Friday, March 10, 2023

വ്യൂ ഫൈൻഡർ

നേരം പുലർന്നുകഴിഞ്ഞിരുന്നു.ഇളംവെയിൽ ചുറ്റുപാടും പരന്നൊഴുകി. അതൊരു ശ്രാവണമാസ പ്രഭാതമാണെന്ന് ഓർമയുണ്ട്. ചിങ്ങവെയിലിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ആ മനോഹരദൃശ്യം കണ്ണിന് വിരുന്നായത്. തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു എട്ടുകാലിവല. സൂര്യരശ്മികൾ തട്ടി ആ ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.അതുവരെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയല്ലോ എന്നോർത്ത് നിൽക്കുമ്പോഴാണ് ആ ദൃശ്യം സമാഗതമാവുന്നത്‌.നമ്മുടെ നായകൻ ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും എന്ന് തോന്നി. അവൻ ചെയ്തത് എന്തെന്നോ. ഒരറ്റത്ത് എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി.പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല ഉണ്ടാക്കിയിരിക്കുന്നത്. അതാ അവൻ തൊട്ടടുത്ത കണ്ണിയും പൊട്ടിച്ചുമാറ്റി. അതുകഴിഞ്ഞു അടുത്തത്. അവിടെനിന്നു തിരിച്ചുവന്നു എതിർദിശയിലെ നൂൽ ബന്ധനവും അവൻ അറുത്തുമാറ്റി. ഇത്രയുമായപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ വീണത്.ചിലന്തി പോകുന്നവഴിക്കു അവൻ വല കെട്ടാനുപയോഗിച്ച നൂലും അവനിലേക്ക് തിരിച്ചുപോകുന്നു. ഇതെന്തൊരദ്‌ഭുതം എന്ന് മിഴിച്ചുനിൽക്കുമ്പോൾ അവൻ അടുത്ത കണ്ണിയും പൊട്ടിച്ചു. അങ്ങനെയങ്ങനെ സർക്കസ് കൂടാരം അഴിച്ചുമാറ്റുന്ന ലാഘവത്തോടെ ആ ചിലന്തി തനിക്കു ചുറ്റുമുള്ള വലക്കണ്ണികൾ ഒന്നൊന്നായി അറുത്തുമാറ്റി. അപ്പോഴൊക്കെയും അവൻ തൂ ത്തുമാറ്റിയ വല അവനോടൊപ്പം മാഞ്ഞുപോകുന്നുണ്ടായിരുന്നു. അവസാനം ഒരേയൊരു നൂല് ബാക്കിയായി. അന്നേരം മൃദുവായൊരു കാറ്റ് അവനെയും തലോടി കടന്നുപോയി. ആ നൂലിൽ തൂങ്ങിയാടിയ ചിലന്തി അവൻ്റെ എട്ടു കാലുകളും ചുരുക്കി പതുക്കെ മേലോട്ട് ഇറുന്ന് കേറാൻ തുടങ്ങി. അവശേഷിച്ച ഒരൊറ്റ നൂലിൻ്റെ ദുർബല ശയ്യയിൽ ആടിയാടി അവൻ മേലോട്ട് ഉയർന്നങ്ങനെ പോയി,അന്തരീക്ഷത്തിലെവിടെയോ വിലയം കൊണ്ടു. അരമണിക്കൂറിനുള്ളിൽ നടന്ന ഇതത്രയും നിർന്നിമേഷനായി നോക്കിനിന്ന എനിക്കപ്പോൾ ഓടിപ്പോയി അന്ന് കൈയ്യിലുണ്ടായിരുന്ന പഴയൊരു യാഷിക്ക ക്യാമെറയിൽ കണ്ട കാഴ്ചയെ പകർത്തിയെടുക്കാൻ കഴിഞ്ഞില്ല. അതൊലൊട്ടും ഖേദം തോന്നിയില്ല. ഒരു മാത്ര അവിടെനിന്നു മാറിനിന്നാൽ ആ ലീലാപടമഴിക്കുന്ന മായകാഴ്ച എനിക്ക് നഷ്ടപ്പെടുമായിരുന്നു. ഇത്രയുമായപ്പോഴാണ് ഞാൻ ഓർമിച്ചത് ഇതായിരുക്കുമോ ഉപനിഷത്തിൽ പറയുന്ന 'ഊർണനാഭി'? സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം അനേകകാലം നിലനിന്ന് ഒടുവിൽ അതിൽ തന്നെ വിലയം പ്രാപിക്കുന്നത് ചിലന്തി താൻ നെയ്ത വലക്കെട്ട് ഒടുവിൽ തന്നിലേക്ക് തന്നെ വലിച്ചെടുക്കുമ്പോലെയാണെന്നാണ് ഉപനിഷത്ത് പറയുന്നത്. കണ്ട കാഴ്ച അവിശ്വസനീയമായ ഒരു തിരിച്ചറിവായിരുന്നു. വളരെക്കാലത്തിന് ശേഷം ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ കണ്ട കാഴ്ചയെക്കുറിച്ച്‌ ശ്രീ ആഷാമേനോനുമായി പങ്കുവെച്ചിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലം മുമ്പുണ്ടായ ഒരനുഭവത്തിൻ്റെ പകർച്ച അദ്ദേഹം അതേ അദ്‌ഭുതത്തോടെ ഏറ്റുവാങ്ങി. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഈ അനുഭവത്തെ പുനരാവിഷ്ക്കരിക്കാൻ അനുവദിക്കണം എന്നും അഭ്യർഥിക്കുകയുണ്ടായി. ആഷാ മേനോൻ്റെ 'ഭവസാഗരം' എന്ന കൃതിയുടെ ആമുഖം ഈ അനുഭവം കൊത്തിവെച്ചു, ഒരുപക്ഷെ ഇതിനേക്കാൾ കാവ്യാത്മകമായിത്തന്നെ.

No comments:

Post a Comment