Sunday, October 23, 2011

Doordarshan


തിരുവനന്തപുരം ദൂരദര്‍ശന്‍കേന്ദ്രം തുടങ്ങുന്നത് 1985 ജനുവരി ഒന്നിന്. പോയവര്‍ഷം രജതജൂബിലിയായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനും നിരാശപ്പെടാനും ഏറെയുണ്ട്. തുടക്കത്തില്‍ ഏതൊരു കേന്ദ്ര ഗവ.സ്ഥാപനത്തെയും പോലെ പരിമിത സൌകര്യങ്ങള്‍ മാത്രം. എന്നാല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച ഒട്ടേറെ പ്രതിഭകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത്‌ വസ്തുത. രാജ്യത്തെ ആദ്യത്തെ കളര്‍സ്റ്റുഡിയോകളിലൊന്നായിരുന്നു തിരുവനന്തപുരം കേന്ദ്രം. സാമാന്യം വലിയ സ്റ്റുഡിയോഫ്ലോറുകള്‍. നടപ്പ് രീതിയനുസരിച്ച് പശ്ചാത്തലദൃശ്യങ്ങള്‍ ഒരുക്കിയിരുന്ന കാലം. ദൂരദര്‍ശന്‍റെ സ്ഥാപക ഡയരക്ടര്‍ ശ്രീ കെ.കുഞ്ഞികൃഷ്ണന്‍ ആയിരുന്നു. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം ദൂരദര്‍ശന്‍റെ ആദ്യകാലം രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാഹിത്യ കലാസാംസ്കാരിക രംഗത്തെ ഒട്ടേറെ വ്യക്തികളും ഇക്കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ അണിചേര്‍ന്നു. തകഴി, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, എം ടി, ടി. പദ്മനാഭന്‍, മാധവിക്കുട്ടി, നോവലിസ്റ്റ് വിലാസിനി, കെ. സുരേന്ദ്രന്‍, മലയാറ്റൂര്‍, പൊന്‍കുന്നം വര്‍ക്കി, കോവിലന്‍, കാക്കനാടന്‍, കുഞ്ഞബ്ദുള്ള, ആര്‍ടിസ്റ്റ് നമ്പൂതിരി, ദേവന്‍, സുകുമാര്‍ അഴീക്കോട് , എം കൃഷ്ണന്‍ നായര്‍, വി കെ എന്‍, ഗുരു നിത്യചൈതന്യയതി, ഞെരളത്ത് രാമപൊതുവാള്‍, മാണിമാധവ ചാക്ക്യാര്‍, കണ്ണന്‍ പെരുവണ്ണാന്‍ ,കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തുടങ്ങി എത്രയോ പ്രതിഭകളുടെ അഭിമുഖങ്ങളും കലാവതരണങ്ങളും ദൂരദര്‍ശനോടൊപ്പം ചരിത്രത്തിന്‍റെ ഭാഗമായി. പത്തുവര്‍ഷത്തിനു ശേഷം നിലവില്‍ വന്ന ഏഷ്യാനെറ്റ് , സൂര്യ തുടങ്ങിയ സ്വകാര്യ ചാനലുകളുടെ വരവിനുംമുമ്പേ സംപ്രേഷണ ചരിത്രത്തിന്‍റെ ഭാഗമായ ഒരിടംനേടാന്‍ ദൂരദര്‍ശന് കഴിഞ്ഞു.

കൈരളീവിലാസം ലോഡ്ജ് ആയിരുന്നു ആദ്യത്തെ ടെലിഫിലിം. ശ്രീ നെടുമുടിവേണുവും വാര്‍ത്താവതാരകന്‍ ശശികുമാറും മറ്റും ഒത്തുചേര്‍ന്ന സംരംഭം. പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ച ഒരു ചിത്രമായിരുന്നു അത്. ടി എന്‍ ഗോപിനാഥന്‍ നായരുടെ 'വൈതരണി' ആദ്യത്തെ സീരിയലും. കേരളയീയരുടെ സ്വീകരണ മുറിയിലേക്ക് ഒരു പുതുപുത്തന്‍ സംസ്കാരം വലതുകാല്‍ വെച്ച് കേറുകയായിരുന്നു.ആകാശവാണി മാത്രം നിലനിന്നൊരു കാലം. ഡല്‍ഹിയില്‍ അരങ്ങേറിയ ഏഷ്യാഡ് കായികമാമാങ്കമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തിനു വഴിതുറന്നത്. മലയാള സിനിമയെക്കുറിച്ചുള്ള പാതിസങ്കല്പങ്ങളുമായി പുതിയൊരു ദൃശ്യസംസ്കാരം മേനെഞ്ഞെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ദൂരദര്‍ശനിലെ ആദ്യ തലമുറ. തെറ്റിയും തിരുത്തിയും ഒരു ദശാബ്ദം കടന്നുപോയി. സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ എല്ലാ പരിമിതികളും ഉള്‍ക്കൊണ്ടു തന്നെയാണ് ഞങ്ങള്‍ ആദ്യകാലം നിറവേറ്റിയത്. ബൈജുചന്ദ്രന്‍, ശ്യാമപ്രസാദ്, ജി .സാജന്‍, എം എ ദിലീപ് , ജോണ്‍ സാമുവല്‍, ഇരവി ഗോപാലന്‍, ദേവകുമാര്‍ , അന്‍വര്‍, കെ വേണു, ആര്‍ എസ അയ്യര്‍ ,സുശീല വിജയരാഘവന്‍, ശ്രീകുമാര്‍ കക്കാട്, ആനന്ദവര്‍മ, ജയരാജന്‍, ജോതിഷ് കുമാര്‍, പി ആര്‍ ശാരദ ,ലതാമണി, കെ ആര്‍ ബീന, പി കെ വേണുഗോപാല്‍, ശിവാനന്ദന്‍, കെ ജയകുമാര്‍, എം എന്‍ ഉണ്ണി, കെ എസ് രാജശേഖരന്‍, ജീ ആര്‍.കണ്ണന്‍, സി ആര്‍ ഹരികുമാര്‍, രാജേന്ദ്രന്‍, ഡി രാജന്‍, രാജാറാം, ഷീബ, രഞ്ജിത്ത് രവി, സേതു... തുടങ്ങി നല്ലൊരു ടീം വര്‍ക്ക് തിരുവനന്തപുരം കേന്ദ്രത്തിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. അഴകപ്പന്‍, ചന്ദ്രശേഖര്‍, മോഹനകൃഷ്ണ,സി എന്‍ പിള്ള ,ശിവരാജന്‍, രാമന്‍,
ശങ്കര്‍, പതി, ഹെന്‍ട്രി, ബിജേഷ്, സെന്തില്‍, ജോനാതന്‍, തങ്കരാജ്, നമ്പീശന്‍, തുടങ്ങിയ ഒന്നാന്തരം ക്യാമറ ടീം, ഉമാമഹേശരി, രവി, പ്രസാദ്, ശിവ, അഷറഫ്, മധു തുടങ്ങിയ വീഡിയോ എഡിറ്റര്‍മാര്‍. മികവുറ്റ സാങ്കേതിക വിദഗ്ധര്‍ .( മുഴുവന്‍ പേരുകളും ചേര്‍ത്തിട്ടില്ല) രമേശ്‌, ബാബു ടി, ജോഫി, രമേശ്‌ കുമാര്‍, പ്രേമ, സുമ, ലീല, മാത്യു ഇരാളി ഹരിഹര ദാസ്, രാധാകൃഷ്ണ പിള്ള, തുടങ്ങി നല്ലൊരു സംഘം റെക്കോര്‍ഡിംഗ് നിര്‍വഹിച്ചു. വത്സന്‍, രഞ്ജിത്ത്, ഭദ്രന്‍, എന്നിങ്ങനെ ആദ്യകാല ഗ്രാഫിക്സ് ടീമും എല്ലാം ഒത്തു ചേര്‍ന്ന്‌ ദൂരദര്‍ശന്‍റെ ആദ്യനാളുകള്‍ സചേതനമാക്കി.

കണ്ണനും ഹേമലതയും ആദ്യത്തെ വാര്‍ത്താവായനക്കാര്‍. ഇന്ദുവും കലാദേവിയും ശ്രീകലയും എന്‍ സി നാരായണനും ആദ്യകാല അവതാരകരും. ശ്രീകണ്ടന്‍ നായര്‍ ,സന്തോഷ്‌, രാജേശ്വരി മോഹന്‍, ബാലകൃഷ്ണന്‍,മഞ്ജുള എന്നിവരായിരുന്നു അന്നത്തെ വാര്‍ത്തകള്‍ മലയാളികള്‍ക്ക് മുമ്പിലെത്തിച്ചത്. കൃഷ്ണന്‍ നായര്‍, ജോസഫ്‌, എം പി രാധാകൃഷ്ണന്‍, കേശവന്‍ നമ്പൂതിരി, എന്നിവര്‍ അക്കാലത്തെ ന്യൂസ്‌ എഡിറ്റര്‍മാര്‍. ടി ചാമിയാര്‍, ബൈജുചന്ദ്രന്‍, അന്‍വര്‍, മോഹനന്‍ എന്നീ ന്യൂസ്‌ പ്രൊഡ്യൂ സര്‍മാര്‍ അന്നത്തെ വാര്‍ത്താമുറിയെ സജീവമാക്കി നിറുത്തി. ജോണ്‍ ഉലഹന്നാന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ തിളങ്ങിയ കാലം.

പ്രേക്ഷകരുടെ മനംകവര്‍ന്ന ഏറെ ടെലിവിഷന്‍ ചിത്രങ്ങള്‍ ആദ്യംമുതലേ തിരുവനന്തപുരം കേന്ദ്രത്തില്‍നിന്നും സംപ്രേഷണം ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദിന്‍റെ എല്ലാ ചിത്രങ്ങളും കേരളത്തിലെ പ്രേക്ഷകര്‍ അഭിമാനപൂര്‍വം വിലയിരുത്തി. വേനലില്‍ ഒരൊഴിവ് എന്ന മാധവിക്കുട്ടിയുടെ കഥയാണ്‌ ശ്യാമിന്‍റെ ആദ്യചിത്രം. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'പൂവമ്പഴവും' 'വിശ്വ വിഖ്യാതമായ മൂക്കും' ശ്യാം സംവിധാനം നിര്‍വഹിച്ചത് സിനിമാലോകം ശ്രദ്ധിച്ചു. 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' ആണ് ശ്യാമിന്‍റെ മികച്ച ടെലി വിഷന്‍ സംരഭമായി വിലയിരുത്തപ്പെട്ടത്. അഴകപ്പനെപ്പോലൊരു മികച്ച ക്യാമറാമാനെ ദൂരദര്‍ശനില്‍ നിന്നുതന്നെ കണ്ടെത്തിയതും പില്‍ക്കാല സിനിമകളുടെ പിറവിക്കു കാരണമായി. ബൈജുചന്ദ്രന്‍ ഒരുക്കിയ ഡോകുമെന്‍ററികള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആര്‍ടിസ്റ്റ് നമ്പൂതിരി ( വരയുടെ ലോകം) അടൂരിന്‍റെ സര്‍ഗപ്രപഞ്ചം, നിണച്ചാലോഴുകിയ നാള്‍വഴികള്‍' എന്നിവ ജനശ്രദ്ധ നേടിയവയാണ്. ജി സാജന്‍റെ 'നാട്ടിന്‍പുറം' എന്ന കാര്‍ഷികപംക്തി കേരളത്തനിമയുടെ നേര്‍ക്കാഴ്ചകളായിരുന്നു. നാളികേരത്തി ന്‍റെ നാട്ടില്‍ തുടങ്ങിയ കാര്‍ഷിക പരമ്പരകള്‍ കേരള നാട്ടിന്‍പുറങ്ങള്‍ സന്തോഷത്തോടെ ഉറ്റുനോക്കി. ജോണ്‍സാമുവല്‍ ചുക്കാന്‍ പിടിച്ച കായികരംഗവും, പ്രതികരണവും മലയാളികള്‍ വീക്ഷിച്ചു. എസ് വേണു ഒരുക്കിയ ആരോഗ്യപരിപാടികളും ആര്‍ എസ് അയ്യര്‍ നിര്‍വഹിച്ച സാഹിത്യരംഗവും ഇവിടെ ഓര്‍മ്മിക്കുന്നു.

സോപാന സംഗീതത്തെക്കുറിച്ചും, കേരളീയ ചുമര്‍ച്ചിത്രകലാ പാരമ്പര്യത്തെക്കുറിച്ചും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഗുരു നിത്യചൈതന്യ യതി, വിലാസിനി, വി കെ എന്‍, എം ടി., ടി.പദ്മനാഭന്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, കേളപ്പജി, മാധവിക്കുട്ടി, ഡോ.പി കെ വാരിയര്‍, എന്നീ പ്രതിഭകളെ അടയാളപ്പെടുത്തിയ സേതുവിന്‍റെപ്രൊഫൈലുകളും വൈലോപ്പിള്ളി, കോട്ടക്കല്‍ ശിവരാമന്‍ എന്നിവരെപ്പറ്റി ശ്രീകുമാര്‍ കക്കാട് നിവഹിച്ച ടെലിവിഷന്‍ ചിത്രങ്ങളും അന്നത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു.ശ്രീ സി കെ തോമസ്‌, ദിലീപ് . ശിവാന്ദന്‍, ജയകുമാര്‍, ലതാമണി എന്നിവരുടെ മികച്ച പരിപാടികളും അക്കാലം ഓര്‍മയില്‍ സൂക്ഷിക്കുന്നു.

പി ആര്‍ ശാരദയുടെ 'വിവാദ പര്‍വവും, കെ ആനന്ദവര്‍മയുടെ സംഗീതആല്‍ബങ്ങളും അന്ന് പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ണാടകസംഗീതലോകത്തെ ഏറ്റവും കികച്ച പ്രതിഭകളുടെ മികവുറ്റ സംഗീതസദിരുകള്‍ ആനന്ദ വര്‍മ കുടപ്പനക്കുന്നിലെത്തിച്ചു. ബാലമുരളിയും, ഷെയ്ഖ് ചിന്നമൌലാനയും, ഉസ്താദ് ബിസ്മില്ലാ ഖാനും, സക്കീര്‍ ഹുസ്സൈനും ,എം എസ് ഗോപാലകൃഷ്ണനും ,ടി എന്‍ കൃഷ്ണനും ഇവിടെയെത്തി മണിക്കൂറുകള്‍ ചിലവഴിച്ചു. ദൂരദര്‍ശന്‍റെ 'ഓഡിയോ- വീഡിയോ' ആല്‍ബങ്ങള്‍ ഇന്നും സമ്പന്നം തന്നെ. ബുധനാഴ്ച്ചകളിലെ 'ചിത്രഗീതവും' വാരാന്ത്യത്തിലെ ചലച്ചിത്രവും കാത്തു കാത്തിരുന്ന ഒരു കാലം ഓര്‍മയില്‍ വരുന്നില്ലേ?
ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ രേഖപ്പെടുത്തപ്പെട്ട സാമൂഹ്യ സാംസ്കാരിക പ്രതിഭകളുടെ അഭിമുഖങ്ങളുടെ അമൂല്യശേഖരം എന്നും ദൂരദര്‍ശന്‍റെ കൈമുതലാണ്. മുഖ്യ മന്ത്രിമാരായിരുന്ന ശ്രീ ഇ.എം എസ്. നമ്പൂതിരിപ്പാട്‌, കെ കരുണാകരന്‍, ഇ കെ നായനാര്‍, പി കെ വി, വി എസ്.അച്യുതാനന്ദന്‍ തുടങ്ങിയ ആദ്യകാല തലമുറയുടെ അപൂര്‍വചിത്രങ്ങള്‍ ഇന്നും ദൂരദര്‍ശന്‍ ആര്‍കൈവില്‍ സൂക്ഷിച്ചിരിക്കുന്നു. തകഴി, ബഷീര്‍ ,പൊന്‍കുന്നം വര്‍ക്കി, ബാലാമണിയമ്മ, ഓ വി വിജയന്‍,മാണി മാധവ ചാക്ക്യാര്‍ എന്നീ അപൂര്‍വ മുഖാമുഖങ്ങള്‍ ഡി.ഡി ക്ക് മാത്രം സ്വന്തം.

ദൃശ്യഭാഷയുടെ വ്യാകരണം രൂപപ്പെടുത്താന്‍ ദൂരദര്‍ശന്‍ നേതൃത്വം വഹിച്ചു എന്നത് വസ്തുതയാണ്. എങ്ങനെയല്ല ടെലിവിഷന്‍ ഭാഷ രൂപം കൊള്ളേണ്ടത്‌ എന്ന് പില്ക്കാല ചാനലുകള്‍ക്ക് ദിശാസൂചകമാവാന്‍ കഴിഞ്ഞുവെന്നതും നേട്ടമായി വിലയിരുത്തപ്പെടേണ്ടതാണല്ലോ.

ഇത് ദൂരദര്‍ശന്‍റെ വിശദ ചരിത്രമല്ല. ഒരു തിരിഞ്ഞുനോട്ടം. പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിച്ച ഒരു പറ്റം സര്‍ക്കാര്‍ ജീവനക്കാരുടെയും അപൂര്‍വ്വം സര്‍ഗപ്രതിഭ കളുടെയും കഴിഞ്ഞകാലം. എല്ലാ പോരായ്മകള്‍ക്കിടയിലും ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നൊരു കാര്യം- ഒരിക്കലും സെന്‍സേഷനുകള്‍ സുഷ്ടിച്ച് സമൂഹത്തെ ഇളക്കിമറിക്കാന്‍ ഈ സ്ഥാപനം ശ്രമിച്ചിട്ടില്ല. സംഗീതവും, നൃത്തവും, കലയും സാഹിത്യവും ,സ്ത്രീയും പുരുഷനും, കുട്ടികളും വയോധികരും ഒരുമിച്ചിരുന്നു കാണാനുള്ള സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പരിപാടികളാണ് എക്കാലവും ഡി ഡി കാഴ്ചവെച്ചത്. ഇന്നും, 'വാര്‍ത്തയെന്നാല്‍ ദൂരദര്‍ശന്‍' തന്നെ എന്ന് തലമുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അനല്‍പ്പമായ ചാരിതാര്‍ഥ്യം അനുഭവപ്പെടാറുണ്ട്. അങ്ങനെ കേരളചരിത്രത്തില്‍, ലോകത്തെ ഏറ്റവും ശക്തമായ ദൃശ്യമാദ്ധ്യമങ്ങളിലൊന്നിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗം ലഭിച്ചവരുടെ കൂട്ടത്തിലൊരാളാവാന്‍ കഴിഞ്ഞുവെന്നത് സന്തോഷത്തോടെ രേഖപ്പെടുത്തുകയാണ്.
- സേതുമാധവന്‍ മച്ചാട്

No comments:

Post a Comment