Tuesday, October 9, 2012

japan sketches


ജപ്പാന്‍റെ ആദ്യകാല ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. പുറംലോകവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യര്‍ ജപ്പാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.എന്നാല്‍ പതിനേഴാം ശതകത്തില്‍ അധികാരം പിടിച്ചെടുത്ത ഷോഗുണുകള്‍ യൂറോപ്പില്‍ നിന്നെത്തിയ ക്രിസ്തീയപാതിരിമാരെ ആശങ്കയോടെയാണ് വീക്ഷിച്ചത്‌. എല്ലാ പാശ്ചാത്യരേയും പടിയടച്ചു പുറത്താക്കുകയും ലോകത്തിന്‍റെ മുമ്പില്‍ ജപ്പാന്‍ തങ്ങളുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തു.
പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ (1854 ) അമേരിക്കയുടെ പീരങ്കിക്കപ്പലുകള്‍ ജപ്പാന്‍തീരമണഞ്ഞപ്പോഴാണ് ചരിത്രം മാറുന്നത്. തങ്ങള്‍ അടഞ്ഞ വാതിലിനുള്ളില്‍ അലസരായിരുന്നപ്പോള്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയായിരുന്നു എന്ന സത്യം ജപ്പാന്‍ തിരിച്ചറിഞ്ഞു. ആ പ്രകമ്പനത്തില്‍ ഷോഗുണ്‍ ഭരണം തറപറ്റി. ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. പിന്നീടുണ്ടായ ഭൌതികപുരോഗതിയില്‍ പാശ്ചാത്യ നാടുകളുടെ ഒപ്പമെത്താനുള്ള കുതിപ്പായിരുന്നു. രാഷ്ട്രതന്ത്രം, വിദ്യാഭ്യാസം , ശാസ്ത്രം ,വ്യവസായം, വാണിജ്യം, മിലിട്ടറി എല്ലാം അടിമുടി നവീകരിക്കപ്പെട്ടു. ജപ്പാന്‍ ഒരാധുനികരാഷ്ട്രമായി മാറാന്‍ കുറഞ്ഞസമയമേ വേണ്ടിവന്നുള്ളൂ. ഷേക്ക്‌സ്പിയറും മില്‍ട്ടനും പുഷ്കിനുമൊക്കെ നീപ്പണ്‍ -ഗോ(ജാപ്പനീസ്) ഭാഷയില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ജീവിതത്തിലെ അശാന്തിയുടെ നാളുകളില്‍ ആത്മീയമായ ശൂന്യതകളെ പൂരിപ്പിച്ച അനേകം സാഹിത്യപ്രസ്ഥാനങ്ങള്‍ അവിടെയും ഉയര്‍ന്നുവന്നിരുന്നു. ഒരേ മഷിക്കല്ലില്‍ രൂപപ്പെട്ട ഇതിവൃത്തങ്ങളോടുകൂടിയ നോവലുകളും കവിതകളും അനേകം രചിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും താനിസാക്കി, അകുതാഗാവ, കവാബത്ത യസുനാരി തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാര്‍ ജപ്പാന്‍റെ മണ്ണില്‍ വിസ്മയം തീര്‍ത്തു. സെല്ലുലോയ്ഡില്‍ കുറസോവയെപ്പോലുള്ളവര്‍ മനോഹരകവിത എഴുതി. ലോകമഹായുദ്ധമോ, റഷ്യന്‍ വിപ്ലവമോ ജാപ്പനീസ് എഴുത്തുകാരില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ കാന്തോ ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ജപ്പാന്‍റെ മന:സാക്ഷിയെ അഗാധമായി ഇളക്കിമറിച്ചു. 1923 സപ്തംബര്‍ ഒന്ന്- ജപ്പാന്‍റെ സുദീര്‍ഘചരിത്രത്തിലെ ഇരുള്‍വീണ ദിവസം. അന്ന് മധ്യാഹ്നത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ടോക്യോവും യോക്കഹാമയുമടക്കം ജപ്പാന്‍റെ മര്‍മപ്രധാനമായ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നുതരിപ്പണമായി. അഞ്ചുലക്ഷം വീടുകള്‍ നിലംപൊത്തി. ഒന്നരലക്ഷതോലോം മനുഷ്യര്‍ മണ്ണിന്നടിയിലായി. ഭൌതികമായും സാംസ്കാരികമായും ജപ്പാന്‍ തകര്‍ന്നുപോയ സംഭവം. പൌരസ്ത്യമായ അതിന്‍റെ ആത്മാവ് കൈമോശം വന്നു. അനുഭവങ്ങളുടെ തീവ്രത സാഹിത്യത്തിലും വെളിപാടുകളായിവന്നു. ഇത്രയും പറഞ്ഞത് രചനയുടെ വഴികളില്‍ തങ്ങളനുഭവിച്ച ദുരിതവും വേദനയും എത്രമേല്‍ സ്വാധീനം ചെലുത്തി എന്ന് ഓര്‍മിപ്പിക്കാനായിരുന്നു. അന്നും ജപ്പാന്‍സാഹിത്യത്തെ ഉര്‍വരമാക്കിയത് ഹൈക്കുകവിതകളുടെ നിലനില്പായിരുന്നു. ജപ്പാന്‍ സാഹിത്യം ഹൈക്കുവിനോട് ആഴത്തിലാഴത്തില്‍ കടപ്പെട്ടിരിക്കുന്നു. 

Monday, October 8, 2012

japanese literaure

ജപ്പാനിലെ അതിപുരാതനമായ  കാവ്യസമാഹാരമാണ് 'കോകിന്‍ഷു'. ഋതുകാല കവിതകളാണ് ഏറെയും. പ്രേമകവിതകളും ശോകഗീതങ്ങളും സൂത്രാക്ഷര ശ്ലോകങ്ങളും എല്ലാം അതിലുള്‍പ്പെടും. ഋതുക്കളില്‍ വസന്ത ശരത് കാലങ്ങളെ അധികരിച്ച് രണ്ടും ഗ്രീഷ്മ- ശിശിര ങ്ങളെസംബന്ധിച്ച് ഓരോ പുസ്തകവും യാത്ര, വിരഹം പ്രണയം എന്നീവയെക്കുറിച്ച് അനേകം കാവ്യഗ്രന്ഥങ്ങളും  'കോകിന്‍ഷു' വിലുണ്ട്. ജപ്പാന്‍റെ സര്‍ഗാത്മകമായ കാവ്യസംസ്കാരത്തിന്‍റെ നിദര്‍ശനമാണ് കൃതി. ഹൈക്കുകവിതകളുടെ പിറവിക്കു മാതൃകയായി ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ജപ്പാനിലെ ഗദ്യസാഹിത്യത്തിന്‍റെ ഉറവിടം പഴംകഥകളും കവിതകളുമാണ്. മുക്തകങ്ങള്‍ പോലെ മൂന്നോ നാലോവരി മാത്രമുള്ള  കൊച്ചു കവിതകള്‍. കവിത കാച്ചിക്കുറുക്കി സൂത്രപ്രായമാക്കുന്ന സ്വഭാവം ജപ്പാനിലെ പരമ്പരാഗത കവികള്‍ക്കുണ്ടായിരുന്നു. ഈ മാതുക പിന്തുടര്‍ന്നാണ് ചമ്പൂപ്രായത്തിലുള്ള 'ഇസെമോണോ ഗത്തിരി'- ഒന്‍പതാം നൂറ്റാണ്ടിലെ അരിവരാനോനരിഹിര എന്ന കവി എഴുതിയ കൃതി. അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന യക്ഷിക്കഥാമാലികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കൃതി. ജപ്പാനിലെ ആദ്യത്തെ ആഖ്യായിക ഇതത്രേ. കടവാതിലിന്‍റെ മട്ടിലുള്ള ഈ പദ്യ ഗദ്യ കൃതികളാല്‍ സമ്പന്നമായിരുന്ന കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച ഒരദ്ഭുത പുസ്തകമാണ് ' ഗെന്ജിയുടെ കഥ'( ഗെന്ജി മോണോഗത്തരി ) ഡെക്കാമൊറോണ്‍, ഡോണ്‍ ക്വിക്സോട്ട് എന്നീ മഹത്തായ കൃതികളുടെ നിരയിലേക്കാണ് പാശ്ചാത്യ സാഹിത്യലോകം ജപ്പാനില്‍ നിന്നെത്തിയ 'ഗെന്ജിയുടെ കഥയെ' വിലയിരുത്തിയത്. മുറസാകി ഷിക്കിബു( 975 -1025 ) എന്നാണു ഗ്രന്ഥകാരിയുടെ പേര്‍. അക്കാലത്ത് ചൈനീസ് ഭാഷയില്‍ സാഹിത്യം രചിക്കുന്നത്‌ മാത്രമേ അന്തസ്സായി കണക്കാക്കിയിരുന്നുള്ളൂ. അപ്പോഴാണ്‌ മാതൃഭാഷയുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് ഒരു വനിത ജപ്പാന്‍റെ മണ്ണില്‍ ഇതിഹാസം എഴുതിയത്. പതിനൊന്നാം നൂറ്റണ്ടിന്‍റെ ആദ്യദശകത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌. ചക്രവര്‍ത്തിയുടെ അനേകം ഭാര്യമാരിലൊരുവളില്‍ ജനിച്ച ഗെന്ജിരാജകുമാരന്‍റെ പ്രേമകഥയാണ് ഇതിവൃത്തം. സ്വാഭാവികമായും അക്കാലത്തെ കോവിലകത്തെയും പ്രഭുഗൃഹങ്ങളിലെയുംആര്‍ഭാടപൂര്‍ണ്ണവും വര്‍ണശബളവുമായ ജീവിതത്തിന്‍റെ സാംസ്കാരിക ഭൂമികയാണ് നോവലില്‍ വിഷയമാവുന്നത്. 

Thursday, October 4, 2012

Haikku Poem- 2


    • The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
      ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

      transient, ephemeral

      contingent

      all things suffer

      നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

      പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
      മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
      'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
      ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
    • കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
      എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു

      sethumadhavanmachad

HAIKU POEM


    • ഹൈക്കു 




      • ഹൈക്കു ഒരേ സമയം ഒരു കാവ്യ സമ്പ്രദായവും ലോകത്തെ വായിക്കുന്ന, അനുഭവിക്കുന്ന ഒരു നിമിഷം കൂടിയാണ്. മൂന്നു വരിയില്‍ ഒരനുഭവത്തിന്‍റെ അന്തര്‍ദര്‍ശനം സാധ്യമാക്കുകയാണ് ഹൈക്കുവിന്‍റെ രീതി. ജപ്പാന്‍റെ സൌന്ദര്യാനുശീലനവുമായും ബുദ്ധമത ദര്‍ശനവുമായും ഇഴചേര്‍ന്നു കിടക്കുകയാണ് ഹൈക്കു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കാവ്യാനുസന്ധാനത്തിലൂടെയാണ് ഹൈക്കു രചന നിര്‍വഹിക്കപ്പെട്ടത്‌. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്‍റെ , സൂക്ഷ്മ പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന ആന്തരികതയിലേക്ക് കടന്നുചെല്ലുന്ന ആത്മാവിന്‍റെ ശബ്ദമാണത്.
        ജപ്പാനിലെ രാജസദസ്സുകളില്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പ്രചാരത്തിലുണ്ടായിരുന്ന 'താന്‍ക' (Tanka )എന്ന കാവ്യരൂപത്തില്‍ നിന്നാണ് 'ഹൈക്കു'വിന്‍റെ പിറവി. മതപരമായ ക്രിയകളുമായി ബന്ധപ്പെട്ടും, രാജസദസ്സുകളിലെ കീര്‍ത്തന സമ്പ്രദായമെന്ന നിലയിലുമൊക്കെയാണ് താന്‍ക ഉപയോഗിക്കപ്പെട്ടത്. അഞ്ച്- ഏഴ്- അഞ്ച്- ഏഴ് എന്ന അക്ഷരക്രമം ദീക്ഷിച്ചുകൊണ്ടുള്ള ഒരു കവിതാരീതിയാണ്'താന്‍ക '.ഒന്നിലധികം പേര്‍ ചേര്‍ന്ന് രൂപം നല്‍കുന്ന ഒരു പദ്യമാലയായിരുന്നു അത്. നമ്മുടെ അക്ഷരശ്ലോകം പോലെ ഒന്ന്. തുടക്കത്തിലുപയോഗിക്കുന്ന പദ്യം അഥവാ 'ഹോക്കു' ആണ് തുടര്‍വരികളുടെയും പദ്യങ്ങളുടെയും ആശയവും അന്തരീക്ഷവും നിയന്ത്രിക്കുന്നത്‌. ഈ കാവ്യകേളിയുടെ മുന്‍നിരയിലെ പ്രയോക്താക്കളാണ് ഹോക്കുവിന്‍റെ യഥാര്‍ഥ പ്രചാരകര്‍. മസോക്ക ഷികിയുടെ ഹോക്കുകളിലൂടെയാണ് പില്‍കാല 'ഹൈക്കു' രൂപമെടുത്തതെന്നു പറയപ്പെടുന്നു.
        പില്‍ക്കാലം ലോകമെങ്ങും അറിയപ്പെട്ട ഹൈക്കു കവിതകളുടെ ആദ്യ പ്രയോക്താക്കള്‍ ബാഷോ, ബുസണ്‍ , ഇസ്സ എന്നീവരായിരുന്നു. ജപ്പാനിലെ വിദൂര ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ കവികള്‍ അനേകകാതം അലഞ്ഞുനടന്നുള്ള ഗ്രാമീണ ജീവിതത്തിലൂടെ മനുഷ്യനെയും പ്രകൃതിയെയും ആഴത്തില്‍ നിരീക്ഷിക്കുകയായിരുന്നു, അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരമാണ് അവരുടെ ഹൈക്കുകവിതകളുടെ ജനനം കുറിച്ചത്. നേരിട്ടുള്ള മനുഷ്യസമ്പര്‍ക്കത്തിലൂടെ സ്ഥായീഭാവങ്ങളായ മനുഷ്യസങ്കടങ്ങളും ഏകാന്തമായ നിമിഷങ്ങളുടെ സത്തയും സ്വാംശീകരിക്കാന്‍ ഹൈക്കുകവികള്‍ക്കായി.മനുഷ്യന്‍റെ ആന്തരികജീവിതത്തിന്‍റെ അകവും പുറവും എതിര്‍പാര്‍ക്കാന്‍ ബാഷോവിനും ഷികിക്കും സാധിച്ചു എന്നതിന് അവരുടെ ഹൈക്കുകവിതകള്‍ തെളിവ്. ഹൈക്കുവിന്‍റെ പിതാവ് എന്ന് ലോകം ആഘോഷിച്ച ബാഷോ, താവോ മതത്തിന്‍റെയും ക്ലാസ്സിക്കല്‍ ചൈനീസ് കവിതകളുടെയും പഠിതാവായിരുന്നു. രാജസദസ്സുകളിലെ കീര്‍ത്തനങ്ങളില്‍ തറഞ്ഞുനിന്ന ആദ്യകാല ജപ്പാന്‍കാവ്യങ്ങളുടെ ഗതാനുഗതികത്വത്തില്‍നിന്ന് വഴുതിമാറാന്‍ ബാഷോ 'ഹൈക്കുവിലൂടെ' ശ്രമിച്ചു. നവീകരിച്ച ഒരു കവിതാരീതിയുടെ പ്രയോഗത്തിലൂടെ യഥാസ്ഥിതമായ ഭാവനകളോട് കലഹിക്കുകയായിരുന്നു അദ്ദേഹം. നിത്യസഞ്ചാരിയായ ബഷോ ഹൈക്കുവില്‍ നിറഞ്ഞു കവിഞ്ഞ ജീവിതമാണ് അവസാനംവരെ നയിച്ചത്. ഇളംകാറ്റില്‍ ഒഴുകിനീങ്ങിയ ഇല പോലെ ലാഘവമാര്‍ന്ന വ്യക്തിജീവിതമായിരുന്നു അത്. ("like looking at a shallow river with a sandy bed." )
    • Monday

      • ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും ഏറ്റവും പ്രശസ്തിയാര്‍ജിച്ച കാവ്യസമ്പ്രദായമായി ഹൈക്കു വളര്‍ന്നുകഴിഞ്ഞിരുന്നു. മനുഷ്യന്‍റെ ആത്മീയമായ തകര്‍ച്ചകളെ അടയാളപ്പെടുത്തുന്നതില്‍ ഹൈക്കു കവിതകള്‍ ഏറെ മുന്നില്‍ വന്നുനിന്നു. അരാജകമായഒരു ലോകക്രമത്തിന്‍റെ നേര്‍ക്കാഴ്ച സമകാലികലോകത്തോട്‌ ആര്‍ജവത്തോടെ വിളിച്ചുപറയുവാന്‍ ഹൈക്കുവിനു കഴിഞ്ഞു. ലോകമെമ്പാടും ഇന്ന് അനേകം ഹൈക്കു സൊസൈറ്റികള്‍ നിലവിലുണ്ട്. ഹൈക്കുവിനു മാത്രമായി ആനുകാലികങ്ങളും ഗ്രന്ഥങ്ങളും വെബ്‌സൈറ്റുകളും എത്രയോ വന്നുകഴിഞ്ഞു. അന്തര്‍ദ്ദേശീയതലത്തില്‍തന്നെ ഹൈക്കു കമ്മ്യൂണിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്നും പരമ്പരാഗതമായ ജപ്പാനീസ് രീതിയില്‍ ഗണവും വരിയും ദീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇന്ഗ്ലിഷ് ഹൈക്കു കവികള്‍ സ്വതന്ത്രമായ രീതികള്‍ ഹൈക്കുവില്‍ പരീക്ഷിക്കുന്നവരാണ്.ആദ്യവരിയില്‍ 5 ഗണവും (syllables ) രണ്ടാം വരിയില്‍ ഏഴും അവസാനവരിയില്‍ വീണ്ടും 5 ഗണം എന്നതാണ് പരമ്പരാഗത ജപ്പാന്‍രീതി. അങ്ങനെ ആകെ 17 syllables .
        കാലത്തില്‍ സാന്ദ്രീകൃതമാവുന്ന ഒരൊറ്റ നിമിഷത്തിന്‍റെ പ്രതിഫലനമാണ് ഹൈക്കുവിന്‍റെ സൌന്ദര്യം. ഹൈക്കുവിന്‍റെ രചന അയത്നലളിതമാണെന്നു ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ വര്‍ഷങ്ങളുടെ അനുശീലനത്തിലൂടെയാണ് ഹൈക്കു രചന സാധ്യമാവുന്നത്. നിരന്തരമായ വായനയും രചനയുമാണ് ഹൈക്കു കവിതയുടെ സൌന്ദര്യശാസ്ത്രം. അതീവ ശോഭയാര്‍ന്നു ജ്വലിക്കുന്നൊരു രത്നക്കല്ലിന്‍റെ ആഴത്തിലേക്ക് നോക്കുമ്പോള്‍ ദൃശ്യമാവുന്ന അദ്ഭുതകരമായ പ്രകാശവിന്യാസം പോലെ , സൂക്ഷ്മനിരീക്ഷണത്തില്‍ ഹൈക്കു കവിത തിളങ്ങണം എന്ന് ഹൈക്കു ഗുരുക്കന്മാര്‍ എക്കാലവും നിഷ്കര്‍ഷിക്കുന്നു. ലളിതമായിരിക്കണം അതിന്‍റെ ഘടന. ഹൈക്കുവില്‍ അമൂര്‍ത്തമായ പദങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. രൂപകങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവ് ഹൈക്കുവിലില്ല എന്നു തന്നെ പറയാം. സെന്‍ബുദ്ധിസ്റ്റുകള്‍ പറയുന്ന സാക്ഷാത്കാരത്തിന്‍റെ (സടോരി) മുഹൂര്‍ത്തം പോലെ ഒരു 'ആഹാ നിമിഷം' - അതാണ്‌ ഹൈക്കുവിലും സംഭവിക്കുക. ആദ്യവരിയിലോ മൂന്നാം വരിയിലോ ദൃശ്യമാവുന്ന പ്രകൃതിബിംബം ( കിഗോ) പലപ്പോഴും കാലത്തെ അടയാളപ്പെടുത്തും. അത് ശരത് -ഗ്രീഷ്മ- ഹേമന്ത- വര്‍ഷങ്ങള്‍ ഏതുമാവാം. എന്നാല്‍ ഇതിനെക്കാളുമൊക്കെ പ്രധാനം കവിതയില്‍ വിരിയുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌. അവിടെയാണ് കവിയുടെ പ്രതിഭ. 




        • The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
          ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

          transient, ephemeral

          contingent

          all things suffer

          നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

          പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
          മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
          'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
          ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
        • കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
          എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു.




      • - sethumadhavan machad

Wednesday, September 19, 2012

KV Baby


തുള്ളുന്നതും തുളുമ്പുന്നതും...


ആഴിയുടെ നീലയും കാടിന്‍റെ പച്ചയുമായി ഭൂമിക്കു മീതെ ഒരു കിളി അടയിരുന്നു. ജാലകത്തിലൂടെ കാണുന്ന അലിവാര്‍ന്ന പ്രകൃതി കവിയുടെ ഉള്ളില്‍ ഒരു കെടാവിളക്ക് നീട്ടി. മധുരമായ ശബ്ദത്തില്‍ ഓര്‍മകളില്‍ അടയിരിക്കുന്ന ആ കിളി പാടി. 'ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്നതെന്തോ തുളുമ്പുന്നതെന്തോ..'
'പറയുവാനറിയില്ല പക്ഷെ, പറയാതിരിക്കാനുമാവതില്ല..'
കെ വി ബേബിയുടെ ഓര്‍മകളുടെ നദിയാണ് " പോക്കുവെയില്‍പ്പൊന്ന്". ശിശുസഹജമായ നിഷ്കളങ്കത ഈ കൃതിയെ മുകര്‍ന്നുനില്‍ക്കുന്നു. ജീവിതനിരീക്ഷണത്തിന്‍റെ നേര്‍ത്ത ജലച്ചായചിത്രങ്ങള്‍. അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി.ഈ സ്മരണകളിലൂടെ കടന്നുപോകുന്ന ഒരാള്‍ ഹൃദയവിശുദ്ധിയുടെയും നന്മയുടെയും സ്പര്‍ശം അറിയാതിരിക്കില്ല.
ഓര്‍മയുടെ മന്ദാരപത്രത്തില്‍ ബേബി കുറിക്കുന്ന പ്രാര്‍ഥനകള്‍ക്ക് സത്യവേദത്തിന്‍റെ സരളതയും വിശുദ്ധിയുമുണ്ട്. പോക്കുവെയിലിന്‍റെ വെള്ളിനാണയങ്ങള്‍ ഊര്‍ന്നുവീണ പൂവരശിന്‍റെ മരച്ചില്ലകള്‍ തണല്‍ നീര്‍ത്തിയ കുട്ടിക്കാലം കവി ഓര്‍ത്തെടുക്കുന്നു. ഇലഞ്ഞിച്ചോട്ടിലെ ഓര്‍മകളുടെ മര്‍മരം , വളര്‍ന്നപ്പോഴും കവിയിലെ കുട്ടിയെ വിടാതെ പിന്തുടര്‍ന്നു.പേരറിയാത്ത തന്തോന്നിപ്പൂക്കളുടെ നിറവാത്സല്യം നുണഞ്ഞ കാലം. തൊടികളും പാടവരമ്പുകളും ഉരുസക്കുത്തായ നാട്ടുപാതകളും കായ്ക്കറിപ്പാടങ്ങളും മാന്തോപ്പുകളും, നീലസര്‍പങ്ങള്‍ തലനീര്‍ത്തിയ കല്ലുവെട്ടുമടകളും കവിയുടെ ഓര്‍മകളില്‍ മഞ്ചാടി വര്‍ണങ്ങള്‍ ചാര്‍ത്തി. പാടത്തെ ചേറിന്‍റെ മണവും വേര്‍പ്പിന്‍റെ സുഗന്ധവും പുന്നെല്ലിന്‍റെ നീരാവിയും കശുമാവിന്‍ തോപ്പിലെ ചാറും ചറവും മുറ്റിയ മധുരിക്കും ഓര്‍മകളുടെ കഥകള്‍ ഗൃഹാതുരമായി വായിച്ചുപോകുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ നാം വീണ്ടും മുങ്ങിനിവരുന്നു. പില്‍ക്കാലം ഇതെല്ലാം കവിതകളില്‍ പൂത്തുലഞ്ഞു പരിമളം വിടര്‍ത്തി.

വൈലോപ്പിള്ളി സന്ധ്യയില്‍ മഹാകവിയെ കണ്ടുമുട്ടിയ നിമിഷം കവിതയുടെ പ്രാര്‍ഥന പോലെ. ജീവിതത്തിന്‍റെ വൈചിത്ര്യങ്ങള്‍പ്രതിഭയുടെ കൊടിയടയാളമായി കൊണ്ടുനടന്ന വൈലോപ്പിള്ളിയുടെ നിറ സാന്നിധ്യം ഈ കവിയെ ആത്മാവില്‍ സ്പര്‍ശിച്ചു. പോക്കുവെയില്‍പ്പൊന്ന് ' അവനിവാഴ്വിനു മീതെ നീലവിഷാദത്തിന്‍റെ കരിനിഴല്‍ വീണ പുലാക്കാട്ടു രവീന്ദ്രന്‍റെകാവ്യലോകത്തേക്കുള്ള യാത്ര. 'കരുണയിലൊരു രാത്രി' ഏതു ശത്രുവിനെയും നിരായുധനാക്കുന്ന വശ്യമായ ഒരു വെണ്‍ചിരിയെക്കുറിച്ചാണ്. എം എന്‍ വിജയന്‍ മാഷ്‌. 'പെയ്തു തോരാത്ത ബഷീര്‍' ചതിക്കുന്ന ലാളിത്യവുമായി ഒരു മഹാ വന്‍കരയില്‍ പാര്‍ത്ത ഇമ്മിണി വലിയ ഒരു മനുഷ്യന്‍റെ കൊച്ചുജീവിതം വരച്ചെടുക്കുന്നു. 'ചിരി മാഞ്ഞുപോയ ചുണ്ടിലെ പരിഹാസമുദ്ര' ജന്മസഹജമായിക്കിട്ടിയ തലകുനിക്കാത്ത നര്‍മബോധത്തിന്‍റെ വാള്‍മുനയായ അയ്യപ്പപ്പണിക്കരെ നമിക്കുന്നു.
ലീലാവതി ടീച്ചറും അഴീക്കോടും കുഞ്ഞുണ്ണി മാഷും, കടമ്മനിട്ടയും, ചുള്ളിക്കാടും, വി ജി തമ്പിയും സിവിക്ക് ചന്ദ്രനും രാവുണ്ണിയും മുല്ലനേഴിയും വി പി ശിവകുമാറും തൃശൂര്‍ സെന്‍റ് തോമസ്‌ കോളേജും കറന്റ് ബുക്സും, പുത്തന്‍പള്ളിയും അല്‍ത്താരയും കവിയരങ്ങുകളും ചിര സൌഹൃദങ്ങളും തുള്ളിത്തുളുമ്പിയ ഈ ഓര്‍മപ്പുസ്തകം നേര്‍ത്ത ജലച്ചായത്തിലെഴുതിയൊരു മനോഹരചിത്രം പോലെ.
കുട്ടിയുടെ കണ്ണുകളിലൂടെ കാണുന്ന ലോകം പ്രകാശഭരിതമായിരുക്കും.കെ വി ബേബി എന്ന വലിയ കുട്ടിയുടെ കാഴ്ച സത്യവും സൌന്ദര്യവും മുദ്രവെച്ച സുവര്‍ണ സ്മരണകളുടെ തീര്‍ഥമാണ്‌ .ഉള്ളിന്‍റെയുള്ളില്‍ തുള്ളുന്ന, തുളുമ്പുന്ന.. പറയുവാനാവാത്ത,പറയാതിരിക്കാനുമാവാത്ത വാക്കുകളുടെ.....

Tuesday, September 18, 2012

Dakshina

ഒരധ്യാപകദിനം കൂടി കടന്നുപോയി.
കവിയും അധ്യാപകനുമായ ശ്രീ വി ജി തമ്പി മാഷെക്കുറിച്ചുള്ള ഒരോര്‍മചിത്രം -
1981 ലാണ് ഞാന്‍ തൃശൂര്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം എ ക്ലാസില്‍. രാവുണ്ണിയും എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍. വി ജി തമ്പി മാഷുടെ അധ്യാപക ജീവിതത്തിന്‍റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍. ഒരധ്യാപകന്‍റെ ആര്‍ജവം, സത്യസന്ധത ഇവയൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യവിമര്‍ശനത്തിന്‍റെ ചരിത്രമാണ് തമ്പിമാഷ് എടുത്തിരുന്നത് എന്നാണെന്‍റെ ഓര്‍മ.കേരളവര്‍മയിലെത്തുന്നതിനു മുന്‍പ് തന്നെ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളംപച്ചനിറത്തിലുള്ള നോട്ടുബുക്ക് പോലെയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ
'പതിനെട്ടു കവിതകള്‍'  രസന പുറത്തിറക്കിയത്. തമ്പി മാഷുടെ 'രസനയും കനലു'മൊക്കെ അമൂല്യനിധി പോലെ ഞങ്ങള്‍ സൂക്ഷിച്ചു. മാനുഷികമായ ഒരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പിമാഷും അളവില്‍ക്കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്ക്, വായന ,എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു.
ഞാന്‍ ദിവസവും ഒറ്റപ്പാലത്തുനിന്ന് ട്രെയിനില്‍ വന്നുപോവുകയായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും തമ്പിമാഷ്‌ സൈക്കിളില്‍ ഒഴുകിവരുന്നത്‌. സഹപ്രവര്‍ത്തകരെയോ വിദ്യാര്‍ഥി സുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളും ഉരുട്ടി കൂടെനടക്കും. മൃദുവായെ സംസാരിക്കൂ. പുതിയൊരു പദകോശം,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇവയൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്നേഹിക്കാന്‍ കാരണമായി.

ഒറ്റപ്പാലത്തുള്ള എന്‍റെവീട്ടില്‍ പലതവണ മാഷ്‌ വന്നിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അനങ്ങന്‍മല കയറി. വില്വാദ്രിയിലെ പുനര്‍ജനി നൂണു. കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്‍റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നതുകൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും ആര്‍ ജീ എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും എം ആര്‍ രാജനും, പിന്നെ പ്രിയപ്പെട്ട രാജന്‍മാഷും യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) വള്ളുവനാട്ടിലെ സൗഹൃദം കൂടാന്‍ എന്‍റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. അലഞ്ഞുള്ള യാത്രകള്‍ തമ്പിമാഷിന് വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പിന്നിട്ട ഞങ്ങളുടെ പഴയവീടിന്‍റെ ഉമ്മറക്കോലായയിലും, അനങ്ങന്‍മലയുടെ നെറുകെയിലും
പുനര്‍ജനി ഗുഹയുടെ ഇരുണ്ട ആഴത്തിലും കവിയായ തമ്പിമാഷ്‌ അനുഭവത്തിന്‍റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം.
ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീതീരത്തെത്തി. അമാവാസിയിലെ ആ ഇരുണ്ട നദിയുടെ നിശ്ചല ഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്‍റെ മനസ്സിലുണ്ട്. പാതിരായാമത്തില്‍ നദീദൃശ്യത്തിന് ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട സൌന്ദര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. നേരം പുലര്‍ന്നപ്പോ ഴാണ് അത് 'തുംഗഭദ്ര' യാണെന്ന് മനസ്സിലായത്‌. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീട് കവിതയില്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു സഹായകമായി എന്നുവേണം കരുതാന്‍.

ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന അജ്ഞാതനായ സഹയാത്രികന്‍ എല്ലാവരും നോക്കിനില്‍ക്കെ ഓടുന്ന തീവണ്ടിയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദു:ഖിതനാക്കി .മരണത്തിന്‍റെ ഉന്മാദത്തിലേക്ക് അയാള്‍ യാത്രപോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍മാഷുടെ  തികച്ചും അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലികൂടിയായിരുന്നുവല്ലോ. വിരഹം,തിരസ്കാരം, സഹനം തുടങ്ങിയ സാധാരണയിലും അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടിതെറ്റാതെ പിടിച്ചുനില്‍ക്കാന്‍.. സൌഹൃദങ്ങള്‍ അദ്ദേഹത്തിന് തുണനിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്‍റെ, അധ്യാപകന്‍റെ, കവിയുടെ ബലതന്ത്രം.

ഇവിടെനിന്നാണ് വി ജി തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്. 'തച്ചനറിയാത്ത മരം'.. ഉള്ളിലേക്ക് കരയുന്ന വാക്ക്. എന്‍റെ പ്രണയമേ എന്‍റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് ? കവി ചോദിച്ചു.
എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു.'തച്ചനറിയാത്ത മര'ത്തിന്‍റെ അവതാരികയില്‍ ബാലന്‍ എഴുതി :
"മരിക്കാനാവാതെ ജീവിക്കാനാവാതെ വിശ്വസിക്കാനാവാതെ അവിശ്വസിക്കാനാവാതെ ആരംഭിക്കാനാവാതെ അവസാനിപ്പിക്കാനാവാതെ പിതാവ്,മകള്‍ ,സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക്‌ വി ജി തമ്പി എന്നും നാമകരണം ചെയ്യാം."
മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്‍റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പിയുടെ ബാക്കിപത്രം സ്നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൌഹൃദം .കവിജീവിതത്തിനു വിരാമമില്ല. എല്ലാ   യാതനകള്‍ക്കും അപ്പുറം അനുഭവത്തിന്‍റെ അഗാധതയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന തീവ്ര വിശ്വാസത്തിന്‍റെ വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. ഇത് സ്നേഹം മാത്രം കൈമുതലായുള്ള ഒരധ്യാപകന് ശിഷ്യന്‍റെ ദക്ഷിണ.
( സൌഹൃദങ്ങളുടെ ഒറ്റമരക്കാട് -എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ചത് )

Monday, July 23, 2012

Blind Owl


കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്‍റെ കല

" ഒടുവില്‍ ഇത്തിരി ശങ്കിച്ചിരുന്ന ശേഷം, എണ്ണവിളക്ക് അടുത്തേക്കു നീക്കിവെച്ച് ഞാനെഴുതാനാരംഭിച്ചു.
ഏകാന്തതയില്‍ ആത്മാവിനെ കരണ്ടുകരണ്ടില്ലാതാക്കുന്ന ചില ഉഗ്രവ്രണങ്ങളുണ്ട്‌. അവയുടെ വേദന വിവരിക്കുക അസാധ്യമാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 
കാരണം, അപൂര്‍വവും വിചിത്രവുമായ ചില അനുഭവങ്ങളുടെ ഭാഗങ്ങളാണവ. അലൌകികമായ ഈ അനുഭവങ്ങളുടെ - ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള മയക്കത്തിലൂടെ പ്രക്ത്യക്ഷപ്പെടുന്ന ആത്മാവിന്‍റെ നിഴലാട്ടങ്ങളുടെ - രഹസ്യം കണ്ടുപിടിക്കാന്‍ മനുഷ്യന് എന്നെങ്കിലും കഴിയുമോ? അങ്ങനത്തെ ഒരനുഭവം ഞാന്‍ വിവരിക്കാം. അത് എന്നെ സംബന്ധിച്ചതാണ്. എനിക്കത് മറക്കാനേ സാധ്യമല്ല. അത്രത്തോളം എന്നെ ഉലച്ചുകളഞ്ഞു. അതിന്‍റെ ദുസ്മൃതി എന്‍റെ അസ്തിത്വത്തിലാദ്യന്തം വിഷമേല്‍പ്പിച്ചിരിക്കുന്നു. എനിക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ ഭയാനകമായ ഒരു പാതാളക്കിടങ്ങുണ്ടെന്നു ഈ ചുരുങ്ങിയ ജീവിതകാലം കൊണ്ടുതന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴിതെല്ലാം എഴ്ഗുതാന്‍ തീരുമാനിച്ചതെന്തന്നല്ലേ? ഒരേയൊരു കാരണമേയുള്ളൂ- എന്‍റെ നിഴലിന് എന്നെ പരിചപ്പെടുത്തിക്കൊടുക്കാന്‍. ഞാന്‍ എഴുതുന്ന ഓരോ വാക്കും വരിവിഴുങ്ങാനെന്ന പോലെ ചുമരില്‍ കുനിഞ്ഞിരിക്കുന്ന നിഴലിന്. ഒരുപക്ഷെ ഞങ്ങള്‍ക്ക് അന്യോന്യം ഇനിയും കൂടുതലറിയാന്‍ കഴിഞ്ഞേക്കും."

ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരകൃതിയാണ് സാദിക്ക് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ' (ബുഫ്- ഇ-കൂര്‍ )
വിലാസിനിയുടെ അതീവഹൃദ്യമായ പരിഭാഷയിലൂടെ പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്‍റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ അനര്‍ഘരത്നം നമുക്ക് ലഭിച്ചു.
അതിവിചിത്രവും അനന്യസാധാരണവുമായ 'കുരുടന്‍മൂങ്ങ' എന്ന കൃതിയെ നമുക്കടുത്തറിയാം. സ്വപ്നാത്മകമായ ഭാഷയില്‍ കഥപറയുന്ന ഹിദായത്ത് വായനയുടെ ആത്മാവിനെ ആഴത്തില്‍ ഗ്രസിക്കുകയാണ്.

ആധുനിക ഇറാന്‍ സാഹിത്യത്തിലെ അനശ്വരപ്രതിഭ സാദിക്ക് ഹിദായത്തിന്‍റെ മാസ്റ്റര്‍പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ബുഫ്- ഇ-കൂര്‍. കുരുടന്‍മൂങ്ങ എന്നര്‍ഥം. മൂങ്ങയെപ്പോലെ വെളിച്ചത്തെ ഭയന്ന്
ഏകാന്തതയിലിരുന്നു മൂളുന്ന കേന്ദ്രകഥാപാത്രത്തിന്‍റെ ആത്മാഭാഷണമാണ് ഇതിവൃത്തം. സ്വന്തം ശവക്കല്ലറയിലിരുന്നു കൂമനെപ്പോലെ വിലപിച്ചുമൂളുന്ന അയാള്‍ മരിച്ചിട്ടും മരിക്കാത്ത അശാന്തകാമന തന്നെയാണ്. നീലത്താമരകള്‍ പൂത്ത നദീതീരത്തെ സൈപ്രസ്സ് വൃക്ഷത്തിന്‍റെ രൂപകം കഥയിലുടനീളം നമ്മെ പിന്തുടരുന്നു. എണ്ണച്ചായത്തില്‍ മുക്കിവരച്ച പെയ്ന്റിംഗ് പോലെ മനോഹരം ഹിദായത്തിന്‍റെ കൃതി. കാഫ്കയുടെ കാസില്‍ പോലെ ഒരു എകാന്തഭവനത്തില്‍ ഹിദായത്തിന്‍റെ നായകനും പകല് മുഴുവന്‍ കഴിഞ്ഞു. കറുപ്പ് തിന്നും ചഷകം നുണഞ്ഞും ബാഹ്യലോകത്ത് നിന്ന് ഒളിച്ചോടിയ അയാളുടെ പ്രധാന ജോലി എഴുത്തുപെട്ടിയുടെ ഉറകളില്‍ ചിത്രം വരയ്ക്കുകയായിരുന്നു. പേനയും മഷിയുമടക്കമുള്ള ലേഖനസാമഗ്രികള്‍ സൂക്ഷിക്കുന്ന എഴുത്തുപെട്ടികള്‍ അലങ്കരിക്കുന്ന പ്രവൃത്തി മടുപ്പില്ലാതെ ചെയ്തുപോന്നു അയാള്‍. എടുത്തുപറയേണ്ട സംഗതി, വരയ്ക്കുന്ന എല്ലാചിത്രങ്ങളുടെയും പ്രമേയം ഒന്നുതന്നെയായിരുന്നെ എന്നതാണ്. ഒരു സൈപ്രസ് വൃക്ഷം. അതിന്റെ കടയ്ക്കല്‍ നീണ്ട നിലയങ്കി ധരിച്ചു നിലത്തു പടിഞ്ഞിരിക്കുന്ന ഒടിഞ്ഞുതൂങ്ങിയ ഒരു വൃദ്ധന്‍. അയാളുടെ മുഖം എല്ലായ്പ്പോഴും ഒരിന്ത്യന്‍യോഗിയെ ഓര്‍മിപ്പിച്ചു. അമ്പരന്നതുപോലെ ഇടത്തെ ചൂണ്ടുവിരല്‍ ചുണ്ടത്തുവെച്ചാണ് ഇരിപ്പ്. കിഴവന്‍റെ മുന്‍പില്‍ നീണ്ട കറുത്ത കുപ്പായം ധരിച്ച ഒരു പെണ്‍കിടാവ്. അവര്‍ക്കിടയിലൊരു നീരരുവി ഒഴുകി. അവള്‍ കുനിഞ്ഞ്, മുന്നോട്ടാഞ്ഞ്‌ ചാലിന്‍റെ മീതെ അയാള്‍ക്കൊരു താമരപ്പൂവ് നല്‍കുന്നു. എപ്പോള്‍ തൂലികയെടുത്താലും അയാള്‍ വരക്കുന്നത് ഇതേ ചിത്രമാണ്. അത്രയ്ക്ക് ആ സ്വപ്നത്തിന്‍റെ വശ്യതയില്‍ മുങ്ങിപ്പോയിരുന്നു അയാള്‍.
ഒരിക്കല്‍ തന്‍റെ എകാന്തഭവനത്തില്‍ വിരുന്നുവന്ന ചിറ്റപ്പനെ സല്ക്കരിക്കാനായി ഉത്തരത്തിന്‍റെ താഴെ ചുമരിലുള്ള പൊത്തില്‍ പൈതൃകമായി കാത്തുസൂക്ഷിച്ച ഒരു കൂജ വീഞ്ഞുണ്ടായിരുന്നത് എടുക്കാന്‍ ശ്രമിക്കവേ, അയാളുടെ ജീവിതത്തെ മാറ്റിമറച്ച വിഷനീലിമയാര്‍ന്ന ഒരനുഭവമുണ്ടായി.ചുമരിലെ സൂത്രപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറിയുടെ പിറകിലുള്ള പറമ്പില്‍ ,ഒരു സൈപ്രസ് വൃക്ഷത്തിന്‍റെ കടയ്ക്കല്‍ ആ ഒടിഞ്ഞുതൂങ്ങിയ വൃദ്ധന്‍ ഇരിക്കുന്ന കാഴ്ച. മുന്‍പില്‍ അതേ പെണ്‍കിടാവ്.അപ്സരസ്സിനെപ്പോലെ മോഹിനിയായ അവള്‍ മുന്നോട്ടല്‍പ്പം കുനിഞ്ഞുനിന്ന്‌ വലത്തേ കൈ കൊണ്ട് ഒരു പുഷ്പം കിഴവന് നല്‍കുന്നു. അവളുടെ ചുണ്ടില്‍ അവ്യക്തമായൊരു പുഞ്ചിരി സ്വയം വിടര്‍ന്നുവറ്റിയിരുന്നു. അവളുടെ വശ്യവും അഴകും മുറ്റിയ, പേടിപ്പെടുത്തുന്ന എന്നാല്‍ മാടിവിളിക്കുന്ന, അമാനുഷമായ ലഹരിപിടിപ്പിക്കുന്ന കണ്ണുകള്‍ കഥാനായകന്‍ കണ്ടു. കാന്തശക്തിയുള്ള അവളുടെ കണ്ണുകള്‍ അയാളുടെ ജീവസ്സാകെ ഊറ്റിക്കുടിച്ചു.അവളുടെ മാദകമായ അധരങ്ങള്‍ തൃഷ്ണ ശമിക്കാത്ത ചുംബനത്തിനിടയില്‍ അടര്‍ത്തിയെടുത്തതുപോലെ കാണപ്പെട്ടു. ഒരു ക്ഷേത്രനര്‍ത്തകിയെപ്പോലെ താളാത്മകമായിരുന്നു അവളുടെ നില്പ്. ശാന്തി ഉടലെടുത്ത മുഖഭാവമായിരുന്നെങ്കിലും
ആരോ സ്വന്തം ഇണയില്‍നിന്നു വേര്‍പെടുത്തിയ, ആലംഗനത്തില്‍ നിന്നടര്‍ത്തിമാറ്റിയ ദുദായി വേര് പോലെയായിരുന്നു അവളുടെ നില. അവള്‍ അരുവിക്കപ്പുരത്തുള്ള കിഴവന്റെ സമീപമെത്താന്‍ വെമ്പി നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. കിഴവന്‍ അതുനോക്കി കര്‍ണകഠോരമായി പൊട്ടിച്ചിരിച്ചു. ഭയാനകമായ ആ ചിരിയുടെ ഒലി കൃതിയിലുടനീളം കേള്‍ക്കാം.
ആത്മാവിനെ ഗ്രസിച്ച ഒരര്‍ബുദത്തിന്‍റെ വ്രണംവാര്‍ന്നൊലിക്കുന്ന അനുഭവമാണ് കുരുടന്‍ മൂങ്ങയുടെ പ്രമേയം. സ്വന്തം ജീവിതത്തെയും അസ്തിത്വതെയും ബാധിച്ച ജീര്‍ണതമൂലം വ്രണിതഹൃദയനായ
ഹിദായത്ത്, തന്‍റെ ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ നീലവിഷാദത്തിനുകൊടുത്ത രൂപമാണ് ഈ നോവെല്ല. ഇറാനിലെ സാമൂഹ്യജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിച്ച അന്തര്‍മുഖനായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. പേര്‍ഷ്യയിലെ മണ്മറഞ്ഞ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ആരാധകനായിരുന്ന ഹിദായത്തിനെ 'ആയിരത്തിയൊന്നു രാവുകള്‍' പോലുള്ള അറബിക്കഥകളും, ഒമര്‍ ഖയ്യാമിന്‍റെ 'റുബായിയാത്ത്' പോലുള്ള രചനകളും അളവിലേറെ സ്വാധീനിച്ചിരുന്നതായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. കുരുടന്‍മൂങ്ങയുടെ ഭയാനകമായ ഇരുണ്ട സൌന്ദര്യം കാഫ്കയുടെ കഥകളില്‍ കാണുന്നതിനും അപ്പുറത്തായിരുന്നു. കഥ പറയുന്നതിലെ ഇന്ദ്രജാലം ഇറാന്‍റെയും അറബിക്കഥകളുടെയും ആഖ്യാനപാരമ്പര്യത്തെ പിന്തുടരുന്നു. റില്‍ക്കെയുടെ മൃത്യുപൂജയോടും, കാഫ്കയുടെ ഭ്രമാത്മക ശൈലിയോടുമുള്ള സാമീപ്യവും കുരുടന്‍ മൂങ്ങക്ക് അസാധാരണമായൊരു രഹസ്യസൌന്ദര്യം പകരുന്നു. ചാക്രികമായ ആഖ്യാനത്തിലൂടെ കാലത്തെ കീഴ്മേല്‍ മറിക്കാനും വൃത്തത്തിനുള്ളില്‍ വൃത്തമെന്ന പോലെ കഥക്കുള്ളില്‍ കഥ എന്ന ആഖ്യാനതന്ത്രം ഭാരതീയ പാരമ്പര്യത്തിലെ 'യോഗവാസിഷ്ഠ'ത്തെയും 'പഞ്ചതന്ത്ര'ത്തേയും ഓര്‍മിപ്പിക്കാതിരിക്കില്ല. കാഫ്ക്കയുടെയും ബോര്‍ഹസിന്‍റെയും കഥകളുടെ കയ്യടക്കം ഹിദായത്തിലും പ്രകടമാണ്. ഇറാനിലെ പഹ് ലവി കാലഘട്ടത്തിലെ ഇതിഹാസങ്ങളും നാടോടി പാരമ്പര്യവും ജരതുഷ്ട്രയുടെ തത്വചിന്തയും, സെന്‍റ് അവസ്ത തുടങ്ങിയ പ്രാചീനകൃതികളും സാദിക്ക് ഹിദായത്തിനെ ആഴത്തില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവെസ്തയിലെ കീര്‍ത്തനങ്ങളുടെയും ക്രിയകളുടെയും താളക്രമം കുരുടന്‍മൂങ്ങയുടെ ഏകാന്തമായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒമര്‍ഖയാമിനെപ്പോലെ ആത്മീയമായ യാതനകളുടെ വ്യാഖ്യാനമാണ് ഹിദായത്തും തന്‍റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. ലോകത്തെവിടെയുമുള്ള മനുഷ്യന്‍റെ വിചിത്രാനുഭവങ്ങളുടെ ദുരവസ്ഥതന്നെയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സൂത്രപ്പഴുതിലൂടെ മൂങ്ങ കാണുന്ന സ്വപ്നലോകം പ്രത്യാശയുടെതാണ്. എന്നാല്‍ അശാന്തമായ നേരനുഭവങ്ങളുടെ വെറുംതടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ പാരതന്ത്ര്യമാണ് പേരില്ലാത്ത, വേരുകള്‍ മുറിഞ്ഞുപോയ പ്രധാനകഥാപാത്രം ശക്തമായി ധ്വനിപ്പിക്കുന്നത്. എന്നിട്ടും,ഹിദായത്തിന്‍റെ നായകന്‍ സൂത്രപ്പഴുതിലൂടെ കാണുന്ന ലോകത്തിനു യോഗാത്മകതയുണ്ട്. ഗുഹയില്‍ നിന്നെന്ന പോലെ ഉയര്‍ന്ന ചിരിയുടെയും കാലത്തെ പ്രതിഫലിപ്പിച്ച സൈപ്രസ് മരത്തിന്‍റെയും ഇടയില്‍ ഒഴുകിയ നീരരുവിയും അവിടെ വിരിഞ്ഞ നീലത്താമരയും ഒടുങ്ങാത്ത പ്രത്യാശയുടെ, അവസാനിക്കാത്ത സ്വപ്നങ്ങളുടെ വേര്‍പൊടിപ്പുകളായി നമുക്ക് കാണാം.

വിവര്‍ത്തകന്‍റെ വിയര്‍പ്പുനീര്‍ വീണ 'കുരുടന്‍ മൂങ്ങയുടെ' മൊഴിമാറ്റം പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ കൈയ്യൊപ്പ് പതിഞ്ഞതാണ്. ഇതേ കൃതിക്ക് പില്‍ക്കാലത്തുണ്ടായ മറ്റൊരു പരിഭാഷ പരിശോധിച്ചാല്‍ വിലാസിനിയുടെ ആഖ്യാനകലയുടെ മികവു നമുക്കനുഭവപ്പെടും.