Sunday, December 4, 2011

Thanjavur 2

കാവേരീ തീരഭൂവില്‍ തടം നീര്‍ത്തിയ തഞ്ചാവൂരിന്റെ പെരുമ തമിഴകത്തനിമയുടെ ഹൃദയ ശോഭയായിരുന്നു.തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്‍', നെല്‍പ്പാടം എന്നര്‍ഥമുള്ള 'ചെയ് ' എന്നീ പദങ്ങളും ദേശംഎന്ന അര്‍ഥത്തില്‍ 'ഊരും'ചേര്‍ന്നാണ് തഞ്ചാവൂര്‍ ഉണ്ടാവുന്നത്.തേവാരപ്പാട്ടുകളില്‍
'തഞ്ചൈ തളിക്കുളത്താര്‍..' എന്ന് പാടുന്നത് തഞ്ചാവൂരിനെ കീര്‍ത്തിച്ചാണ്. അരുണഗിരിനാഥര്‍ 'തിരുപ്പുകളില്‍' തഞ്ചാവൂരിലെ പെരുമാളെ സ്തുതിച്ചുപാടുന്നു. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍
'ഉള്‍ ആലൈ'( കൊട്ടക്കകം), 'പുറംവാടി' (കോട്ടപ്പുറം) എന്ന് രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു.
പ്രാചീന കാലത്ത് പല്ലവരാജാക്കന്മാരാണ്‌ തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ ചോളസാമ്രാജ്യ കാലത്താണ് തഞ്ചാവൂരിന്റെ കീര്‍ത്തി ലോകമറിഞ്ഞത്. ശില്പവും സംഗീതവും നടനവും നാടകവും പുകള്‍പെറ്റ കാലം.ആയിരക്കണക്കിന് തച്ചന്മാരുടെ ഉളിയൊച്ചകള്‍ക്കൊപ്പം നൃത്താര്‍ച്ചന ചെയ്ത നര്‍ത്തകിമാര്‍ അനശ്വരതയെ മുദ്രകളിലും ചുവടുകളിലും വന്ദിക്കുകയായിരുന്നില്ലേ? രാജരാജന്റെ കാലം പെരിയ കോവിലിന്റെ ദേവഗൃഹാങ്കണത്തില്‍ അമ്പത് തേവാരഗായകരും നൂറ് വാദ്യവിദഗ്ദരും നാനൂറ്റിയേഴ് നര്‍ത്തകിമാരും എല്ലായ്പ്പോഴും അഞ്ജലീബദ്ധരായി വണങ്ങിനിന്നു.
ചോളരാജാക്കന്മാര്‍ക്ക് ശേഷം തഞ്ചാവൂര്‍ പാണ്ഡ്യഭരണത്തിന്‍ കീഴിലായിരുന്നു, കുറേക്കാലം. മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ അവരില്‍ പ്രധാനി.പതിനഞ്ചാം ശതകം മുതല്‍ വിജയനഗര രാജാക്കന്മാരും തുടര്‍ന്ന് നായക് ഭരണാധികാരികളും തഞ്ചാവൂര്‍ വാണു.രാജഭരണത്തിന്റെ അവസാനകാലം തഞ്ചാവൂര്‍ മറാത്താ വംശജരുടെ അധീനതയിലായിരുന്നു. അവരില്‍ പ്രമുഖന്‍ ശരഭോജി എന്ന രാജാവ്. പ്രസിദ്ധമായ തഞ്ചാവൂര്‍ പാലസ് മറാത്തരുടെ സംഭാവനയായിരുന്നു.


തമിഴകപ്പെരുമയുടെ ചരിത്രാഖ്യായികക്ക് തിളക്കമുള്ള കൈയ്യൊപ്പ് ചാര്‍ത്തിയത് ബൃഹദീശ്വരക്ഷേത്രനിര്‍മിതിയാണ്.പെരിയ കോവിലിലെ കല്ലെഴുത്തുകള്‍ പറയുന്നത്, രാജരാജ പെരുംതച്ചനെന്നറിയപ്പെട്ട കുഞ്ചറമല്ലനെന്ന ശില്പിയാണത്രെ ക്ഷേത്രനിര്‍മാണത്തിലെ മുഖ്യ സ്ധപതി. നിട്ടവിനോദനും ഗാന്ധാരാദിത്യനും സഹശില്പികളും. ആയിരക്കണക്കിന് കല്‍ത്തച്ചന്‍മാര്‍
അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് മഹാകാലത്തിലേക്ക് വളര്‍ന്നുപോയ ഈ സ്വപ്നസാക്ഷ്യം പടുത്തുയര്‍ത്തിയത്. ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ച അനവധി ടണ്‍ ഭാരമുള്ള ശില മുകളിലെത്തിക്കുന്നതിന് അനേക മൈല്‍ ദൂരെനിന്ന്‌ ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട്‌ ഒരു ചരിവ് നിര്‍മിച്ചിരുന്നുവത്രേ.ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഒരിക്കലും ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് നിര്‍മിതിയിലെ സവിശേഷത. ( കൊണാര്‍ക്കിലും ഇങ്ങനെതന്നെ കണ്ടിട്ടുണ്ട്.)
പെരിയകോവിലിന്റെ ശിരസ്സില്‍ സ്ഥാപിച്ചിട്ടുള്ള 'ബ്രഹ്മാന്തിരക്കല്ലിനു' എണ്പതു ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു ശൈവഭക്തയുടെ ദക്ഷിണയാണതെന്നു പറയപ്പെടുന്നു. 

No comments:

Post a Comment