിപുലമായ മത്സ്യസമ്പത്തുകളില്‍ സില്‍വര്‍ കാര്‍പ്പ്, ഗോള്‍ഡന്‍ മഹാസീര്‍, റൈന്‍ബോ ട്രൌട്ട് ,ഗച്ചുവാ, ഗദേര, ടോര്‍ ടോര്‍, തുടങ്ങിയ അപൂര്‍വയിനം മത്സ്യങ്ങളുടെ ചാരുതയും വായനയില്‍ അലിഞ്ഞുചേരുന്നു.
കുമായൂണ്‍ ഹിമാലതടത്തിലെത്തിയ മഹാത്മജി ധ്യാനനിരതനായി ഏറെനേരം അവിടെനിന്നുപോയി . ഗാന്ധിജി എഴുതി: 'മനുഷ്യസാധ്യമായതിനെയെല്ലാം പ്രകൃതി ഈ കുന്നുകളില്‍ നിര്‍മിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന സൌന്ദര്യവും ഹൃദ്യമായ കാലാവസ്ഥയും പച്ചവില്ലീസു വിരിച്ച പോലെയുള്ള പ്രതലങ്ങളും കാണുമ്പോള്‍, ലോകത്തിലെ മറ്റൊരു പ്രദേശത്തിനും ഈ രമണീയഭാഗത്തെ മറികടക്കുവാന്‍ സാധിക്കില്ല എന്നാണു എനിക്ക് തോന്നുന്നത്.'
മഹാകവി കാളിദാസന്‍ ഋതു സംഹാരവും മേഘസന്ദേശവും രചിക്കാനിടയായത് കുമായൂണ്‍ താഴ്വരകളുടെ മരതകശയ്യയിലാണ്. രബീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ വിശ്രുതമായ 'ഗീതാഞ്ജലി' എഴുതിയതും ഹിമാലയത്തിന്റെ ഈ തീരഭൂവിലിരുന്നാണ്.ആ വഴികളിലൂടെ എം കെ രാമചന്ദ്രന്‍ എന്ന മലയാളിയായ എഴുത്തുകാരന്‍ നടത്തിയ യാത്രയുടെ ലളിതവും അതീവ ഹൃദ്യവുമായ സാക്ഷാത്കാരമാണ് 'ഉത്തര്‍ ഖണ്ഡ് -കൈലാസ മാനസ സരോവര്‍. മനുഷ്യ സംസ്കാരത്തിന്റെ ചിരന്തനമായ മൂല്യകല്പനയുടെ സത്യസന്ധമായ ആലേഖനമാണ് ഈ രചന.

Tuesday, February 28, 2012

Himashingangalil.. 1.

ഹിമശൃംഗങ്ങളില്‍

മനുഷ്യന് ഭൂമി വരമായി നല്‍കിയ  ദൃശ്യവിസ്മയങ്ങളിലൊന്നാണ് ഹിമാലയം. ഹിമശൃംഗങ്ങ ളിലൂടെ നിര്‍വഹിക്കപ്പെടുന്ന യാത്രകള്‍ ഒരര്‍ഥത്തില്‍ ജീവിതത്തിന്റെ പുനര്‍വായനകളാണ്.
മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്റെ പ്രഭവങ്ങള്‍ തേടിയുള്ള യാത്ര അനുഭവത്തിന്റെ അന്തര്‍ മണ്ഡലങ്ങളിലേക്കുള്ള മാനസസഞ്ചാരമാണ്. നക്ഷത്രഭാസുരമായ നീലാകാശം പ്രതിഫലിച്ച മാനസസരോവരം കണ്‍മുമ്പില്‍ നിവര്‍ന്നപ്പോള്‍, സരോവരത്തിന്റെ ജലനിശബ്ദതയില്‍ സ്വയം മറന്നു നിന്നപ്പോള്‍ മുഴുവന്‍ ജന്മത്തിന്റെ ഓര്‍മയിലേക്ക് ഒരപൂര്‍വ ദൃശ്യം മുദ്രിതമാകുകയായിരുന്നു.
ശ്രീ എം കെ രാമചന്ദ്രന്‍ എഴുതി: "എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു അത്."
നാളുകള്‍ക്കു ശേഷം 'ഉത്തര്‍ഖണ്ഡ് 'വീണ്ടുമൊരാവര്‍ത്തി വായിച്ചു. വായിച്ചുവെന്നല്ല രാമ ചന്ദ്രനോടൊപ്പം സഞ്ചരിച്ചുവെന്നാണ് പറയേണ്ടത്. മലയാളത്തിലുണ്ടായ അപൂര്‍വമനോഹരമായൊരു യാത്രാനുഭവം. പ്രകൃതിയുടെ സാന്നിധ്യം ഈ അനുഭവസാക്ഷ്യ ത്തെ സുതാര്യവും പ്രകാശഭരിതവുമാക്കുന്നു. സ്ഥലത്തില്‍ നിഹിതമായ പ്രകൃതിയുടെ അനന്തരാശിയെ സഞ്ചാരിയുടെ ജിജ്ഞാസയാര്‍ന്ന കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.കൃതിയിലെ അതിഭാവുകമായ വര്‍ണനകളും അവിശ്വസനീയമായ കാഴ്ചകളും ഭ്രമാത്മകമെന്നു തോന്നിപ്പിക്കുന്ന ആഖ്യാനവും ആരാധനക്കൊപ്പം വിമര്‍ശനവും ഏറ്റുവാങ്ങി. നിത്യസഞ്ചാരിയായ എം കെ രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ: " എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി 'ഹിമാലയം' എന്ന് മാത്രമാണ്. കാരണം, എന്റെ ഓരോ പ്രഭാതങ്ങളും കൈലാസത്തിലേക്ക് കണ്‍തുറന്നുകൊണ്ടാരംഭിക്കുന്നു".

വീണ്ടുംവീണ്ടും സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്ന വശ്യതയാണ് ഈ യാത്രികനെ ഹിമഭൂമിയിലേക്ക് ആനയിച്ചത്. 'ഉത്തര്‍ഖണ്ഡ് ' പാരിസ്ഥിതികസൌന്ദര്യം നിറഞ്ഞ കൃതിയാവുന്നത്, ഈ സഞ്ചാരിയുടെ ഹൃദയത്തിലെ കാവ്യാത്മകത മാത്രമല്ല, നേര്‍ക്കാഴ്ചകളുടെ സത്യസന്ധമായ ആവിഷ്കാരം സാധ്യമാവുന്നതുകൊണ്ടുമാണ്. യാത്ര പുറപ്പെടുന്നതുമുതല്‍ വഴിനീളം സഞ്ചാരിയായ മനസ്സ് കണ്‍ പാര്‍ക്കുന്ന സ്ഥലവും കാലവും ഓര്‍മകളില്‍ മുദ്രവെക്കുകയാണ്.
കൃഷിയിടങ്ങള്‍,പുല്‍മേടുകള്‍, പുഷ്പാലംകൃതമായ താഴ്വരകള്‍, സസ്യജാലം, കാട്ടരുവികള്‍,
ഗോത്രവര്‍ഗക്കാരായ സഹജീവികള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിക്കുന്നവര്‍, അപൂര്‍വ
ജൈവവൈവിധ്യങ്ങള്‍, തടാകങ്ങള്‍, ചുരങ്ങള്‍ , കയറ്റിറക്കങ്ങള്‍, കാലാവസ്ഥകള്‍.. ഓരോരുത്തര്‍ക്കും ഓരോ ദേശാടനമാണ്.എന്റെ ദേശാടനമാവില്ല നിങ്ങളുടേത്. ഒരു ഭൂപ്രകൃതിയില്‍ നിന്നും മറ്റൊരു ഭൂപ്രകൃതിയിലേക്ക്..ഒരു  ജനതയില്‍ നിന്നും മറ്റൊരു ജനതയിലേക്ക്‌....ഈ യാത്രികന്റെ ദേശാടനം അസാധാരണതലങ്ങളുള്ള സൂക്ഷ്മാനുഭവങ്ങളുടെ അടയാളമാണ്.  ( തുടരുന്നു)
s e t h u m a d h a v a n m a c h a d

Tuesday, February 7, 2012

Story of Documentary Film- 2

പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ട് ദിനങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഡോക്യുമെന്‍ററികളിലൊന്നാണ് ബെര്‍ട്ട് ഹാന്‍സ്ട്രയുടെ Glas (1958 ) പത്തുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ ലഘു വര്‍ണചിത്രം അദ്ഭുതത്തിന്റെ ഒരു ചില്ലുമാളികയാണ്. പെയിന്റിംഗ്, ഫോട്ടോഗ്രഫി എന്നിവയില്‍ വിസ്മയമുതിര്‍ത്ത ബെര്‍ട്ട് ഹാന്‍സ്ട്രയുടെ 'mirror of Holland ' എന്ന ഹ്രസ്വചിത്രം കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്‌ പ്രിക്സ് പുരസ്കാരം നേടിയതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു. തുടര്‍ന്ന് നിര്‍മിച്ച 'ഗ്ലാസ് ' ഓസ്കാര്‍ ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഹാന്‍സ്ട്രക്ക് നേടിക്കൊടുത്തു. 
പ്രോസസ് ഡോക്യുമെന്‍ററി വിഭാഗത്തിലെ ഒരു ലഘുചിത്രമാണ് 16 mm ല്‍ നിര്‍മിച്ച 'ഗ്ലാസ്'. 
ലീര്‍ഡം ഗ്ലാസ് വര്‍ക്സ് കമ്പനി, തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് ഒരു പരസ്യചിത്രം നിര്‍മിക്കാന്‍ ഹാന്‍സ്ട്രയോടാവശ്യപ്പെട്ടപ്പോള്‍ തികച്ചും നൂതനമായൊരു പരീക്ഷണത്തിന്‌ ഒരുമ്പെടുകയായിരുന്നു അദ്ദേഹം. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഊഷ്മളമായൊരു വേഴ്ചയുടെ കഥാഖ്യാനമായി തന്റെ സിനിമയെ രൂപപ്പെടുത്തുന്നതില്‍ ഹാന്‍സ്ട്ര വിജയിച്ചു. കേള്‍ക്കാനിമ്പമുള്ള ജാസ് സംഗീതത്തിന്റെ അകമ്പടിയോടെ സ്പടികത്തിന്റെ നിര്‍മാണരഹസ്യം കലാചാതുരിയോടെ ഒരുക്കുകയാണ് അദ്ദേഹം. 
സ്പടികത്തില്‍ നിന്ന് വിവിധങ്ങളായ ഗ്ലാസ് പാത്രങ്ങളും,പൂപ്പാലികകളും ബള്‍ബുകളും പേപ്പര്‍ വെയ്റ്റുകളും മറ്റും രൂപം കൊള്ളുന്നത്‌ മനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്. പരമ്പരാഗതമായി ഗ്ലാസ് പാത്രങ്ങള്‍ നിര്‍മിക്കുന്നതിലെ അതിസൂക്ഷ്മതയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിച്ചുകൊണ്ടാണ്‌ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. യന്ത്രങ്ങള്‍ക്കു തെറ്റ് പറ്റുമ്പോഴും മനുഷ്യന്റെ കരങ്ങള്‍ സര്‍ഗാത്മകമായി ഇടപെടുകയും അവന്റെ കൈകളുടെ മാന്ത്രികചലനത്താല്‍ സ്ഫടികരൂപങ്ങള്‍ വാര്‍ന്നു വീഴുകയും ചെയ്യുന്ന കാഴ്ച ചേതോഹരമാണ്. 
ഡോക്യുമെന്‍ററിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ , ഓസ്കാര്‍ പുരസ്കാരംനേടിയ ഹാന്‍സ്ട്രയുടെ 'ഗ്ലാസ്' നമ്മുടെ ഓര്‍മയില്‍ വരാതിരിക്കില്ല. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംമുതലേ ചലിക്കുന്ന നിശബ്ദചിത്രങ്ങളില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടന്നു. ചെറുദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് പുതിയ അര്‍ഥതലങ്ങള്‍ സൃഷ്ടിക്കുന്ന 'മൊണ്ടാഷ് ' (Montage )ഡോക്യുമെന്‍ററികള്‍ക്ക് പുതിയൊരു മുഖം നല്‍കി. എക്സ്പ്രഷനിസവും, നിയോ റിയലിസവുമൊക്കെ സിനിമയിലും പരിവര്‍ത്തനങ്ങള്‍ വരുത്തി. റഷ്യന്‍സിനിമയില്‍ ഐസന്‍സ്റ്റീന്‍, പുദോവ്കിന്‍ എന്നീ സൈദ്ധാന്തികരും അമേരിക്കന്‍ സിനിമയില്‍ ഗ്രിഫിത്തും ഉള്‍പ്പടെയുള്ളവര്‍ ചലച്ചിത്രത്തിന് പുതിയ വ്യാകരണവും ഭാഷയും രചിച്ചു. സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് സീഗാ വെര്‍ത്തോവിന്റെ 'എ മാന്‍ വിത്ത്‌ മൂവി ക്യാമറ'(1929  )ഒരു ഡോക്യു-ഫിക്ഷന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രം സിനിമയെപ്പറ്റിയുള്ള സിനിമയാണ്. 
സോവിയറ്റ് നഗരങ്ങളിലെ ജനജീവിതത്തിന്റെ സൂക്ഷ്മമായ ചലനങ്ങള്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. വീടുകള്‍ക്കുള്ളിലും പണിസ്ഥലത്തുംബീച്ചിലും ഫാക്ടറിയിലുമൊക്കെ ക്യാമറ കടന്നു ചെല്ലുന്നു. പൂര്‍വനിശ്ചിതമല്ലാത്ത വിധം അത് കണ്ണില്‍പ്പെടുന്നതെല്ലാം ഒപ്പിയെടുക്കുന്നു. സ്ക്രിപ്റ്റോ,സ്റ്റോറിബോര്‍ഡോ ഒന്നുമില്ലാതെ, എഡിറ്റിംഗ് ടേബിളില്‍ ചിത്രത്തിന്റെ ഘടന പുനര്‍നിര്‍ണയിക്കപ്പെ ടുകയായിരുന്നു.അതുവരെ നിലനിന്നിരുന്ന പതിവു ചലച്ചിത്രഭാഷയില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം എന്നു പറയാം. Fast Motion , Freeze Frames , Jump cuts , Split Screens , Extreme Close Ups , tracking shots , reverse filming തുടങ്ങിയ നിരവധി സാങ്കേതികരീതികള്‍ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷന്‍ ശബ്ദങ്ങളെ അതേപടി പകര്‍ത്തിയെടുക്കുകയാണ് ചെയ്തത്. സ്റ്റുഡിയോകളില്‍ നിര്‍മിക്കുന്ന സിനിമകളുടെ പതിവുരീതിയെ സര്‍ഗാത്മകമായി തകര്‍ക്കാന്‍ വെര്‍ത്തോവിനു കഴിഞ്ഞു. നാടകത്തിലും സാഹിത്യത്തിലും ഉപയോഗിക്കുന്ന ഭാഷയെ നിരസിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന് പുതിയൊരു ഭാഷ അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഒളിക്യാമറകളില്‍ റഷ്യയിലെ ബൂര്‍ഷ്വാജിവിതം പകര്‍ത്തിയാണ് വെര്‍ത്തോവ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സീഗാ വെര്‍ത്തോവിന്റെ സര്‍ഗജീവിതം.
 
സിനിമയെന്ന മാധ്യമത്തിന്റെ സൌന്ദര്യനിയമങ്ങള്‍ പുതുക്കിപ്പണിത സംവിധായകരാണ് വാള്‍ട്ട് ഡിസ്നി, വിക്ടോറിയ ഡിസീക്ക, ചാര്‍ളി ചാപ്ലിന്‍, റോബര്‍ട്ട്‌ ഫ്ലാഹെര്‍ടി, അകിര കുറോസോവ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍ തുടങ്ങിയവര്‍. ബര്‍ത്ത് ഓഫ് എ നേഷന്‍,. ഇന്റോലറന്‍സ്, ദി മദര്‍ ,ദി ബൈസിക്കിള്‍ തീവ്സ്, റാഷമോണ്‍, സെവന്ത് സീല്‍ എന്നീ ചിത്രങ്ങള്‍ ചലച്ചിത്രലോകത്തെ അദ്ഭുതങ്ങളായിരുന്നു. 
നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്കുംകറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്തുനിന്ന് വര്‍ണങ്ങളുടെ സൌന്ദര്യത്തിലേക്കും ക്രമേണ സിനിമ കൂടുമാറി. 
പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌, ജീവിതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്. 


സ്വീഡിഷ് സിനിമ വിശ്വചലച്ചിത്രവേദിയില്‍ അടയാളം നേടുന്നത് ബെര്‍ഗ്മാനിലൂടെയാണ് .ഇന്‍ഗ് മര്‍ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ദാര്‍ശനിക വ്യാഖ്യാനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ദി Seventh Seal (1957 ) ബൈബിളിലെ വെളിപാട് പുസ്തകത്തില്‍ പറയുന്ന 'ഏഴാം മുദ്രയെ' ആസ്പദ മാക്കിയുള്ളതാണ്.സ്വന്തം മനസ്സിലെ മരണഭയത്തില്‍ നിന്ന് തന്നെ രഖപ്പെടുത്തിയ ചിത്രമെന്നാണ് ബര്‍ഗ്മാന്‍ രേഖപ്പെടുത്തിയത്.
പ്ലേഗ് മരണങ്ങള്‍ വിതക്കുന്ന മധ്യകാല സ്വീഡിഷ് പ്രദേശത്തിലൂടെ പരിക്ഷീണനായി നീങ്ങുന്ന അന്റോണിയാസ് ബ്ലോക്ക്‌ എന്നാ യോദ്ധാവ് .കുരിശുയുദ്ധത്തില്‍ പോരാടി അവിശ്വ്വാസിയായി മടങ്ങുക യാണയാള്‍. കടല്‍ത്തീരത്ത് വെച്ച് അയാള്‍ മരണവുമായി മുഖാമുഖം കണ്ടുമുട്ടുന്നു.മരണസമയം ദീര്‍ഘി പ്പിക്കാമെന്ന ചിന്തയിലും ദൈവത്തെ അറിയാനുള്ള ഒരു ശ്രമമെന്ന നിലയിലും, ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന മരണവുമായി ഒരു ചതുരംഗക്കളിക്ക് ഒരുങ്ങുകയാണ് ബ്ലോക്ക്‌. അതൊരു യാത്രയുമാണ്. അന്ധമായ വിശ്വാസങ്ങളുടെയും സഹനത്തിന്റെയും കാഴ്ചകളിലൂടെയുള്ള ആ യാത്രയില്‍ പലരെയും അയാള്‍ കണ്ടുമുട്ടുന്നു. തെരുവിലെ കളിക്കാരും കള്ളനായി മാറുന്ന വൈദികവിദ്യാര്‍ഥിയും, ഭൂതാവേശിത എന്നാരോപിക്കപ്പെട്ടു അഗ്നിയിലെരിയപ്പെടാന്‍ പോകുന്ന കന്യകയും തെരുവ് സര്‍ക്കസുകാരായ കുടുംബവുമൊക്കെ ആ യാത്രയിലെ കൂട്ടുകാരായി. മരണം ഇടയ്ക്കിടെ പ്ലേഗ് വിതക്കാനായി പോകുമ്പോള്‍ കളി മുടങ്ങും. എങ്കിലും അത് തുടരുന്നുണ്ട്. ആദ്യമെല്ലാം യോദ്ധാവ് ജയിക്കുന്നുണ്ടെങ്കിലും ക്രമേണ മരണം മേല്‍ക്കൈ നേടുന്നു. ഒടുവില്‍ ചാതുരംഗക്കരുക്കള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് മരണ അയാളെ നിര്‍ദ്ധാക്ഷിണ്യം പിടികൂടുന്നു.
ദൈവാസ്തിത്വത്തെ സര്‍ഗാത്മകമായി ചോദ്യം ചെയ്യുന്ന മനസ്സുകളുടെ തീര്‍ഥാടനമാണ് ബര്‍ഗ്മാന്റെ ചിത്രങ്ങള്‍. ദര്‍ശനികതയില്‍ നിമഗ്നമായ വൈകാരിക രംഗങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അന്തര്‍ധാരയാണ്. 'സെവന്ത് സീല്‍' എന്നാ മാസ്റ്റര്‍ പീസിനു പുറമേ, 'വിര്‍ജിന്‍ ഓഫ് സ്പ്രിംഗ്,'  വൈല്‍ഡ്‌ സ്ട്രോബെരീസ്, Autumn Song , പെര്‍സോന, തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.
ദൈവത്തിന്റെ അസ്തിത്വത്തെ തിരഞ്ഞുപോകലാണ് ബെര്‍ഗ്മാന്‍ ചിത്രങ്ങളുടെ കേന്ദ്രപ്രമേയം. ബാഹ്യമെന്നതിനേക്കാള്‍ ആന്തരികമായ അന്വേഷണമാണ് അദ്ദെഹം എന്നും നടത്തിയത്. ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന ബെര്‍ഗ്മാന്‍ ചിത്രങ്ങള്‍ മനുഷ്യമനസ്സിന്റെ അഗാധതയില്‍ മുഴുകുന്ന കാവ്യങ്ങളാണ്.


പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌,
ജീവിതതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്.
നിശബ്ദ സിനിമകളുടെ കാലം ഓര്‍മയില്‍ കാത്തുസൂക്ഷിക്കുന്ന ഇതിഹാസതുല്യമായ ചിത്രങ്ങളിലൊന്നാണ് 'ദി പാഷന്‍ ഓഫ് ജൊവാന്‍ ഓഫ് ആര്‍ക് '. എക്കാലത്തെയും മികച്ച ക്ലാസ്സിക് കൃതികളിലൊന്ന് . ഫ്രഞ്ച് പൌരോഹിത്യ ദുഷ്പ്രഭുത്വത്തോടും ബ്രിടീഷ് സൈന്യത്തോടും മാത്രമല്ല, സ്വന്തം ആന്തരികലോകത്തോടും പോരാടിയ 'ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ' കഥയാണിത്. ഒരു ആട്ടിടയ കന്യകയായ ജൊവാന്‍ പുരുഷവേഷം ധരിച്ച് ഇംഗ്ലീഷ് സേനക്കെതിരെ പോരാടുകയും പിടിക്കപ്പെടുകയും ചെയ്തു. ദൈവത്തിന്റെ വെളിപാട് മൂലമാണ് താനീ യുദ്ധം നയിച്ചതെന്ന് അവകാശപ്പെട്ട ജോവാനെ, ദൈവദൂഷണക്കുറ്റം ചുമത്തി ബ്രിട്ടീഷുസൈന്യം പൌരോഹിത്യത്തിന്റെ അനുമതിയോടെ വിചാരണ ചെയ്ത് ജീവനോടെ തീയിലിട്ടെരിക്കുകയായിരുന്നു.ജോവാന്റെ ജീവിതത്തിലെ അവസാനത്തെ 24 മണിക്കൂറുകളാണ് സിനിമയിലെ കാലം. സ്വന്തം പരിശുദ്ധിയിലുള്ള വിശ്വാസവും, ദൌത്യത്തിലുള്ള അചഞ്ചലമായ ആത്മധൈര്യവും , സഭയുടെ വ്യവസ്ഥാപിത മൂല്യങ്ങള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന് അവളെ സന്നദ്ധയാക്കുക യായിരുന്നു. വിശ്വസിനിമയിലെ വിസ്മയമായിട്ടാണ് ഈ നിശബ്ദചിത്രത്തെ ചലച്ചിത്രവിദ്യാര്‍ഥികള്‍
വിലയിരുത്തുന്നത്. പാരീസിലെ നാടകനടിയായിരുന്ന ഫാല്‍ക്കനെറ്റിയായിരുന്നു ജൊവാനായി ജീവിച്ച് അനശ്വരാഭിനയം കാഴ്ചവെച്ചത്. അന്ത:സംഘര്‍ഷങ്ങളുടെ ഭാവപ്രകടനം തീക്ഷ്ണമാക്കുന്ന സമീപദൃശ്യങ്ങള്‍ (close ups ) ഏറ്റവും സര്‍ഗാത്മകമായി ഉപയോഗിച്ച സിനിമയാണ് ഡാനിഷ് ചലച്ചിത്രകാരനായ കാള്‍ തിയോഡോര്‍ ഡ്രെയറിന്റെ ഈ ക്ലാസിക്ക് ചിത്രം.സ്വാതന്ത്ര്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മസഹനത്തിന്റെയും കഥകളാണ് അദ്ദേഹം സ്വന്തം സിനിമകളില്‍ സാക്ഷാത്കരിച്ചത്.
ലോകസിനിമയിലെ ഒഡീസി രചിച്ചത് ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ .ചലച്ചിത്രകലയുടെ വിസ്മയമായ അകിത കുറസോവ. ചരിത്രത്തിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങളെടുക്കുമ്പോള്‍ അതില്‍ കുറസോവയുടെ 'റാഷമോണ്‍' ഉണ്ടായിരിക്കും.ജാപനീസ് കഥാകാരനായ അകുതാഗാവയുടെ റാഷമോണ്‍, ഇന്‍ എ ഗ്രേവ്‌ എന്നെ കഥകള്‍ സംയോജിപ്പിച്ചാണ് കുറസോവ തന്റെ തിരക്കഥക്ക് രൂപം നല്‍കിയത്.
ശക്തിയായി പെയ്ത പേമാരിയിലും ആഞ്ഞുവീശിയ കൊടുങ്കാറ്റിലും പെട്ടുപോയ ഏതാനുംപേര്‍ ഒരിടത്ത് ഒത്തുകൂടുന്നു. നഗരത്തിന്റെ പ്രവെഷനകവാടമായ റാഷമോണ്‍ ചത്വരത്തില്‍ തികച്ചും ആകസ്മികമായി കണ്ടുമുടുന്ന ഒരു പുരോഹിതനും വഴിപോക്കനും വിറകുവെട്ടിയും തമ്മില്‍ നടക്കുന്ന ആകാംക്ഷാഭരിതമായ സംഭാഷണശകലങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്ന് പകല്‍ കോടതിമുറിയില്‍ നടന്ന ഒരു വിചാരണയെപ്പറ്റിയാണ് ചര്‍ച്ച. കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സമുറായ് ഭടന്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. അയാളുടെ ഭാര്യ ബാലാത്കാരത്തിന് ഇരയാവുകയും ചെയ്യുന്നു. പക്ഷെ കോടതിവിചാരണയില്‍ അവരവരെ ന്യായീകരിച്ചുകൊണ്ട് മൂന്നു പേരും വ്യത്യസ്ത വീക്ഷണകോണുകളില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്നു.സമുറായ് ഭടന്റെ ആത്മാവ് സംസാരിക്കുന്നത് ഒരു മന്ത്രവാദിയിലൂടെയാണ്. സംഭവത്തിന്‌ ദൃക് സാക്ഷിയായ വിറകുവെട്ടിയുടെ മൊഴിയാകട്ടെ തികച്ചും വ്യത്യസ്തവും. ഈയവസരത്തില്‍ കവാടത്തിനരികെ ആരോ ഉപേക്ഷിച്ചുപോയൊരു കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു കേള്‍ക്കുന്നു.ആ പിഞ്ചുപൈതലിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന വഴിപോക്കനെ തടയുന്ന വിറകുവെട്ടിയും, സമുറായുടെ കഠാര മോഷ്ടിച്ചതിനെപ്രതി അപരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. പ്രാരബ്ധാങ്ങള്‍ക്കിടയിലും വിറകുവെട്ടി കുഞ്ഞിനെ വളര്‍ത്താനായി കൊണ്ടുപോകുമ്പോള്‍ പുരോഹിതന്‍ ആശ്വാസം കൊള്ളുന്നിടത്തു കഥ അവസാനിക്കുന്നു.

എന്നാല്‍ അകുതാഗാവയുടെ രചനയില്‍ ഈ ശുഭാപ്തിയില്ല. അത് തികഞ്ഞ ദുരന്തത്തിലാണ് അവസാനിക്കുന്നത്. കുറൊസോവയുടെ ലോകം പക്ഷെ ഇരുണ്ടതല്ല. പ്രത്യാശാപൂര്‍ണമായൊരു ദര്‍ശനമാണ് അദ്ദേഹത്തിന്റേത്. ഏകമായ സത്യത്തിന്റെ വിവിധ മുഖങ്ങളെ (perspectives ) അവതരിപ്പിക്കുന്ന പ്രമേയപരമായ നൂതനത്വവും ചിത്രീകരണത്തിലെ വ്യതിരിക്തതയും( repeat sequence twists )ചേര്‍ന്ന് റാഷമോണിനെ എക്കലത്തെയും മികച്ച ക്ലാസ്സിക് സിനിമയാക്കിമാറ്റുന്നു.കുറസോവയെന്ന, ദൃശ്യഭാഷയുടെ ഈ ഷേക്ക്‌സ്പീയര്‍ തന്റെ സിനിമകളിലൂടെ അദ്ഭുതങ്ങള്‍ കാണിച്ചു. ജാപനീസ് സമുറായികളുടെ ആയോധനപാരമ്പര്യം അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളില്‍ പ്രമേയപരമായ മുഖമുദ്രയായിരുന്നു. ഇകുറു, സെവെന്‍ സമുറായ്, ത്രോണ്‍ ഓഫ് ബ്ലഡ്‌, റെഡ് ബിയേര്‍ഡ്, ദെര്‍സു ഉസാല തുടങ്ങിയ എല്ലാ ചിത്രങ്ങളും ലോകശ്രദ്ധയാകര്ഷിച്ചവയാണ്.

കുറൊസോവയുടെ Something Like an Auotobiography എന്ന ജീവചരിത്രം ചലച്ചിത്രവിദ്യാര്‍ഥികളുടെ കൈപ്പുസ്തകമാണ്. കിംഗ്‌ ലിയര്‍, മാക് ബാത്ത്, ഹാംലെറ്റ്, ഇഡിയറ്റ്, ലോവെര്‍ ഡെപ്ത് , ഇവാന്‍ ഇല്ലിച്ചിന്റെ മരണം, നിന്ദിതരും പീഡിതരും തുടങ്ങിയ വിഖ്യാത സാഹിത്യകൃതികള്‍ അദ്ദേഹത്തന്റെ മികച്ച ചിത്രങ്ങള്‍ക്ക് ആധാരമായി. കുറസോവ ചിത്രങ്ങള്‍ വിശ്വ ചലച്ചിത്രശൈലിയെ ആഴത്തില്‍ സ്വാധീനിച്ചവയാണ്.