Tuesday, October 25, 2011

MF hussain


1915 സപ്തംബര്‍ 17 നു മഹാരാഷ്ട്രയിലെ പാന്തര്‍പൂരില്‍ മാക്‌ ബൂല്‍ ഫിഡ ഹുസൈന്‍ ജനിച്ചു.
ബറോഡയിലെ മദ്രസയില്‍ പഠിക്കുമ്പോള്‍ അദ്ദേഹം കവിതകള്‍ എഴുതുമായിരുന്നു.
1937 ല്‍ മുംബൈയിലെത്തിയ ഹുസൈന്‍ ചലച്ചിത്രപരസ്യങ്ങള്‍ വരച്ചുകൊണ്ടാണ് കലാലോകത്തേക്ക് പ്രവേശിച്ചത്‌. spider and the lamp ,sameen and man
തുടങ്ങി നിരവധി ചിത്രങ്ങള്‍ ജനശ്രദ്ധ നേടി. പ്രശ...സ്തമായ പെയിന്റിംഗ് ലേലമായ ക്രിസ്റ്റി ഒക്ഷനില്‍ 20 ലക്ഷം ഡോളര്‍ വരെ ഹുസൈന്‍റെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഫോര്‍ബ്സ് മാഗസിന്‍ ഇന്ത്യയിലെ പിക്കാസോ എന്നാണു അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.
സമഗ്ര സംഭാവനകള്‍ക്ക് പദ്മശ്രീയും പദ്മ ഭൂഷനും പദ്മ വിഭൂഷനും അദ്ദേഹത്തെ തേടിയെത്തി.

സമകാലിക ലോകത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ലാവണ്യത്തോടെ ഹുസൈന്‍ തന്‍റെ വര്‍ണങ്ങളില്‍ ചാലിച്ചു.


സ്ത്രൈണ സൌന്ദര്യത്തിന്‍റെ സമ്മോഹനം കാന്‍വാസിലെഴുതിയ പ്രതിഭ .
ലോകമെങ്ങുമുള്ള കലാനിരൂപകരുടെ ആദരം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സ്വന്തം ഹുസൈന്‍ .
കരിക്കട്ടയിലും ക്രയോണ്‍സിലും എം എഫ് ഹുസൈന്‍ ചാലിച്ച തെരുവുചിത്രങ്ങള്‍ ജനകീയമായ അംഗീകാരം നേടി.
പൌരാണിക സ്ത്രീ കഥാപാത്രങ്ങള്‍ മതാതീതമായ വശ്യതയോടെ അദ്ദേഹം വരച്ചെടുത്തു. മാധുരിയുടെ നൃത്തസൌന്ദര്യത്തെ
താളാത്മകതയോടെ ഹുസ്ഷ്യന്‍ തന്‍റെ ചിത്രങ്ങളില്‍ പുന: സൃഷ്ടിക്കുകയായിരുന്നു .

എംഎഫ് എന്ന് കലാലോകത്ത് അറിയപ്പെട്ട ഹുസൈന്‍ വിവാദങ്ങളുടെ കളിത്തോഴന്‍ കൂടിയായിരുന്നു. 1940 കളില്‍ ആധുനികചിത്രകലയുടെ ഭാരതീയമുഖം ഹുസൈന്‍ തന്‍റെ

സമാനതകളില്ലാത്ത ബ്രഷ് സ്ട്രോക്കുകളിലൂടെ കലാലോകത്ത് അവതരിപ്പിച്ചു. ബംഗാള്‍സ്കൂള്‍ ചിത്രകലയില്‍ വെന്നിക്കൊടി പറത്തിയ നാളുകള്‍. എഴുപതുകളില്‍ ഹുസൈന്‍ നടത്തിയ ശുദ്ധകലാവാദത്തിനെതിരെയുള്ള കലാപം പിറന്നമണ്ണില്‍ നിന്ന് സ്വയംഭ്രഷ്ടനാവാന്‍ വഴിയൊരുക്കി. അദ്ദേഹം ഒരു ഹൈന്ദവ വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. 2006 ല്‍ ഹുസൈന്‍ ഖത്തറിലേക്ക് താമസംമാറ്റി. മാതൃരാജ്യം സമ്മാനിച്ച വിധിനിഷേധം അദ്ദേഹത്തിന്‍റെ സര്‍ഗാത്മകതയെ ഒട്ടും ബാധിച്ചില്ലെന്നു പറയാം. ഇന്ത്യന്‍ ചിത്രകലയെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഹുസൈന്‍ നേതൃത്വംകൊടുത്ത ഇന്ത്യന്‍ 'അവാന്ത് ഗാര്‍ഡിന്' കഴിഞ്ഞു. 1967 ല്‍ എം എഫ് ഹുസൈന്‍ നിര്‍മിച്ച ചലച്ചിത്രം - Through

the Eyes of a Painter പരക്കെ ശ്രദ്ധിക്കപ്പെട്ടു. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ അദ്ദേഹത്തിന് Golden Bear പുരസ്കാരം നല്‍കി. തുടര്‍ന്ന് 1973 ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു .

ജീവിച്ചിരുന്നപ്പോള്‍ ഏറ്റവുംകൂടുതല്‍ വിലമതിക്കപ്പെട്ട രചനകളാണ് അദ്ദേഹം നിര്‍വഹിച്ചത്. മാധുരി ദീക്ക്ഷിത് പ്രധാനറോളില്‍ അഭിനയിച്ച 'ഗജഗാമിനി' യുടെ ശില്പി എം എഫ് ഹുസൈന്‍ ആയിരുന്നു. കാളിദാസകാവ്യങ്ങളിലെ ഭാരതീയ സ്ത്രീ സൌന്ദര്യസങ്കല്പങ്ങള്‍ക്കൊപ്പം മൊണാലിസയുടെ വശ്യമാധുര്യവും തന്‍റെ വര്‍ണങ്ങളില്‍ ലയം കൊള്ളുന്നത്‌ കലാസ്വാദകര്‍ക്ക് അദ്ദേഹം നിവേദ്യമായി നല്‍കി. തനിക്കു ലഭിച്ച 'രാജാരവിവര്‍മ പുരസ്കാരം' അഭിമാനത്തോടെയാണ് ഹുസൈന്‍ മനസാ സ്വീകരിച്ചത്.

കലയിലെ ശുദ്ധസൌന്ദര്യവാദികളുടെ മതാത്മകതകെതിരെ ഒറ്റയ്ക്ക് നടക്കുമ്പോഴും , അത്താഴവിരുന്നിന് മുംബൈ താജ്ഹോട്ടലില്‍ പാദുകങ്ങളില്ലാതെ ചെന്ന അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നപ്പോഴും ഒരേ സമനില പുലര്‍ത്താന്‍ ഹുസൈനിലെ കലാകാരന് കഴിഞ്ഞു. കലയുടെ അനന്തസ്വാതന്ത്ര്യത്തിനു വേണ്ടി ഹുസൈന്‍ നിലകൊണ്ടു. സര്‍ഗപരതയുടെ അപരിമേയമായ തലങ്ങളില്‍ , സ്വപ്നവര്‍ണങ്ങളുമായി കിന്നാരംചൊല്ലി അവസാനശ്വാസം വരെ തെരുവിന്‍റെ ഉറ്റ ചങ്ങാതിയായി ഹുസൈന്‍ ജീവിച്ചു. അതൊരു സ്വപ്നവും ആവിഷ്കാരവുമായിരുന്നു. ദൈവത്തിന്‍റെ വിരലുകളുമായി സല്ലാപത്തിലേര്‍പ്പെട്ട ഒരു മനുഷ്യന്‍റെ അപൂര്‍വജന്മം. എം എഫ് ഹുസൈന്‍. നഗ്നപാദനായി നമുക്കിടയില്‍ ,തെരുവില്‍ മനുഷരുടെ തോളില്‍ കയ്യിട്ടുകൊണ്ട് നടന്നുപോയ നിറങ്ങളുടെ തോഴന്‍ യാത്രയാവുന്നു. 

No comments:

Post a Comment