Sunday, July 7, 2019

യതി എന്ന അനുരാഗനദി





നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".

ആരായിരുന്നു  ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും
 ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.

നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്.  ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള  ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗ മായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.
ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ്‌ ,കെ പി രമേശ്‌ , സണ്ണി ജോസഫ്‌, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ്‌ ,  സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി  ആന്ട്രൂസ്,   ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു  തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു. ജനറല്‍ എഡിറ്റര്‍ കവി വിജി തമ്പിയാണ്. അദ്ദേഹം  ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ  ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല.  സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ  യതിയെ സംബന്ധിച്ച്. ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും  ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക്‌ മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക്  സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയും.







No comments:

Post a Comment