Saturday, November 10, 2018

തഥാഗതന്‍ എന്ന പേരിന് അങ്ങനെ വന്നവന്‍ എന്നും അങ്ങനെ പോയവന്‍ എന്നും അര്‍ഥമുണ്ട്. അതെ,  ചരിത്രത്തില്‍ അങ്ങനെ വന്നുപോയവനാണ് തഥാഗതന്‍. ഒരിക്കലെങ്കിലും അജന്തയോ എല്ലോറയോ സന്ദര്‍ശിച്ച ഒരാള്‍ കരുണാമയനായ ബോധിസത്വന്‍റെ സാന്ത്വനം ഉള്ളില്‍ സ്വീകരിക്കാതെ മടങ്ങിവരില്ല. അഗ്നിബാധക്ക് തൊട്ടുമുന്‍പുണ്ടായിരുന്ന ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന്‍റെ ചിത്രം അടുത്തകാലത്ത്‌ കാണാന്‍ ഇടയായി. നോക്കൂ അതേ വിശ്രാന്തിയും ആര്‍ദ്രതയും ആ നയനങ്ങളില്‍ ദ്യുതിപരത്തി നില്‍ക്കുന്നു. ബോധനിലാവിന്‍റെ അക്ഷയാനന്ദം ആ ഉഷ്ണീഷത്തില്‍ ലയിച്ചുകിടക്കുന്നു. നാരായണഗുരു സ്വപ്നം കണ്ട ഏകലോകം ഏറ്റവും ജനകീയമായി പ്രത്യക്ഷീഭവിച്ചത് ശബരിമലയിലല്ലേ? അതുകൊണ്ടാണ് ഗുരു നിത്യചൈതന്യ യതി രണ്ടു പതിറ്റാണ്ട് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു  ലേഖനത്തില്‍ സഹോദരിമാരെ നിങ്ങള്‍ ശബരിമലയിലെ പ്രകൃതിയിലേക്ക് കണ്‍ തുറക്കൂ എന്ന് ആവശ്യപ്പെട്ടത്. അവിടെ ജാതിയോ മതമോ  ലിംഗ വ്യത്യാസമോ അപ്രസക്തമാവുന്നു.അയ്യനും അപ്പനും അമ്മയും എല്ലാം ഒന്നാവുന്ന ഏകലോകം, പച്ചിലച്ചാര്‍ത്തുകളില്‍ പേട്ടതുള്ളി ആനന്ദനടനമാടി പരംപൊരുളുമായി സാത്മ്യംകൊള്ളുന്ന ദിവ്യമുഹൂര്‍ത്തം.
ശാസ്താവിന്‍റെ തിരുനടയിലെ പതിനെട്ടു പടികളും അവളുടെയും പാദസ്പര്‍ശം കാത്തുകിടക്കുന്നു. അപ്പോഴേ തത്വം അസി എന്ന ചിരന്തന സത്യം സാക്ഷാത് ക്കരിക്കപ്പെടുകയുള്ളൂ.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലയരയന്മാര്‍ കൊണ്ടാടിയ ഗോത്രദൈവവും അതിനും മുന്‍പ് കാനനക്ഷേത്രമായി പ്രതിഷ്ഠ നേടിയ ശ്രീബുദ്ധനും ഇന്ന് നാം ആരാധിക്കുന്ന അയപ്പനെന്ന ധര്‍മ ശാസ്താവും ഒരേ സത്യത്തിന്‍റെ മുഖങ്ങളാണ്. കാലത്തിന്‍റെ ഹിരണ്മയപാത്രം തുറന്നുനോക്കൂ : അക്ഷയമായി ലയിച്ചങ്ങനെ നില്‍ക്കുന്ന ശ്രീബുദ്ധ മന്ദസ്മിതം കാണുന്നില്ലേ?

- സേതുമാധവന്‍ മച്ചാട്
   senior program executive,  Doordarshan.

Friday, November 9, 2018

ബുദ്ധ മന്ദസ്മിതം

രണ്ടു മഹാപ്രളയങ്ങളാണ്‌ നമ്മെ കടന്നുപോയത്. എല്ലാ അര്‍ഥത്തിലും നമ്മുടെ ജീവിതത്തെ അത് ഒരു നൂറ്റാണ്ട് പുറകോട്ടടിച്ചു. സാമൂഹികമായും സാമ്പത്തികമായും പ്രളയം കേരളീയജീവിതത്തെ തരിപ്പണമാക്കി.എന്നാല്‍ ഒത്തൊരുമയോടെ മലയാളിസമൂഹം അതിനെ അതിജീവിച്ചു. തുടര്‍ന്നുവന്ന പ്രളയം അസഹിഷ്ണുതയോടെ കേരളജനതയെ അതുപിന്നിട്ട കല്ലും മുള്ളും നിറഞ്ഞ പാതകളെ പിന്നോട്ടുനടത്താനുള്ള ശ്രമമായിരുന്നു.
എന്നാല്‍ ചരിത്രത്തിന് കാവ്യനീതി എന്നൊന്നുണ്ട്. പ്രളയം, അതിനു കൈമോശം വന്ന  പ്രകൃതിയെ തിരിച്ചുവാങ്ങുന്നത് പോലെ, കാലം അതിനു വന്നുഭവിച്ച നഷ്ടസ്വപ്നങ്ങളെ തിരികെ ചോദിക്കും. അതൊരു സ്വാഭാവിക നീതി മാത്രമാണ്.
ശബരിമലയിലെ അയ്യനും അപ്പനും ധര്‍മശാസ്താവ് എന്ന  പരംപൊരുളാണ്‌. നമ്മുടെ എല്ലാ ധൈവതങ്ങളും കാവ്യങ്ങളിലും പുരാണങ്ങളിലുംവര്‍ണിക്കപ്പെട്ട പുരാബിംബങ്ങളാണ്.വേദങ്ങളിലും ഉപനിഷത്തിലും കവിതയായി പ്രകൃതിയും പുരുഷനും നിറഞ്ഞുനിന്നു. ആ കവിത തന്നെയാണ് അജന്തയിലും എല്ലോറയിലും ശബരിമലയിലും ആവിഷ്കൃതമായി വന്നതും. അജന്തയിലെ ശ്രീബുദ്ധ മന്ദസ്മിതം നേരില്‍ അനുഭവിക്കനിടയായ ഒരാളും ജീവിതത്തിലെ ശാന്തിതീരം അറിയാതെ പോവില്ല.ലൌകികത്തില്‍ മനുഷ്യര്‍ തേടുന്ന ഒരവസ്ഥയാണ് ശാന്തി. ശന്തിയല്ലാതെ മറ്റെന്താണ് ആനന്ദം? ആനന്ദം തന്നെ ദൈവം എന്ന പരമമായ അറിവ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടെന്ത് ?

 ഓര്‍മവെച്ച കാലം മുതല്‍ കേള്‍ക്കുന്നതാണ് ശബരിമലയിലെ ശാസ്താവിനു ശ്രീബുദ്ധനുമായുള്ള സാത്മ്യം.സമീപകാലത്തു കാണാനിടയായ ശാസ്താബിംബത്തിനു പോലും തഥാഗതന്‍റെ കരുണയാര്‍ന്ന നയനശ്രീ ഉണ്ടായിരുന്നു.അഗ്നിബാധക്ക് മുന്‍പുണ്ടായിരുന്ന പ്രതിഷ്ഠയായിരുന്നു അത് .വിശ്വാസം ശരിയായ ഒരു ബോധതലത്തിലെങ്കില്‍ അതിന്‍റെ മൂല്യം തികച്ചും ഔപനിഷദികമായ ഒരു തലത്തില്‍ നമ്മെ കൊണ്ടുപോകും. അപ്പോള്‍ ബുദ്ധനും ശാസ്താവും ഒന്നുതന്നെ എന്ന് നാം തിരിച്ചറിയും. പ്രാചീന ശാസ്ത്രഗ്രന്ഥമായ അമരകോശത്തില്‍ ശാസ്താവിനു കൊടുത്തിട്ടുള്ള അര്‍ഥം ബുദ്ധന്‍ എന്നു തന്നെയാണ്. ഇനിയല്പം ചരിത്രമാകാം. 1929ല്‍ പ്രസിദ്ധീകരിച്ച  ശ്രീഭൂതനാഥോപാഖ്യാനം എന്ന കൃതിയിലാണ് ആദ്യമായി ധര്‍മശാസ്താവിനെക്കുറിച്ചുള്ള കഥ അച്ചടിമഷിപുരണ്ടു വരുന്നത്.ഹരിഹരസുതനായി അയ്യപ്പൻ അവതരിച്ചതും അവതാരോദ്ദേശ്യം പൂർത്തീകരിച്ചു അവസാനം ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥകല്ലറക്കൽ കൃഷ്ണൻ കർത്താവ് രചിച്ച ഈ കിളിപ്പാട്ടിൽ നിന്നാണ് മലയാളികൾ സർവരും ആദ്യമായി അറിഞ്ഞത്.  ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്. 
1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധർമശാസ്താവിനെപ്പറ്റിയുള്ള കഥകൾ ഈ ഗ്രന്ഥത്തിൽ 15 അധ്യായങ്ങളിലായി വിവരിക്കുന്നു. രാമായണം കിളിപ്പാട്ടില്‍ ശ്രീരാമനെ വര്‍ണിക്കുന്നതുപോലെ, ഭാഗവതം കിളിപ്പാട്ടില്‍ ശീക്രിഷ്ണനെ
വര്‍ണിക്കുന്നത് പോലെ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ അയ്യപ്പചരിതം പാടുന്നു. ഈ പ്രാമാണികഗ്രന്ഥമാണ് കാനനയാത്രയുടെ 
നിയമങ്ങള്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തത്.