Thursday, October 27, 2011

Njattuvela

തുലാമഴ കോരിച്ചൊരിഞ്ഞ ഇന്നത്തെ പകല്‍ മഴയോര്‍മകളാല്‍ സാന്ദ്രമായി.
പ്രകൃതിയുടെ ഈ വരത്തെ അനാദി മുതല്‍ നാം വരവേറ്റു. മൂവായിരം വര്‍ഷം മുമ്പെഴുതിയ ജോര്‍ദാനിലെ ഒരു കല്ലെഴുത്തില്‍ 'മഴയെ'നിറച്ചുവെക്കാന്‍ നീര്‍ത്തൊട്ടികള്‍ ഒരുക്കണമെന്ന് പറയുന്നുണ്ട്. ബാലൂചിസ്ധാനിലും സിന്ധു നാഗരികതയിലും മഴയെ ശേഖരിച്ചതിന്റെ കഥകളുണ്ട്. ഹാരപ്പയിലെ ധോലവിരയില്‍ മണ്‍സൂണ്‍ കൊയ്തത് കനാലുകളും കിണറുകളും നിര്‍മിച്ചുകൊണ്ടാണ്‌. ആദ്യത്തെ കിണര്‍ കുഴിച്ചത് സിന്ധുനാഗരികരായിരിക്കാം.കൌടില്യന്റെ 'അര്‍ത്ഥശാസ്ത്രത്തിലും' ജലസേചനത്തിന്റെ കൂട്ടായ്മ കാണാം. ഗംഗാനദിയിലെ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്താന്‍ ചന്ദ്രഗുപ്ട മൌര്യന്റെ നിരീക്ഷണത്തിന്
കഴിഞ്ഞു.കല്‍ഹണന്റെ'രാജതരംഗിണിയും'നീരറിവുകള്‍
പങ്കുവെക്കുന്നു.
രാജസ്ഥാന്‍ മരുഭൂമിയില്‍ പെയ്യുന്ന ഓരോതുള്ളി മഴയും ശേഖരിച്ച് വര്‍ഷംമുഴുവന്‍ ഉപയോഗിക്കുന്ന
ഗ്രാമങ്ങളുണ്ട്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള പിഞ്ഞാണത്തളികകള്‍ പോലുള്ള അടപ്പോടു
കൂടിയ കിണറുകള്‍ രാജസ്ഥാനില്‍ സുലഭമായി കാണാം. മുളംകുഴലിലൂടെ കുന്നുകളില്‍നിന്നും അരുവികളില്‍നിന്നും ജലം ശേഖരിച്ച്  കൊണ്ടുവരുന്ന കാഴ്ച മേഘാലയയിലെ ഉള്‍ഗ്രാമങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഹിമാലയ താഴ്വരകളിലും പശ്ചിമഘട്ടത്തിലുമുള്ള ഗ്രാമീണര്‍ ഓരോ തുള്ളി വെള്ളവും കൈക്കുമ്പിളിലെന്ന പോലെ കാത്തുസൂക്ഷിക്കുന്നു.
അനവധി നീര്‍ത്തടങ്ങളും നദികളും അരുവികളും തടാകങ്ങളുമുള്ള കേരളം, പുഴമണല്‍ വാരിയും  ഭൂഗര്‍ഭജല ചൂഷണംചെയ്തും വറ്റിവരണ്ട് മറ്റൊരു കൊടും വേനലിനെ കാത്തിരിക്കുന്നു. മണ്ണില്‍ പുതയിട്ടും
കല്‍ക്കഴകള്‍ കെട്ടിയും തടയണ പടുത്തും പണ്ടത്തെ കൃഷിക്കാര്‍ നാടിനെ കാത്തു. കായ് ക്കറികളുടെ നനക്കണക്ക് അവരുടെ മണക്കണക്കായിരുന്നു.ഞാറ്റുവേല വരുന്നതും പോവുന്നതും
കൃഷിക്കാരന്റെ കൈക്കണക്കില്‍ കിറുകൃത്യം. കൈതയും രാമച്ചവും ഇഞ്ചിപ്പുല്ലും ആടലോടകവും ശീമക്കൊന്നയും വെച്ചുപിടിപ്പിച്ചു നീര്‍ത്തടങ്ങളെ നിലനിര്‍ത്താന്‍ നമ്മുടെ പൂര്‍വികര്‍ ശ്രദ്ധിച്ചു.
വേനല്‍പ്പച്ചയില്‍ മത്തനും കുമ്പളവും വെള്ളരിയും പടവലവും നട്ട് മണ്ണിനു പുതയും ആവരണവും നല്‍കി. തോപ്പുകളില്‍ നനവാഴകള്‍ വരിയിട്ടു നില്‍ക്കുന്നതും,പാവലും പടവലവും പൂവിട്ടു സുഗന്ധം പടര്‍ത്തുന്നതും,നാട്ടുമാവുകള്‍ തളിര്‍ത്തും പൂന്തോപ്പുകള്‍ വിടര്‍ന്നും ഓര്‍മകളുടെ ഞാറ്റുവേലയില്‍ തേന്‍കണമിറ്റുന്നത്‌ നിങ്ങളും കാണുന്നില്ലേ? 



s e t h u m a d h a v a n   m a c h a d

No comments:

Post a Comment