Monday, August 5, 2019

ഹെമിംഗ് വേ 9

സാര്‍വലൌകിക സ്നേഹത്തിന്‍റെ ഉദാത്തത വിശദീകരിക്കുവാന്‍ സാങ്കേതികാര്‍ഥത്തില്‍ വിശാലമായ ചില ഐറണികളെ കഥാകാരന്‍ കൂട്ടുപിടിക്കുന്നതും ശ്രദ്ധേയമാണ്. വെട്ടയാടിക്കൊല്ലേണ്ട മത്സ്യത്തോട് സാന്‍ഡിയാഗോ കാണിക്കുന്ന കരുണയും സഹതാപവും , അമൂല്യവും സമ്പന്നവുമെന്നു അദ്ദേഹം കരുതിയ മാര്‍ലിന്‍റെ ശോഷണം , മത്സ്യത്തിന്‍റെ ശരീരത്തില്‍ ശേഷിച്ച അവസാനത്തെ മാംസക്കഷണം കൊമ്പന്‍ സ്രാവ് തട്ടിക്കൊണ്ടുപോകുമ്പോള്‍ സാന്‍ഡിയാഗോയുടെ വായില്‍ പൊടിയുന്ന രക്തം ഇവയുടെയെല്ലാം അര്‍ഥം അന്വേഷിക്കുന്ന അനുവാചകര്‍ക്കു  സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം ഇതായിരിക്കും : ഹെമിംഗ് വേ യുടെ "കിഴവനും കടലും" മൌലികമായും ത്യാഗത്തിന്‍റെ കഥയാണ്‌. സ്നേഹത്തിന്‍റെ കഥയാണ്‌. ക്രിസ്തീയമായ അനുഷ്ഠാനങ്ങളുടെ പ്രാഗ് രൂപം ആധുനികരീതിയില്‍ അവതരിപ്പിക്കുകയാണ് ഹെമിംഗ് വേ ചെയ്യുന്നത്. 

No comments:

Post a Comment