Sunday, October 30, 2011

Njattuvela 4

ഞാറ്റുവേല - 4

മായന്നൂരിലെ പുഴക്കടവില്‍നിന്നു തുടങ്ങാം.
മായന്നൂര്‍ ക്കടവ്  മഴയോര്‍മകളുടെ പുസ്തകമാണ്. ഭാരതപ്പുഴക്ക് മായന്നൂര്‍കടവില്‍ പാലം പണിതിട്ട് ഒരു വര്‍ഷമാകുന്നു. പോയകാലം കടത്തു തോണിയുടെ നഷ്ടസ്മരണയായി. അക്കരെയിക്കരെ വെള്ളം പൊങ്ങുന്ന കള്ളക്കര്‍കിടകത്തില്‍ രണ്ടുംമൂന്നും തോണികളാണ് പുഴയിലിറക്കുക.
മഴക്കാലത്ത് കടത്തുതോണിക്ക് കശുവണ്ടിക്കറയുടേയും മീനെണ്ണയുടേയും ഗന്ധമാണ്. പത്തുംഇരുപതും അടി നീളമുള്ള മുളംതുഴകള്‍ തോണിയുടെ അമരത്ത് വന്നുതട്ടുമ്പോഴുള്ള ശബ്ദം കേള്‍ക്കാന്‍ ഒരിമ്പമുണ്ട്. കഷ്ടി അരമണിക്കൂറെടുക്കും ഒരറ്റത്ത് നിന്നു മറുകരയെത്താന്‍. ഇത്രയും വീതി പിന്നെ തിരുനാവായിലേയുള്ളൂ. രാത്രികാലങ്ങളില്‍ നിറപ്പുഴ കടക്കാന്‍ ഒരു കരയില്‍നിന്ന് ഉച്ചത്തില്‍ കൂവണം.രണ്ടുമൂന്നു വട്ടം കൂവുമ്പോഴേക്കും മറുകൂക്കു വരും. മറുകരയില്‍നിന്ന്  മുനിഞ്ഞുകത്തുന്ന കമ്പിറാന്തല്‍ വെട്ടവുമായി തോണിയിറങ്ങും.
ഓരോ കടവും ഓര്‍മകളുടെ എഴുത്തോലയാണ്.
ഗ്രാമീണ ജീവിതത്തിന്റെ  ജൈവധാര പോലെ പുഴകള്‍. കുടിക്കാനും കുളിക്കാനും കൈത്തോടുകളിലൂടെ കൃഷിഭൂമിയിലേക്ക് ജലസേചനത്തിനും കന്നുകാലികളെ  കഴുകാനും ആനയെക്കുളിപ്പിക്കാനും ആറാട്ടുത്സവത്തിനുപോലും പുഴക്കടക്കവുകള്‍ തുണയായി.അലിഖിതമായ നാട്ടുനീതിയുടെയും
ജീവിതബന്ധങ്ങളുടെയും സ്മാരകമാണ് ഓരോ കടവും. കടത്തുകടവും ചരക്കുകടവും സാമ്പത്തിക സമവാക്യങ്ങളാണ്. കുളിക്കടവും ആറാട്ടുകടവും
ആനക്കടവും ബലിക്കടവുമൊക്കെ സാംസ്കാരിക സൂചകങ്ങളും. തിരുനാവായിലെ കര്‍കിടകബലി നാട്ടാചാരത്തിന്റെ ദൃശ്യഭാഷ കൂടിയാണ്. വാവുബലി നാള്‍ രാവിലെ തീവണ്ടിയില്‍നിന്ന് നോക്കിയാല്‍ തിരുവില്വാമലയിലും തിരുന്നാവായിലും പതിനായിരങ്ങള്‍ ഉദകക്രിയ നിര്‍വഹിക്കുന്നത് കാണാം. വിദൂരദൃശ്യത്തില്‍ വെള്ളമുണ്ടുടുത്ത് പുഴയില്‍ മുങ്ങിനിവരുന്ന ആള്‍ക്കൂട്ടം ബലിച്ചോറിലെ എള്ളുമണികള്‍ പോലെ തോന്നും.
എല്ലാം ഓര്‍മച്ചിത്രങ്ങള്‍. പുഴയുടെ സാംസ്കാരികബന്ധം ആഴമേറിയതാണ്‌. പുഴയോരത്തുള്ള ആഴ്ചച്ചന്തകളെ സജീവമാക്കിയത് കടവുകളാണ്. മറുകരയില്‍ നിന്നെത്തിക്കുന്ന വിവിധങ്ങളായ കാര്‍ഷികോല്പന്നങ്ങള്‍ പുഴകടന്ന് ആഴ്ചതോറും ചന്തകളിലെത്തി. വാണിയംകുളവും പട്ടാമ്പിയും പൊന്നാനിയും ചന്തദിവസങ്ങളില്‍ കടലായിപ്പെരുകി. ആനമയിലൊട്ടകവും കവളപ്പാറക്കൊമ്പനും ചന്തകൊഴുപ്പിച്ചു. കഞ്ചിക്കോടു വഴി ആട്ടി ത്തെളിച്ചുകൊണ്ടുവന്ന മാടുകള്‍ വിലപേശിവാങ്ങിയ കച്ചവടക്കാര്‍ നാട്ടുപാതകളില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചുനീങ്ങി.

അങ്ങനെ ഓര്‍മ മാത്രമായ കടവുകളുടെ പേരില്‍നിന്ന്  ഇനി ദേശചരിത്രം രുചിക്കാം.പുഴക്കടവിലെ ഏറുമാടങ്ങളും റാന്തല്‍ക്കൂടുകളും പഴമയുടെ നാട്ടുചിത്രമായി. മണല്‍ത്തിട്ടുകളും സ്വാഭാവികബണ്ടുകളും തകര്‍ന്നതോടെ പൊതുസ്വത്തായ കടവുകള്‍ സ്മാരകമായി. എം ടിയുടെ കഥകളില്‍ നിളയുടെ തീരവും കടത്തുതോണികളും സരളമായ ജീവിതദര്‍ശനം കാത്തുസൂക്ഷിച്ച ഗ്രാമീണരായ മനുഷ്യരും ഒരു കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തി.
മായന്നൂര്‍ക്കടവില്‍ ആരോ 'പൂയ്' വിളിച്ചുവോ? ഇരുകരകളിലും തുടിച്ചുനിന്ന ജീവിതങ്ങളെ കോര്‍ത്തിണക്കിയ പുതിയ പാലത്തിലൂടെ ചക്രമുരു ളുമ്പോള്‍ ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം' ഓര്‍മയില്‍ വന്നു. " അംബ പേരാറെ, ഇനിനീയ്യീ പ്പാലത്തിന്‍ നാട്ടനൂഴും..'.
പുഴകളും മീനുകളും പക്ഷികളും പൂക്കളും വിരുന്നെത്തിയ ഞാറ്റുവേലകള്‍ തുടരുന്നു.

s e t h u m a d h a v a n  m a c h a d 

No comments:

Post a Comment