Monday, August 5, 2019

Hemingway 8

ഈ കഥ ഒരു യഥാര്‍ഥ സംഭവത്തെ  ആസ്പദമാക്കി എഴുതിയിട്ടുള്ളതാണെന്ന് ഹെമിംഗ് വേ തന്നെ പറയുന്നു.  ജയിംസ് ജോയ്സിനെപ്പോലെ ഒരു സര്‍ഗാത്മക കലാകാരന്‍റെ വളര്‍ച്ചയാണ് ഈ കൃതിയിലൂടെ ഹെമിംഗ് വേ ചിത്രീകരിച്ചിട്ടുള്ളതെന്നു ചില നിരൂപകരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . സാന്‍ഡിയാഗോയുടെ പതനത്തിലൂടെ ഷേക്സ്പീരിയന്‍ നിലവാരത്തിലുള്ള ഒരു ട്രാജഡിയാണ് ഹെമിംഗ് വേ രചിച്ചിട്ടുള്ളതെന്നു മറ്റു ചില നിരൂപകര്‍ പറയുന്നു. ചിലരാകട്ടെ ലോകത്തിന്‍റെ യാതനയും ദുരിതവും തന്നിലേറ്റുവാങ്ങിയ  യേശുക്രിസ്തുവിന്‍റെ രൂപം സാന്‍ഡിയാഗോയില്‍ ദര്‍ശിക്കുന്നു.
പ്രകൃതി ശക്തികള്‍ക്കെതിരെ ഒരു സന്ത്വനമെന്ന നിലയില്‍ പ്രാര്‍ഥന ഇഷ്ടപ്പെടുകയും അല്ലാത്തപ്പോള്‍ ദൈവത്തിനും മതത്തിനുമപ്പുറം ഭാഗ്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സാന്‍ഡിയാഗോയുടെ മതം പ്രാകൃതവും അത്രയ്ക്ക് നൈസര്‍ഗ്ഗികവുമാണ്. എങ്കിലും മാര്‍ലിന്‍റെ വേദനയെ തന്‍റെ വേദനയാക്കി മാറ്റുന്ന, കടലിലെ സര്‍വ ജീവജാലങ്ങളിലും തന്‍റെ അനുകമ്പയും സഹതാപവും ചൊരിയുന്ന സാന്‍ഡിയാഗോ ബിബ്ലിക്കല്‍ എന്നുപറയാവുന്ന ഒരാദര്‍ശത്തിന്‍റെ പരിവേഷമാണ് കഥയ്ക്ക് നല്‍കുന്നത്.
കൊമ്പന്‍ സ്രാവിനെ കാണുമ്പോള്‍ ആണി കയ്യിലും കാലിലും ആഞ്ഞുതറക്കുന്നതായി  അനുഭവപ്പെടുന്ന സാന്‍ഡിയാഗോ അവസാനമായി തന്‍റെ കപ്പല്‍പ്പായുമായി കടപ്പുറത്തുനിന്ന് കുന്നിന്‍റെ മുകളിലുള്ള വീട്ടിലേക്കു  തട്ടിയും തടഞ്ഞും ഇടയ്ക്കു വീണും കയറിപ്പോകുമ്പോള്‍ അനുവാചകമനസ്സുകളില്‍  നിഴലിക്കുന്ന രൂപം കാല്‍വരിയിലേക്ക്  കൃഷു താങ്ങി പതിഞ്ഞ കാലടികളുമായി നടന്നുനീങ്ങുന്ന ക്രിസ്തുവിന്റെതാണ് .
കുടിലില്‍ എത്തിയ  സാന്ദിയാഗോയുടെ കിടപ്പ് കുരിശിന്റെ രൂപത്തിലായിരുന്നല്ലോ.

No comments:

Post a Comment