Thursday, August 12, 2021

 നമ്മുടെ മാധ്യമനിരൂപണ ശാഖയ്ക്ക് കതിർക്കനമുള്ള ഒരു റഫറൻസ് ഗ്രന്ഥം കൂടി ലഭിച്ചിരിക്കുന്നു . ശ്രീ കെ കുഞ്ഞികൃഷ്ണൻ രചിച്ച 'ടെലിവിഷൻ  വീക്ഷണം വിശകലനം' സാമൂഹ്യാധിഷ്ഠിതമായൊരു മാധ്യമ വിചാരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ മാധ്യമമായ ദൂരദർശൻ്റെ സാരഥിയായി മൂന്നു ദശാബ്ദകാലം പ്രശംസനീയമായ സേവനമനുഷ്ഠിച്ച അദ്ദേഹം വെറുമൊരു ബ്യൂറോക്രാറ്റ് എന്ന നിലയിലല്ല,  പ്രതിബദ്ധതയും സാമൂഹ്യവീക്ഷണവുമുള്ള ഒരെഴുത്തുകാരൻ എന്ന നിലയിലാണ് ഈ കൃതിയുടെ രചന നിർവഹിച്ചിരിക്കുന്നത്. സർഗ്ഗധനനായ ഒരു പ്രതിഭയുടെ കയ്യൊപ്പ് ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും തിളക്കമാർന്നു നില്പുണ്ട് .

ഇന്ത്യൻ ടെലിവിഷൻ്റെ വർത്തമാനകാല ചരിത്രമാണ് ഈ പുസ്തകം. ടെലിവിഷൻ എന്ന ദൃശ്യമാധ്യമത്തിൻ്റെ തുടക്കവും വളർച്ചയും നാൾവഴിയും പുതുപ്രവണതകളും സ്‌ഥിതിവിവരക്കണക്കുകൾക്കപ്പുറം കാഴ്ചയുടെ വിസ്മയഭാവങ്ങളും ഭ്രമാത്മകതയും വൈകാരികമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് ശ്രീ .കുഞ്ഞികൃഷ്ണൻ .രാഷ്ട്രീയം, അധികാരം, സാമൂഹ്യഘടന, സാർവദേശീയ സ്‌ഥിതി എന്നിവയെല്ലാം മാറിനിന്നു വീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രാഗദ്ഭ്യം  ഈ  മാധ്യമനിരൂപണത്തിൽ  സ്വാഭാവികമായും നാം പ്രതീക്ഷിക്കുക തന്നെ ചെയ്യും.  പ്രതീക്ഷ അസ്‌ഥാനത്തല്ല എന്ന് ആദ്യമേ പറയട്ടെ.  കേരളം   അഭിമുഖീകരിച്ച പ്രളയങ്ങളും ഓഖി കൊടുങ്കാറ്റും കോവിഡ്  മഹാമാരിയുമുൾപ്പടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ടെലിവിഷൻ എന്ന മാധ്യമം നിർവഹിച്ച സ്തുത്യർഹമായ ദൗത്യം ഗവേഷണാത്മകവും അനുഭവസമ്പന്നവുമായ വിശകലനത്തിലൂടെ ഗ്രന്ഥകാരൻ വിലയിരുത്തുന്നുണ്ട്

  'കാഴ്ചയുടെ പുതിയ വിതാനത്തിലേക്ക് ' എന്ന ആദ്യ അധ്യായം തിരുവനന്തപുരം ദൂരദർശൻ ആരംഭിച്ച കാലത്തെ ഒളിമങ്ങാത്ത ഓർമകളാണ്. കേന്ദ്ര സർക്കാരിൻ്റെ അതിബൃഹത്തായ ഒരു സംരംഭം തുടക്കം മുതൽ നേരിട്ട പ്രതിബന്ധങ്ങൾ, പടിപടിയായുള്ള വളർച്ച ,വെല്ലുവിളികൾ, നാടിൻ്റെ നാനാഭാഗത്തുനിന്നുമുള്ള സഹായ സഹകരണങ്ങൾ ,കലാ സാംസ്കാരിക രംഗം നൽകിയ പിന്തുണ എല്ലാം  ഈ അധ്യായത്തിൽ വിവരിക്കുന്നു. ഗൃഹാതുരമായ സ്മരണകൾ തികഞ്ഞ സംയമത്തോടെയാണ് ലേഖകൻ ഓർത്തെടുക്കുന്നത് . ഒട്ടനേകം പേരുടെ പിന്തുണയും കൂട്ടായ്മയും അനുഗ്രഹവും ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമെന്ന ഖ്യാതി ആദ്യവർഷങ്ങളിൽ തിരുവനന്തപുരം കേന്ദ്രത്തിന് കൈവരിക്കാനായത് എന്നും അക്കാലത്ത് ജോലി ചെയ്തിരുന്ന ഓരോ വ്യക്തിയും ഇതിൽ ഭാഗഭാക്കായിരുന്നു എന്നും അവർക്കു നേതൃത്വം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു എന്നും ശ്രീ കെ കുഞ്ഞികൃഷ്ണൻ ഹൃദയപൂർവം സ്മരിക്കുന്നുണ്ട് .

കൃത്യമായ കണക്കുകൾ നിരത്തിക്കൊണ്ടാണ് മിയ്ക്ക ലേഖനങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ലോകടെലിവിഷൻ്റെ മാറുന്ന മുഖവും വാർത്താ മാധ്യമം എന്ന നിലയിൽ അതിനുള്ള അന്തർദേശീയമായ പ്രസക്തിയും കാലികമായി നവീകരിച്ച വിവരങ്ങളുടെ ക്രോഡീകരണവും ലേഖകൻ്റെ  കാഴ്ചയും സൂക്ഷ്മതയും വ്യക്തമാക്കുന്നവയാണ്. 'ടെലിവിഷൻ , കാഴ്ചയുടെ മാറുന്ന മുഖച്ഛായ  ' എന്ന പഠനത്തിൽ അദ്ദേഹം ഉദാഹരണസഹിതം  ഇങ്ങനെ സമർഥിക്കുന്നു.

" 167  കോടി വീടുകളിൽ  ടെലിവിഷൻ സെറ്റുകളുണ്ട് .വികസിത രാജ്യങ്ങളിൽ എല്ലാ വീടുകളിലും ടെലിവിഷനുണ്ട് . വികസ്വര രാജ്യങ്ങളിൽ 69 % വീടുകളിലും ഉണ്ട് . ഇന്ത്യയിൽ ആകെ വീടുകളുടെ 80 ശതമാനത്തിലും ടിവി ചാനലുകൾ ലഭ്യമാണ് . തൊള്ളായിരത്തിലേറെ ചാനലുകൾക്ക് വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും എണ്ണൂറ്റിയമ്പതിലേറെ ചാനലുകളേ സംപ്രേഷണം നടത്തുന്നുള്ളൂ . 79.302 കോടി രൂപയാണ്  ഇന്ത്യയിലെ ടെലിവിഷൻ വ്യവസായത്തിൽ 2019 ലെ വിപണിമൂല്യമെന്നാണ് സ്‌ഥിതിവിവരക്കണക്കുകൾ."  

"എന്നാൽ ടെലിവിഷൻ കാഴ്ചകൾ കാണാൻ ടി വി സെറ്റുകൾ തന്നെ വേണമെന്നില്ല . ഓവർ ദി ടേബിൾ ടെലിവിഷൻ ( ഓ ടി ടി ) വീക്ഷണരീതി പ്രചാരം നേടുകയാണ് . ഇൻറ്റർനെറ്റിൽ കൂടി ശബ്ദവും ദൃശ്യവും സ്ട്രീം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്‌." സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായ ഭാഷയിലൂടെ ലേഖകൻ വായനക്കാരുടെ മുന്നിലെത്തിക്കുന്നു.അദ്ദേഹത്തിൻ്റെ ഗവേഷണ പ്രവണതയും വിജ്ഞാന തൃഷ്ണയും  ഓരോ പ്രബന്ധത്തിലും തെളിഞ്ഞുകാണാം. 

 മഹാപ്രളയം കവർന്ന കാലത്ത് മലയാളം ടെലിവിഷനുകൾ പ്രശംസനീയ മാതൃക പിന്തുടർന്നത് തികച്ചും അഭിനന്ദനാർഹമായിരുന്നു  എന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. പൊതുസേവന സംപ്രേഷണം മാത്രം നിർവഹിക്കുന്ന ദൂരദർശൻ ജനോപകാരപ്രദമായ വിധം പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് നൽകിയ റിപ്പോർട്ടുകളും വാർത്തകളും മികവുറ്റ രീതിയിലായിരുന്നു. ദുരന്തനിവാരണ രംഗത്തെയും അണക്കെട്ടുകളുടെ സുരക്ഷാസംവിധാനരംഗത്തെയും പരിസ്‌ഥിതി രംഗത്തെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട്  ,പ്രളയദുരന്തം അതീവഗുരുതരം ആകുന്നതിനുമുമ്പ് തന്നെ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചു പ്രേക്ഷകരെ ബോധവാന്മാരാക്കുന്ന കാലാവസ്‌ഥാ മുന്നറിയിപ്പുകൾ പ്രക്ഷേപണം ചെയ്യുന്നതിൽ  ദൂരദർശനും മറ്റു സ്വകാര്യ ചാനലുകളും  ശ്രദ്ധ ചെലുത്തി. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനനിരതമായ ഒരു കണ്ട്രോൾ റൂം സാങ്കേതികത്തികവോടെ പ്രവർത്തിപ്പിക്കാനും സർക്കാർ മാധ്യമമായ ദൂരദര്ശന് കഴിഞ്ഞു.അതിലൂടെ കിട്ടിയ വിവരങ്ങൾ രക്ഷാപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നാവികസേനക്കും പോലീസിനും കൈമാറാനും ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾക്കു ഒരളവുവരെ പരിഹാരം കാണാനും കഴിഞ്ഞത് മികച്ച മാധ്യമധർമമായിരുന്നു .ഇത്തരമൊരു പ്രകൃതിദുരന്തം കവർ ചെയ്യുകയെന്നത് ടെലിവിഷൻ ചാനലുകൾക്ക് വലിയ വെല്ലുവിളിയാണ്. ജീവൻ പണയം വെച്ചുള്ള സാഹസികമായ ജോലിയുമാണ് . കേരളത്തിലെ മിയ്ക്കവാറും സ്വകാര്യ ടെലിവിഷൻ ചാനലുകൾ സ്തുത്യർഹമായ രീതിയിൽ തന്നെ പ്രളയകാലത്തും ഓഖി ചുഴലിക്കാലത്തും തങ്ങളുടെ മാധ്യമധർമ്മം നിർവഹിച്ചു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അന്താരാഷ്‌ട്ര തലത്തിൽ മാധ്യമനിർദ്ദേശ ങ്ങളുണ്ട്. അനിതരസാധാരണമായ ഘട്ടങ്ങളിലേ വെള്ളത്തിലിറങ്ങിനിന്നു ഷൂട്ട് ചെയ്യാവൂ.ഉപകരണങ്ങളുടെ സുരക്ഷയോടൊപ്പം സ്വന്തം ജീവൻ്റെ രക്ഷയും പ്രധാനമാണല്ലോ.അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നു കവറേജ്‌ നടത്തുമ്പോൾ ധരിക്കാൻ പറ്റിയ വസ്ത്രങ്ങൾ അണിയണം. വെള്ളത്തിൽ ഇറങ്ങിനടക്കാൻ പറ്റിയ പാദരക്ഷകൾ അണിയണം. ഒരു പരിധിക്കപ്പുറമുള്ള ആഴത്തിലേക്ക് പോകരുത് തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകതന്നെ വേണം തുടങ്ങി അദ്ദേഹം നൽകുന്ന മുന്നറിയിപ്പുകൾ അനുഭവത്തിൻ്റെ നേർസാക്ഷ്യങ്ങളാണ് .

 ടെലിവിഷൻ റേറ്റിങ്ങിൻ്റെ ചരിത്രവും വർത്തമാനവും വിശദീകരിക്കുന്ന ലേഖനവും ഏറെ വിജ്ഞാനപ്രദമാണ് .ഓരോ ടെലിവിഷൻ ചാനലിൻ്റെയും ജനപ്രീതി അളക്കുന്നതിനുള്ള മാപിനിയായിട്ടാണ് TRP  എന്ന റേറ്റിംഗ് സംവിധാനം നിലകൊള്ളുന്നത്.  അതിൻ്റെ സാധ്യതകളും പരിമിതിയും അപര്യാപ്തതയും വിശകലനം ചെയ്യുന്ന ഈ പഠനം പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള ഉത്തരം കൂടിയാണ് . സംസ്കാരത്തിൻ്റെ വ്യവസായവത്കൃതമായ മുഖമാണ് റേഡിയോ പ്രക്ഷേപണവും ടെലിവിഷൻ സംപ്രേഷണവും.സാമ്പത്തിക വിദഗ്‌ധർ, സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പരസ്യ വിപണി, രാഷ്ട്രീയനേതൃത്വം, പ്രക്ഷേപകർ തുടങ്ങി ജീവിതത്തിൻ്റെ  സമസ്തമേഖലകളിലുമുള്ളവർ ടെലിവിഷനിലും അതിൻ്റെ സാമ്പത്തികകാര്യങ്ങളിലും തല്പരരാണ്. ചാനലുകളിൽ പരസ്യം നൽകുകയും വാങ്ങുകയും ചെയ്യുന്നതിൻ്റെ നാണയവ്യവസ്‌ഥയാണ് റേറ്റിംഗ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ടെലിവിഷൻ കാഴ്ചയുടെ കൃത്യമായ കണക്കുകൾ ദൂരദർശൻ കരസ്‌ഥമാക്കിയത് ഈ റേറ്റിംഗ് മുഖേനയാണ്. തൊള്ളായിരത്തിലധികം ടെലിവിഷൻ ചാനലുകൾക്കാണ് ഇന്ത്യയിൽ പ്രക്ഷേപണത്തിന്  ലൈസൻസ് ഉള്ളത്. പാതിയും വാർത്താ ചാനലുകളാണ്. ടെലിവിഷൻ ഇപ്പോൾ ടിവി സ്ക്രീനിൽ മാത്രമല്ല . മൊബൈൽ സ്ക്രീനിലും ഓ ടി ടി പ്ലാറ്റ് ഫോമുകളിലും  ലഭ്യമാണല്ലോ . ദൃശ്യങ്ങളുടെ പ്രേക്ഷകമാപനം ലോകമെമ്പാടും ശേഖരിക്കുന്നതിൻ്റെ  ശാസ്ത്രീയ രീതികളെ ലേഖകൻ വിശദമായി വിലയിരുത്തുന്നുണ്ട്.


മഹാമാരിയുടെ കാലത്ത് ടെലിവിഷൻ ചാനലുകൾ എങ്ങനെ പ്രവർത്തിച്ചു എന്ന അന്വേഷണവും പ്രേക്ഷകരുടെ ജിജ്ഞാസയെ വളർത്തുന്നതാണ് .ഇരുപത്തിനാലു മണിക്കൂർ വാർത്തകളും സിനിമയും വിനോദപരിപാടികളും കോവിഡുകാലത്ത് ജനങ്ങൾ അടച്ചിട്ട മുറികളിലിരുന്നു വീക്ഷിച്ചു .വൈകുന്നേരങ്ങളിൽ മലയാളികളുടെ വിരുന്നുമുറികളിൽ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പതിവ് തെറ്റാതെ ആരോഗ്യകാര്യങ്ങൾ പങ്കിട്ടു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം ടെലിവിഷൻ കാഴ്ചയുടെ  സർവകാല റിക്കോർഡ് ആയിരുന്നു.അദ്ദേഹം നടത്തിയ ലോക്ഡൌൺ പ്രഖ്യാപനം 83 ദശലക്ഷം പ്രേക്ഷകർ 191 ചാനലുകളിലൂടെ കണ്ടു എന്നാണ് ഔദ്യോഗിക കണക്ക് .വാർത്തകൾക്ക് പ്രിയമേറിയ ആ കാലം ഓ ടി ടി പ്ലാറ്റ് ഫോമുകളിലും മൊബൈൽ സ്‌ക്രീനുകളിലുമായി ആയിരക്കണക്കിന് പ്രേക്ഷകർ നിരന്തരം വീക്ഷിച്ചുകൊണ്ടിരുന്നു. ബിബിസി പോലുള്ള ആഗോള വാർത്താമാധ്യമങ്ങളും അമേരിക്കയിലെ വൻകിട വാർത്താചാനലുകളും മാഹാമാരിയുടെ താണ്ഡവത്തെ തികഞ്ഞ അർപ്പണബോധത്തോടെ മറികടക്കാൻ ജനങ്ങൾക്കൊപ്പം നിന്നു.

'വിഷം തീണ്ടിയ വീട്ടുമുറികൾ' , 'നമ്മുടെ ചാനലുകൾ പഠിക്കുമോ' എന്നീ ലേഖനങ്ങൾ നിശിതമായ ഭാഷയിലുള്ള ടെലിവിഷൻ വിചാരങ്ങളാണ്. നമ്മുടെ ടി വി ചാനലുകൾ വിളമ്പുന്ന തുടർ പരമ്പരകൾ പുതുതലമുറയ്ക്ക് പകരുന്ന അപായകരമായ സന്ദേശങ്ങൾ ,വിഷലിപ്തമായ പെരുമാറ്റങ്ങൾ എല്ലാം സമഗ്രമായ ചർച്ചക്കെടുക്കുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും സംസ്കാരലോപമുണർത്തുന്ന പദപ്രയോഗങ്ങളും കേരളീയ വീട്ടകങ്ങളെ ദുരന്തസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ  ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട് .തികച്ചും സാമൂഹ്യവിരുദ്ധമായ ദൃശ്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന അക്രമവാസന ദൂരവ്യാപകമായ വിപത്താകുമെന്ന്  ഓർമിപ്പിക്കാനും അദ്ദേഹം മറക്കുന്നില്ല .ടെലിവിഷൻ, നിരക്ഷരനായ മനുഷ്യരുടെ മികച്ച സാഹിത്യമാണെന്നൊരു നിർവചനം ഈ ലേഖനത്തിൻ്റെ മുഖവാചകമായി മനസ്സിലാക്കേണ്ടതുണ്ട്.

'ടെലിവിഷൻ നാടകങ്ങൾ തിരിച്ചു വരുമ്പോൾ' എന്ന പഠനം ഈ ഗ്രന്ഥത്തിലെ തെളിമയാർന്ന മറ്റൊരു അധ്യായമാണ്. ഒരുകാലത്ത്   അരങ്ങിൽ ജീവൻവെച്ചിരുന്ന പ്രശസ്ത നാടകങ്ങൾ ടെലിവിഷൻ എന്ന മാധ്യമത്തിന് വേണ്ടി രൂപാന്തരപെടുകയായിരുന്നു. മനുഷ്യസംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുകയായിരിക്കുന്നു ടെലിവിഷൻ നാടകങ്ങളുടെ ലക്‌ഷ്യം. വിനോദം മാത്രമല്ല  സാമൂഹ്യവിമർശനവും ഉൾക്കൊള്ളുന്ന നാടകങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രചുരപ്രചാരം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസൃതമായി ടി വി നാടകങ്ങൾക്കും പരിണാമമുണ്ടായി. ടെലിവിഷൻ വളരുമ്പോൾ നാടകങ്ങൾ തളരുമെന്ന ഭീതി അസ്‌ഥാനത്തായിരുന്നു എന്ന് കാലം തെളിയിച്ചു. മികച്ച സാഹിത്യകൃതികൾ ടെലിവിഷനുവേണ്ടി രൂപാന്തരപ്പെടുകയും ചെയ്തു. സമീപദൃശ്യങ്ങൾ ( close ups ) കൂടുതലുള്ള മാധ്യമമായതിനാൽ ഭാവാത്മകമായ അഭിനയം പ്രേക്ഷകരിലേക്ക്  നേരിട്ട് പകരാൻ നടീനടന്മാർക്കായി. എഴുപതുകളിൽ ഇന്ത്യൻ നഗരങ്ങളിൽ അനേകം ടെലിവിഷൻ സ്റ്റുഡിയോകളിലായി വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ നാടകങ്ങളായി  പ്രേക്ഷർക്കു മുൻപിലെത്തി. എന്നാൽ പിൽക്കാലം നാടകങ്ങൾ പാടെ വിസ്മൃതിയിലായി .ടെലിവിഷൻ സീരിയലുകൾ നാടകത്തിൻ്റെ സ്‌ഥാനം കവർന്നെടുത്തു എന്ന് പറയാം. തൃശൂർ ദൂരദർശൻ ഉപകേന്ദ്രം വി ടി യുടെ " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം നാലുഭാഗങ്ങളായി ചിത്രീകരിച്ചവതരിപ്പിച്ചത് നല്ല ദൃശ്യാനുഭവമായിരുന്നു എന്ന് ശ്രീ കുഞ്ഞികൃഷ്‌ണൻ സ്മരിക്കുന്നുണ്ട് . നാടകസംവിധാനം നിർവഹിച്ച ശ്രീ കിഷോറിനെ അനുമോദിക്കാനും അദ്ദേഹം മറക്കുന്നില്ല.  

തിരുവനന്തപുരം ദൂരദർശൻ്റെ ആദ്യത്തെ  സ്ട്രിംഗർ ശ്രീ ബോബി  ഹോർമിസിനെക്കുറിച്ചുള്ള അനുസ്മരണം സമുചിതമായൊരു ശ്രദ്ധാഞ്ജലിയാണ്. തികഞ്ഞ പ്രൊഫഷണലിസമായിരുന്നു ബോബിയുടെ  മുഖമുദ്ര. അതുപോലെ അക്കാലത്തുണ്ടായിരുന്ന പങ്കജ് കൃഷ്ണൻ , പൊതുജനം മോഹൻ എന്നീ സ്ട്രിംഗർമാരെക്കുറിച്ചും പ്രൊഡ്യൂസർമാരായ ശ്രീ ബൈജു ചന്ദ്രൻ, ചാമിയാർ,  ന്യൂസ് എഡിറ്റർ ശ്രീ കൃഷ്ണൻ നായർ, കാമറ  ടീമിലുള്ള ശ്രീ സി എൻ പിള്ള, മൂർത്തി, വി ജി ജോസഫ് , എഞ്ചിനീയർമാരായ ശ്രീ ജി പ്രഭാകരൻ നായർ , രവികുമാർ, അരവിന്ദാക്ഷ മേനോൻ, ബി കെ ജി നായർ , സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ ആർ ആർ ഉണ്ണിത്താൻ എന്നിവരെക്കുറിച്ചും ഊഷ്മളമായ ഓർമകളാണ് ലേഖകനുള്ളത്.

'മദിരാശിയിലെ മലയാളം ഒളിപ്പരപ്പ് ' ശ്രീ കുഞ്ഞികൃഷ്ണൻ്റെ മാധ്യമജീവിതത്തിലെ തുടക്കകാലവുമായ ബന്ധപ്പെട്ട ഒളിമങ്ങാത്ത ചിത്രങ്ങളാണ്. ചെന്നൈ  തൊലൈക്കാച്ചി നിലയത്തിൻ്റെ  ഒളിപ്പരപ്പ്‌ തുടങ്ങുന്ന സായാഹ്നങ്ങൾ ഗൃഹാതുരമായ ഓർമകളിൽ അദ്ദേഹം പങ്കുവെക്കുന്നു. അന്ന് ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംപ്രേഷണ കേന്ദ്രമായിരുന്നു ചെന്നൈ ദൂരദർശൻ. അവിടെനിന്നാണ് മലയാളം പരിപാടികൾ ആദ്യമായി പ്രേക്ഷരിലേക്കെത്തുന്നത്. മാസത്തിൽ ഒരിക്കൽ അരമണിക്കൂർ നേരം മലയാളം പ്രോഗ്രാമുകൾ മദിരാശി നിലയം സംപ്രേഷണം ചെയ്തിരുന്നു . അന്ന് മലയാളം പരിപാടികൾക്കു രൂപം നൽകിയ അനുഭവം ത്രില്ലോടെയാണ് ലേഖകൻ വിവരിക്കുന്നത്. കൊൽക്കത്തയിൽ തുടങ്ങിയ ഔദ്യോഗികപർവ്വം മദിരാശിയിലെ പ്രൊഡക്ഷൻ ജോലികളിൽ സജീവമായി. ഒരു പ്രൊഡ്യൂസറുടെ കാഴ്ചയിലൂടെ പരിപാടികളുടെ വിഭാവനം മുതൽ ഷൂട്ട് , എഡിറ്റ് , പോസ്റ്റ് പ്രോഡക്‌ഷൻ വർക്കുകൾ വരെയുള്ള  അനുഭവപരിചയം അദ്ദേഹം പങ്കിടുന്നുണ്ട് .അക്കാലത്ത്  16 എംഎം ഫിലിമുകളിലാണ് ഷൂട്ട് . സെപ്‌മാഗ് ഉപയോഗിച്ചുള്ള ശബ്ദലേഖനം. പിൽക്കാലത്തു തിരുവന്തപുരത്തു ദൂരദർശൻ കേന്ദ്രം ആരംഭിക്കുമ്പോൾ ഈ അറിവുകൾ അദ്ദേഹത്തിന് മുതൽക്കൂട്ടായി മാറി.  ദൂരദർശൻ്റെ അമരത്തിരിക്കുമ്പോഴും കൂടെയുള്ള സഹപ്രവർത്തകരുടെ ജോലിഭാരവും കഷ്ടപ്പാടും തിരിച്ചറിയാനും അവർക്കൊപ്പം നിൽക്കാനും ഈ അനുഭവങ്ങൾ അദ്ദേഹത്തെ സഹായിച്ചു എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കോടതിമുറികളിലെ  ടെലിവിഷൻ, കാഴ്ചയുടെ മാറുന്ന മുഖച്ഛായ എന്നീ അധ്യായങ്ങളും ലേഖകൻ്റെ വിശാലമായ ലോകവീക്ഷണത്തിൻ്റെയും മാറുന്ന കാലത്തിനനുസൃതമായ സാങ്കേതികവിജ്ഞാനത്തിൻ്റെയും  കാഴ്ചയുടെ സൗന്ദര്യംനിറഞ്ഞ മാനുഷികമുഖത്തിനുള്ള നിദർശനങ്ങളാണ്.  

ലോകത്തിന്‍റെ വാതിലാണ് ടെലിവിഷന്‍ . എല്ലാം കാണുന്ന കണ്ണ്. വിഖ്യാത ചലച്ചിത്രകാരന്‍ ഫെല്ലിനി ടെലിവിഷന്‍ ചാനലുകളുടെ വിസ്ഫോടനം ആസന്നമായ ഒരു പുതുയുഗത്തെ വിഭാവന ചെയ്യുന്നതോടൊപ്പം മാനസികനില തെറ്റിയ ഒരു തലമുറ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട് . ഭൂമിയുടെ നാനാഭാഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ ,ശബ്ദങ്ങള്‍ ,സംഭവവികാസങ്ങള്‍ ,വ്യാഖ്യാനങ്ങള്‍ എല്ലാം തന്‍റെമുമ്പില്‍ റിമോട്ട് കണ്ട്രോളിൻ്റെ  സ്പര്‍ശത്തിലൂടെ വന്നെത്തുമെന്ന അറിവ് ഉന്മാദകരവും ഭ്രമാത്മകവുമായി ഫെല്ലിനി   ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ചാനല്‍ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ നൂറു കണക്കിന് മറ്റു ചാനലുകള്‍ അദൃശ്യ തരംഗങ്ങളായി നമ്മെ വലയം ചെയ്തു നില്‍ക്കുന്നു.ദൃശ്യ-ശ്രാവ്യങ്ങളുടെ അശാന്ത സമുദ്രത്തിലേക്ക് ഭാവനയുടെ യാനപാത്രവുമായി ദിശയെതെന്നറിയാതെ ഒഴുകിപ്പോവാന്‍ തുടങ്ങുന്ന ജനസമൂഹത്തെ ഭാവന ചെയ്ത ഫെല്ലിനി സാധ്യതകളുടെ കലയായ ദൃശ്യമാധ്യമത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കിടുകയായിരുന്നു. എഴുപതുകളില്‍ മാധ്യമലോകം കണ്ട ഈ ദുസ്വപ്നം നമ്മുടെ നാട്ടിലെ കൊച്ചുഗ്രമങ്ങളില്‍ പോലും ഒരു യാഥാര്‍ത്ഥ്യം ആയി പരിണമിച്ചിരിക്കുന്നു.  മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പുതിയ സാധ്യതകള്‍ക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മികവു മൂലം ഇന്ന് സിനിമ-ടെലിവിഷന്‍ നിര്‍മാണരംഗം സങ്കീര്‍ണമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിക്കുപോലും കൈകാര്യം ചെയ്യാവുന്നത്ര ലളിതമായ ഡിജിറ്റല്‍ ക്യാമറകളും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വെയറുകളും ഉപയോഗിച്ച് ദൃശ്യ-ശബ്ദ സങ്കലനം നിര്‍വഹിക്കാനാവും വിധം സരളവും പ്രാപ്യവുമായിരിക്കുന്നു നവീന സാങ്കേതികവിദ്യ. ഇന്‍റെര്‍നെറ്റിൻ്റെ  കടന്നുവരവ് ആഗോള ഗ്രാമത്തിൻ്റെ  പരിധികള്‍ മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ലോകമപ്പാടെ പരസ്പരം ബന്ധിക്കപ്പെട്ട അസംഖ്യം കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ശ്രുംഖലകളാണ് ഇന്റര്‍നെറ്റ്‌ സമൂഹം. ഒരു നിമിഷാര്‍ധം കൊണ്ട് ലോകത്തിന്‍റെ ഏതറ്റം വരെയും നമുക്കോടിയെത്താം. ഇ- മെയില്‍ സന്ദേശങ്ങളിലൂടെ വന്‍കരകളുടെ ആകാശ സീമകളെ നമുക്ക് തൊട്ടറിയാം. world wide web സംവിധാനത്തിലൂടെ അനന്തമായ വിജ്ഞാനത്തിന്റെ അമൂല്യ ശേഖരത്തിലേക്ക് വവരങ്ങളയക്കാം. ദിനപത്രവും പുസ്തകവും ചലച്ചിത്രവും തല്‍സമയ വിരുന്നുകളും,കലാപവും,യുദ്ധരംഗങ്ങള്‍ പോലും നമ്മുടെ സ്വീകരണ മുറിയിലെ സാന്നിധ്യമാണ് ഇന്ന്. ഇന്‍റെര്‍നെറ്റിന്‍റെ ദ്രുതഗതിയിലുള്ള പ്രചാരം ടെലിവിഷന്‍ സൃഷ്ടിച്ച കൃത്രിമ ഗ്ലാമറിനെ തെല്ലു നിഷ്പ്രഭമാക്കിയിട്ടുണ്ട്. interactive  Televison  , Video  conferencing തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളിലൂടെ ഉയിര്‍ത്തെഴുന്നെല്‍പ്പിൻ്റെ  അതിരറ്റ സാധ്യതകള്‍ തേടുകയാണ് ദൃശ്യമാധ്യമങ്ങള്‍ ഇന്ന്. 

ഡിജിറ്റല്‍ സാങ്കേതികതയുടെ വിപ്ലവകരമായ കടന്നുവരവ് ഉയര്‍ത്തുന്ന വെല്ലുവിളി ,മാധ്യമം കൈയ്യാളുന്നവരുടെ നൈതികവും സ്വതന്ത്രവുമായ കൂട്ടായ്മയിലൂടെ  മാത്രമേ സാധ്യമാവൂ . പുതിയൊരു നീതിബോധം, മാധ്യമലോകത്തിന്‍റെ പുന:സൃഷ്ടിക്ക്  ആവശ്യമായിരിക്കുന്നു.ദൃശ്യം തന്നെ ഭാഷയാവുമ്പോള്‍, ആ ദൃശ്യം നല്‍കുന്ന അനുഭവത്തെ ഏറ്റുവാങ്ങാന്‍ പ്രേക്ഷകസമൂഹം സദാ ഉണര്‍ന്നിരിക്കുന്നു. അടുക്കും ചിട്ടയും ഇല്ലാത്ത ദൃശ്യങ്ങള്‍ നിരത്തി നമ്മുടെ കാഴ്ച്ചയെ വിഭ്രമിപ്പിച്ചുകൊണ്ട്കടന്നു പോകുന്ന ചാനലുകള്‍ പ്രതിഭയുടെയും ഭാവനയുടെയും ദരിദ്രമായ ഭാഷയാണ് പങ്കുവെക്കുന്നത് എന്ന തിരിച്ചറിവ് പ്രേക്ഷക സമൂഹത്തിനുണ്ട്. ചാനലുകളുടെ അതിപ്രസരത്തിലൂടെ നമ്മുടെ ദൃശ്യഭാഷക്ക് ഒരവിയല്‍ സംസ്കാരം പകര്‍ന്നു കിട്ടിയെന്ന ദൌര്‍ഭാഗ്യകരമായ സ്ഥിതി ഇന്ന് നിലവിലുണ്ട്. നമ്മുടെ നാട്ടില്‍ sattelite / cable ചാനലുകളുടെ ആവിര്‍ഭാവത്തിനു മുന്‍പ് തന്നെ ടെലിവിഷന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച  ശ്രീ കെ കുഞ്ഞികൃഷ്ണൻ ഈ കൃതിയിൽ അവതരിപ്പിക്കുന്ന സാമൂഹ്യപ്രതിബദ്ധത ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. സമൂഹത്തെ മാറിനിന്നു നോക്കിക്കാണുന്ന മൂന്നാം കണ്ണാണ് ക്യാമറ. ആ കണ്ണിലുടെ നാം എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. കാഴ്ചകളെ പ്രേക്ഷകന്‍റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതാണ് സമഗ്രസംവേദനത്തിൻ്റെ  കല. മീഡിയ അക്കാദമിയാണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ. ശ്രീ കെ എൽ ശ്രീകൃഷ്ണദാസിൻ്റെ പ്രൗഢമായ അവതാരികയും കൃതിയുടെ മാറ്റുകൂട്ടുണ്ട്. വില.270/-.    ( സേതുമാധവൻ മച്ചാട് )