Tuesday, November 1, 2011

musafir


ഒറ്റപ്പാലത്ത് മനോരമ പത്രത്തിന്റെ 'സ്വ.ലേ'ആയിരുന്ന കാലംതൊട്ടേ മുസാഫിര്‍ എന്റെ കൂട്ടുകാരന്‍. മലപ്പുറം ഇരുമ്പുഴിയില്‍ കൂത്രാടന്‍ മുഹമ്മദ്‌ പിന്നീട് മുസാഫിര്‍ എന്ന തൂലികയില്‍ എഴുതി. പഴയ വള്ളുവനാട്ടിലെ പുലാമന്തോള്‍ ഏലംകുളത്ത് മനക്കാരുടെ (ഇ എം എസ്സിന്റെ കുടുംബം ) കുറെയേറെ സ്ഥലം വിലക്കുവാങ്ങിയ തന്റെ പൂര്‍വികരില്‍ നിന്ന് മുസാഫിര്‍, ഏലംകുളത്ത് എന്ന നാമം തന്റെ പേരിനോടൊപ്പം സ്വീകരിക്കുകയായിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് എ ഐ എസ് എഫ് പ്രവര്‍ത്തകനായിരുന്നു.രാഷ്ട്രീയം തലയ്ക്കുപിടിച്ച നാളുകളിലാണ്‌ മുസാഫിര്‍ ഒറ്റപ്പാലം മനോരമയിലെത്തുന്നത്. ജോയ് ശാസ്താംപടിക്കലാണ് മുസാഫിറിനെ പത്രപ്രവര്‍ത്തനത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഏറനാടന്‍ സൌന്ദര്യം തുളുമ്പിയ എഴുത്തിന്റെ ചാരുത കൊണ്ട് പത്രഭാഷയുടെ പൂര്‍വമാതൃക മറികടക്കാന്‍ മുസാഫിര്‍ മനസ്സിരുത്തി.പ്രത്യേകിച്ച് കലാകൌമുദിയില്‍ അന്ന് തുടക്കം കുറിച്ച ഓജസ്സുള്ള 'literary journalism ' മുസാഫിറുള്‍പ്പടെയുള്ള ഒരു തലമുറയാണ് സൃഷ്ടിച്ചത്.

ഒറ്റപ്പാലം മുരളി ലോഡ്ജില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒത്തുകൂടും. ഞാനന്ന് എന്‍ എസ് എസ്സില്‍ ഇകണോമിക്സ് ബിരുദവിദ്യാര്‍ഥി. കൂടെ പ്രിയമിത്രം നാരായണ പ്രസാദും.അന്ന് ആഷാ മേനോനും അവിടെയാണ് താമസിച്ചിരുന്നത്. മിതഭാഷിയായിരുന്ന ആഷാമേനോന്‍ മുസാഫിറുമൊത്തുള്ള സാഹിത്യ ചര്‍ച്ചകളില്‍ സജീവമായിരുന്നു.ഇംഗ്ലീഷ് പ്രൊഫെസറായിരുന്ന ജി കെ പിള്ള സാറും സംവാദങ്ങളില്‍ പങ്കുചേര്‍ന്നു. ഭാരതപ്പുഴയുടെ തീരത്തും അങ്ങനെ എത്രയോ സായാഹ്നങ്ങള്‍. റെയില്‍വേസ്റ്റേഷന്‍ കഴിഞ്ഞ് സെന്‍ഗുപ്താ റോഡും പാലാട്ടു റോഡും കടന്ന്‌ കയറാട്ട് വീട്ടിലെത്തും.
അവിടെ നരേന്ദ്രമേനോനും സുകുമാരി ചേച്ചിയും.കവിതയും സംഗീതവും കൈകോര്‍ത്ത കാലം.
മനോരമയില്‍ നിന്ന് വിട്ട മുസാഫിര്‍ ഗള്‍ഫിലെ മരുഭൂമിയിലെത്തി. നീണ്ട മുപ്പതു വര്‍ഷങ്ങള്‍ വിപ്രവാസം. അന്നും മനോരമയിലും കലാകൌമുദിയിലും മരുഭൂമിയിലെ വിശേഷങ്ങള്‍ ഹൃദയം തൊടുന്ന ഭാഷയില്‍ മുസാഫിര്‍ എഴുതി.പിന്നീട് സൌദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസ്‌
എന്ന വന്‍കിടപത്രം അതിന്റെ 'മലയാളം' എഡിഷന്‍ തുടങ്ങിയപ്പോള്‍ എഡിറ്ററായി മുസാഫിര്‍ ചുമതലയേറ്റു. മനസ്സപ്പോഴും ഏറനാട്ടിലും വള്ളുവനാട്ടിലും ചിറകൊതുക്കിനിന്നു.ആദ്യപുസ്തകം 'ഒലീവ് മരങ്ങളില്‍ ചോര പെയ്യുന്നു'. ലോകചരിത്രത്തിന്റെ താളുകളിലേക്ക് കയറിപ്പോയ ഒറ്റപ്പാലം എന്ന ഗ്രാമത്തെക്കുറിച്ചുള്ള സമ്പന്നമായ ഓര്‍മ്മകള്‍ പങ്കിടുന്ന ഈ കൃതിയുടെ ആദ്യഭാഗം അതിമനോഹരം. കാലം കൈകൂപ്പിയ കിള്ളിക്കുറൂശിയെന്ന കലാഗ്രാമത്തില്‍ തുടങ്ങി വള്ളുവനാടിന്റെ ഹൃദയത്തിലൂടെ മുസാഫിര്‍ നടത്തുന്ന തീര്‍ഥാടനം കാവ്യഭംഗിയാര്‍ന്നതാണ്. അത് ചെനക്കത്തൂര്‍ കാവിന്റെ വിളക്കുവെട്ടത്തു നിന്നു തുടങ്ങി പാലപ്പുറം തെരുവിലെ അണ്ണാമലപ്പുലവരുടെ കൂത്തുമാടവും കഴിഞ്ഞ് കലയുടെ കണ്ണായ മാണിമാധവച്ചാക്ക്യാര്‍ക്ക് മുമ്പില്‍ ദക്ഷിണയര്‍പ്പിക്കുന്നു. മിഴാവൊലി വീണ ഇടവഴികളും കാല്‍ചിലങ്കകള്‍ കിലുങ്ങിയ വീട്ടകങ്ങളും ലാസ്യമാടിത്തളര്‍ന്ന മധ്യാഹ്നങ്ങളും
ക്യാമറയിലെന്ന പോലെ മുസാഫിര്‍ വാക്കുകളില്‍ പകര്‍ത്തി.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച നയതന്ത്രജ്ഞരെ വാര്‍ത്തെടുത്ത ഒറ്റപ്പാലത്തിന്റെ ഗതകാലം
അടയാളപ്പെടുത്തിയ ഈ പുസ്തകത്തില്‍ വാര്‍ത്തകളുടെ വാസ്തുശില്പിയായ ടി ജെ എസ് ജോര്‍ജും,ഇടതു സഹയാത്രികനായിരുന്ന സി പി രാമചന്ദ്രനും, പഴയ തലമുറക്കാര്‍ മറക്കാത്ത ഐ സി പി നമ്പൂതിരിയും, വി ടി ഭട്ടതിരിപ്പാടും കെ സി എസ് പണിക്കരുടെ പുത്രന്‍ നന്ദകുമാറും മുസാഫിറിന്റെ ഓര്‍മചിത്രങ്ങളില്‍ കടന്നുവരുന്നു. അദ്ദേഹം പിന്നെടെഴുതിയ പുസ്തകമാണ് 'ഡേറ്റ് ലൈന്‍ ജിദ്ദ' 'ദേശാടനത്തിന്റെ മിശിഹകള്‍' എന്നിവ.
തുലാവര്‍ഷത്തിന്റെ ഈ ഞാറ്റുവേല ചിരകാല സൌഹൃദങ്ങളുടെ വര്‍ണങ്ങള്‍ ഒളിപ്പിച്ചൊരു കാലിഡോസ്കോപ്പാണ്.

No comments:

Post a Comment