Friday, September 20, 2019

ഹെമിംഗ് വെ - New Doc

ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ  ഒരു ഇതിഹാസമാണ്‌  ഏര്‍നെസ്റ്റ് ഹെമിംഗ് വേ.  പ്രഗത്ഭനായ സാഹിത്യകാരന്‍ എന്നതിന് പുറമേ കരുത്തുറ്റ പൌരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവം എന്നൊരു പരിവേഷം കൂടി അദ്ദേഹത്തെ വലയം ചെയ്തിരുന്നു.നായാട്ട്,മീന്‍പിടിത്തം ,ഗുസ്തി ,കാളപ്പോര്,സൈക്കിള്‍ സവാരി , നീന്തല്‍ തുടങ്ങി പലതരം കായിക വിനോദങ്ങളിലും വ്യാപരിച്ച, മദിരയിലും മദിരാക്ഷിയിലും യഥേഷ്ടം അഭിരമിച്ച , യുദ്ധങ്ങളില്‍ പങ്കെടുക്കുകയും സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇല്ലിനോയിലെ ഓക് പാര്‍ക്കില്‍ ഒരു ഡോക്ടറുടെ മകനായിട്ടാണ് ഹെമിംഗ് വേ ജനിച്ചത്‌.കായിക വിനോദങ്ങളിലുള്ള അഭിനിവേശം നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. പത്ര റിപ്പോര്ട്ടറായിട്ടാണ് ആദ്യം ജോലി ചെയ്തത്. ഒന്നാം ലോകമഹയുദ്ധത്തില്‍ സന്നദ്ധസേവകനായി ഒരു ആംബുലന്‍സില്‍ ചേര്‍ന്ന് ഇറ്റാലിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും കാലില്‍ കഠിനമായ മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം പാരീസില്‍ വിദേശ ലേഖകനായി ജോലി നോക്കി . അവിടെവെച്ച് സാഹിത്യരചനയില്‍ ജെര്‍ട്രൂഡ സ്ടയ്ന്‍ , എസ്രാ പൌണ്ട് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. സാഹിത്യരചനയും പത്രപ്രവര്‍ത്തനവുമായിട്ടാണ്  പില്‍ക്കാലം ജീവിച്ചത്.
രണ്ടാംലോകമാഹായുദ്ധത്തില്‍ പങ്കെടുക്കുക മാത്രമല്ല  ബോംബര്‍ വിമാനങ്ങളില്‍ പറക്കുക കൂടിയുണ്ടായി. അമ്പത്താറാം വയസ്സില്‍ സ്വന്തം ചരമവൃത്താന്തം പത്രങ്ങളില്‍ വായിക്കുക എന്ന അപൂര്‍വ്വമായ ഒരനുഭവം അദ്ദേഹം നേരിടുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച വിമാനം അഫ്രിക്കയില്‍  തകര്‍ന്നു വീണതായിരുന്നു സന്ദര്‍ഭം. അപകടം ഏല്‍പിച്ച പരിക്ക് അദ്ദേഹത്തിന്റെ മാനസികനില തകരാനിടയാക്കി . 7വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയം ചെയ്തു. അതൊരു അപകടമരണമാണെന്നൊരു അഭിപ്രായവുമുണ്ട്. ഹെമിംഗ് വെ നാല് തവണ വിവാഹിതനായി. പല സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.ജീവിതത്തിന്റെ ഉത്തരഭാഗം അദ്ദേഹം ക്യൂബയിലാണ് ജീവിച്ചത്.
ഹെമിംഗ് വേയുടെ  ആദ്യകാല കൃതികളാണ് കൂടുതല്‍ മെച്ചപ്പെട്ടത് എന്നാണ് നിരൂപകരുടെ അഭിപ്രായം. മാത്രമല്ല അദ്ദേഹത്തിന്‍റെ നോവലുകളെക്കാള്‍ ഉല്‍ക്കൃഷ്ടം ചെറുകഥകളാണെന്നും പലര്‍ക്കും അഭിപ്രായമുണ്ട്. ഇരുപത്തേഴാം വയസ്സില്‍ പ്രസിദ്ധീകരിച്ച ' നമ്മുടെ കാലത്ത് '( In Our Time) എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ കൃതി. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ' സൂര്യനും ഉദിക്കുന്നു'(The Sun Also Rises) എന്ന നോവല്‍ ഹെമിംഗ് വേ യെ പ്രശസ്തനാക്കി. തുടര്‍ന്ന് രണ്ടു കൊല്ലത്തിനു ശേഷം പുറത്തിറങ്ങിയ ' ശാസ്ത്രങ്ങളോടൊരു വിട'യും ( A farewell to Arms) അദ്ദേഹത്തിന്‍റെ വിശിഷ്ട കൃതികളായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ മറ്റൊരു നോവലാണ്‌ ' മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' ( For Whom the Bell Tolls). എന്നാല്‍ ഹെമിംഗ് വേയുടെ 'കിഴവനും കടലും' എന്ന മാസ്റ്റര്‍ പീസ് സമുന്നതനിലവാരം പുലര്‍ത്തുന്ന കൃതിയായി ലോകം വിലയിരുത്തി.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ശോകാത്മകമായൊരു പ്രണയകഥയാണ്‌ 'ശസ്ത്രങ്ങളോടൊരു വിട. ലഘുവായൊരു ഇതിവൃത്തം. മുറിവേറ്റ ഫ്രെഡറിക് ഹെന്‍ട്രി എന്ന പട്ടാള ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ വെച്ച് കാതറൈന്‍ ബാര്‍ക് ലി എന്നൊരു സന്നദ്ധ സേവകയെ കണ്ടുമുട്ടുന്നു.അവര്‍ പ്രേമബദ്ധരാവുന്നു. മുറിവുണങ്ങിയ ഹെന്‍ട്രി യുദ്ധരംഗത്തേക്ക് തിരിച്ചുപോവുന്നു.

കാപ്പൊറെറ്റി എന്ന സ്ഥലത്തുവെച്ചുണ്ടായ യുദ്ധത്തില്‍ ഇറ്റാലിയന്‍ പട ചിന്നിച്ചിതറുമ്പോള്‍ ഹെന്‍ട്രിയും കാതറിനും രാത്രി സമയത്ത് ചെറിയൊരു തോണിയില്‍ തടാകം കടന്ന് സ്വിറ്റ്സര്‍ലണ്ടില്‍ അഭയം തേടുന്നു. ഇതിനകം ഗര്‍ഭിണിയായിരുന്ന കാതറൈന്‍ അവിടെ വെച്ച് പ്രസവത്തില്‍ മരണമടയുന്നു. സാധാരണ രീതിയില പറയുന്ന ഒരു പ്രേമകഥയല്ല ഇത്. യുദ്ധത്തിന്‍റെ കൊടും യാതനകളില്‍ അര്‍ഥവും മൂല്യവുമൊക്കെ നഷ്ടപ്പെട്ട ഒരു ലോകത്തില്‍ രണ്ടു വ്യക്തികള്‍ പരസ്പരബന്ധത്തിലൂടെ ജീവിതത്തിനൊരടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സജീവചിത്രണമാണ് ഹെമിംഗ് വേ പകരുന്നത് . അദ്ദേഹത്തെ ഒഴിയാബാധ പോലെ പിന്തുടര്‍ന്ന ഒരു സമസ്യയോടു ബന്ധപ്പെട്ടതാണിത്. പരമ്പരാഗതമായ മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ട, ഹിംസാത്മകവും അക്രമോത്സുകവുമായ ലോകത്തില്‍ മനുഷ്യന്‍ എന്തിന്‍റെ പേരില്‍ ജീവിക്കണം, മരിക്കണം എന്നുള്ളതാണ് ആ സമസ്യ. ഇന്ദ്രിയ സുഖങ്ങളില്‍ മുഴുകിയും വിധിയെ ചെറുത്തും, മതമുള്‍പ്പടെ എന്തെങ്കിലും വിശ്വാസങ്ങളില്‍ അഭയം തേടിയും ഒരതിര്‍ത്തി വരെ മനുഷ്യന് ജീവിതം നിലനിര്‍ത്താം.എന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവപ്പെടുമ്പോഴോ? ആ ശൂന്യതയെക്കാള്‍ അസ്വീകാര്യമല്ല മൃത്യുവിന്‍റെ ശൂന്യത എന്നാണ് ഹെമിംഗ് വേ നല്‍കുന്ന ഉത്തരം. അതേസമയം ആധുനിക ജീവിതത്തിന്‍റെ നിരര്‍ത്ഥകതയിലും അര്‍ത്ഥപൂര്‍ണമായ ജീവിതം കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കാണുകയും ചെയ്തിരുന്നു.
ഈ നോവലിലെ യുദ്ധവര്‍ണനകള്‍ വായനക്കാരുടെ ശ്രദ്ധയും പ്രശംസയും നേടിയവയാണ്. ഇറ്റാലിയന്‍ പട തോറ്റൊടുന്നതിന്‍റെ ചിത്രം ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലിലെ വര്‍ണനകളോട് കിടപിടിക്കുന്നതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹെമിംഗ് വേയുടെ ഭാഷാശൈലിയും ഏറെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതത്രേ. സകല അമൂര്‍ത്ത പദങ്ങളെയും പുറംതള്ളി മൂര്‍ത്തമായ ചെറിയ നാമപദങ്ങള്‍ ഉപയോഗിച്ച് എഴുതുകയാണ് അദ്ദേഹത്തിന്‍റെ രീതി. ലോകം കണ്ട വലിയ എഴുത്തുകാരില്‍ ഏറ്റവും കുറഞ്ഞ പദസമ്പത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഹെമിംഗ് വേ ആണെന്നത് എത്രപേര്‍ക്കറിയാം ? അതേസമയം  ജീവിതത്തില്‍ താന്‍ തിരഞ്ഞെത്തിയ സത്യങ്ങള്‍ ഇന്ദ്രിയവേദ്യമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് ആ പദാവലി ആവശ്യത്തിലും അധികമായിരുന്നു എന്നതാണ് സത്യം.

1952 ല്‍ ' ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' ( കിഴവനും കടലും ) പ്രസിദ്ധീകരിച്ചതോടുകൂടി ഹെമിംഗ് വേ വിശ്വ പ്രശസ്തിയിലേക്കുയര്‍ന്നു.ഇത് 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനു നേടിക്കൊടുത്തു. 1961ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരതികായനെയാണ്.

ഒരു 'നോവെല്ല' എന്നോ നീണ്ട ചെറുകഥയെന്നോ പറയാവുന്ന 'കിഴവനും കടലും' സാധാരണ നോവലുകളെപ്പോലെ അധ്യായങ്ങളായോ ഭാഗങ്ങളായോ തിരിച്ചെഴുതപ്പെട്ടിട്ടുള്ളവയല്ല. വായനക്കാരുടെ സൌകര്യാര്‍ത്ഥം വേണമെങ്കില്‍ നോവലില്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തെ (ക്രിയാ കാലം ) അടിസ്ഥാനപ്പെടുത്തി ഒരു സാങ്കല്പിക വിഭജനം നടത്താമെന്നേയുള്ളൂ. നോവലിലെ ക്രിയാകാലം മൂന്നു പകലും മൂന്നു രാത്രിയും കൊണ്ട് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യപകലിനു തൊട്ടുമുന്‍പുള്ള വൈകുന്നേരം തൊട്ട് അവസാനത്തെ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതത്തില്‍ അവസാനിക്കുന്ന ഈ കഥയില്‍ പ്രധാനമായും രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.
സാന്തിയാഗോ എന്ന വൃദ്ധനായ ക്യൂബന്‍ മീന്‍പിടിത്തക്കാരനും അയാളെ സഹായിക്ക്കുന്ന മനോലിന്‍ എന്ന കുട്ടിയും.  പിന്നെയുള്ളത് മുഴുവനും മീനുകളാണ്. മീനുകളുടെ വീടാണല്ലോ കടല്‍.  മത്സ്യഗന്ധിയായ കടല്‍ ഈ കൃതിയിലെ പ്രധാന പശ്ചാത്തലമാണ്. കടലും രാപ്പകലുകളും കാറ്റും നീലവിഹായസ്സും ചേര്‍ന്നൊരുക്കുന്ന അദ്ഭുത കാന്‍വാസിലാണ് ഹെമിംഗ് വേയുടെ കൃതി വിലയം  കൊള്ളുന്നത്‌.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒന്നും കിട്ടാതെ മത്സ്യബന്ധനത്തില്‍ കടുത്ത പരാജയം സംഭവിച്ച സന്തിയാഗോക്ക് മനോലിന്റെ സഹായം പോലും നിഷേടിക്കപ്പെട്ടു.കാരണം, മനോലിനെ അവന്റെ രക്ഷാകര്‍ത്താക്കള്‍ സാന്തിയാഗോയുടെകൂടെ പോകാന്‍ അനുവദിക്കാതെ. മീന്‍പിടിത്തം ആദായകരമായി നടത്തുന്ന മറ്റൊരു മുക്കുവന്റെ കൂടെ വിടുകയാണ്.എങ്കിലും മനോലിന്‍ സാന്തിയഗോക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു.ഇരുവരും ഒരുമിച്ചു മദ്യശാലയില്‍ പോയി മറ്റു മീന്‍പിടുത്തക്കാര്‍ക്കൊപ്പം മദ്യം കുടിക്കുക പതിവായിരുന്നു.അപ്പോഴെല്ലാം തങ്ങള്‍ രണ്ടുപേരും കൂടി കടലില്‍ നടത്തിയിട്ടുള്ള സാഹസിക ശ്രമങ്ങളെക്കുറിച്ച് ഓര്‍ക്കുകയും പരസ്പരം പറയുകയും ചെയ്തിരുന്നു.


രണ്ടാം ദിവസം പകലും രക്ഷപ്പെടാനുള്ള മാര്‍ലിന്‍റെ ശ്രമവും പിടിച്ചുനില്‍ക്കാനുള്ള സാന്തിയാഗോയുടെ പരിശ്രമവും അതേ നിലയില്‍ തുടര്‍ന്നു. മരണപ്പാച്ചിലിനിടയില്‍ മാര്‍ലിന്‍ അപ്രതീക്ഷിതമായി ഒഅന്നുകോദി കുതിച്ചു. ഓര്‍ക്കാപ്പുറത്തായതിനാല്‍ പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ സാന്തിയാഗോ ചുറ്റിവരിഞ്ഞ കയറോടു കൂടി നിലം പതിച്ചു. വീഴ്ചയില്‍ വലതു കൈക്ക് ഗുരുതരമായ മുറിവ് പറ്റി. എങ്കിലും രക്ഷപ്പെടാന്‍ മാര്‍ലിന്‍ നടത്തുന്ന ശ്രമത്തില്‍ ആ മത്സ്യത്തിന് സഹിക്കേണ്ടിവന്ന ദുരിതത്തിലും അതിനെതിരെ പിടിച്ചുനില്‍ക്കാനുള്ള തന്‍റെ ശ്രമത്തില്‍ താന്‍ അനുഭവിക്കേണ്ടിവരുന്ന പീഡയിലും സാന്തിയാഗോ സാദൃശ്യം ദര്‍ശിക്കുന്നു.അതുകൊണ്ടുതന്നെ മാര്‍ലിനോട് വൃദ്ധന് അനുകമ്പയും സഹതാപവും ജനിക്കുന്നു. ഈ അനുകമ്പയും സഹതാപവും കടലിനോടും കടലിലുള്ള എല്ലാ ജീവജാലങ്ങളിലേക്കും ക്രമേണ വ്യാപിക്കുന്നു.അങ്ങനെ ശാശ്വതമായ വേദന അനുഭവിക്കുന്ന ജീവജാലങ്ങളോട് തന്‍റെ വേദനയിലൂടെ അയാള്‍ സാത്മ്യം കൊള്ളുന്നു.
രണ്ടാം ദിവസം രാത്രി ആയപ്പോഴേക്കും വിശപ്പുകൊണ്ട് വലഞ്ഞ സാന്‍റിയാഗോ ഒരു കടല്‍പ്പന്നിയുടെ വയറ്റില്‍നിന്നു തിന്നാന്‍ പാകത്തിനു കിട്ടിയ രണ്ടു ചെറു മത്സ്യങ്ങളെ ഭക്ഷിച്ചു.ഭക്ഷണത്തിന് ശേഷം നിന്ന നിലയില്‍ നിന്നുകൊണ്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പ് അയാള്‍ നടത്തി. പതിവുപോലെ ഉറക്കത്തില്‍ അയാള്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെ പറ്റിയും അവിടത്തെ  ഹിംസ്രസ്വഭാവികളായ സിംഹങ്ങളെപ്പറ്റിയും സ്വപ്നം കണ്ടു.
ഉണര്‍ന്നപ്പോള്‍  വലനിര ചാഞ്ഞും ഉലഞ്ഞും കാണപ്പെട്ടു. മാര്‍ലിന്‍ ഇതിനകം പലതവണ ജലോപരിതലത്തില്‍ വായു സംഭരിക്കാന്‍ എത്തിയിട്ടുണ്ടാകുമെന്ന് അയാള്‍ ഊഹിച്ചു.  അങ്ങനെ സാന്തിയാഗോ കടലില്‍ മൂന്നാം സൂര്യോദയം കണ്ടു. മാര്‍ലിന്‍ തന്‍റെ കൊമ്പുപയോഗിച്ച് ചൂണ്ടയും വലനിരയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യച്ചരടില്‍ ശക്തിയോടെ ഇടിക്കാന്‍ തുടങ്ങി.മത്സ്യം വീണ്ടും കുതിച്ചു ചാടിയാല്‍ വായില്‍ കോര്‍ത്തിരിക്കുന്ന ചുണ്ട തെരിച്ചുപോകാനിടയുള്ളതുകൊണ്ട്  അത് കുതിക്കാതിരിക്കാന്‍ സാന്തിയഗോ പ്രാര്‍ഥിച്ചു.




   
ക്ഷീണിതനായി ജലോപരിതലത്തില്‍ എത്തിയ മാര്‍ലിനു നേരെ സാന്‍റിയാഗോ സര്‍വശക്തിയും ഉപയോഗിച്ച് തന്‍റെചാട്ടുളി എറിഞ്ഞു. ഒരു സീല്‍ക്കാര ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ട് മാര്‍ലിന്‍ ചത്തുമലച്ചു. ചത്ത മത്സ്യത്തെ  ബോട്ടിനോടൊപ്പം കെട്ടിയിട്ട് സാന്‍ഡിയാഗോ കടപ്പുറത്തെ ലക്ഷ്യമാക്കി ബോട്ടോടിച്ചു.യാത്രാമധ്യേ മാര്‍ലിനില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം കടല്‍ജലത്തില്‍ കലങ്ങി. മണംപിടിച്ച് കൊമ്പന്‍ സ്രാവുകള്‍ ഒറ്റയും പെട്ടയുമായെത്തി മാര്‍ലിന്‍റെ മാംസം തട്ടിക്കൊണ്ടുപോയി. തന്‍റെ ചാട്ടുളിയും പിച്ചാത്തിയും തുഴയും ഉപയോഗിച്ച് സ്രാവുകളുടെ ആക്രമണത്തെ സാന്‍ഡിയാഗോ എതിര്‍ത്തെങ്കിലും അന്ന് സൂര്യാസ്തമയമായപ്പോഴേക്കും മാര്‍ലിനില്‍ മാംസം പകുതി മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
മൂന്നാം ദിവസം അര്‍ദ്ധരാത്രി കടപ്പുറത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിനെ ഒരുപറ്റം കൊമ്പന്‍ സ്രാവുകള്‍ വീണ്ടുമാക്രമിച്ചു. തന്‍റെ കയ്യില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആയുധമായ ചുക്കാന്‍ ഉപയോഗിച്ച് അയാള്‍ അവയോട് ഏറ്റുമുട്ടിയെങ്കിലും മാര്‍ലിനില്‍ ശേഷിച്ചിരുന്ന അവസാന മാംസക്കഷ്ണം വരെ തട്ടിയെടുത്തുകൊണ്ടാണ് സ്രാവുകള്‍ സ്ഥലം വിട്ടത്. സാന്‍ഡിയാഗോക്ക്  ശേഷിച്ചത് മാര്‍ലിന്‍റെ മുള്ള് മാത്രമാണ്.
ബോട്ട് കടല്‍പ്പുറത്ത് എത്തിയപ്പോള്‍ ക്ഷീണിതനായ സാന്‍ഡിയാഗോ തന്‍റെ കടല്‍പ്പായുമെടുത്തു കുന്നിന്‍മുകളിലുള്ള കുടിലിലേക്ക്  തളര്‍ന്ന കാലടികളോടെ നടന്നു പോയി. തട്ടിയും തടഞ്ഞും ഇടയ്ക്കിടെ വീണും കുടിലിലെത്തിയ സാന്‍ഡിയാഗോ തന്‍റെ കിടക്കയിലേക്ക് മറിഞ്ഞു.
പ്രഭാതത്തില്‍ മറ്റു മീന്‍പിടിത്തക്കാര്‍ കടപ്പുറത്ത്  സാന്‍ഡിയാഗോയുടെ ബോട്ടില്‍ കെട്ടിയിരുന്ന മാര്‍ലിന്‍റെ ഭീമാകാരമായ അസ്ഥിപഞ്ജരം അളന്നു നോക്കിക്കൊണ്ടിരുന്നപ്പോള്‍ മനോലിന്‍ അടുത്തുള്ള ബാറില്‍ നിന്ന് സാന്‍ഡിയാഗോക്ക് വേണ്ടി കാപ്പിയും വാങ്ങി അയാള്‍ ഉണരുന്നതും നോക്കി  കുടിലിനുമുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ സാന്‍ഡിയാഗോ നീണ്ട ഉറക്കത്തിലേക്കു കടന്നുപോയിരുന്നു.
ഈ കഥ ഒരു യഥാര്‍ഥ സംഭവത്തെ  ആസ്പദമാക്കി എഴുതിയിട്ടുള്ളതാണെന്ന് ഹെമിംഗ് വേ തന്നെ പറയുന്നു.  ജയിംസ് ജോയ്സിനെപ്പോലെ ഒരു സര്‍ഗാത്മക കലാകാരന്‍റെ വളര്‍ച്ചയാണ് ഈ കൃതിയിലൂടെ ഹെമിംഗ് വേ ചിത്രീകരിച്ചിട്ടുള്ളതെന്നു ചില നിരൂപകരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട് . സാന്‍ഡിയാഗോയുടെ പതനത്തിലൂടെ ഷേക്സ്പീരിയന്‍ നിലവാരത്തിലുള്ള ഒരു ട്രാജഡിയാണ് ഹെമിംഗ് വേ രചിച്ചിട്ടുള്ളതെന്നു മറ്റു ചില നിരൂപകര്‍ പറയുന്നു. ചിലരാകട്ടെ ലോകത്തിന്‍റെ യാതനയും ദുരിതവും തന്നിലേറ്റുവാങ്ങിയ  യേശുക്രിസ്തുവിന്‍റെ രൂപം സാന്‍ഡിയാഗോയില്‍ ദര്‍ശിക്കുന്നു.
പ്രകൃതി ശക്തികള്‍ക്കെതിരെ ഒരു സന്ത്വനമെന്ന നിലയില്‍ പ്രാര്‍ഥന ഇഷ്ടപ്പെടുകയും അല്ലാത്തപ്പോള്‍ ദൈവത്തിനും മതത്തിനുമപ്പുറം ഭാഗ്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സാന്‍ഡിയാഗോയുടെ മതം പ്രാകൃതവും അത്രയ്ക്ക് നൈസര്‍ഗ്ഗികവുമാണ്. എങ്കിലും മാര്‍ലിന്‍റെ വേദനയെ തന്‍റെ വേദനയാക്കി മാറ്റുന്ന, കടലിലെ സര്‍വ ജീവജാലങ്ങളിലും തന്‍റെ അനുകമ്പയും സഹതാപവും ചൊരിയുന്ന സാന്‍ഡിയാഗോ ബിബ്ലിക്കല്‍ എന്നുപറയാവുന്ന ഒരാദര്‍ശത്തിന്‍റെ പരിവേഷമാണ് കഥയ്ക്ക് നല്‍കുന്നത്.
കൊമ്പന്‍ സ്രാവിനെ കാണുമ്പോള്‍ ആണി കയ്യിലും കാലിലും ആഞ്ഞുതറക്കുന്നതായി  അനുഭവപ്പെടുന്ന സാന്‍ഡിയാഗോ അവസാനമായി തന്‍റെ കപ്പല്‍പ്പായുമായി കടപ്പുറത്തുനിന്ന് കുന്നിന്‍റെ മുകളിലുള്ള വീട്ടിലേക്കു  തട്ടിയും തടഞ്ഞും ഇടയ്ക്കു വീണും കയറിപ്പോകുമ്പോള്‍ അനുവാചകമനസ്സുകളില്‍  നിഴലിക്കുന്ന രൂപം കാല്‍വരിയിലേക്ക്  കൃഷു താങ്ങി പതിഞ്ഞ കാലടികളുമായി നടന്നുനീങ്ങുന്ന ക്രിസ്തുവിന്റെതാണ് .
കുടിലില്‍ എത്തിയ  സാന്ദിയാഗോയുടെ കിടപ്പ് കുരിശിന്റെ രൂപത്തിലായിരുന്നല്ലോ.


സാര്‍വലൌകിക സ്നേഹത്തിന്‍റെ ഉദാത്തത വിശദീകരിക്കുവാന്‍ സാങ്കേതികാര്‍ഥത്തില്‍ വിശാലമായ ചില ഐറണികളെ കഥാകാരന്‍ കൂട്ടുപിടിക്കുന്നതും ശ്രദ്ധേയമാണ്. വെട്ടയാടിക്കൊല്ലേണ്ട മത്സ്യത്തോട് സാന്‍ഡിയാഗോ കാണിക്കുന്ന കരുണയും സഹതാപവും , അമൂല്യവും സമ്പന്നവുമെന്നു അദ്ദേഹം കരുതിയ മാര്‍ലിന്‍റെ ശോഷണം , മത്സ്യത്തിന്‍റെ ശരീരത്തില്‍ ശേഷിച്ച അവസാനത്തെ മാംസക്കഷണം കൊമ്പന്‍ സ്രാവ് തട്ടിക്കൊണ്ടുപോകുമ്പോള്‍ സാന്‍ഡിയാഗോയുടെ വായില്‍ പൊടിയുന്ന രക്തം ഇവയുടെയെല്ലാം അര്‍ഥം അന്വേഷിക്കുന്ന അനുവാചകര്‍ക്കു  സംശയലേശമെന്യേ ലഭിക്കുന്ന ഉത്തരം ഇതായിരിക്കും : ഹെമിംഗ് വേ യുടെ "കിഴവനും കടലും" മൌലികമായും ത്യാഗത്തിന്‍റെ കഥയാണ്‌. സ്നേഹത്തിന്‍റെ കഥയാണ്‌. ക്രിസ്തീയമായ അനുഷ്ഠാനങ്ങളുടെ പ്രാഗ് രൂപം ആധുനികരീതിയില്‍ അവതരിപ്പിക്കുകയാണ് ഹെമിംഗ് വേ ചെയ്യുന്നത്.

ഹെമിംഗ് വേയും അദ്ദേഹത്തിന്‍റെ കഥാനായകന്മാരും ആഫ്രിക്കന്‍ കാടുകളിലേക്കും കാളപ്പോരിന്‍റെ വേദികളിലേക്കും അപകടം പതിയിരുന്ന സാഹസിക മേഖലകളിലേക്കും നടത്തിയ യാത്രകള്‍ ഇരുട്ടിന്‍റെ മണ്ഡലങ്ങളിലേക്കുളള ഏകാന്തമായ തീര്‍ഥാടനങ്ങളായിരുന്നു. ''കിഴവനും കടലും' ആ തീര്‍ത്ഥാടനത്തിന്‍റെ ഏറ്റവും തുറന്ന ആവിഷ്കാരമായിരുന്നു .നീലച്ചായമെഴുതിയ വിശാലമായ കാന്‍വാസിലെ പ്രകൃതിയാണ് ഇവിടെ പശ്ചാത്തലം. സമുദായം ഇവിടേയ്ക്ക് കടന്നുവരുന്നതേയില്ല. കടലാണ് ജീവിതം. കടലും  കിഴവനും പിന്നെ ഒരു ഭീമന്‍ മത്സ്യവും . തീര്‍ന്നു. പിന്നെ ഒരു കുട്ടി കൂടിയുണ്ട്. തനിയേ തന്‍റെ തോണിയില്‍ പോയി മീന്‍പിടിക്കുന്ന കിഴവന്‍ തികച്ചും ഏകാകിയാണ്‌. എണ്‍പത്തിനാല് ദിവസം തുടര്‍ച്ചയായി മീന്‍ കിട്ടാതെ മടങ്ങിവന്ന ഭാഗ്യദോഷിയാണ് കിഴവന്‍.
എണ്‍പത്തിയഞ്ചാം ദിവസവും അയാള്‍ കടലില്‍ പോവുകയാണ് .കാറ്റ് മാറിയാല്‍ തിരിച്ചുവരാവുന്നത്ര ദൂരത്തിലേക്ക് എന്ന ലക്ഷ്യവുമായി ആ മുക്ക്കുവന്‍ ആഴിയുടെ ഗര്‍ഭത്തിലേക്കു തുഴഞ്ഞു പോയി. വെളിച്ചം വീഴുന്നതിനുമുമ്പ് എഴുന്നേറ്റു കടലില്‍ പോയ അയാള്‍ വളരെ ദൂരേക്ക്‌ സഞ്ചരിച്ചു. ഒടുവില്‍ നിനച്ചിരിക്കാതെ ചൂണ്ടയില്‍ ഒരു കൂറ്റന്‍ സ്രാവ് കുടുങ്ങി. മീനിനെ കീഴ് പ്പെടുത്താനുള്ള മല്‍പ്പിടുത്തം കിഴവന്‍ പൂര്‍ണമായും ആസ്വദിക്കുന്നുണ്ട്. അവന്‍, ആ വമ്പന്‍ മത്സ്യം ഉഗ്രമായി സമരം ചെയ്യുകതന്നെ വേണം. കാരണം അവന്‍ കടലിന്‍റെ വിശാലതയുടെയും ആഴത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ഗാംഭീര്യത്തിന്‍റെയും സന്തതിയാണ്. അങ്ങനെ ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യവുമായി മണിക്കൂറുകള്‍ നീണ്ട മല്‍പ്പിടുത്തത്തിലാണ് കിഴവന്‍ ഏര്‍പ്പെടുന്നത്. അങ്ങനെ ആ മത്സ്യം കിഴവന്‍ മുക്കുവന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറുകയാണ്. അയാളുടെ ആത്മാവിന്‍റെ ഭാഗം എന്നുതന്നെ പറയണം. മീനിനെ ആദ്യം കണ്ടപ്പോള്‍ കിഴവന്‍ ഓര്‍ത്തത്, അവനെ അവന്റെ ശക്തിയെന്തെന്ന് മനസ്സിലാക്കാന്‍ അനുവദിച്ചുകൂടാ. ദൈവത്തിനു നന്ദി. കൂടുതല്‍ അന്തസ്സും ശക്തിയുമുള്ള അവര്‍ക്ക് അവരെ കൊള്ളുന്ന നമ്മോളം ബുദ്ധി കൊടുത്തില്ലല്ലോ.അയാളുടെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു. " വിശുദ്ധ കന്യകേ, ഈ മീനിന്റെ മരണത്തിനുവേണ്ടി അനുഗ്രഹിക്കേണമേ, ഗംഭീരനാണ് അവനെങ്കില്‍പ്പോലും."
ചുറ്റും അറ്റം കാണാത്ത ഇരുണ്ട ജലപ്പരപ്പാണ്. കിഴവന്‍ തുഴയുന്ന തോണിയേക്കാള്‍ ഭീമാകാരനാണ് മീന്‍. ജീവന്‍ പണയം വെച്ച മൂന്നു നാളിലെ യുദ്ധത്തിനു ശേഷം അയാളതിനെ കീഴ്പ്പെടുത്തി. സര്‍വശക്തിയും വാര്‍ന്നൊലിച്ച സ്രാവ് അജയ്യനായ മനുഷ്യന്റെ കരുത്തിനുമുന്നില്‍ കൊമ്പുകുത്തിവീണു.അയാളതിനെ കൊന്നു തോണിയോട് ചേര്‍ത്തുകെട്ടി.
പിന്നീടങ്ങോട്ട്  ഒന്നൊന്നായിപ്രതിബന്ധങ്ങളുടെ തിരമാലയായിരുന്നു. തളര്‍ന്ന ജേതാവിന്‍റെ തിരിച്ചുവരവിനു വിഘ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മറ്റുസ്രാവുകള്‍  കടലിന്‍റെ ആഴത്തില്‍ നിന്ന് ഉയര്‍ന്നുവന്നു.അവ കിഴവന്‍റെ ചാട്ടുളിയുടെ ഇരകളാകുന്നുണ്ടെങ്കിലും  ജേതാവിന്‍റെ കൊമ്പന്‍മത്സ്യത്തിന്‍റെ ഒരു ഭാഗം അടര്‍ത്തിക്കൊണ്ടുപോകുകയാണ്  ചെയ്തത്.മുക്കുവന്‍റെ ചാട്ടുളിയും കയറും അതോടെ നഷ്ടപ്പെടുകയും ചെയ്തു.കിഴവന്‍റെ അഭിമാനത്തിന് ക്ഷതമേറ്റെങ്കിലും അയാള്‍ പ്രത്യാശ കൈവിട്ടില്ല. "തോല്‍ക്കാന്‍ വേണ്ടിയല്ല മനുഷ്യനെ സൃഷ്ടിച്ചത്." ഹെമിംഗ് വേയുടെ പ്രസിദ്ധമായ വാക്യം ഇവിടെയാണ് പിറവികൊണ്ടത്.  "മനുഷ്യനെ നശിപ്പിക്കാം, പക്ഷെ തോല്‍പിക്കാനാവില്ല."
അയാള്‍ സ്വയം പറഞ്ഞു, തോണി മുന്നോട്ടു തുഴയട്ടെ. ചിന്തിക്കാതിരിക്കു കിഴവാ. നീ മീന്‍ പിടുത്തക്കാരനാവാനാണ് പിറന്നത്‌. മീന്‍ മീനാവാനും.
പിന്നീട് സ്രാവുകളുടെ തിരമാലയാണ്.അവ കൂട്ടമായി വന്നു ക്രൂരമായി അയാളെ വേട്ടയാടി. തന്‍റെ ഇരയുടെ വലിയൊരു ഭാഗം തന്നെ അവ ഭീബത്സമായി കവര്‍ന്നെടുത്തു.  " ഓ ഇതൊരു സ്വപ്നമായിരുന്നെങ്കില്‍ ..ഇവനെ ഞാന്‍ പിടിച്ചിട്ടില്ലയിരുന്നെങ്കില്‍ ..നിനക്കുവേണ്ടിയല്ല, എനിക്കുവേണ്ടിയുമല്ല..ഞാന്‍ വേദനിക്കുന്നു മീനേ..."
പിന്നെയും രണ്ടു സ്രാവുകള്‍ കടലില്‍നിന്നു പൊങ്ങിവന്നു. കൂടുതല്‍ മാംസം തന്‍റെ വലിയ മീനില്‍നിന്ന് അപഹരിക്കപ്പെട്ടു. കിഴവന്‍ ഒന്നും ചെയ്യാനാകാതെ ഹതാശനായി നില്‍ക്കുകമാത്രം ചെയ്തു.  "കഷ്ടം പകുതി മീന്‍. നീ മീനായിരുന്നു. ഞാന്‍ ദു:ഖിക്കുന്നു.." 
പൊരുതുക , മരിക്കുന്നതുവരെ പൊരുതുക കിഴവന്‍ ദൃഡനിശ്ചയം ചെയ്തു. പിന്നീട് കൂട്ടമായാണ് സ്രാവുകള്‍ ഉയര്‍ന്നു വന്നത്. പങ്കായം മുറിഞ്ഞു.സ്രാവുകളുടെ തല തകര്‍ന്നെങ്കിലും കുറ്റിക്കോല്‍ പിളര്‍ന്നുപോയി.സ്രാവുകള്‍ അവശേഷിച്ച മാസവും തിന്നു തീര്‍ത്തുകളഞ്ഞു. കിഴവന്‍ പരാജയത്തിന്‍റെ കയ്പ് നുണഞ്ഞുകൊണ്ട് ഓരോ വിചാരങ്ങളില്‍ മുഴുകി. "പരാജിതനാകുന്നത് അത്ര വിഷമമുള്ള കാര്യമൊന്നുമല്ല. അതെത്ര ലഘുവാണെന്ന് മുമ്പൊരിക്കലും ഞാനറിഞ്ഞിട്ടില്ല. എന്താണെന്നെ തോല്പിച്ചത് ? ഒന്നുമില്ല. ഞാന്‍ വളരെ ദൂരം പോയി എന്ന് മാത്രം. "
സ്രാവുകള്‍ അവശേഷിച്ച മാംസത്തിന്‍റെ നുറുങ്ങുകള്‍ കൂടി നക്കിയെടുത്ത ശേഷമുള്ള കൂറ്റന്‍ അസ്ഥികൂടവും കൊണ്ടാണ് കിഴവന്‍ കരയ്ക്കണയുന്നത്‌. 
പതിനെട്ടടി നീളമുള്ള ആ അസ്ഥികൂടം മറ്റു മുക്കുവന്മാര്‍ അളന്നുനോക്കി അദ്ഭുതം കൂറി.അപ്പോള്‍ കിഴവന്‍ എല്ലാം മറന്നുറങ്ങുകയായിരുന്നു. 
ഇതൊരു മഹത്തായ കൃതിയും മനുഷ്യേതിഹാസവുമാണ് .ഹെമിംഗ് വെ വരും തലമുറയ്ക്കും മനുഷ്യവര്‍ഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രം കൂടിയാണ്. (  ഹെമിംഗ് വെ - ഒരു മുഖവുര  : ശ്രീ എം ടി വാസുദേവന്‍‌ നായര്‍ ) എം ടി എഴുതി :
"ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുക തന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം. ഹെമിംഗ് വെ ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദര്‍ശനത്തിന്റെ ആവിഷ്കാരത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്.ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി , പരാജയത്തെപ്പറ്റി , പ്രത്യാശയെപ്പറ്റി ജീവിതത്തില്‍ നിന്നുള്ള മടക്കയാത്ര യെയും തിരിച്ചുവരവിനെപ്പറ്റിയും , അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാര്‍ശനികമായ അവലോകനമാണ് ഈ കൊച്ചുപുസ്തകം.'

ജീവിതകാലം മുഴുവന്‍ ഹെമിംഗ് വെ ഒരു സാഹസികനായിരുന്നു.ജീവിതമെന്നാല്‍ അദ്ദേഹത്തിന് സുഹൃത്തുക്കള്‍, ലഹരിവസ്തുക്കള്‍, സ്ത്രീകള്‍ , കായികവിനോദങ്ങള്‍ എന്നിവയായിരുന്നു. അവ തന്നില്‍ നിന്ന് അകന്നതോടെ അദ്ദേഹത്തിന്
ജീവിതത്തിലുള്ള ആസക്തിയും അവസനിച്ചുകഴിഞ്ഞിരുന്നു. 1961 ജൂലൈ രണ്ടിന് അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവിതം അവസാനിപ്പിച്ചു. മരണാനന്തരം പ്രസിദ്ധീകൃതമായ  നോവലാണ്  " Islands in the Stream". കിഴവനും കടലും , പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് തുടങ്ങിയ തന്‍റെ മുന്‍ നോവലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നൊരു മേന്മ ആ കൃതിക്കുണ്ടായിരുന്നു.
ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ( കിഴവനും കടലും ) തന്നെയായിരുന്നു ഹെമിംഗ് വേയുടെ മാസ്റ്റര്‍ പീസ്‌. കിഴവനും കടലും ഇടന്ന പേര് തന്നെ പ്രതീകാത്മകമാണ്. മാനവജീവിത മഹാസാഗരം തന്നെയാണ് കടല്‍. സമുദ്രത്തിന്‍റെ അനന്തനീലിമയിലേക്ക് ഭാഗ്യം തേടിപ്പോകുന്ന സാന്തിയാഗോ നിസ്സഹായനായ മനുഷ്യന്‍റെ പ്രതീകം തന്നെ. സാന്തിയഗോയും മാര്‍ലിന്‍ എന്ന സ്രാവുമായുള്ള പോരാട്ടം  ജീവിക്കാനുള്ള മനുഷ്യന്‍റെ സന്ധിയില്ലാത്ത സമരം തന്നെ.ഒരു ജീവിതകാലത്ത് മനുഷ്യന് കൈവരിക്കാനാവുന്ന നേട്ടത്തിന്‍റെ പ്രതീകമാണ് ഇതിലെ മത്സ്യം. അത് നേടാത്തിടത്തോളം ജീവിതം അര്‍ത്ഥശൂന്യമാണ്. ആ സമരത്തില്‍ സാന്‍ഡിയാഗോ പരാജയപ്പെടുന്നു എന്നത് നിസ്സാരമാണ്. സ്വന്തം സഹോദരനെപ്പോലെ കണ്ട മത്സ്യത്തെ അയാള്‍ തന്നെ കൊല്ലേണ്ടിവരുന്നു എന്നത് മനുഷ്യവര്‍ഗത്തിന്‍റെ ഒരു ദുരന്തമാണ്.  വൃദ്ധന്‍റെ നേട്ടങ്ങളെ കവര്‍ന്നുകൊണ്ടുപോകുന്ന സ്രാവുകള്‍ക്കും പ്രതീകഭംഗിയുണ്ട്.അത് ലോകത്തിലെ ചൂഷക ശക്തികളോ തിന്മയോ ആകാം.
മാര്‍ലിന്‍റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ സാന്‍ഡിയാഗോ പാമരമേന്തി നടന്നുപോവുകയും തളര്‍ന്നു വീഴുകയും വീണ്ടും എഴുന്നേറ്റ് മുന്നേറുകയും ചെയ്യുന്നത് യേശുക്രിസ്തുവിന്‍റെ കാല്‍വരിക്കുന്നിലേക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്നതാണെന്ന് നിരൂപകന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. പടുകിഴവനായിട്ടും ആഴക്കടലില്‍ ഏകാകിയായി മരവള്ളം തുഴഞ്ഞുനീങ്ങുന്ന സാന്‍ഡിയാഗോ ആധുനികമനുഷ്യന്‍റെ പ്രതീകമാണ്. എന്നും ഏകനായ മനുഷ്യന്‍റെ ചിരന്തന പ്രതീകം .

ഹെമിംഗ് വേയുടെ ജീവിതം എന്നും സാഹസികത നിറഞ്ഞതായിരുന്നു. തന്‍റെ കൃതികള്‍ കൊണ്ടുമാത്രമല്ല സംഭവബഹുലവും സംഭ്രമജനകവുമായ ജീവിതം കൊണ്ടും അദ്ദേഹം അവിസ്മരണീയനായിത്തീരുകയാണ് ചെയ്തത്.
ഹെമിംഗ് വെ - ഒരു മുഖവുര എന്ന കൃതിയില്‍ ശ്രീ എം ടി എഴുതി : പ്രഭാതങ്ങള്‍ അദ്ദേഹത്തിനു പ്രിയപ്പെട്ട അനുഭവങ്ങള്‍ ആയിരുന്നു. നനവുള്ള മണ്ണിന്‍റെയും വൃക്ഷങ്ങളുടെയും മണംഎന്നും അദ്ദേഹം ആസ്വദിച്ചിരുന്നു.പ്രകൃതിയുടെ  മണം ആസ്വദിക്കാന്‍ ഘ്രാണശക്തിയുടെ തീക്ഷ്ണത നിലനിര്‍ത്താന്‍ വേണ്ടി ഒരിക്കലും പുകവലിച്ചിട്ടില്ലാത്ത ഹെമിംഗ് വെ തന്‍റെ ആയുഷ്ക്കാലത്തിലെ എല്ലാ പ്രഭാതങ്ങളും കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
ആ പ്രഭാതത്തില്‍ അദ്ദേഹം സ്വയം നിറയൊഴിച്ചു ജീവിതം അവസാനിപ്പിക്കുകയായിരുന്നു. "മണി മുഴങ്ങുന്നത് ആര്‍ക്കു വേണ്ടി " എന്ന കൃതിയിലെ ഒരു കഥാപാത്രം പിതാവിന്‍റെ ആത്മഹത്യയെക്കുറിച്ച് പറയുന്നത് , ' ആര്‍ക്കും അത് ചെയ്യാനുള്ള അവകാശമുണ്ട് , പക്ഷെ അത് ചെയ്യാന്‍ പാടില്ലാത്തതാണ്.'
മരണത്തിന്‍റെ മുഖത്തുനോക്കി പലവട്ടം മന്ദഹസിച്ച അധൃഷ്യനായ ആ മനുഷ്യന്‍റെ അന്ത്യം സ്വയം നിശ്ചയിച്ച വിധത്തിലായിരുന്നില്ലെങ്കിലേ അതിശയമുള്ളൂ. ഹെമിംഗ് വേയുടെ ജീവചരിത്രകാരന്മാരില്‍ ഒരാളായ കര്‍ട്ട് സിംഗര്‍ ഒരിക്കല്‍ പറഞ്ഞു : ആര്‍ക്കും എന്നും ജീവിക്കാന്‍ സാധ്യമല്ലല്ലോ. സ്രഷ്ടാവിനോടുള്ള ആ അവസാനത്തെ സമരത്തിലും ഒന്നേ ശ്രദ്ധിക്കാനുള്ളൂ, താന്‍ എന്തായിരുന്നുവോ അതായി ഓര്‍മിക്കപ്പെടണം. യഥാര്‍ഥ മനുഷ്യന്‍ എന്ന പേരില്‍.

ഹെമിംഗ് വെ തനിക്കു തോന്നിയപോലെ സഞ്ചരിച്ചു. തോന്നിയ പോലെ വേട്ടയാടി. തോന്നിയപോലെ പ്രേമിച്ചു. തോന്നിയപോലെ ജീവിച്ചു. തോന്നിയപോലെ മരിക്കുകയും ചെയ്തു. ഷേക്ക്‌ സ്പിയര്‍ക്കു ശേഷമുണ്ടായ ഏറ്റവും മഹാനായ സാഹിത്യകാരനാണ് അമേരിക്കക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ലോകം വിലയിരുത്തി. " അദ്ദേഹം ഭൂമിയില്‍ ദൈവത്തിന്‍റെ ചാരനായിരുന്നു " എന്നാണ് പ്രശസ്തനായ കവി ആര്‍ച്ചി ബാള്‍ഡ് മേക്ലീഷ് പറഞ്ഞത്.  ഒരിക്കല്‍ ഹെമിംഗ് വെ എഴുതി : എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തില്‍ അവസാനിക്കുന്നു. അത് മാറ്റി നിര്‍ത്തി കഥ പറയുന്ന ആളാകട്ടെ ഒരു നല്ല കാഥികനുമല്ല.
1926 ല്‍ ഹെമിംഗ് വേയുടെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിച്ചു. "വസന്ത പ്രവാഹങ്ങള്‍". പാരീസിലും  സ്പെയിനിലുമായി ബോക്സിങ്ങും കാളപ്പോരുമായി ജീവിച്ച അദ്ദേഹം " നമ്മുടെ കാലഘട്ടത്തില്‍" എന്ന പേരിലൊരു കഥാ സമാഹാരം അതിനിടെ പ്രസിദ്ധീകരിച്ചിരുന്നു. 1926 അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം പുതിയൊരു വഴിത്തിരിവിലെത്തി. " സൂര്യനും ഉദിക്കുന്നു " എന്ന നോവല്‍ പുറത്തുവന്നതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹെമിംഗ് വെ എന്ന ഇതിഹാസത്തിന്‍റെ ആരംഭം ഇവിടെനിന്നാണ്. 'മെന്‍ വിത്തൌട്ട് വിമെന്‍' എന്നൊരു കഥാസമാഹാരവും അക്കാലത്തു പുറത്തുവന്നു. സ്വന്തം ജീവിതത്തിലെ ദാമ്പത്യത്തകര്‍ച്ചയുടെ അനുഭവങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി.
'ആയുധങ്ങളെ വിട' പ്രസിദ്ധീകരിച്ചത് 1929 ലാണ് . വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസിക്കായി ആ കൃതി അംഗീകരിക്കപ്പെട്ടു.  മീന്‍പിടുത്തം, ഗുസ്തി, നായാട്ട് , ചൂതുകളി , കാറോട്ടപ്പന്തയങ്ങള്‍ എല്ലാറ്റിലും അജയ്യനായിരുന്ന ഹെമിംഗ് വെ ജീവിതമെടുത്തു പന്താടുകയായിരുന്നു.   

No comments:

Post a Comment