Tuesday, February 7, 2017

ഓര്‍മയില്‍ മുങ്ങിനിവര്‍ന്ന കാലം

ഓര്‍മയില്‍ മുങ്ങിനിവര്‍ന്ന കാലം
-------------------------------------------------
ശ്രീമതി ദേവകി നിലയങ്ങോട് ഓര്‍മ്മകള്‍ കൊണ്ട് നിര്‍മിച്ച ആത്മകഥാഖ്യാനത്തിനു നല്‍കിയ പേര്  'കാലപ്പകര്‍ച്ചകള്‍' എന്നാണ്. അവിടെ കാലവും ദേശവും ഒന്നൊന്നായി പകര്‍ന്നുപോവുകയാണ്. സ്മരണയുടെ കടവില്‍ മുങ്ങിനിവരുമ്പോള്‍ ജന്മങ്ങള്‍ എത്രയോ കഴിഞ്ഞുപോയ അനുഭവമാണ് വായനയില്‍ നമ്മളറിയുന്നത്.കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍. ദേവകി നിലയങ്ങോടിനെ വായിക്കുമ്പോള്‍ ഇങ്ങനെയും ഒരു ലോകം നമുക്കിടയില്‍ നിലനിന്നിരുന്നു എന്ന്  അല്പം നടുക്കത്തോടെ ഭാവിചരിത്രം തിരിച്ചറിയും. സമാനമായ ഭൌതിക സാഹചര്യങ്ങള്‍ ഒരുപക്ഷെ ഇതിലും വേദനാജനകം എന്ന് അടയാളപ്പെടുത്തും വിധം ഇതര സമുദായങ്ങളുടെ അന്തര്‍ലോകങ്ങളിലും സംഭവിച്ചിരിക്കാം.
ദേവകി അന്തര്‍ജനത്തിന്‍റെ ഓർമ പ്പുസ്തകം എന്‍റെ ബാല്യകാലത്തെ ജീവിതസാഹചര്യങ്ങളുടെ ഒരു പുനര്‍വായന സാധ്യമാക്കിയത് ഇവിടെ ഓര്‍മിക്കട്ടെ. തൃശ്ശൂര്‍ ജില്ലയിലെ മച്ചാട്,മായന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ കുട്ടിക്കാലം ചിലവഴിച്ച എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന മനകളും നമ്പൂതിരിക്കുട്ടികളും കുഞ്ഞോമനമാരും അവിടത്തെ ഓണക്കാലവും കൈക്കൊട്ടിക്കളിയും ഏകാദശിയും അമ്പലക്കുളവും തുടിച്ചുകുളിയും എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. ആത്തേമാരും മറക്കുടയും പൂണൂലും ദശപുഷ്പവും നടുമിറ്റവും കുടുമയും അഫന്‍ നമ്പൂതിരിമാരുടെ മുറുക്കിത്തുപ്പും വേദം ചൊല്ലലും, പില്‍ക്കാലം ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'അഗ്നിസാക്ഷി'  ഞാനീ കുട്ടിക്കാലത്തില്‍ ജീവിച്ചുകൊണ്ടാണ് വായിച്ചു തീര്‍ത്തത്. വി ടിയുടെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും' പ്രേംജിയുടെ 'ഋതുമതിയും' മാടമ്പിന്‍റെ' ഭ്രഷ്ടും' കെ ബി ശ്രീദേവിയുടെ'യജ്ഞവും'  എം ആര്‍.ബി , കെ എസ് നമ്പൂതിരിപ്പാട്‌ എന്നിവരുടെ കൃതികളും എന്നില്‍ ആവേശിച്ച ബാല്യസ്മരണകളിലാണ് പൂര്‍ത്തിയായത്.
എന്നാല്‍ ദേവകി നിലയങ്ങോടിന്‍റെ സ്മരണാതീര്‍ഥത്തില്‍ ഞാന്‍ അറിഞ്ഞതും അറിയാതെപോയതുമായ ഒരു ലോകം കടന്നുവന്നു.അത് ഒരേസമയം പ്രകാശത്തിന്‍റെയും അതിലുപരി അന്ധകാരത്തിന്‍റെയും ഇടനാഴികളായിരുന്നു. അതിലെ പ്രകാശവും ചൈതന്യവും ആ സമുദായത്തിലെ സാത്വികരായ മനുഷ്യസ്ത്രീകളുടെ അലിവും വാല്‍സല്യവുമായിരുന്നു. അവിടത്തെ തമസ്സാകട്ടെ പുരുഷകേന്ദ്രിതമായ സ്മൂഹവ്യവസ്ഥ ഏല്‍പിച്ച പ്രഹരവും. അസൂര്യംപശ്യയായ ഒരു ലോകത്തില്‍ നിസ്സഹായരായി ജീവിച്ചുതീര്‍ക്കേണ്ടി വന്ന സ്ത്രീ ജന്മങ്ങളുടെ ഏകാന്തതയുടെയും യാതനയുടെയും വിരഹപര്‍വങ്ങളാണ് ദേവകി നിലയങ്ങോട്അടയാളപ്പെടുത്തുന്നത്.

മലപ്പുറം ജില്ലയിൽ മൂക്കുതലയിലെ പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച ഗ്രന്ഥകാരി പതിനഞ്ചാം വയസ്സിൽ വിവാഹിതയായി പാലക്കാട് ജില്ലയിലെ  ചാത്തന്നൂർ ദേശത്ത്  നിലങ്ങയോട്‌ ഇല്ലത്തെത്തുന്നു.ആചാരാനുഷ്ടാനങ്ങളുടെ ലോകത്ത്‌ പെൺകുട്ടികളും സപത്നിമാരും വിധവകളും നേരിട്ട ദുരിതപൂർണമായ ജീവിതങ്ങൾ വരച്ചുകാണിക്കുമ്പോൾ നവോതഥാനമെത്താത്ത ഇല്ലങ്ങളും അവിടത്തെ അകത്തളങ്ങളും തെളിഞ്ഞുവരുന്നു, ഇത് ഓർമകളുടെ നിസ്സംഗമായ ചിത്രീകരണമാണ്. നമ്പൂതിരിമാരിലെ പുതിയ തലമുറക്കു പോലും ഈ ലോകം ഇപ്പോൾ അന്യമാണ്. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. പഴ തലമുറയിൽപെട്ടവർ ഉള്ളിൽ ഇപ്പോഴും ഈ രണ്ടു ലോകവും കൊണ്ട് നടക്കുന്നു. അവരുടെ നെടുവീർപ്പുകളും നമുക്ക് കേൾക്കാം. നമ്പൂതിരിസമുദായ പരിഷ്കരണപ്രസ്‌ഥാനം മലയാള ഭാഷക്കും സാഹിത്യത്തിനും മികവുറ്റ പലതും സംഭാവന ചെയ്തിട്ടുണ്ടല്ലോ. വി. ടി യും എം ആർ ബിയും പ്രേംജിയും എഴുത്തിലൂടെ, നാടകത്തിലൂടെ , കവിതയിലൂടെ സമുദായത്തെ അപ്പാടെ മാറ്റിമറിക്കാൻ ശ്രമിച്ചു. അപ്പോഴും അതെല്ലാം പെണ്ണിനെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ആൺമൊഴികൾ മാത്രമായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷിയിൽ' അനുഭവത്തിൻറെ പരിപാകം വന്ന ദാർശനികമായ രൂപാന്തരം പ്രാപിച്ച ഒരു കഥാപാത്രത്തിന്റെ അവസ്‌ഥയാണ്‌ നാം വായിച്ചറിഞ്ഞത്. എന്നാൽ വരമൊഴി തന്റെ ആയുധമോ ആത്മപ്രകാശനമോ ആയി എഴുത്തു ശീലിച്ച ഒരാളല്ല നിലയങ്ങോട് ദേവകി. അതുകൊണ്ടുതന്നെ യാഗവും വേദവും ഔപാസനവും പൂജയും അവരുടെ വിഷയമല്ല. കഥകളിയും മേളവും തന്ത്രവും ഹോമവും ഒന്നും അവരുടെ കഥയിൽ കടന്നു വരുന്നില്ല. കടവല്ലൂർ അന്യോന്യവും രേവതി പട്ടത്താനവും ഇവിടെ ചർച്ചാവിഷയമേ അല്ല. സ്മാർത്തവിചാരം,  ഭ്രഷ്ട് തുടങ്ങിയ ദുസ്വപ്നങ്ങൾ പോലും പശ്ചാത്തലമായി മാത്രമേ ഈ രചനയിൽ കടന്നു വരുന്നുള്ളൂ. അടുക്കളയുടെയും കുളക്കടവിന്റെയും ഇരിക്കണമ്മമാരുടെയും മറക്കുടക്കുള്ളിലെ ആത്തേമ്മാരുടേയും ലോകമാണ് അവർ വേദനയോടെ പറയുന്നത്. ആ ലോകം ഗൃഹാതുരവും യാതനാനിർഭരവുമായ ഒരു കാലത്തെ കൊത്തിവെക്കുന്നു. 1928 ൽ പിറന്ന് പതിനഞ്ചു  വയസ്സ് വരെ താൻ വളർന്ന ഇല്ലത്തെ പറ്റിയുള്ള ഓർമകളാണ് പൂർവഭാഗത്തു പകർത്തിയിരിക്കുന്നത്.  ഈ കാലം ഇല്ലത്തിനു പുറത്ത് കലാപങ്ങളുടെയും അന്തക്ഷോഭങ്ങളുടെയും കാലമാണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന വി.ടിയുടെ നാടകം മലയാളക്കരയിൽ പരിണാമത്തിന്റെ ഗതി നിർണയിക്കുകയായിരുന്നു.നമ്പൂതിരി ബില്ല്, ഇംഗ്ലീഷ് വിദ്യാലയങ്ങൾ, വിദേശ വസ്ത്ര ബഹിഷ്‌കരണം, നാട്ടിലെങ്ങും ഉപ്പു സത്യാഗ്രഹം എന്നിങ്ങനെ സമുദായം പതുക്കെ മാറ്റത്തിന്റെ വെളിച്ചം അറിയുകയായിരുന്നു. എന്നിട്ടും പല മനവളപ്പുകളും നാലുകെട്ടുകളും അകത്തളങ്ങളും ശ്രീകോവിലുകളും തമസ്സിലങ്ങനെ കഴിയുകയായിരുന്നു. ആറ്റൂർ രവിവർമ്മയുടെ ഭാഷയിൽ  പറഞ്ഞാൽ വൈകി മാത്രം മഴയെത്തുന്ന ചില പ്രദേശങ്ങളെപ്പോലെ യോഗക്ഷേമസഭ മുളക്കാനും വളരാനും വൈകിയ ഇടങ്ങൾ സമുദായത്തിൽ ബാക്കിനിന്നു. ഇങ്ങനെ ഒരിടമാണ് ദേവകി അന്തർജ്ജനം നമുക്കായി തുറന്നിടുന്നത്. അയവിറക്കാൻ മാത്രം മധുരമുള്ള ശൈശവമില്ലാത്ത കുഞ്ഞോമനകൾ. ഉറ്റവരാരും അവരെ കൈയിലെടുത്തു ലാളിച്ചില്ല. പെറ്റമ്മയുടെ മുലപ്പാല് കുടിച്ചല്ല അവർ വളർന്നത്. ഇല്ലത്തു പാർക്കാൻ നിൽക്കുന്നവരോ പണിക്കാരോ കാട്ടുന്നതും പറയുന്നതുമാണ് പാഠങ്ങൾ.ഋതുമതിയായി പള്ളിക്കൂടത്തിലേക്കു പോക്ക് നിർത്തിവെക്കേണ്ടി വരുന്നതിനേക്കാൾ ദയനീയമാണ് പഠിപ്പുതുടങ്ങുകയേ ചെയ്യാത്ത അവസ്‌ഥ. കാപ്പി കുടിക്കുന്നതുപോലും രഹസ്യപ്രവർത്തനം. ഒളിച്ചുകടത്തേണ്ട വസ്തുവാണ് പുസ്തകം. കുറ്റമാണ് വായന.
അങ്ങനെ പുതിയ ലോകത്തിന്റെ വെളിച്ചവും സൗന്ദര്യവും മണവും കിളിവാതിലിലൂടെ കൊതിയോടെ  നോക്കിക്കാണുന്ന കുട്ടികളുടെ സ്വകാര്യലോകമാണ് ദേവകി നിലയങ്ങോട് വരച്ചിടുന്നത്. പഠിപ്പിന്റെയും പരിഷ്കാരത്തിന്റെയും പാഠങ്ങൾ കൊണ്ടുതരുന്ന ഏട്ടന്മാർ ,ആൺകോയ്മയുള്ള നമ്പൂതിരി മക്കത്തായം അറിയാതെ മാറുന്ന ലോകത്തിന്റെ കഥകളും ആഖ്യായികകളും ഒളിച്ചുകൊണ്ടു തരുന്ന ചെറുപ്പക്കാരായ നമ്പൂതിരിമാർ, മോചനത്തിന്റെ പ്രണയലേഖനം വിവരിച്ച  കുറിയേടത്തെ താത്രിക്കുട്ടിയെ , പതുക്കെയാണെങ്കിലും അന്തർജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.
പഴയ പ്രതാപങ്ങളുടെ ചിത്രങ്ങൾ വാസ്തുശില്പഭംഗി കലർന്ന ഓർമ്മകൾ കൊണ്ടാണ് ഗ്രന്ഥകാരി അലങ്കരിക്കുന്നത്. നമ്പൂരിമാർ വെടിവട്ടം ഉതിർക്കുന്ന പൂമുഖങ്ങളും ആയിരം പറ വടിച്ചളക്കുന്ന പത്തായങ്ങളും ആയിരം പേർ ഇരുന്നുണ്ണുന്ന ഊട്ടുപുരകളും സദാ വേദാധ്യയനവും വാരവുമുള്ള ഇല്ല സമുച്ചയങ്ങൾ  ഇവിടെ നാം കണ്ടുമുട്ടുന്നു. ദാഹിച്ചു നക്കുമ്പോൾ തൊടാൻ പറ്റാതെ ജലാശയപ്പരപ്പ്‌ താഴ്ന്നുപോകുന്ന ശാപമേറ്റവരാണ് ഇവിടെ താമസിക്കുന്നവർ. ഗ്രഹണി പിടിച്ച കുട്ടികളും അർദ്ധപട്ടിണിക്കാരായ സ്ത്രീകളും വാത്സല്യമറിയാതെ വളരുന്ന ഉണ്ണിനമ്പൂരിമാരും പ്രണയമറിയാതെ ജീവിക്കുന്ന ഓമനമാരും കൗമാരം പിന്നിട്ട യുവനമ്പൂതിരിമാരും വാല്യക്കാരും കാര്യസ്‌ഥന്മാരുംചേർന്ന ഈ കെട്ടിടക്കെട്ട് പഴയ ആവാസവ്യവസ്‌ഥയുടെ ഒരു വൻ ചുമർചിത്രമാണ് എന്നത്രെ അവതാരികയിൽ ആറ്റൂർ രവിവർമ രേഖപ്പെടുത്തുന്നത്.

No comments:

Post a Comment