Monday, January 30, 2012

Nilanadi

ദേശചരിത്രത്തിന്റെ പാരമ്പര്യവഴിയില്‍ ഒരു കൃതികൂടി ജനിക്കുന്നു. തിരുവില്വാമലയും ലക്കിടിയും കിള്ളിക്കുര്‍ശിമംഗലവും കലകള്‍ വീണുവണങ്ങിയ നിളാതീരവും ഈ പുസ്തകത്തില്‍ പുനര്‍ജനി നൂഴുന്നു. പി ശിവദാസന്‍ മാസ്റ്ററുടെ 'നിളയോരത്തെ മുത്തുമണികള്‍' ഇരുജില്ലകളിലായി തോളുരുമ്മിക്കിടക്കുന്ന ഗ്രാമങ്ങളുടെ സമഗ്രമായ രേഖാചിത്രമാണ്. അവിടെ നാട്യവും നൃത്തവും വാദ്യവും ശില്പവും സംഗീതവും കൈകോര്‍ത്തുനിന്നു.ഗതകാലത്തിന്റെ സ്മരണകള്‍ പ്രൌഡതയോടെ അരങ്ങിലെത്തുന്നു. കൊച്ചി രാജ്യസീമയും,വള്ളുവനാടും, സാമൂതിരീ സാമ്രാജ്യവും കിള്ളിക്കുര്‍ശിയില്‍ എഴുന്നെള്ളുന്നത് നാം കാണുന്നു. ടിപ്പുവിന്റെ പടയോട്ടവും, നാവാമണപ്പുറത്തെ മാമാങ്കവും, ഐവര്‍മഠം മുതല്‍ തിരുനാവാ വരെ നീണ്ടുകിടന്ന ഭാരതഖണ്ഡത്തിലെ പിതൃക്രിയകളും ഉത്സവബലിയും,നാട്ടുനടപ്പും, ദേശപ്പെരുമകളും , ആചാരവിശേഷങ്ങളും,ദായക്രമവും, തൊഴില്‍- ഉത്പാദന ബന്ധങ്ങളും എല്ലാംചേര്‍ന്ന് ദേശചരിത്രത്തിന്റെ വിശാലമായൊരു കാന്‍വാസ് ആയിട്ടുണ്ട്‌ ശിവദാസന്‍ മാസ്റ്ററുടെ ഗൃഹാതുര ഭംഗിയാര്‍ന്ന ആഖ്യാനം. കിള്ളിക്കുര്‍ശിയിലെ വെച്ചുനമസ്കാരവും പള്ളിപ്പാനയും വില്വാദ്രിയിലെ നിറമാലയും പുനര്‍ജനിയും ഭാരതപ്പുഴയിലെ കര്‍ക്കിടകബലിയും ചെനക്കത്തൂരെ പൂരപ്പൊലിമയും വര്‍ണിക്കുന്നതോടൊപ്പം വരേണ്യതയുടെ പടവുകള്‍ കടന്നു അധ:സ്ഥിതരുടെ ഗോത്രചിഹ്നങ്ങള്‍ കൊടിയുയര്‍ത്തുന്ന നാടോടി സംസ്കൃതിയുടെ വഴികളും ഓര്‍മപ്പുഴയുടെ പുളിനങ്ങളില്‍ നിലാവല തീര്‍ക്കുന്നു. കിള്ളിക്കുര്‍ശിയിലെ മുളഞ്ഞൂര്‍കാവ് ബിംബപ്രതിഷ്ഠയില്ലാത്ത പരാശക്തീക്ഷേത്രം, അവിടെ ശ്രീചക്രമാണ് ആരാധന.നെല്ലും ഇളനീരുമാണ് പൂജാദ്രവ്യങ്ങള്‍. പറയ സമുദായക്കാരാണ് കൊടിയേറ്റ് നടത്തുന്നത്. അവരുടെ വിളക്കു ത്സവവും ഭരണിവേലയും കാര്‍ഷികസംസ്കാരത്തിന്റെ കൊടിയടയാളമാണ്. മുളഞ്ഞൂരിലെ ഇളന്നീരാട്ടം ആദിമസ്മരണകളുടെ വിത്തും കൈക്കോട്ടുമാണ്.മലയാളിയുടെ ദുരഭിമാനത്തെ തുള്ളിക്കളിപ്പിച്ച മഹാകവി കുഞ്ചന്‍നമ്പ്യാര്‍, അഭിനയകലയുടെ കണ്ണായ മാണിമാധവച്ചാക്ക്യാര്‍, പണ്ഡിതരാജന്‍ ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, അച്യുതപ്പൊതുവാള്‍,ദാമോദരന്‍ നമ്പ്യാര്‍, കലക്കത്ത് ഗോവിന്ദന്‍ നമ്പ്യാര്‍, കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി എന്നീ അതികായന്മാരായ വ്യക്തികള്‍, തിരുവില്വാമല വെങ്കിച്ചസ്വാമി, കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാള്‍, തുടങ്ങിയ കഥകളിപ്രമുഖര്‍, നമ്പ്യാര്‍വഴിയില്‍ മലയാളത്തിന്റെ ചിരിയായ വി കെ എന്‍ എന്ന ഒറ്റയാന്‍, നൃത്തകലാകാരികളായ ചോമായില്‍ മാധവിയമ്മയും മങ്കിളി കൊച്ചുകുട്ടിയമ്മയും, കഥകളിനടന്‍ ഗുരു കേളുനായര്‍, തോല്പ്പാവക്കൂത്തിന്റെ പെരുമ വളര്‍ത്തിയ പാലപ്പുറം അണ്ണാമലപ്പുലവര്‍, തകില്‍വിദ്വാന്‍ തിരുവില്വാമല കേശവന്‍ നായര്‍,അക്ഷരശ്ലോക വിദഗ്ദ്ധരായ കുട്ടാട്ടു കുഞ്ഞിരാമന്‍നായരും കിഴിയപ്പാട്ട് നാരായണന്‍ നായരും ,കലാമണ്ഡലം ഹൈമവതി, മിഴാവിന്റെ വിരലായ പാണിവാദന്‍ പി കെ നാരായണന്‍ നമ്പ്യാര്‍, കൂത്തും പാഠകവും തീര്‍ത്ത പി കെ ജി നമ്പ്യാര്‍, കൊമ്പുവാദ്യ വിദഗ്ദ്ധന്‍ അരവിന്ദന്‍, തുള്ളല്‍ കലാകാരനായ കുമാരനാശാന്‍, തുള്ളല്‍ക്കലയുടെ അനേകമനേകം ശിഷ്യഗണങ്ങള്‍...തീരുന്നില്ല നിളയുടെ തീരത്തെ വിശേഷങ്ങള്‍.

കാവ്യകന്യകയുടെ കാല്‍ച്ചിലങ്ക ആടിയ മഹാകവിയുടെ തീര്‍ഥഘട്ടമാണ് ഈ മണ്ണ് .സ്വാതന്ത്ര്യസമര സേനാനിയായ വാപ്പാല ശങ്കരനാരായണ മേനോന്‍, കാര്‍ഷിക ഗവേഷണ വിദഗ്ദ്ധനായ ഇ പി മാധവന്‍ നായര്‍, സമുദായ പരിഷ്ക്കര്‍ത്താവായ സി എം സി നാരായണന്‍ നമ്പൂതിരിപ്പാട്‌, സര്‍വോദയ പ്രവര്‍ത്തകന്‍ ഗോപാലന്‍ മാസ്റ്റര്‍, കര്‍മധീരനായ പോരാളി പി കുഞ്ഞന്‍, സദനം കുമാരന്‍ തുടങ്ങിയ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും സ്മരിക്കുന്ന ഈ കൃതി കേരള ചരിത്രത്തിന്റെ ഈടുവയ്പിലേക്ക് മഹത്തായ സംഭാവനയാണ് നല്‍ക്കുന്നത്. ലക്കിടി ശ്രീശങ്കര സംസ്കൃതസ്കൂള്‍, പാലപ്പുറം ശ്രീരാമകൃഷ്ണ ആശ്രമം, തെക്കുമംഗലം ജെ ബി സ്കൂള്‍, ഹരിജന വിദ്യാഭ്യാസം മുന്‍നിര്‍ത്തി ആരംഭിച്ച കെ എം എസ ബി സ്കൂള്‍, മുസ്ലീം സമുദായ വിദ്യാഭ്യാസത്തിനു തുറന്ന ലക്കിടി ജെ ബി സ്കൂള്‍ എന്നിവയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ പഴയകാല പ്രവര്‍ത്തനങ്ങളുടെ പുരോഗാമിയായ സാംസ്കാരികവികാസത്തെ രേഖപ്പെടുത്തുന്നു. അധ്യാപകനും, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ലക്കിടി പി ശിവദാസന്‍ മാസ്റ്ററുടെ 'നിളയോരത്തെ മുത്തുമണികള്‍' ഒരു കാലത്തെയും ദേശത്തെയും ഓര്‍മയില്‍ സൂക്ഷിക്കുന്ന മണിച്ചെപ്പായിരിക്കുന്നു. ഗ്രാമസൌഭാഗ്യങ്ങളുടെ ശ്രീലകത്തില്‍ അദ്ദേഹം തിരിഞ്ഞു നോക്കുന്നത് അത്ഭുതങ്ങള്‍ ഒളിപ്പിച്ച ഒരു കാലതീരത്തിലേക്കാണ് . ആ വരികളില്‍ സത്യത്തിന്റെ സൌന്ദര്യവും സഹജമായ ആര്‍ജവത്തിന്റെ നൈര്‍മല്യവുമുണ്ട്.

sethumadhavan machad

No comments:

Post a Comment