Wednesday, February 29, 2012

Himasringangalil 3

ഹിമശൃംഗങ്ങളില്‍

'ഹിമഗിരിവിഹാരം' മലയാളത്തിലുണ്ടായ അതിമനോഹരമായ ആത്മസഞ്ചാരമാണ്. ശങ്കരാചാര്യര്‍ക്ക് ശേഷം നീണ്ട മൂന്നു പതിറ്റാണ്ടുകള്‍ ഹിമഗിരിശൃംഗങ്ങളില്‍ ധ്യാനജീവിതം നയിച്ച തപോവനസ്വാമികളുടെ ഗ്രന്ഥം ആത്മാവിന്റെ ഗിരിശിഖരങ്ങളിലൂടെയുള്ള തീര്‍ഥാ ടനമാണ്. പില്‍ക്കാലം എസ് കെ പൊറ്റെക്കാട്ടിന്റെ  ഹിമഭൂമികയുംനാം വായിച്ചറിഞ്ഞു..രാജന്‍ കാക്കനാടന്‍, കെ വി സുരേന്ദ്രകുമാര്‍, ആഷാമേനോന്‍,കെ ബി പ്രസന്നകുമാര്‍, രാജേന്ദ്രന്‍, ചിത്രന്‍ നമ്പൂതിരിപ്പാട്, എം പി വീരേന്ദ്രകുമാര്‍ എന്നിവരെഴുതിയ അതീവഹൃദ്യമായ സഞ്ചാരസ്മരണകള്‍ കൈരളിക്കു ലഭിച്ചു.
എന്നാല്‍ 1928 ല്‍   ഇരുപത്തിയഞ്ച് പ്രാവശ്യം കൈലാസ പരിക്രമണവും ഇരുപത്തിമൂന്ന്  മാനസസരോവര പ്രദക്ഷിണവും നിര്‍വഹിച്ച സ്വാമി പ്രണവാനന്ദയാണ് ഏറ്റവും ആധികാരികമായ ഒരു Pilgrim Guide തയ്യാറാക്കിയത്. 1900ല്‍ ജപ്പാനിലെ ബുദ്ധസംന്യാസിയായ എകായ് കവാഗുച്ചിയും ബൊളീവിയന്‍ ബുദ്ധഭിക്ഷു ലാമാ അങ്കാരികഗോവിന്ദയും കൈലാസ മാനസസരസ് പ്രവിശ്യകള്‍ സന്ദര്‍ശിക്കുകയും വിശദ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. (Way of theWhite Clouds )
എം കെ രാമചന്ദ്രന്‍ സ്ഥലവും സമയവും നിശബ്ദമായൊരു ഭാവാന്തരത്തിന്റെ സംഗീതത്തില്‍ വിലയിപ്പിക്കുകയാണ് ചെയ്യുന്നത്. സ്ഥലനിഹിതമായ ആഖ്യാനത്തിലൂടെ സമയത്തിന്റെ അപാരതയെ അനുഭവിപ്പിക്കുകയാണ്‌ അദ്ദേഹം.കുമായൂണ്‍ ഹിമാലയ താഴ്വരയില്‍ നിന്നാരംഭിച്ച് ഭാഗേശ്വര്‍, ഥാര്‍ച്ചുല, ഗാലാ, ബുധി, ഗുന്ജി, കാലാപാനി. നാഭിധാനഗ് വഴി ലിപുലേഖ് ചുരം കടന്ന് സ്വപ്നഭൂമിയായ തിബത്തിലെത്തുകയാണ് .ഈ യാത്ര പര്‍വതങ്ങളും തടാകങ്ങളും അനന്തമായ നീലാകാശവും മാത്രമല്ല, പക്ഷിമൃഗാദികളും മരങ്ങളും പൂക്കളും ഭൂമിയുടെ അതിരുകളില്‍ രാപാര്‍ക്കുന്ന മനുഷ്യജീവികളും എന്നല്ല , സര്‍വ ചരാചരങ്ങളും കൈകോര്‍ക്കുന്ന തീര്‍ഥാടനമാണ് .
പാര്‍വത ശിഖരങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്ന ചോലകളിലെ സ്ഫടികജലം നുകരുന്ന യാത്രികരും, കൈനീട്ടുമ്പോള്‍ കൈവെള്ളയില്‍ പൂമഞ്ഞു പൊഴിയുന്ന ഹിമകണങ്ങള്‍ നിശബ്ദം സ്വീകരിക്കുന്ന തീര്‍ഥാടകരും ഒപ്പം സഞ്ചരിക്കുന്ന കാളീ നദിയും ഈ യാത്രയിലെ സഹചാരികകളാണ്. മേഘാവൃതമായ ആകാശച്ചെരിവുകളും മണ്‍ചുമരുകള്‍ക്കു മീതെ പുല്ലു മേഞ്ഞ കുടിലുകളും ജൈവൌഷധികളുടെ കലവറ തുറക്കുന്ന സസ്യശേഖരവും അടിമുടി പൂത്തുലഞ്ഞ കുറ്റിച്ചെടികളും പച്ചപ്പരവതാനി വിരിച്ച മൈതാനങ്ങളും നമ്മെ കടന്നുപോകുന്നു.
ഓരോ മലകള്‍ കേറി മുകളിലെത്തുമ്പോഴും അതീവ മനോഹരിയായ ഹിമ താഴ്വരകള്‍ കണ്മുന്നില്‍ നിവര്‍ന്നുവരും.രാമചന്ദ്രന്റെ വര്‍ണനയില്‍  ഋതുഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ ചേതോഹരമായി വിരിയുന്നു.
ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊന്നിലേക്കു കടക്കുമ്പോള്‍ അന്തരീക്ഷത്തിനു വരുന്ന മാറ്റം വായനയില്‍ നമ്മുടെ സ്ഥലകാലങ്ങളെ മായ്ച്ചു കളയുന്നുണ്ട്. ലിപുലേഖ് ചുരം താണ്ടുമ്പോള്‍ അനേകം കുതിരകളുടെയും യാക്കുകളുടെയും കഴുത്തിലെ മണിയൊച്ചകള്‍ക്ക് നാം കാതോര്‍ക്കുന്നു. അതീതകാലങ്ങളില്‍ അതുവഴി നടന്നുപോയ വ്യാപാരികളുടെയും വണിക്കു കളുടെയും വിയര്‍പ്പു വീണ നിഴലുകള്‍ ഓര്‍മയിലെത്തുന്നു.ചരിത്രാന്വേഷകരുടെയും സഞ്ചാരികളുടെയും കാല്‍പ്പാടുകളില്‍ പദമൂന്നിയാണ് ഓരോ യാത്രികനും തിബത്തിലേക്ക് പ്രവേശിക്കുന്നത്.
തിബത്തിന്റെ പ്രാര്‍ഥനാ ചക്രങ്ങളിലേക്കു മിഴിതുറക്കുമ്പോള്‍ പ്രജ്ഞയുടെ അലകളടങ്ങിയ
സമയതടാകം നമ്മെ കാത്തുകിടക്കുന്നു. സത്യകാമന്മാരായ ഋഷികള്‍ നടന്നുനീങ്ങിയ വഴികളില്‍ ലോകത്തിന്റെ മേല്പ്പുരയില്‍, ഹിമശൃംഗങ്ങളില്‍ .......         ( അവസാനിക്കുന്നില്ല..)

No comments:

Post a Comment